അറവുകാരൻ- 1

കതകിൽ വീണ കൊട്ടുകേട്ടു അനു സുജയുടെ അരയിൽ ചുറ്റിപ്പിടിച്ചു ഭയം നിഴലിക്കുന്ന കണ്ണുകളോടെ സുജയെ നോക്കി.
നീർതിളങ്ങി മങ്ങി നിന്ന സുജയുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.
ഇതുവരെ അടക്കി നിർത്തിയ ദേഷ്യവും സങ്കടവും അവളിലെ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പെണ്ണിനെ ഉണർത്തി.
കണ്ണുകളിൽ കാമം തിരുകി തന്നെ ഉരിയുന്ന ആണുങ്ങളുടെ മുഖം അവളുടെ കണ്മുന്നിൽ തെളിഞ്ഞതും അടുക്കളയിലെ തട്ടിനു പിറകിൽ വച്ചിരുന്ന വാക്കത്തി വലിച്ചെടുത്തുകൊണ്ട് കാറ്റുപോലെ മുന്നിലെ കതകിലേക്ക് അവൾ പാഞ്ഞടുത്തു.
സുജയുടെ ഭാവമാറ്റം കണ്ടു പകച്ചുപോയ അനു പേടിച്ചരണ്ടു ഒരു മൂലയിലേക്ക് ഒതുങ്ങി.
കതകു വലിച്ചുതുറന്നു മുറ്റത്തേക്ക് ഇറങ്ങിയ സുജ ആരെയും കാണാതെ പകച്ചു ഒരു നിമിഷം നിന്നു.
നിറഞ്ഞ നിലാവിൽ പെട്ടെന്ന് ഒരു ആളനക്കം കണ്ട സുജയുടെ കണ്ണുകൾ എത്തി നിന്നത് കരിങ്കൽ പടികൾ ഇറങ്ങിപ്പോവുന്ന ആഹ് രൂപത്തിൽ ആയിരുന്നു.

“ശിവൻ.!!!”

സുജയുടെ വാക്കുകളിൽ ആശ്ചര്യം നിറഞ്ഞിരുന്നു.
എങ്കിലും നിരാശയോടെ ദേഷ്യം അടക്കി തിരിഞ്ഞ സുജ കണ്ടത് വാതിലിനരികെ ഭിത്തിയിൽ ചാരി വച്ച നിലയിൽ ഇരിക്കുന്ന ഒരു സഞ്ചി ആയിരുന്നു.
അതിനടുത്തേക്ക് എത്തിയ സുജ തേക്കിനിലയിൽ പൊതിഞ്ഞ മറ്റൊരു പൊതി കൂടി കണ്ടു.

“ആരാമ്മെ….വന്നേ….”

വാതിൽപ്പടിയിൽ നിന്ന് ചോദിച്ച അനുവിന്റെ സ്വരം കേട്ട് അവൾ പെട്ടെന്ന് ഞെട്ടി.

“അത്…അത്…ശ്രീജേച്ചിയാ…”

വിക്കി വിക്കി അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“ഇതെന്താ…”

സുജ കയിലെടുത്തിരുന്ന സഞ്ചി നോക്കി അനു വീണ്ടും ചോദിച്ചു.

“അത് ചേച്ചി തന്നതാ മോളെ അരിയും സാധനങ്ങളും……”

“ആണോ….എനിക്ക് നന്നായി വിശന്നതാ അമ്മെ…അമ്മ കുളിക്കാൻ കയറിയപ്പോ പാത്രം ഒക്കെ തുറന്നു നോക്കിയപ്പോൾ ഒന്നും കണ്ടില്ല,
അമ്മയെ വിഷമിപ്പിക്കണ്ടാ എന്നു വിചാരിച്ചാ ഞാൻ ഒന്നും ചോദിക്കാതിരുന്നെ….
എനിക്ക് വിശക്കണുണ്ടമ്മേ…”

വയറ്റിൽ കുരുത്ത ചോരയുടെ വിശപ്പിന്റെ കാളൽ നിലവിളി പോലെ പുറത്തേക്ക് വന്നപ്പോൾ കേട്ട് നിന്ന അവളിലെ അമ്മ ഹൃദയം വിങ്ങി.
പകയിളകിയ ഭദ്രയിൽ നിന്നും അമ്മയായ പെണ്ണിലേക്ക് നിമിഷാദ്രം കൊണ്ടവൾ പരകായപ്രവേശം നടത്തി.

