”
തിരക്കിനിടയിൽ വീരാൻ മറുപടികൊടുത്തുകൊണ്ട് വീണ്ടും ഇറച്ചി നുറുക്കാൻ തുടങ്ങി.
വീരാന്റെ മറുപടികേട്ട സുജയുടെ ഉള്ളിലും എന്തോ ഒരു നോവ് പടർന്നു, ശിവന് വേറെ ആരും ഇല്ലെന്നു കുന്നിലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. പുഴക്കരയിൽ ഒരു കുടിൽ കെട്ടിയാണ് താമസം,….ഒരാവശ്യത്തിന് പോലും ആരും ഉണ്ടാവില്ല എന്നറിഞ്ഞപ്പോൾ സുജയ്ക്ക് വല്ലാതെ ആയി.
“ഡി പെണ്ണെ എന്തോ നോക്കി നിക്കുവാ, ഇങ്ട് നടന്നെ….”
ആലോചനയിൽ മുഴുകി വഴിയിൽ തന്നെ നിന്ന സുജ ശ്രീജയുടെ വാക്കുകൾ കേട്ടാണ് പെട്ടെന്ന് നടന്നു തുടങ്ങിയത്.
അന്ന് മുഴുവൻ അവളുടെ ചിന്തകൾ ശിവനെ ചുറ്റിപറ്റി ആയിരുന്നു….പനി പിടിച്ചു കിടക്കുന്ന ശിവനെക്കുറിച്ചു ആലോചിക്കുമ്പോൾ എല്ലാം അവളുടെ മനസ്സ് വിങ്ങുന്നത് എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല…
ഏറ്റവും അത്യാവശ്യഘട്ടത്തിൽ ജീവൻ രക്ഷിച്ച ആളോട് തോന്നുന്ന ഒരു സഹാനുഭൂതിയായി കണ്ട് അവൾ സ്വയം ആശ്വസിക്കാൻ ശ്രെമിച്ചു.
********************
“ശ്രീജേച്ചി ഞാൻ കുറച്ചു ചുള്ളി നോക്കാൻ പോവുവാ…മോള് മുൻപിൽ കുട്ടുവിന്റെ കൂടെ കളിക്കുന്നുണ്ട്…ഒന്ന് നോക്കിയെക്കണേ….”
“ഡി പെണ്ണെ ഞാനൂടി വരണോ….”
തന്നോട് പോവുന്ന കാര്യം പറയാൻ വന്ന സുജയോട് ശ്രീജ ചോദിച്ചു.
“വേണ്ടേച്ചി…ഞാൻ പോയിട്ട് വേഗം ഇങ്ങു പോരാം….”
ഞായറാഴ്ച്ച രാവിലെ വീട്ടിലെ പണിയൊതുക്കി അവൾ വീട്ടിൽ നിന്നുമിറങ്ങി.
ഓരോ അടി നടക്കുമ്പോഴും അവളുടെ മനസ്സ് ഇരുത്രാസുള്ള തുലാസിൽ തൂങ്ങിക്കൊണ്ടിരുന്നു.
പുഴക്കരികിലേക്കും കാട്ടിലേക്കും പോവാനുള്ള വഴിക്കു നടുവിൽ സുജ നിന്നു.
വീട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ തീരുമാനിച്ചിരുന്നു, പക്ഷെ വഴിയിൽ നിൽക്കുമ്പോൾ അവൾ വീണ്ടും ചിന്താകുഴപ്പത്തിലായി,
“ഇല്ല ഒന്ന് പോയി നോക്കണം ആരുമില്ലാത്ത ആളല്ലേ…പോയില്ലെങ്കിൽ അത് നന്ദികേടാണ്….”
മനസ്സിൽ ഒരു തീരുമാനം തെളിഞ്ഞതോടെ അവൾ വേഗത്തിൽ പുഴക്കരയിലേക്ക് നടന്നു.
തെളിഞ്ഞൊഴുകുന്ന കുന്നിപ്പുഴകടവിൽ മരങ്ങൾ തുടങ്ങുന്ന ഭാഗത്ത് അവൾ കുടിൽ കണ്ടു, മരത്തിന്റെ പാളികൊണ്ടു കെട്ടി ഉണ്ടാക്കിയെടുത്ത ഒരു കുഞ്ഞു കുടിൽ മേലെ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട് ഒന്ന് ചുറ്റും നോക്കി കൊണ്ടവൾ അങ്ങോട്ട് നടന്നു,
പക്ഷെ അവളറിയാതെ അരവിന്ദന്റെ കണ്ണുകൾ അവൾ വീട് വിടും മുൻപേ പിറകിൽ ഉണ്ടായിരുന്നു.
