താഴെ ഡൈനിംഗ് ടേബിളിൽ അത്താഴത്തിന് ഉള്ള വട്ടം കൂടി….
“ആ പെണ്ണിതേവരെയൊന്നുങ്കഴിച്ചിട്ടില്ല”
വിളമ്പിക്കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.
“അതിനു നിനക്കെന്താ ചേതം? അവളു കഴിച്ചോ കഴിച്ചില്ലായോ കഴിച്ചില്ലേ കഴിപ്പിക്കണോ എന്നൊക്കെ അവൻ വേണേ നോക്കിക്കോളും”
ജിജോ പറഞ്ഞിട്ട് അപ്പുറത്ത് വിളമ്പുന്ന അനീഷ്യയെ നോക്കി…
“എടീയാ പെങ്കൊച്ചീ ഒരുവർഷങ്കൊണ്ടൊഴുക്കിയ കണ്ണൂനീരിന്ന് അഞ്ചാറു മണിക്കൂറുകൊണ്ടവനൊഴുക്കി! ഞാനൊഴുക്കിച്ചു!
അവളു പപ്പേടെ കൂടെപ്പോയി കല്യാണോങ്കഴിഞ്ഞെന്നു പറഞ്ഞു!
വാട്ടർസപ്ലേടെ മെയിൻപൈപ്പു പൊട്ടിയാ ഇതേപോലെ വെള്ളഞ്ചീറ്റില്ല!”
അവർ കഴിച്ച് കഴിഞ്ഞ് അനീഷ്യയുടെ അച്ചനും അമ്മയും ശ്രീക്കുട്ടിയും കൂടി കഴിച്ച് കഴിഞ്ഞ് അൽപ്പം കൂടി കഴിഞ്ഞാണ് ആദിയും റൂബിയും കൂടി ഇറങ്ങി വന്നത്…! ഇനി അവരും അനീഷ്യയും കൂടിയേ കഴിക്കാൻ ഉള്ളു!
വറീച്ചൻ സെലിനെ വിളിച്ച് തങ്ങൾ എത്തി എന്ന് പറഞ്ഞു!
“എടാ ആദീ… പപ്പ ഇവളെ വിട്ടുകിട്ടണോന്നു ഹൈക്കോടതീ കേസിനു പോയീന്നു പറഞ്ഞതൊക്കെ ശരിയാ! ഒർജിനൽ കല്യാണം ബുക്കേലായതു പപ്പ അറിഞ്ഞില്ലാരുന്നു! അത്രേം ശരിയാ അത്രേ ശരിയാകാവൂ! അതാ ഞങ്ങടെ പാർട്ടിനയം! അതങ്ങനല്ലാതെ പറഞ്ഞിരുന്നേ ഞാനച്ചടക്ക നടപടി നേരിടേണ്ടി വന്നേനേ….”
അവിടെ കൂട്ടച്ചിരി മുഴങ്ങി എല്ലാവരും കിടക്കുവാനായി പിരിഞ്ഞു വറീച്ചൻ ചെന്ന് വണ്ടി എടുത്തു….
ആദിത്യൻ റൂബിയുടെ കൈയ്യിൽ പിടിച്ച് കോണി കയറി…
അന്നാദ്യം ആൾക്കൂട്ടത്തിൽ നിന്ന് അവളെ കൈപിടിച്ച് കൊണ്ട് പോയത് പോലെ പ്രശ്നങ്ങൾ തീർന്ന കലങ്ങി തെളിഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് അവർ പടവുകൾ കയറി…….
——-ശുഭം——
