“ഓ അതിനെന്താ എനിക്കിഷ്ടമാണ്…
എനിക്കൊരു കവിത എഴുതിത്തരണം.”
“ഇപ്പഴോ..പിന്നെ…
മാഷിന് വേണ്ടി ഞാൻ ഒരു കവിത എഴുതുന്നുണ്ട്..”
” ആണോ..?”
അത്ഭുതത്തോടെ അവൻ ചോദിച്ചു.
“മ്… ഞാൻപോട്ടെ, ഇപ്പോതന്നെ വൈകി. അമ്മ തിരക്കും”
“ഇതൊക്കെയൊന്ന് മാറട്ടെ നമുക്ക് വിശദമായിത്തന്നെ കാണാം…”
ദീർഘശ്വാസമെടുത്ത് അജു പറഞ്ഞു.
അവൻ മാറോട് ചേർത്ത് വച്ച പുസ്തകം ദീപ കൈനീട്ടിയെടുത്ത് പുറംചട്ടമറിച്ച് ആദ്യപേജിൽ ദീപയെന്നും, അതിന് താഴെ തന്റെ മൊബൈൽനമ്പറുംമെഴുതി അടിവരയിട്ട് അജുവിന് നേരെ നീട്ടി.
അവൻ മെല്ലെ പുറം ചട്ട മറച്ചുനോക്കികൊണ്ട് ആ മൊബൈൽ നമ്പർ വായിച്ചുകേൾപ്പിച്ചു.
“95 44 77 ………
“ഓ…. അത് തന്നെ മാഷേ..
എന്നാശരി കാണാം.”
തൂമന്ദഹാസം വിടർത്തി അവൾ
സ്റ്റൂളിൽ നിന്ന് എഴുന്നേറ്റ് പിന്തിരിഞ്ഞു നടന്നു.
പടിയിറങ്ങിപോകുമ്പോൾ ദീപയുടെ മനസുമുഴുവൻ അജുവായിരുന്നു.
അനാഥനായത്കൊണ്ടായിരിക്കാം ദീപക്ക് അജുവിനോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നിത്തുടങ്ങിയത്.
പതിവിലും സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തിയ ദീപയെ കണ്ടപ്പോൾ തന്നെ ‘അമ്മ ചോദിച്ചു.
“ന്താ കുട്ട്യേ.. ന്ന് വല്ല്യ സന്തോഷത്തിലാണല്ലോ.?
അവൾ ഓടിവന്ന് അമ്മയുടെ രണ്ട് കവിളുകളും പിച്ചിയെടുത്തു.
വേദന തോന്നിയ ‘അമ്മ അവളെ കണക്കിന് ശകാരിച്ചത് അനിയൻ അപ്പു സന്തോഷത്തോടെ നോക്കിനിന്നു.
അത്താഴം കഴിച്ചിട്ട് നേരത്തെതന്നെ ദീപ ഉറങ്ങാൻ കിടന്നു.
കണ്ണുകൾ അടച്ചുകിടക്കുമ്പോഴും അജുവിന്റെ മുഖമായിരുന്നു മനസുമുഴുവൻ.
മഴ പതിയേ മണ്ണിലേക്ക് ഇറങ്ങിവന്നു.
ഓടിനുമുകളിൽവന്നുപതിച്ച മഴയുടെ സംഗീതം അവളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ഉറക്കം നഷ്ട്ടപെട്ട ആ രാത്രി ദീപ ജനവാതിൽ തുറന്ന് പുറത്തേക്ക് നോക്കിയിരുന്നു.
മിന്നലിന്റെ നേർത്ത വെളിച്ചത്തിൽ മഴത്തുള്ളികൾ ഇലകളെ തഴുകി മണ്ണിലേക്ക് ഇട്ടിവീഴുന്നത് അത്ഭുതത്തോടെ അവൾ വീക്ഷിച്ചു.
