അരളിപ്പൂന്തേൻ – 6 1

: ആദ്യം ചിലപ്പോ എതിർപ്പൊക്കെ ഉണ്ടാവും.. അതൊക്കെ മാറിക്കോളും. നീ എന്തായാലും പോയി നോക്ക്. കൂടെ ആരാ വരുന്നത്

: കിച്ചാപ്പി… അല്ലാതെ വേറാര്. അവനല്ലേ എന്റെ ചങ്ക്

: വഴക്കൊന്നും ഉണ്ടാക്കല്ലേ ശ്രീകുട്ടാ.. എതിർപ്പൊക്കെ മാറി അവസാനം കല്യാണം കഴിഞ്ഞാൽ പിന്നെ നിന്റെകൂടി സ്വന്തക്കാരാ അവരൊക്കെ. പിന്നീട് അവരെ ഫേസ് ചെയ്യാനുള്ളതാ..

: ഇല്ലെടോ.. ഞാനായിട്ട് വഴക്കിന് പോവില്ല. എന്നുകരുതി ഗാന്ധിജി ഒന്നും ആവാൻ എന്നെ കിട്ടില്ല. കുറേയൊക്കെ ക്ഷമിക്കും, പിന്നെയും ചൊറിയാൻ നിന്നാൽ ഞാൻ ചിലപ്പോ എന്തെങ്കിലും ചെയ്തുപോകും

: നിന്നെ എനിക്ക് അറിയില്ലേ … നീ കൈ പോക്കാതിരുന്നാൽ മതി.

*************

തുഷാരയെ കൂടെ കൂട്ടിയതിൽ പിന്നെ സമയമൊക്കെ എത്രപെട്ടെന്നാ പോകുന്നത്. കോളേജ് പ്രവർത്തിസമയം കുറഞ്ഞുപോയോന്ന് ഒരു സംശയം. ഓരോ ദിവസം കഴിയുംതോറും തുഷാരയെ
വിട്ടുപിരിയാൻ പറ്റാത്ത അത്ര അടുത്തുപോയി ഞാൻ. അവൾക്കാണെങ്കിൽ ഏതുനേരവും എന്റെ ചിന്ത മാത്രം. ശനിയാഴ്ച കോളേജ് വിട്ട് പിരിയാൻ നേരം ആദ്യമായി ഞാൻ എന്റെ കട്ടുറുമ്പിന്റെ മുഖം വടിയതായി കണ്ടു… അവളെയും കൂട്ടി വണ്ടിയുമെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി. വാടിയ മുഖത്തോടെ അവളെ യാത്രയാക്കാൻ എനിക്കാവില്ല. അതുകൊണ്ട് അവളെ സമാധാനിപ്പിക്കാതെ എനിക്ക് ഒരു സമാധാനമുണ്ടാവില്ല.

: എന്താ ഏട്ടാ ഇവിടേക്ക് വന്നേ..

: നിന്റെ ആരെങ്കിലും മരിച്ചോ…

: ഇല്ല… എന്തേ

: പിന്നെ എന്തിനാ മുഖത്ത് ഇത്ര സങ്കടം… എന്റെ പെണ്ണ് എന്നും ചിരിച്ചു കാണാനാ എനിക്ക് ഇഷ്ടം

: ഹീ…. മതിയോ

: നിന്റെ മുഖത്തെ ചിരിയല്ല മനസിലെ ചിരിയാണ് എനിക്ക് വേണ്ടത്. മുഖം മനസിന്റെ കണ്ണാടിയാണെന്ന് കേട്ടിട്ടില്ലേ.. പറ എന്താ എന്റെ കാന്താരിയുടെ വിഷമം

: ഏട്ടാ… അച്ഛൻ

: അച്ഛൻ സമ്മതിക്കും… ഒരച്ഛനും മക്കളുടെ കണ്ണീര് കാണാൻ ആഗ്രഹിക്കില്ല. അച്ഛന് ചിലപ്പോൾ ഇത് പ്രായത്തിന്റെ എടുത്തുചാട്ടം ആയിട്ടായിരിക്കും തോന്നിയത്. നാളെ ഞാൻ വന്ന് സംസാരിക്കാം. എന്നിട്ടും ശരിയായില്ലെങ്കിൽ ഞാൻ എന്റെ അമ്മയെ കൂട്ടിയിട്ട് വരാം. ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും തുഷാരയെ സ്‌നേഹിക്കുന്നുണ്ടെന്ന് അച്ഛനറിയട്ടെ..