അഞ്ചു വര്ഷം മുൻപാണ് ശിവൻ കരുവാക്കുന്നിൽ എത്തിയത്, അധികം ആരോടും സംസാരിക്കാറില്ല, എല്ലാത്തിനും മിക്കപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി തന്നു നീങ്ങും, കണ്ടാൽ മുപ്പതിന് താഴെയെ പ്രായം തോന്നു, എന്ത് ജോലിയും ചെയ്യും കൂപ്പിൽ പണിയെടുക്കാൻ പോവും വിറകുവെട്ടും, ശനിയും ഞായറും എല്ലാം വീരാന്റെ കടയിൽ ഇറച്ചിവെട്ടും ഒക്കെ ആയി അധ്വാനിയാണ് ശിവൻ അതുകൊണ്ടു തന്നെ ഉറച്ച കല്ല് പോലുള്ള ശരീരത്തിൽ പേശികൾ തിങ്ങി
തിളങ്ങിയിരുന്നു, കരുവാക്കുന്നിലെ പെണ്ണുങ്ങളുടെയെല്ലാം സ്വപ്നങ്ങളിലെ രഹസ്യ കാമുകൻ കൂടി ആയിരുന്നു ശിവൻ,
അവൻ പക്ഷെ എല്ലാവരോടും ഒരു അകലം പാലിച്ചു ജീവിച്ചു പോന്നു….
ഒറ്റയ്ക്ക് ഈ കുടിൽ പുഴയോരത്തു കെട്ടിയതും എല്ലാവരിൽ നിന്നും ഒരു അകലം അവൻ ആഗ്രഹിച്ചിരുന്നതുകൊണ്ടുമാണ്.
കുടിലിനടുത്തേക്ക് നടക്കുമ്പോൾ സുജയുടെ മനസ്സിലെ ധൈര്യവും അതായിരുന്നു, ആരും ശിവനെക്കുറിച്ചു ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പെണ്ണുപോലും അവന്റെ നോട്ടത്തേയോ സംസാരത്തെയോ കുറിച്ച് കുറ്റം പറഞ്ഞിട്ടില്ല, പലപ്പോഴും നാട്ടിലെ ഞരമ്പ് രോഗികളുടെ ഇടയിൽ നിന്നും നേരിട്ടല്ലെങ്കിൽക്കൂടി അവൻ പലരെയും രക്ഷിച്ചതും പെണ്ണുങ്ങൾ ഫാക്ടറിയിൽ കൂടുമ്പോൾ പറയാറുണ്ട്,
കരുവാക്കുന്നുകാർക്ക് ഇടയിൽ ശിവൻ ഒരു പ്രഹേളിക ആയിരുന്നു.
ആലോചിച്ചുകൊണ്ട് സുജ കുടിലിന് മുന്നിൽ എത്തിയിരുന്നു.
ചാരിയിട്ടിരുന്ന വാതിലിൽ കൈ വച്ചുകൊണ്ട് സുജ ഒന്ന് സന്ദേഹത്തോടെ നിന്നു,
കതകിൽ ഒന്ന് രണ്ടു തവണ മടിച്ചാണെങ്കിലും മുട്ടി, അകത്തു നിന്ന് മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ പോയാലോ എന്ന് തോന്നിയെങ്കിലും, ഒരു തോന്നലിൽ അവൾ വാതിൽ പതിയെ തുറന്നു,
കണ്ണ് പോയത് നിലത്തേക്കാണ്, അവിടെ ഒരു കരിമ്പടം കഴുത്തുവരെ പുതച്ച നിലയിൽ അവൻ കിടന്നിരുന്നു.
പനമ്പായ തിണ്ണയിൽ വിരിച്ചു അതിന്മേൽ കിടന്നു വിറച്ചു തുള്ളുന്ന ശിവനെ കണ്ടതും സുജ വല്ലാതെ ആയി.
അകത്തു കടന്നു ശിവന് അരികിൽ അവൾ ഇരുന്നു.
ചുരുണ്ടുകൂടി വിറക്കുന്ന ശിവൻ വ്യക്തമല്ലാതെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു, ചുണ്ടിനു പുറത്തേക്ക് വരാതെ ആഹ് വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയിക്കൊണ്ടിരുന്നു.
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന സുജ അവന്റെ നെറ്റിയിലൊന്നു കൈ വച്ച് നോക്കി.
