‘തിരിച്ചു നേരത്തെ എത്തിക്കാ ട്ടോ ,വന്നതില്‍ കൂടുതല്‍ നാല്പതു കിലോമീറ്റര്‍ ഓടാൻ ഉണ്ട്,ഇത്രയും ദൂരം വന്നിട്ട് ആ ലേക്ക് കാണാതെ പോവാതിരിക്ക എങ്ങനെയാ ‘ ഞാൻ അവളോടു പറഞ്ഞു
‘ആണോ , എനിക്ക് പോയിട്ട് ദൃതി ഒന്നുല്ല , നാളേം ക്ലാസ് ഇല്ലല്ലോ , മെല്ലെ എത്തിയാൽ മതി ‘ അവൾ പറഞ്ഞു
മൂന്നര ആവുമ്പോഴേക്കും അവിടെന്നു തിരിച്ചു .
വന്ന വഴിക്കല്ല ഞങ്ങൾ തിരിച്ചു പോകുന്നത് . ഇവിടെ നിന്നും Lake Taupo യിലേക്ക് 70 കിലോമീറ്റർ ഉണ്ട് .ഇങ്ങോട്ട് വന്ന വഴിയില്‍ നിന്ന് തിരിഞു പോകണം .
കാര്‍ ഞാൻ ടൌപോ തടാക കരയിലേക്ക് ഉള്ള റോഡിലേക്ക് തിരിച്ചു .
യാത്ര ക്ഷീണം കൊണ്ടാണോ അതോ നടന്നതിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല , ഇടയ്ക്കു വെച്ചവൾ ഉറങ്ങി പോയി . ഞാൻ പാട്ടിന്റെ ശബ്ദം ഇത്തിരി കൂടി കൂട്ടി . ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ മാനം ഇരുണ്ടു നിൽക്കുന്നത് കാണാം .ചെറിയ തോതിൽ കാറ്റടിക്കുന്നുണ്ടെന്ന് മരങ്ങൾ ഉലയുന്നത് കണ്ടപ്പോൾ മനസ്സിലായി .
ഞാൻ കാറിന്റെ വേഗത കുറച്ചു കൂടി കൂട്ടി . അതികം താമസിക്കാതെ കാറിന്റെ മുന്നിലെ ഗ്ലാസിൽ മഴത്തുള്ളികൾ പതിച്ചു . മുന്നോട്ട് പോകും തോറും തുള്ളികൾ കൂടി കൂടി വന്നു . അവൾ ഉറങ്ങുകയാണ് . സമയം നാലര ആവുന്നതേ ഉള്ളു . പക്ഷെ മാനം ഇരുണ്ടു നിൽക്കുന്നതിനാൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു . മഴ ചാറുന്നതേ ഉള്ളു . രണ്ടു ഭാഗത്തെയും മരങ്ങൾ കാറ്റിൽ ഉലയുന്നത് കണ്ടപ്പോൾ മനസ്സിൽ അല്പം പേടി തോന്നി .
ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പും വൈഫറും ഓൺ ചെയ്ത് ഞാൻ വളരെ ശ്രദ്ധയോടെ സാവധാനം കാറോടിച്ചു .
‘നിമ്മി ….നിമ്മീ ..’ഞാൻ ഒരു കൈ കൊണ്ട് അവളെ തോണ്ടി വിളിച്ചു .
ഒന്ന് മൂരി നിവർന്നു കൊണ്ട് അവൾ കണ്ണ് തുറന്നു .
‘ഹരിയേട്ടാ , മഴ ചാറുന്നുണ്ടല്ലോ …’
‘ആടോ , കുറച്ചു നേരായി ..’ ഞാൻ മുന്നിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു .
