സത്യത്തിൽ എന്റെയാ നിൽപ് കണ്ടു നിൽക്കാൻ പറ്റാതെ അനുവിന്റെ ‘അമ്മ പലപ്പോഴും എന്റെ അടുക്കൽ വന്നു പൊട്ടി കരഞ്ഞട്ടുണ്ട്,
എന്നെ പക്ഷെ അതൊന്നും ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു, ക്ലാസും ഹോസ്പിറ്റലുമായി ഒരു മാസം അങ്ങനെ കൊഴിഞ്ഞുപോയി,
ഇപ്പോൾ അവളുടെ കൂടെ ബൈ സ്റ്റാൻഡറായി ഒരാൾക്ക് എപ്പോഴും നിൽകാം എന്ന അവസ്ഥയായി, രാവിലെ ക്ലാസ്സുകഴിഞ്ഞാൽ വൈകിട്ട് നാല് മണിയ്ക്ക് ഞാൻ ഓടി അവളുടെ അടുത്തെത്തും, അന്ന് നടന്ന കാര്യങ്ങളും, നോട്ടുകളും അവളെ പറഞ്ഞു ഞാൻ കേൾപ്പിക്കും, രാത്രി എട്ടുമണിവരെയെ എന്നെ അവർ നിർത്തിയിരുന്നുള്ളു,
എന്റെ ഈ പ്രവർത്തി ആദ്യം അച്ഛൻ എതിർത്തെങ്കിലും എന്റെ അമ്മയും ചേച്ചിയും എന്തോ പറഞ്ഞു അച്ഛനെ സമാധാനിപ്പിച്ചു,
അനു മെല്ലെ മെല്ലെ ആണെങ്കിലും മെച്ചപ്പെട്ടു വന്നു, രണ്ടു മാസം കൊണ്ട് അവൾ ഒന്ന് രണ്ടു വാക്കുകൾ പറയാൻ പറ്റുന്ന അവസ്ഥയായി,
പക്ഷെ അവളെ അപ്പോഴും എന്ത്കൊണ്ടാണ് ഐ.സി.യുവിൽ നിന്ന് മാറ്റാത്തതു എന്ന് എനിയ്ക്കു മനസിലായില്ല,
അങ്ങനെ നാലു മാസം എന്റെ ദിനചര്യ തന്നെ അനുവായി മാറി,
ക്ലാസുള്ള ദിവസങ്ങൾ രാവിലെ ക്ലാസ്സിലും വൈകിട്ട് നാലു മുതൽ എട്ടുവരെ അനുവിന്റെ അടുത്ത് ഹോസ്പിറ്റലിലും,
അല്ലാത്ത ദിവസങ്ങളിൽ അവളുടെ അടുത്ത് മാത്രമായും ഞാൻ തള്ളിനീക്കി,
സത്യത്തിൽ എനിയ്ക്കു ഇത് ഒരു തരത്തിലും മടുപ്പു ഉണ്ടാക്കിയിരുന്നില്ല,
അവളുടെ അടുത്ത് നിന്ന് മാറുമ്പോൾ മാത്രം എനിയ്ക്കു നെഞ്ചിനകത്തു എന്തോ ഭാരം കയറ്റി വെച്ചപോലെ ഒരു ഫീലിംഗ് അനുഭവപെട്ടു,
ഇത്രയും നാളും ഞാൻ അവളെ പ്രണയിച്ചതിനേക്കാൾ ഈ അഞ്ചു മാസമായി ഞാൻ അവളെ പ്രണയിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു, അവളുടെ അടുത്തിരുന്നു ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും അവൾ കണ്ണുകൊണ്ടു എനിയ്ക്കു മറുപടി തന്നുകൊണ്ടിരുന്നു,
വേറാർക്കും മനസിലാവാത്ത ഞങ്ങളുടെ മാത്രം ഭാഷ
ഒരു ബുധനായാഴ്ച , കൃത്യമായി പറഞ്ഞാൽ മാർച്ച് 23, 2005, അനുവിന് രാത്രി എന്തെല്ലാമോ വിഷമങ്ങൾ ഉണ്ടായി,
അവൾ ചോര ഛർദിച്ചു,
അവളുടെ ഹാർട്ടിലുണ്ടായ മുറിവ് ഇന്റെർണൽ ബ്ളീഡ് ചെയ്തതായിരുന്നു കാരണം, ഈ നാലുമാസമായി ഇടയ്ക്കിടയ്ക്ക് അവൾക്കു ഇത് വരാറുണ്ട്, അവളുടെ റിബ്സ് തകർന്നു അവളുടെ അയോർട്ട ആകെ തകർത്തു കളഞ്ഞിരുന്നു , അവളുടെ ഹ്രദയ ഭിത്തികളിലും സാരമായ മുറിവുകൾ ഉള്ളതാണ് പ്രശ്നമായി അവർ പറഞ്ഞത്, അന്നെനിക്ക് ഇതൊക്കെ എന്താണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല .!
