‘ കലേ……. എടീ.. കലേ…….’
‘ഞാനിവിടൊണ്ടമ്മേ… ‘ കല വിളിച്ചു പറഞ്ഞു.
‘ എവിടെയാടീ… ?…’
‘ ഇവിടെ തൊടീലാ…ഞങ്ങളു പഠിക്കുവാ….’
‘ങേ… തൊടീലോ… ഈ സന്ധ്യയ്ക്കോ…’ എളേമ്മ ചാടിയിറങ്ങിവന്നു. നേരേ വന്ന് ഞങ്ങളേ മാറി മാറി നോക്കി. പിന്നെ വസ്ത്രം മാറിക്കിടക്കുന്ന കലയുടെ കാലുകളിൽ നോക്കി. അവളുടെ കൈയ്ക്കുപിടിച്ചെഴുന്നേല്പിച്ചു.
‘ എഴുന്നേറ്റു വാടീ… വേറെ ഒരെടോം കണ്ടില്ല തൊറന്നു വെച്ചോണ്ടിരിക്കാൻ… വന്നുകേറീല്ല… അതിനു മുമ്പു തന്നേ… പിള്ളേരേ… വാടീ ഇവിടെ… വീട്ടിലിരുന്നു പഠിച്ചാ മതി…’
തുള്ളിപ്പറഞ്ഞുകൊണ്ട് എളേമ്മ കലയേയും പിടിച്ചുകൊണ്ടു പോയി. പോകുന്ന വഴിക്ക് അവൾ എന്നേ തിരിഞ്ഞൊന്നു നോക്കി രണ്ടു കണ്ണും അടച്ചു കാണിച്ചു. ‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ.
ഏളേമ്മയുടെ തുള്ളല് കണ്ടപ്പോൾ ഒന്നിനും തൃപ്തി വരാത്ത ഒരു സ്ത്രീ എന്നാണെനിക്കു തോന്നിയത്. ആരോടൊക്കെയോ ദേഷ്യം. ഒന്നെന്റെ അമ്മയോടായിരിക്കാം. പിന്നെ അഭിയേയും അത്ര ഇഷ്ടം കാണത്തില്ല. താൻ പ്രസവിച്ച മകളേക്കാൾ ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകളാ കൂടുതൽ സുന്ദരി എന്ന യാഥാർത്ഥ്യം അവരെ അലട്ടുന്നുണ്ടാവും. പിന്നെയും എന്തൊക്കെയോ പ്രശ്നങ്ങൾ അവരെ അലട്ടുന്നതു പോലെ തോന്നി.
ആ,….നമുക്കെന്തു പാട്. വന്ന കാര്യം നേടി തിരിച്ചു പോകുക, അത്ര തന്നെ.
ഇരുട്ടിൽ അക്ഷരങ്ങൾ ഒട്ടും വ്യക്തമാകുന്നില്ല എന്നായപ്പോൾ ഞാൻ എഴുന്നേറ്റു മുറ്റത്തേക്കു കേറി. പതിഞ്ഞ സ്വരത്തിൽ നിലവിളക്കിന്നു മുമ്പിലിരുന്ന് അഭിയും കലയും നാമം ജപിക്കുന്നു. എന്നേക്കണ്ടപ്പോൾ കല ചൊല്ലല് നിർത്തി. അഭി എന്നേ ശ്രദ്ധിക്കാതെ തുടർന്നു. പിന്നെ കലയുടെ ചുമലിൽ തട്ടി. അപ്പോളവള് നാമം ചൊല്ലൽ തുടർന്നു.
