തുളസിദളം – 7അടിപൊളി  

“കണ്ട് പഠിക്ക്, പെൺപിള്ളേരായാൽ ഇങ്ങനെ വേണം…”

രുദ്ര് വൃന്ദയെ നോക്കി പറഞ്ഞു, അവളുടെ മുഖം വീർത്തു വന്നു, അത് കണ്ട് രുദ്ര് മേൽച്ചുണ്ട് കടിച്ച് ചിരിയടക്കി, വൃന്ദ കടുപ്പിച്ച നോട്ടം ഭൈരവിനും രുദ്രിനും നൽകിക്കൊണ്ട് പതിയെ പുറത്തേക്ക് പോയി,

വളരെ ഉത്സാഹത്തിൽ അവിടം ക്ലീൻ ചെയ്യുന്ന ശില്പയേക്കണ്ടു രുദ്രും ഭൈരവും ഊറിചിരിച്ചു.

വീർപ്പിച്ചു കെട്ടിയ മുഖവുമായി അടുക്കളയിലെത്തി സ്ലാബിൽ ചാരി നിന്നു,

“എന്താ ഉണ്ണിയേച്ചി… എന്ത് പറ്റി…”

കണ്ണൻ ചോദിച്ചു

“കുന്തം… അവനന്വേഷിക്കാൻ വന്നിരിക്കുന്നു…”

വൃന്ദ കണ്ണനോട് ചീറി

“ഈ ഉണ്ണിയേച്ചിക്കെന്താ…? എന്തിനാ എന്നോട് ചാടിക്കടിക്കാൻ വരുന്നേ…??”

“പോടാ അപ്രത്തേക്ക്…”

അവൾ വീണ്ടും അവനോട് ദേഷ്യപ്പെട്ടു

“വാ കുഞ്ഞി, അത് അവിടെ മോന്തേം വീർപ്പിച്ചിരിക്കട്ടെ… എനിക്കെന്താ…?”

കണ്ണൻ വൃന്ദയെ നോക്കിപ്പറഞ്ഞിട്ട്, കുഞ്ഞിയുടെ കൈ പിടിച്ച് പുറത്തേക്ക് പോയി

ശില്പ പോയപ്പോൾ ഭൈരവ് രുദ്രിനടുത്തേക്ക് വന്ന് അവന്റെ മുഖത്തേക്ക് നോക്കി

“എന്താ നിന്റെ ഉദ്ദേശം…?”

ഭൈരവ് ചോദിച്ചു

അതുകേട്ട് രുദ്ര് ഒന്ന് ചിരിച്ചു

“എന്റെ പെണ്ണിന് അവൾക്ക് നഷ്ടപെട്ടത്, അതിൽ തിരികെ കൊടുക്കാൻ പറ്റുന്നവയെല്ലാം തിരികെ കൊടുക്കണം… അത്രേയുള്ളൂ…”

രുദ്ര് പറഞ്ഞു

“അതിനെന്തിനാ ഉണ്ണിമോളേ വഴക്ക് പറയുന്നത്…?”

“വഴക്ക് പറഞ്ഞതല്ല… ഇതൊരു പഴയ നാടൻ പ്രയോഗമാ.. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കൽ…”

“എന്ന് വച്ചാ…”

“എന്ന് വച്ചാൽ… ഉണ്ണിയുടെ സന്തോഷങ്ങളും സ്വപ്നങ്ങളും തട്ടിപ്പറിച്ചവർ തന്നെ അതെല്ലാം തിരികെ കൊടുക്കും… നീ നോക്കിക്കോ…? അതിന്റെ സാമ്പിൾ ഡോസാണ് ഇപ്പൊക്കണ്ടത്…”

രുദ്ര് പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു.

❀•••••••••••••••❀••••••••••••••❀

കയ്യിൽ ഒരു കപ്പ്‌ കോഫിയുമായി തറവാട് മുറ്റത്തിരിക്കുന്ന വിശ്വനാഥന്റെ അരികിലേക്ക് രാജേന്ദ്രൻ വന്നു നിന്നു

“എന്താ അളിയാ ഒറ്റക്കിരുന്നാലോചിക്കുന്നത്…?”

രാജേന്ദ്രൻ ചോദിച്ചു

“ഒന്നുമില്ല അളിയനിരിക്ക്…”

മുന്നിലുള്ള കസേര ചൂണ്ടികാണിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു

ഒരു പുഞ്ചിരിയോടെ രാജേന്ദ്രൻ കസേരയിലിരുന്നു

“അളിയനെന്താ ചിന്തിച്ചിരുന്നേ…?”