‘നമ്മൾ എത്താനായോ ഹരിയേട്ടാ …’
‘ഇല്ല , ഇനിയും 30 കിലോമീറ്റർ ഉണ്ട്, ഇങ്ങനെ പോയാൽ ഇനി എപ്പളാ അങ്ങോട്ട് എത്തുക എന്നൊരു പിടുത്തവും ഇല്ല ‘
പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ അവൾ ചെറുതായൊന്നു പേടിച്ചിട്ടുണ്ട് .ഇടക്ക് നല്ല വെളിച്ചത്തിൽ ഒരു മിന്നലെറിഞ്ഞു . മിന്നൽ വെളിച്ചം ഭൂമിയിലെത്തിയ നിമിഷം ശക്തമായ ഒരു മുഴക്കം പുറത്തു നിന്നും കേട്ടു . ഞങ്ങൾ രണ്ടു പേരും ഞെട്ടി . അവൾ
എന്നോട് ചേർന്നിരുന്നു .
‘പേടിക്കണ്ട , മഴ ചാറുന്നെ ഉള്ളു , ഇപ്പൊ മാറിക്കോളും ‘
‘മഴ അല്ല ഹരിയേട്ടാ, മരങ്ങൾ ആടുന്നത് കാണുന്നുണ്ടോ ‘
‘അതിപ്പോ മാറുമെടോ , സേഫ് ആയ സ്ഥലം കണ്ടാൽ നമുക്ക് സൈഡ് ആക്കാന്നെ ‘ ഞാൻ പറഞ്ഞു
മരങ്ങളിൽ നിന്നും കൊഴിയുന്ന പഴുത്ത ഇലകൾ കാറ്റിനോടൊപ്പം മുന്നില്‍ പാറികളിച്ചു . ഇടക്ക് അവ ഗ്ലാസിൽ വന്നു വീഴുന്നത് എനിക്ക് മുന്നോട്ടുള്ള കാഴ്ചയ്ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി . കൂട്ടത്തിൽ മിന്നൽ കൂടി കൂടി വന്നു , തണുപ്പും .
നിമ്മി സീറ്റുകളുടെ നടുക്കുള്ള ഹാൻഡ് റെസ്റ്റിൽ കൈ മുട്ട് കുത്തി കൈ പത്തി എന്റെ ഷോള്ഡറിൻ പുറകിലായി വെച്ചിരുന്നു .ഞങ്ങളുടെ എതിർ ദിശയിൽ ഒരു പിക്ക് അപ്പ് വാൻ കടന്നു പോയപ്പോൾ റോഡ് ബ്ലോക്ക് അല്ല എന്ന് മനസ്സിലായി .അതവളോട് പറഞ്ഞു നിമിഷങ്ങൾക്കകം മഴയുടെ ശക്തി കൂടി . ഞാൻ വൈഫറിന്റെ സ്പീഡ് കൂട്ടി .
മൊത്തത്തിൽ ഇരുട്ട് പടർന്നിരിക്കുന്നു . മുന്നിലെ റോഡ് മാത്രമേ ഇപ്പോൾ കാണാൻ സാധിക്കുന്നുള്ളൂ . മഴത്തുള്ളികളോടൊപ്പം ഇടയ്ക്കിടയ്ക്ക് ഇലകളും ചെറിയ മരക്കമ്പുകളും വീണുകൊണ്ടിരുന്നു .മഴയുടെ ശക്തി വീണ്ടും കൂടുകയാണെന്നു മനസ്സിലാക്കിയ ഞാൻ ഫോൺ എടുത്ത് അൺലോക്ക് ചെയ്ത നിമ്മിക്ക് നീട്ടി .
‘ഇതില്‍ മാപ് തുറന്ന് അടുത്ത വല്ല റെസ്റ്റോറേന്റോ ഹോട്ടലോ എന്തേലും ഉണ്ടോന്നു നോക്ക് ‘
അവൾ ഫോൺ വാങ്ങി നോക്കി.
‘അടുത്ത് ഒന്നും കാണുന്നില്ല ഹരിയേട്ടാ, എല്ലാം ഇനി ലേക്കിന്റെ അടുത്തായെ കാണുന്നുള്ളൂ ‘