നിലവിളക്കിന്റെ ചുവന്ന ദീപനാളത്തിൽ അഭിയുടെ സൗന്ദര്യം ഇരട്ടിയായി ജ്വലിച്ചു നില്ക്കുന്നതു പോലെ. കുളിച്ചു വിതിർത്തിയിട്ടിരിക്കുന്ന മുടി, അലസമായി തോളത്തിട്ടിരിക്കുന്ന ഹാഫ്സാരി, അതിന്റെ അരികിൽക്കൂടി കാണുന്ന മാറിലേ മാതളക്കുടങ്ങളുടെ വശങ്ങൾ. ചുവന്നു തുടുത്ത മുഖം, കാതിലേ ചെറിയ കമ്മലിന്റെ കല്ലുകൾ വിളക്കിന്റെ വെളിച്ചത്തിൽ മിന്നുന്നു. ചമ്പ്രം പടിഞ്ഞിരിക്കുന്ന അഭിരാമി കേരളീയ വനിതയുടെ ഉത്തമ സൗന്ദര്യം. സത്യത്തിൽ എനിക്കു കൊതി തോന്നി. ഉള്ളിൽ സ്നേഹവും. പക്ഷേ ഞാനാരാ…വേണ്ട, കൂടുതൽ സ്വപ്നം കാണണ്ട .എങ്കിലും നോക്കാനുള്ള കൊതികൊണ്ട് ഞാൻ അടുത്തുചെന്നു നിലവിളക്കിൽ തൊട്ടു തൊഴുതു, പിന്നെ എണ്ണയിൽ വിരല് മുക്കി തലയിൽ ഒന്നു തുടച്ചു. അപ്പോൾ എന്റെ മനസ്സിലേക്ക് അഛന്റെ രൂപം കടന്നു വന്നു പറയുന്നതു പോലെ.
‘മോനേ.. പ്രായത്തിന്റെ എടുത്തു ചാട്ടം പാടില്ല.. മനസ്സിനേ നിയന്ത്രിക്കുക… ലക്ഷ്യം നേടൂ…’ ഞാൻ നേരേ ചാവടിയിലേയ്ക്കു കയറി. ലൈറ്റിട്ടു. മങ്ങിയ വെളിച്ചം. ശക്തികുറഞ്ഞ ബൾബ്. പുസ്തകം കയ്യിലെടുത്തെങ്കിലും അഭിയുടെ നാമജപം കാതിലേക്ക് അരിച്ചരിച്ചുകേറുന്നു. ഏകാഗ്രത കിട്ടുന്നില്ല. ഇനി അവരുടെ പ്രാർത്ഥന കഴിഞ്ഞിട്ട് വായിക്കാം. എളേമ്മ അടുക്കളയിലായിരിക്കും. കുമാരേട്ടനേ കണ്ടില്ല. ഞാൻ കട്ടിലിൽ കിടന്നു. വായിച്ചതുകൊണ്ടാകാം ഒരു ക്ഷീണം പോലെ. മയങ്ങിപ്പോയി.
‘ അങ്കിളേ…. ചോറുണ്ണാൻ വാ….’ കലയുടെ ശബ്ദം എന്നേ മയക്കത്തിൽ നിന്നുണർത്തി.
‘ ങേ…’
‘നേരം രാത്രിയായി…. ചോറുണ്ണാൻ വിളിക്കുന്നു… വാ…’
‘ഇന്നെനിക്കൊന്നും വേണ്ട… നിങ്ങളു കഴിച്ചോ….’ ഞാൻ പറഞ്ഞു.
‘ അഛാ… ഈ അങ്കിളിനൊന്നും വേണ്ടന്ന്…..’ കല വിളിച്ചു പറഞ്ഞു.
‘ങാ… മോളു വാ….‘ കുമാരേട്ടന്റെ സ്വരം. സത്യമായിരുന്നു. പോരുന്ന വഴിയ്ക്കു കഴിച്ച ഏത്തക്കാബോളിയും പരിപ്പുവടയും ഇന്നത്തേക്കു വയറിനു ധാരാളമായിരുന്നു. ഞാൻ ഒരു പുസ്തകമെടുത്തു വായിച്ചുകൊണ്ടു കിടന്നു. ഒരു ചെറിയ മേശ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഒരു തടിക്കസേരയുണ്ട്. കുറേക്കഴിഞ്ഞപ്പോൾ കുമാരേട്ടൻ കൈ തുടച്ചുകൊണ്ട് അങ്ങോട്ടു കേറിവന്നു. ഞാനെഴുനേറ്റു.