രാജേന്ദ്രൻ വീണ്ടും ചോദിച്ചു

“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല… പഴയ കാര്യങ്ങൾ, ഓരോന്നാലോചിച്ചതാ…”

“എന്താ കാര്യം…?”

“പണ്ട് ചെയ്യാത്ത തെറ്റിന്… ഈ മാവിൽ കെട്ടിയിട്ടാ അച്ഛനെന്നെ തല്ലിയത്…”

മുറ്റത്തെ വലിയ മാവ് കാണിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു

“അന്ന് മനസ്സ് വല്ലാതെ നൊന്തുപോയി… അന്ന് രാത്രി ഈ വീടിന്റെപടിയിറങ്ങിയതാ… ഇപ്പൊ ഇവിടെത്തന്നെ തിരികെയെത്തി… അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നുപോയി….”

വിശ്വനാഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“അതൊക്കെപോട്ടെ… അളിയനെന്തൊ ബിസിനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് നളിനി പറഞ്ഞു…?

വിശ്വനാഥൻ ചോദിച്ചു

“മ്.. ഈയിടെയായി ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലളിയാ… മൊത്തെത്തിൽ ലോസ് ആണ്… കൂടാതെ വല്ലാത്ത ഫിനാൻഷ്യൽ പ്രോബ്ലെവുമുണ്ട്…”

രാജേന്ദ്രൻ മുഖത്ത് ദയനീയത വരുത്തി പറഞ്ഞു

“അളിയന് എന്നെയൊന്നു സഹായിക്കാൻ പറ്റോ…?”

രാജേന്ദ്രൻ മുഖവുരയില്ലാതെ ചോദിച്ചു

വിശ്വനാഥൻ നെറ്റി ചുളിച്ച് അയാളെ നോക്കി

“അളിയന്റെ കമ്പനിയിലൊരു ചെറിയ ശതമാനം പാർട്ണർഷിപ്… അങ്ങനെയാകുമ്പോൾ എനിക്ക് കടക്കാരെയെല്ലാം കുറച്ച് നാളത്തേക്ക് ഒന്ന് പിടിച്ച് നിർത്താം…”

അയാൾ പറഞ്ഞുകൊണ്ട് കണ്ണ് ചുരുക്കി വിശ്വനാഥനെ നോക്കി

വിശ്വനാഥൻ ഒന്നാലോചിച്ചു ശേഷം രാജേന്ദ്രനെ നോക്കി

“ഞാനൊന്ന് ആലോചിക്കട്ടെ അളിയാ… എന്നിട്ട് പറയാം…”

“മ്… മതിയളിയാ ആലോചിച്ച് പറഞ്ഞാൽ മതി… അളിയന് ഉപയോഗമേ എന്നെക്കൊണ്ട് ഉണ്ടാകൂ… അല്ലാതെ മറ്റുചിലരെപോലെ യാതൊരു ഉപയോഗവുമില്ലാതെ, അളിയനെ ചുറ്റിപറ്റി നിൽക്കില്ല…”

അവസാന വാചകം കേട്ട് വിശ്വനാഥൻ ഒന്ന് ചിരിച്ചു, എന്നിട്ട് എഴുന്നേറ്റ് അകത്തേക്ക് പോയി

“ഞാനൊന്ന് അകത്ത് കേറിക്കോട്ടെ അളിയാ പിന്നെ ബാക്കി എല്ലാം ഞാൻ തീരുമാനിക്കും പോലെ…”

അയാൾ ഗൂഢമായി ചിരിച്ചു

❀•••••••••••••••❀••••••••••••••❀

കിച്ചയുടെ കോളേജിന് മുന്നിൽ നേവി ബ്ലൂ കളർ ജീൻസും വെള്ള നിറത്തിലുള്ള ഷർട്ടും ഒരു കറുത്ത ക്യാഷ്‌വൽ ഷൂവുമിട്ട് കണ്ണിൽ ഒരു rayban കൂളിംഗ് ഗ്ലാസും വച്ച് യെസ്ടിക്ക് മുകളിൽ ഇരുന്ന് മൊബൈൽ നോക്കുകയാണ് ഭൈരവ്, കോളേജ് വിട്ട് കുട്ടികളെല്ലാം പുറത്തേക്ക് വന്ന് തുടങ്ങി, അവൻ മുഖമുയർത്തി കൂട്ടത്തിൽ ആരെയോ തിരഞ്ഞു