“ദേവീ….പൊള്ളുന്ന ചൂടാണല്ലോ….എന്താ ചെയ്യാ…”
വിഷമിച്ചു ചുറ്റും പരതിയ സുജ ഒരു വശത്ത് ഇരുന്ന ചെറിയ കലവുമെടുത്തു വേഗം പുഴക്കരയിലേക്ക് നടന്നു. പുഴയിൽ നിന്നും വെള്ളം നിറച്ച കലവുമായി കുടിലിലെത്തി, ഒരു തുണി കീറി വെള്ളം നനച്ചു അവന്റെ നെറ്റിയിൽ വെച്ചു,
അടുപ്പിന്റെ കല്ലുകൾ കണ്ട സുജ അതിലേക്ക് വിറകും ചുള്ളിയും കയറ്റി വച്ച് തീ കൊടുത്തു, ഊതി കത്തിച്ച തീ ആളി തുടങ്ങിയപ്പോൾ കലം അതിലേക്ക് വച്ചുകൊടുത്തു,.
വെള്ളം തിളക്കാൻ വെച്ചിട്ട് സുജ തിരികെ ശിവന്റെ അടുത്തെത്തി.
“അതെ…എന്തേലും കഴിച്ചോ…ഞാൻ വേണേൽ എന്തേലും എടുത്തുകൊണ്ടു വരാം…”
അവ്യക്തമായി ഒന്ന് മൂളിയതല്ലാതെ അവനിൽ നിന്നും മറ്റൊന്നും വന്നില്ല, തിളച്ചു തുടങ്ങിയ വെള്ളം കണ്ടതും സുജ അവിടേക്ക് ചെന്നു ഒരു ചെറുകുപ്പിയിൽ കുറച്ചു കാപ്പിപ്പൊടി അവൾ കണ്ടിരുന്നു, അതിനടുത്തുതന്നെ ഉറുമ്പ് കയറിയ നിലയിൽ കരിപ്പെട്ടിയും,
കാപ്പിപ്പൊടി ഇട്ടു ഗ്ലാസ്സിലേക്ക് പകർത്തിയ കാപ്പിയിലേക്ക് കരിപ്പെട്ടി കൂടി അവൾ ചേർത്തു.
“എഴുന്നേൽക്ക് ഇത്തിരി ചൂട് കാപ്പി കുടിച്ചു കഴിഞ്ഞാൽ കുറച്ചു ആശ്വാസം കിട്ടും…”
അവനെ തട്ടി വിളിച്ചെങ്കിലും ഒട്ടും വയ്യാതെ അവൻ അനങ്ങാതെ കിടന്നു.
അതോടെ പായയിൽ ഇരുന്ന സുജ അവനെ വലിച്ചു പൊക്കി അവളുടെ മാറിലേക്ക് ചേർത്ത് പിടിച്ചു, ഊർന്നു പോകാതെ ഇരിക്കാൻ വട്ടം കൈകൊണ്ടു താങ്ങി.
ശിവന്റെ മുഖം അപ്പോൾ അവളുടെ മാറിലായിരുന്നു, തലയിൽ പിടിച്ചു അവന്റെ ചുണ്ടിലേക്ക് ഊതി ആറ്റിയ കാപ്പി അവൾ പകർന്നു കൊടുത്തുകൊണ്ടിരുന്നു,
ശിവന്റെ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർ അവളെയും വല്ലാതെയാക്കി, കണ്ണുകൾ തുറക്കാൻ പോലും കഴിയാതെ ശിവൻ അത്രയും തളർന്നു പോയിരുന്നു.
ചുണ്ടിനിടയിലൂടെ ഒഴുകിയിറങ്ങിയ കാപ്പി അവൾ സാരിതുമ്പാൽ തുടച്ചെടുത്തു,
ഗ്ലാസ്സൊഴിഞ്ഞപ്പോൾ അവനെ അവൾ മടിയിൽ കിടത്തി പുതപ്പുകൊണ്ട് മൂടി തലോടി കൊടുത്തു.
പതിയെ മയക്കത്തിലേക്ക് വീണ അവനെയും വഹിച്ചുകൊണ്ട് അവൾ അവിടെത്തന്നെ ഇരുന്നു,
സമയം പോവുന്നതിന്റെ നിലയറിഞ്ഞപ്പോൾ വേറെ വഴി ഇല്ലാതെ അവൾ പായയിലേക്ക് അവനെ കിടത്തി പുതപ്പിച്ചുകൊടുത്തു.
കുടിലിൽ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് ആർദ്രമായിരുന്നു, ഈ അവസ്ഥയിൽ അവനെ വിട്ടു പോരുന്നതിലുള്ള സംഘർഷം അവളിൽ തന്നെ ഒതുക്കി അവൾ വേഗം പുഴക്കരയിൽ നിന്നും തിരികെ നടന്നു.
******************