“നീ പോയതും അവടപ്പൻ ഹൈക്കോടതീ ഹർജി കൊടുത്തു അവളെ വിട്ടുകിട്ടാൻ!
അവളു കോടതീ അവടപ്പന്റെ കൂടെ പോണോന്നു പറഞ്ഞു!
അല്ലാതതു പിന്നെ എന്ത് ചെയ്യും? ഇവനുപേക്ഷിച്ചില്ലേ?
ഇപ്പ നാലുമാസേയായൊള്ളു കെട്ടു കഴിഞ്ഞിട്ട്!ഇംഗ്ലണ്ടുകാരനാ!”
“എന്നിട്ടവടെ ഫോണേലിപ്പഴും ഞങ്ങട പടാണല്ലോ? മിക്ക ദെവസോം ഓൺലൈനിലുവൊണ്ടല്ലോ?”
ആദിത്യൻ ശ്വാസം കിട്ടാതെ മരണവെപ്രാളത്തിൽ എന്നപോലെ ചോദിച്ചു! ജിജോപ്പൻ ഉറക്കെ ചിരിച്ചു….
“ആ! അപ്പന്നിന്റെ വായീ നാക്കൊണ്ടല്ലേടാ! അങ്ങനിങ്ങോട്ടു പോരട്ടെ! ഞങ്ങടെ ചേച്ചി വല്യ പേരുകേട്ട ഡോക്ടറാ ആ ഒരു വാങ്ങലു ഞങ്ങക്കും കിട്ടീട്ടൊണ്ട് നീ തൊറന്നു പറഞ്ഞോ നിന്റെ പ്രശ്നം എനിക്കു ചികിത്സിക്കാനൊള്ളതേയൊള്ളു സിമ്പിൾ!”
“എടാ അവളു ഗൈനക്കോളജിയാ നീയീ ഉദ്ദേശിച്ചതു സൈക്കോളജിയാ!”
വറീച്ചൻ പൊട്ടിച്ചിരിച്ച് പറഞ്ഞപ്പോൾ ജിജോപ്പൻ പറഞ്ഞു…
“എന്തായാലെന്താ രണ്ടിലും ‘ജി’ ഇല്ലേ? ഇവനൊക്കെ അതുതന്നെ ധാരാളാ!
എടാ പൊട്ടാ ഹൈക്കോടതി വഴി വീട്ടിലോട്ട് പോണ അവക്കെന്തിനാ നീ വാങ്ങിക്കൊടുത്തയാ ഒണക്കഫോൺ!
അതിപ്പ അനീഷ്യേടെ കൈയ്യിലുണ്ട്!”
തമാശ കളഞ്ഞ ജിജോ ഗൌരവത്തിൽ പറഞ്ഞു:
“അനീഷ്യ ഞങ്ങക്കു കൂടപ്പിറപ്പാ! അവക്കു ഞങ്ങളറിയാത്ത ഒരു രഹസ്യോമില്ല!
നീ ധൈര്യായി പറഞ്ഞോ!
അവളോടു പറഞ്ഞ ഈ റൂബിയെ പീഡിപ്പിച്ചു കൊല്ലുവെന്ന ആ പേടിയാണോ നീ പോകാങ്കാരണം?”
അതേ എന്ന് ആദി തല കുലുക്കി!
ജിജോപ്പൻ താടിക്ക് കൈ കൊടുത്ത് അവനെ സഹതാപത്തൊടെ ഒന്ന് നോക്കി…
“കഷ്ടം! പത്തു പട്ടിക്കു തിന്നാനൊള്ള ചമ്പൊണ്ടല്ലോടാ ശവമേ..? സ്വന്തം പെണ്ണിനെ കൊല്ലാൻ വരുന്നോരോടു ആണുങ്ങളെന്താ ചെയ്യുകാന്ന് നീയങ്ങോട്ടു ചെല്ലുമ്പ എന്റെ ഭാര്യ ശ്രീക്കുട്ടിയോടു ചോദീര് അവളു പറഞ്ഞുതരും!”
ജോബിൻ ഉറങ്ങി…. ജിജോയും വറീച്ചനും വീണ്ടും പതിയെ മയക്കത്തിലേയ്ക്ക് വഴുതി വീണു….
ആദി വീണ്ടും കണ്ണും മിഴിച്ച് തുറിച്ച പടി ഇരുന്ന് പോയി…
റൂബി… !
തന്റെ അമൂല്യരത്നം!!
ഹൃദയം നുറുങ്ങി പൊടിയുകയാണ്.. ഇന്ന് ആ പാവത്തിന്റെ അവസ്ഥ എന്താവും?
എല്ലാം താൻ കാരണം!
താൻ ഒറ്റ ഒരാൾ കാരണം!