“നോക്കെടി ഒരു ചുള്ളൻ ചേട്ടൻ… എന്താ ലുക്ക്‌…”

കിച്ചയുടെ കൂട്ടുകാരിമാരിൽ ഒരാൾ ഭൈരവിനെ ചൂണ്ടി പറയുമ്പോളാണ് കിച്ച അവനെ കാണുന്നത്, ഒരു നിമിഷം അവൾ അവനെ കണ്ണെടുക്കാതെ നോക്കി… പിന്നീട് ചുണ്ടിലൊരു പുഞ്ചിരിയുമായി മുന്നോട്ട് നടന്നു…

“ആ… ഇതാണ് ഞാൻ പറഞ്ഞ മൊതല്…”

കിച്ച അവരോടായി പറഞ്ഞു

“ആണോ… ഇതാണോ ഭൈരവ് ചേട്ടൻ, നിന്റെ സെലെക്ഷൻ പൊളിച്ചു, ഈശ്വരാ എനിക്ക് നിന്നോട് അസൂയ തോന്നുന്നടി…”

ആക്കൂട്ടത്തിൽ മാളവിക പറഞ്ഞു, കിച്ച അവളെ കൂർപ്പിച്ചു നോക്കിയിട്ട് മുന്നോട്ട് നടന്നു, കിച്ചയെക്കണ്ടു അവന്റെ മുഖം വിടർന്നു, അവൻ അവളെ നോക്കി നിന്നു,

കിച്ചയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞെങ്കിലും അത് മറച്ച് ഗൗരവത്തിൽ അവനെക്കടന്ന് മുന്നോട്ട് പോകാൻ തുടങ്ങി

“ഹലോ… മിസ് ഉണ്ണിയാർച്ച…”

ഭൈരവ് അവളെ വിളിച്ചു

“മ്… എന്ത് വേണം…?”

അവൾ ഗൗരവത്തിൽ ചോദിച്ചു

അപ്പോഴേക്കും അവളുടെ കൂട്ടുകാരികൾ അവനടുത്തെത്തിയിരുന്നു,

“ഹലോ… ഭൈരവേട്ടാ…”

ഓരോരുത്തരായി അവനോട് സംസാരിക്കാൻ തുടങ്ങി, അത് കണ്ട് കുശുമ്പ് കുത്തി കിച്ച അവരെ നോക്കി നിന്നു,

“നിങ്ങൾക്കെല്ലാം എന്നെ എങ്ങനറിയാം….?”

അവൻ ചോദിച്ചു

“നല്ല ചോദ്യം… ഇവിടെ കുറച്ച് നാളുകളായി ഭൈരവ പുരാണം കേട്ട് നടക്കുകയാ ഞങ്ങള്…”

അവർ കിച്ചയെ നോക്കികൊണ്ട് പറഞ്ഞു, അതുകേട്ട് ഭൈരവ് അശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി,

“എന്താ എന്നെപ്പറ്റി ഈ ഉണ്ണിയാർച്ച പറയുന്നത്…?”

കിച്ചയെ നോക്കികൊണ്ട് ചോദിച്ചു

“ദേ… നിങ്ങള് വരുന്നുണ്ടോ…?”

പെട്ടെന്ന് കിച്ച ഇടക്ക് കയറിപ്പറഞ്ഞു

“നിക്കടി…. നിന്റെ ഭൈരവേട്ടനെ ഞങ്ങളൊന്നു പരിചയപ്പെടട്ടെ..”

കൂട്ടത്തിൽ വേദ പറഞ്ഞു, പിന്നീട് അവർ അവനെയും കൂട്ടി അടുത്തുള്ള കോഫിഷോപ്പിലേക്ക് നടന്നു, എല്ലാപേർക്കും കോഫിയും ജ്യൂസും ഓക്കേ പറഞ്ഞ്, എല്ലാവരും അവനോട് സംസാരിക്കാൻ തുടങ്ങി, കിച്ച മാത്രം മുഖം വീർപ്പിച്ച് അവരെ നോക്കിയിരുന്നു,

“ഇനി പറ എന്താ ഈ ഉണ്ണിയാർച്ച എന്നെപ്പറ്റി പറയുന്നത്…”

അവൻ അവരോട് ചോദിച്ചു

“എന്താ പറയാത്തത്… ഞങ്ങളുടെ കൃഷ്ണകുട്ടിയുടെ മനസ്സിൽ ഇടിച്ചു കേറിയിരിക്കയല്ലേ ഭൈരവേട്ടൻ…”

Leave a Reply

Your email address will not be published. Required fields are marked *