“അമ്മ മോൾക്കിപ്പോൾ ചോറുണ്ടാക്കി തരാട്ടോ…”

മാറിലേക്ക് ചേർത്ത് പിടിച്ചു മോളോടതു പറയുമ്പോൾ അവളുടെ

ഹൃദയത്തിനൊപ്പം സ്വരവും ഇടറിയിരുന്നു.
അനുവിന്റെ കണ്ണ് തുടച്ചു അവളോടൊപ്പം അകത്തേക്ക് കയറിയ സുജയ്ക്ക് മറ്റൊന്നും വിഷയമായിരുന്നില്ല മോളുടെ വിശപ്പ്, അതടക്കണം എന്ന തീരുമാനം മാത്രം.
അടുക്കളയിലെത്തി വിറക് കൂട്ടി അടുപ്പിൽ വെള്ളം നിറച്ച കലം വക്കുമ്പോഴും അരി കഴുകി കൊണ്ട് വന്നു മാറ്റി വെക്കുമ്പോഴും വല്ലാത്ത ചടുലത അവളിൽ നിറഞ്ഞിരുന്നു.
തിള വന്ന വെള്ളത്തിലേക്ക് അരി പകർന്നു കഴിഞ്ഞാണ്. തേക്കിലയിലെ പൊതി അവൾ തുറന്നത്,…
നുറുക്കിയ നിലയിൽ ഇറച്ചി തുറന്ന ഇലയിൽ ഉണ്ടായിരുന്നു
അമ്മയുടെ കയ്യിലേക്ക് എത്തി നോക്കുന്ന അനുവിന്റെ കണ്ണിലും അത്ഭുതവും കൗതുകവും നിറഞ്ഞു.
സ്കൂൾ വിട്ടു വരുമ്പോൾ പലപ്പോഴും കടയിൽ തൂക്കി ഇട്ടിരുന്ന ഇറച്ചി കാണുമായിരുന്നെങ്കിലും ഓര്മ വച്ചിട്ടിതുവരെ വീട്ടിൽ വാങ്ങിച്ചിട്ടോ പാകം ചെയ്തിട്ടോ ഇല്ലാത്ത ഒരപൂർവ്വ വസ്തു ആയിരുന്നു അവൾക്കത്, അമ്മയ്ക്കത് വാങ്ങാൻ പാങ്ങില്ല എന്ന് മനസ്സിലായ നാൾമുതൽ അതിനുവേണ്ടി അവൾ ആഗ്രഹിച്ചിട്ടുമില്ലയിരുന്നു.

കയ്യിലിരുന്ന ഇറച്ചി കഷ്ണങ്ങളിലേക്ക് നോക്കിയ സുജ കൗതുകത്തോടെ അത് നോക്കുന്ന അനുവിനെയും കണ്ടു.
ഒരു പാത്രത്തിലേക്ക് ഇറച്ചി പകർന്നു കഴുകുമ്പോൾ ഒരു കുഞ്ഞിപൂച്ചയെപോലെ അവൾ അമ്മയെ ഉരുമ്മി നിന്ന് എല്ലാം കാണുകയായിരുന്നു.
കഴുകി മാറ്റിയ ഇറച്ചി അടുക്കളയിൽ വച്ച് സുജ പിന്നാമ്പുറത്തേക്കിറങ്ങി.
അവിടെ ഓരത്തു നട്ടു വച്ചിരുന്ന ഇഞ്ചി ചെടിയുടെ കൂട്ടത്തിൽ നിന്നും മണ്ണുമാറ്റി പാകമായ ഒരു ഇഞ്ചി മണ്ണിൽ നിന്നും വേർപ്പെടുത്തി കൈയിലാക്കി, അടുത്ത് നിന്ന മുളക് ചെടിയിൽ നിന്നും അഞ്ചാറു മുളകും പറിച്ചു,
പിന്നാമ്പുറത്തുനിന്നു അല്പം മാറി തെങ്ങിൽ പടർന്നു തളർന്ന ദാരിദ്ര്യം പിടിച്ച കുരുമുളകിന്റെ താഴെ കൊടിയിൽ നിന്നും കുറച്ചു പച്ചക്കുരുമുളകും, വരുംവഴി പൊട്ടിച്ചെടുത്ത കറിവേപ്പിലയുമായി അടുക്കളയിലേക്ക് തിരികെ കയറിയ സുജയെകാത്തു അനു പടിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
കിണറ്റിൻ കരയിൽ വച്ച് കഴുകിയെടുത്ത സാധങ്ങൾ എല്ലാം അവൾ അമ്മിക്കരികിൽ വച്ചു.
അമ്മിയിൽ അപ്പോഴും പാതിയാക്കിയ ബുദ്ധിമോശത്തിന്റെ ബാക്കിപത്രമെന്നോണം ചാവാൻ അരച്ച് പകുതിയാക്കിയ വേര് അവളെ നോക്കുന്നുണ്ടായിരുന്നു.
അത് കണ്ടു ഒരുനിമിഷം സ്വയം വെറുപ്പ് തോന്നിയ സുജ അമ്മിയിൽ നിന്നും അതെടുത്തു ദൂരെ കളഞ്ഞു,
അമ്മിയെ പല ആവർത്തി അവൾ കഴുകി,