പക്ഷെ പിറ്റേന്ന് അവളെ വിട്ടു ക്ലാസ്സിൽ പോകാൻ എനിയ്ക്കു മനസ്സ് വന്നില്ല, ഇത് സ്ഥിരമൊരു പ്രശനമാണെന്നു അവളുടെ ‘അമ്മ പറഞ്ഞിട്ടും ഞാൻ പോയില്ല,
എന്നെ അവളുടെ അടുത്ത് ഇരുത്തി അവളുടെ ‘അമ്മ താഴെ മരുന്ന് മാറ്റിഎടുക്കാനായി പോയി.!
ഞാൻ അവളുടെ കയ്യിലും പിടിച്ചുകൊണ്ടു അവളുടെ അടുത്തുതന്നെ ഇരുന്നു,
സമയം ഏകദേശം ഉച്ചയോടു അടുത്തപ്പോൾ അനു എന്റെ കയ്യിലേക്ക് അമർത്തി അമർത്തി പിടിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു,
ഞാൻ കാര്യമറിയാതെ ഉറക്കെ നഴ്സിനെ വിളിച്ചു അവർ പെട്ടെന്ന് ഓടിവന്നു അവളുടെ പൾസ് നോക്കി, പെട്ടെന്ന് ഡോക്ടറെ വിളിയ്ക്കാനായി പുറത്തേക്കോടി,
ഞാനും അവരുടെ പുറകെ ഓടാനായി ഭാവിച്ചപ്പോൾ അവൾ ബലഹീനമായി ആണെങ്കിലും എന്റെ കയ്യിൽ അമർത്തി, ഞാൻ അവളുടെ അരികിൽ തന്നെ നിന്നു,
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,
അവളുടെ കാലുകൾ തളർന്നത് മുതൽ അവിടെ ഒരു തണുപ്പ് തളം കെട്ടി കിടന്നിരുന്നു,
ഞാൻ അവളുടെ കയ്യിലും പതിയെ പതിയെ ആ തണുപ്പ് അരിച്ചു കയറുന്നതു ഞെട്ടലോടെ തിരിച്ചറിഞ്ഞു, എനിയ്ക്ക് ആ തണുപ്പ് അനുവിന്റെ ഹൃദയവും, തലച്ചോറിലേയ്ക്കും എത്തുന്നതിനു മുന്നേ തടയണമെന്നുണ്ടായി, ഞാൻ അതിനായി കരഞ്ഞുകൊണ്ട് അവളുടെ ശരീരത്തിലേയ്ക്ക് പടർന്നു കയറുന്ന ആ മരവിപ്പിക്കുന്ന തണുപ്പിനെ, ഞാൻ പിടിച്ചു നിർത്താൻ വൃഥാ ഒന്ന് ശ്രെമിച്ചു നോക്കി,
ഞാൻ ഉള്ളുരുകി എല്ലാ ദൈവങ്ങളെയും വിളിച്ചു ,
പക്ഷെ എന്റെ കൺമുന്നിലൂടെ അവളുടെ ജീവൻ എന്നെ വിട്ടുപോകുന്നത് ഞാൻ നിസ്സഹായനായി നോക്കി നിന്നു,
അവസാനം അവളുടെ എന്നെ കൊല്ലുന്ന ആ പുഞ്ചിരി മാത്രം അവശേഷിപ്പിച്ചു കൊണ്ട് അവൾ എന്നെ വിട്ടു യാത്രയായി,
അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
പക്ഷെ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ആ വേദനയിലും അവൾ മുഖത്താ ചിരി വിരിയിച്ചിരുന്നു.!