അനുരാഗലയമായിമാറിയ അവളുടെ മനസ് ആ നിമിഷം മുതൽ അജുവിനെ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു.
ഒരു നേർത്തകാറ്റിന്റെ മർമ്മരഗീതംപോലെ…
അനുരാഗലയമായിമാറിയ അവളുടെ മനസ് ആ നിമിഷം മുതൽ അജുവിനെ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു.
ഒരു നേർത്തകാറ്റിന്റെ മർമ്മരഗീതംപോലെ…
പുലർച്ച അഞ്ചുമണിക്കടിക്കാറുള്ള അലാറത്തിന്റെ ശബ്ദംകേട്ട ദീപ പുതപ്പിന്റെ ഇടയിലൂടെ കൈപുറത്തേക്കിട്ട് അലാറം ഓഫ് ചെയ്തു.
അഞ്ചുമിനുറ്റുകൂടെ കിടക്കാം എന്നുകരുതി മൂടിപ്പുതച്ചു കിടന്ന അവൾ പിന്നെ എഴുന്നേറ്റത് അരമണിക്കൂർ കഴിഞ്ഞായിരുന്നു.
പുതപ്പെല്ലാം വലിച്ചെറിഞ്ഞ് ദീപ കിടക്കപ്പായയിൽനിന്ന് ചാടിയെഴുന്നേറ്റു.
പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത്, അമ്മക്കുള്ള മരുന്ന് കൊടുത്ത് അവൾ ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും മഴപെയ്യാൻ തുടങ്ങി.
“ഓ…. നശിച്ച മഴ,”
പെയ്തിറങ്ങുന്ന മഴയെ ശപിച്ചുകൊണ്ട് ദീപ കുടനിവർത്തി മുറ്റത്തേക്കിറങ്ങി.
കൊലുസണിഞ്ഞ അവളുടെകാലുകളെ മഴനീർത്തുള്ളികൾ മതിയാവോളം ചുംബിച്ചു.
ബസ്റ്റോപ്പിൽ ചെന്നുനിന്ന അവൾ കുടച്ചുരുക്കി അതിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ കൈകൊണ്ട് കുടഞ്ഞു.
മഴ പൂർവാധികം ശക്തിയോട്കൂടി പെയ്തിറങ്ങി.
“ഇന്നും സാറിന്റെ കൈയിന്ന് മുട്ടൻ തെറികേൾക്കും.”
നേരംവൈകിയതിൽ പരിഭ്രാന്തിപരത്തി അവൾ ചുറ്റിലുംനോക്കി.
നഗരസഭയുടെ വേസ്റ്റ്ബോക്സ്ന്റെ ചുവട്ടിൽ എന്തോ അനക്കംകണ്ട ദീപ ആദ്യമൊന്നുഭയന്നു.
ആരോ മറഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നിയ അവൾ വേഗം അങ്ങോട്ട് ചെന്നു.
രണ്ടോ മൂന്നോ വയസുള്ള പെൺകുഞ്ഞിനെ മടിയിൽവച്ച് ഒരു ഭിക്ഷക്കാരൻ ബാലൻ തണുത്ത് വിറച്ചിരിക്കുന്നു.
ഒറ്റനോട്ടത്തിൽ തന്നെ ദീപക്ക് മനസിലായി വെളുത്ത് വിവസ്ത്രയായികിടക്കുന്ന ആ പെൺകുട്ടി അവരുടെ സങ്കത്തിൽ പെട്ടതല്ലയെന്ന്. പക്ഷെ ആ ബാലനെ അവൾക്ക് നേരത്തെ അറിയാമായിരുന്നു, ബസ്സ്സ്റ്റാന്റിലും മറ്റുസ്ഥലങ്ങളിലും അവനെ കണ്ടിരുന്നെങ്കിലും, കൈയിലുള്ള കുട്ടിയെ ആദ്യമായിട്ടായിരുന്നു ദീപ കാണുന്നത്.