: ഏട്ടന് എത്ര ശതമാനം ഉറപ്പുണ്ട്…

: നൂറുശതമാനം… ഇല്ലിക്കൽ രാജീവൻ സ്വന്തം മോളുടെ കൈപിടിച്ച് എന്നെ ഏല്പിക്കും. എന്റെ മോള് പേടിക്കണ്ട, ഏട്ടനല്ലേ പറയുന്നേ. ഏതറ്റംവരെ പോയിട്ടായാലും നിന്നെ ഞാൻ സ്വന്തമാക്കും..

: ഇപ്പൊ വിഷമൊക്കെ മാറി..

: എന്ന മനസ് തുറന്നൊന്ന് ചിരിച്ചേ… എന്നിട്ട് അടുത്ത ബസ്സിന് കേറി പോവാൻ നോക്ക്

: ഇപ്പോഴെയോ… കുറച്ചു കഴിയട്ടെ ഏട്ടാ…

: വീട്ടീപ്പോടി… നാളെ കാണുമല്ലോ പിന്നെന്താ..

: ഉം… എന്ന ഒരുമ്മ തരോ…

: ഇവിടുന്നോ…

: ആരും ഇല്ല വേഗം താ…

: ഇപ്പൊ വേണ്ട… പക്ഷെ അധികം വൈകാതെ ഞാൻ തരും.

: എന്ന വായകൊണ്ടെങ്കിലും ഒന്ന് പറയെടോ

: ഉമ്……മ്മ..

: ഇനി പോവാം.

……………….

തുഷാരയെ സന്തോഷത്തോടെ യാത്രയാക്കിയെങ്കിലും എന്റെ ഉള്ളിൽ നല്ല ടെന്ഷനുണ്ട്. തുഷാരയുടെ മനസിലെ ചിരി നിലനിർത്തേണ്ടത് എന്റെ കടമയാണ്. എന്റെ ഒരു വാക്ക് ചിലപ്പോ അവൾക്ക് കൊടുക്കുന്ന
സന്തോഷവും വിശ്വാസവും എത്രയായിരിക്കുമെന്ന് അളന്നുതിട്ടപ്പെടുത്താൻ പറ്റില്ല. ഞാൻ ഇത്തിരി ബുദ്ധിമുട്ടിയാലും ഞാൻ കാരണം ഒരാൾ ചിരിക്കുന്നുണ്ടെങ്കിൽ അതല്ലേ ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. നാളെ എന്താവുമെന്ന് കണ്ടുതന്നെ അറിയണം. പുള്ളി സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഇല്ല. രാത്രി കിച്ചാപ്പിയോട് സംസാരിച്ചിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു വിഷയം. ഒന്നും നടന്നില്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ നടത്താമെന്ന് കിച്ചാപ്പി പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അങ്ങനെ കണ്ട രാഷ്ട്രീയക്കാരുടെ ചട്ടുകമാവാൻ എന്റെ പെണ്ണിനേയും കുടുംബത്തേയും ഞാൻ വിട്ടുകൊടുക്കില്ല. കാലത്ത് ഒൻപതുമണിയോടുകൂടി ഇറങ്ങാമെന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു. വഴിനീളെ മനസ് അസ്വസ്ഥമായിരുന്നു. വീട്ടിൽ എത്തിയ എന്നോട് അമ്മ കാര്യങ്ങൾ തിരക്കിയപ്പോൾ തുഷാരയുടെ അച്ഛന്റെ നിലപാട് തുറന്നുപറയേണ്ടിവന്നു. അമ്മ ഒട്ടും വിഷമിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ സമാധാനിപ്പിക്കാൻ ആയിരിക്കണം അമ്മ ഉറപ്പിച്ചു പറഞ്ഞു, എല്ലാം ഭംഗിയായി നടക്കുമെന്ന്. രാത്രി കിടക്കാൻ നേരം തുഷാരയുടെ ഫോണെത്തി.

Leave a Reply

Your email address will not be published. Required fields are marked *