ഹൃദയം പൊടിഞ്ഞ് നുറുങ്ങുകയാണ്… ശരീരമാകെ വരഞ്ഞ് മുളക് പൊടി വിതറിയത് പോലുള്ള നീറ്റൽ… മരിക്കണം! മരിച്ചേ പറ്റൂ….
റൂബിയില്ലാതെന്ത് ആദിത്യൻ! ശക്തിയില്ലാതെ ശിവന് നിലനിൽപ്പ് ഉണ്ടാവുമോ……!!
ആദിത്യൻ വണ്ടിയുടെ സ്പീഡോമീറ്റർ തൊണ്ണൂറിനും തൊണ്ണൂറ്റഞ്ചിനും ഇടയിൽ ചാഞ്ചാടി കളിക്കുന്നത് കണ്ടിട്ട് ഡോർലോക്കിലേയ്ക്ക് ഒന്ന് നോക്കി…
സെൻട്രൽലോക്ക് അല്ലായിരുന്നു എങ്കിൽ ഈ ഡോർ തുറന്ന് ഒന്ന് കുതിച്ചാൽ ഇപ്പോൾ എല്ലാം അവസാനിച്ച് കിട്ടിയേനേ…
ചേച്ചി!
പാവം തന്റെ ചേച്ചി ഇവിടെയും കഥയും മെനഞ്ഞ് തന്റെ രക്ഷയ്ക്കായി എത്തി!
ഈശ്വരവിശ്വാസത്തിൽ തന്റെ അച്ചന് ഒപ്പം നിൽക്കുന്ന ആദിത്യൻ തന്റെ തെറ്റ് തിരുത്തി പശ്ചാത്തപിച്ച് മാപ്പിരന്ന് കഴിഞ്ഞ അലിവോടെ പൊറുത്തയാ ദേവിയെ, മനസ്സ് എന്നയാ ശ്രീകോവിലിൽ പരാശക്തിയായി പ്രതിഷ്ഠിച്ച തന്റെ ചേച്ചിയ്ക്ക് മുന്നിൽ മനസ്സ് കൊണ്ട് വീണ്ടും സ്രാഷ്ടാംഗപ്രണാമം നടത്തി…..
ഈ കഥ തന്നാവും നാട്ടിലും വീട്ടിലും കൂട്ടുകാരിലും എന്തിന് റൂബിയിൽ പോലും എത്തിയിട്ട് ഉണ്ടാവുക…
എന്തായാലും പുറപ്പെട്ടു… ചേച്ചിയെ ഒന്നുകൂടി ഒന്ന് കൺനിറയെ കാണുക..
ആ വാത്സല്യം കൊതിതീരെ പറ്റികില്ല എങ്കിലും ആവോളം ഒന്ന് കൂടി അനുഭവിക്കുക…
എന്നിട്ട്…
എന്നിട്ട് ചാവണം!
എനിക്കെന്നെത്തന്നെ കൊല്ലണം!
ആദിത്യന്റെ അണപ്പല്ലുകൾ ഞെരിഞ്ഞ് അമർന്നു!
നടന്നത് എന്ത് എന്ന് താനും ചേച്ചിയും മാത്രമേ ഇതേവരെ അറിഞ്ഞിട്ടുള്ളു! അതിനി ആ ഒരാളിൽ ആയി ഒതുങ്ങട്ടെ!
വീട്ടിലെ എല്ലാ കാര്യോം ഇങ്ങോട്ട് മണിമണിയായി പറയുന്നയീ ജിജോച്ചായനും യധാർത്ഥ സംഭവം അറിഞ്ഞിട്ടില്ല!
അപ്പോൾ ചേച്ചിയത് സ്വയം കുഴിച്ച് മൂടി!
ആ അന്തരീക്ഷത്തിൽ നിന്ന് ഭ്രാന്ത് പിടിക്കാതിരിക്കാൻ, കുറ്റബോധം കൊണ്ട് റൂബിയുടെ നേരേ ചെല്ലാൻ കഴിയാത്ത ആ തീച്ചൂളയിൽ എന്നത് പോലെ സ്വയം ഉരുകിയ ആ അവസ്ഥയിൽ ഒരു തികഞ്ഞ ഭീരു ആയി ഒളിച്ചോടാൻ മാത്രമേ അന്ന് കഴിഞ്ഞുള്ളു…
തിരികെ മടങ്ങാൻ തന്നെ ആണ് പോന്നത്, റൂബിയുടെ മുന്നിൽ മനസാക്ഷിക്കുത്ത് ഇല്ലാതെ നിൽക്കാൻ ഉള്ള മനോബലം ഉണ്ടാക്കി എടുക്കാൻ ഉള്ള പരക്കംപാച്ചിൽ!
അത് ഇങ്ങനാവുമെന്ന് കരുതിയില്ല!