പെട്ടെന്ന് ഓടിവന്ന ഡാക്ടറും നഴ്സുമാരും എന്നെ തള്ളി പുറത്താക്കി, അവളെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് മാറ്റി,
പക്ഷെ എനിയ്ക്കു ഉറപ്പായിരുന്നു , എന്നാലും ഞാൻ എനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു
ഞാൻ ഒന്നും മിണ്ടാതെ പുറത്തു പോയി ആ കസേരയിലിരുന്നു, പണ്ടത്തെ ആ മരവിപ്പ് പിന്നെയും എന്നെ ബാധിച്ചു
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, എന്റെ മുന്നിലൂടെ ആരെല്ലാമോ ഓടി പോകുന്നുന്നതും വരുന്നതും എനിക്ക് മനസ്സിലാവുന്നുണ്ട് ,
പക്ഷെ തലയുയർത്തി അവരെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല.,,
സമയം എത്ര കടന്നു പോയെന്നോ, എന്താണ് സംഭവിക്കുന്നതെന്ന,
എനിക്ക് യാതൊന്നും മനസിലാവുന്നില്ല,
ഇടയ്ക്കു ആരുടെയെല്ലാമോ ഉറക്കെയുള്ള കരച്ചിലുകളും, പൊട്ടിത്തെറിക്കളും കേൾക്കുന്നുണ്ട്,
പെട്ടെന്ന് എന്റെ ‘അമ്മ വന്നു എന്റെ അടുത്ത് ഇരുന്നു, എന്റെ ‘അമ്മ എന്നെ ആ മാറിലേക്ക് ചേർത്ത് കിടത്തി എന്തെക്കെയോ പറയുന്നുണ്ട്, എനിയ്ക്കു ഒന്നും മനസിലാവുന്നില്ല,
ഞാൻ അറിയാതെ ആ മാറിലെ ചൂടിലേക്ക് മറിഞ്ഞു, എന്റെ ബോധം എന്നെ വിട്ടു പതിയെ എപ്പഴോ മറഞ്ഞു,.
ഞാൻ പിന്നെ എണീറ്റപ്പോൾ, എന്റെ ചുറ്റും ആരെക്കെയോ നിൽക്കുന്നു, ഞാനവരെ ഒരു ഭാവവുമില്ലാതെ നോക്കി,
അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു,
അവരിലൊരാൾ എന്നെ പിടിച്ചു പുറത്തേയ്ക്കു കൊണ്ടുവന്നു ഒരു കാറിൽ കയറ്റി,
ഞാൻ അയാളുടെ കൂടെ പോയി,
കാർ വന്നു നിന്നതു ഞാൻ ഇതുവരെ കാണാത്ത ഒരു വീടിന്റെ മുന്നിലായിരുന്നു,
അവിടെ എന്തെക്കെയോ പന്തലുകൾ കെട്ടിയിട്ടുണ്ട്,
ഞാൻ എന്നെ പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി നോക്കി, ഇതെന്റെ അച്ഛനല്ലേ.?
ഞാൻ പുള്ളിയുടെ കൂടെ മെല്ലെ ആ വീട്ടിലേയ്ക്കു കേറി,
അവിടെ നിലത്തു ആരെയോ കിടത്തിയിരിക്കുന്നു,
ആ ശരീരത്തിന് ചുറ്റും കുറെ പേര് ഇരുന്നു കരയുന്നുണ്ട്,
ഞാൻ എല്ലാവരെയും നോക്കി,
എനിയ്ക്കു ആരെയും മനസിലാവുന്നില്ല, എല്ലാം എവിടെയോ കണ്ടുമറന്ന മുഖങ്ങൾ പോലെ,
ഞാൻ ആ വെളുത്ത തുണിയിൽ കിടത്തിയിരിക്കുന്ന മുഖത്തേയ്ക്കു നോക്കി, നല്ല വെളുത്ത ഒരു മുഖം, ആ പെൺകുട്ടിയുടെ നെറ്റിയിൽ വലിയ ഒരു പൊട്ടു തൊടീച്ചട്ടുണ്ട്,