ഇഞ്ചിയും പച്ചമുളകും പച്ചക്കുരുമുളകും കൂട്ടി അമ്മിയിലരച്ചു അരപ്പുമായി അവൾ തിരികെ കയറി,
കഴുകി വച്ചിരുന്ന ഇറച്ചിയിൽ അരപ്പ് മൊത്തമായി വിരകി അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന ഉപ്പും, കുപ്പിയുടെ അടിയിൽ പറ്റിയിരുന്ന കുറച്ചു മുളകുപൊടിയും മഞ്ഞളും കൂട്ടി ഒന്നുകൂടെ വിരകുമ്പോൾ സഞ്ചിയിൽ നിന്ന് മറ്റൊരു ചെറിയ പൊതി കൂടി കണ്ടെത്തിയ അനു അത് അമ്മയ്ക്ക് നീട്ടി.
കടലാസ്സിൽ പൊതിഞ്ഞ പൊതി മണത്തപ്പോൾ മസാലയുടെ മണം മൂക്ക് തുളച്ചു.
പൊതി തുറന്നു അതിൽ നിന്നും കുറച്ചെടുത്തു പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയിൽ തൂകി, വേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടെ ചേർത്ത് അവൾ ആഹ് മൺചട്ടി ചോറ് കലത്തിനു അടുത്തുള്ള അടുപ്പിലേക്ക് വച്ച് തീ പകുത്തു കൊടുത്തു.
തിളച്ചു പൊങ്ങി വെള്ളം പതഞ്ഞൊഴുകിയ അരിക്കലം അരിയുടെ വേവ് അറിയിച്ചപ്പോൾ അത് ഇറക്കി വച്ച് അഹ് അടുപ്പിൽ വിറക് കൂട്ടി കുറച്ചൂടെ തീ കൂട്ടി ഇറച്ചി വച്ചിരുന്ന ചട്ടി അതിലേക്ക് മാറ്റി,

“ആവാറായോ അമ്മെ…”

അടുപ്പിലേക്ക് കണ്ണുനട്ടുള്ള അനുവിന്റെ ചോദ്യം കേട്ട് സുജയിൽ ഒരു ചിരി വിടർന്നു.

“കുറച്ചൂടെ അനൂട്ടിയെ…”

അനുവിന്റെ കണ്ണുകളിൽ കൊതി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഇറച്ചിയിലെ നെയ്യുരുകി മസാലകൂട്ടുമായി ചേർന്ന് മനം മയക്കുന്ന മണം അവിടെ പരന്നു തുടങ്ങിയിരുന്നു.
പാത്രത്തിന്റെ മൂടി മാറ്റിയപ്പോൾ വേവുന്ന ഇറച്ചിക്കറിയുടെ മണം അടുക്കളയിലാകെ തിങ്ങിനിറഞ്ഞു.
ഒന്നിളക്കി വീണ്ടും അടപ്പ് മൂടി കൊതിയെ നീട്ടിക്കൊണ്ട് അവർ ഇരുന്നു.

തവികൊണ്ടു തിളപൊങ്ങിയ മൂടിതട്ടി മാറ്റി ഒരു കഷ്ണം വേവ് നോക്കാനായി എടുത്തപ്പോൾ നാവിൽ വെള്ളം ഇറ്റിച്ചുകൊണ്ട് അത് തന്നെ നോക്കിയിരുന്ന അനുവിനും കൂടെ ഒരു കഷ്ണം സുജയെടുത്തു.
ആവിപറക്കുന്ന കഷ്ണം ഊതിയൂതി ചൂടാറ്റി വായിലേക്ക് വച്ചപ്പോൾ നാവിൽ വിരിഞ്ഞ പുതിയ രുചിയുടെ അനുഭൂതിയിൽ അവളുടെ കുഞ്ഞുചുണ്ടിൽ പുഞ്ചിരി തിളങ്ങി.
പതിയെ അത് സന്തോഷാധിക്യം കൊണ്ടുള്ള നനവായി കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയപ്പോൾ കണ്ടു നിന്ന സുജയുടെയും കണ്ണ് നിറഞ്ഞു വന്നു.
പ്ലേറ്റിൽ പൂ പോലുള്ള ചോറും ഇറച്ചി വേവിച്ചതും വിളമ്പി അന്ന് രാത്രിയവർ കഴിക്കുമ്പോൾ അനു സ്വർഗം കിട്ടിയപോലെ ആസ്വദിച്ചു കഴിച്ചു സുജയുടെ മനസ്സിൽ ശിവന്റെ മുഖവും.

Leave a Reply

Your email address will not be published. Required fields are marked *