“ഇതും ഇട്ടോണ്ട് പോയാലെ… എല്ലാർക്കും കാര്യം മനസ്സിലാകും… നമുക്ക് കുറച്ചുനാൾ പ്രേമിക്കണ്ടേ…ആരുമറിയാതെ…?”
അവൻ കുസൃതിയോടെ അവളോട് ചോദിച്ചു, അവൾ അവനിൽനിന്നും കുതറി മാറി പുറത്തേക്കൊടി, വാതിലിൽ വന്ന് നിന്നിട്ട് അവനെ തിരിഞ്ഞു നോക്കി നാണത്തോടെ ചിരിച്ചു, പിന്നീട് പുറത്തേക്കോടി…
അവളുടെ ആ നോട്ടവും ഭാവവും അവനിൽ പ്രണയം നിറച്ചു,
അവൾ ചിരിച്ചുകൊണ്ട് ഓടി ചെന്ന് നിന്നത് ഭൈരവിന്റെ മുന്നിലാണ്, പെട്ടെന്നവൾ പിടിച്ചു നിർത്തിയപോലെ നിന്നു, ഭൈരവ് ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ചു നെറ്റി ചുളിച്ച് അവളെ നോക്കി, അവൾ പുഞ്ചിരിയോടെ തല താഴ്ത്തി, പിന്നീട് അവനെകടന്ന് കുഞ്ഞിയുടെ മുറിയിലേക്ക് നടന്നു,
വൃന്ദ ചെല്ലുമ്പോൾ കുഞ്ഞി ഉറക്കമായിരുന്നു, വൃന്ദ അവളെ ഒന്ന് നോക്കിയിട്ട് പുറത്തുപോയി ചൂല് കൊണ്ട് വന്ന് അവിടെയെല്ലാം അടിച്ചുവാരി, കർട്ടൻ എല്ലാം തുറന്നിട്ടു,
അപ്പോഴേക്കും കുഞ്ഞി ഉണർന്നു, കണ്ണ് തിരുമി നോക്കിയത് വൃന്ദയെയാണ്,
“ഗുഡ് മോർണിംഗ് ഉണ്ണിയേച്ചി…”
കുഞ്ഞി ഉറക്കച്ചടവോടെ പറഞ്ഞു,
“ആ… കുഞ്ഞിപ്പെണ്ണ് ഉണർന്നോ…”
അവൾ കുഞ്ഞിക്കരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു
കുഞ്ഞി അവളെ നോക്കി ചിരിച്ചു, പിന്നീട് രണ്ട് കയ്യും മുകളിലേക്കുയർത്തി
“എന്നെ എടുക്കോ… ഉണ്ണിയേച്ചി…”
കുഞ്ഞി പറഞ്ഞു
“പിന്നെന്താ…”
വൃന്ദ അവളെ എടുത്ത് തോളിലേക്കിട്ടു,
“കുഞ്ഞിക്ക് ഒരു ഭാരോം ഇല്ലല്ലോ…”
അവൾ കളിയാക്കി പറഞ്ഞുകൊണ്ട് ബാത്റൂമിനടുത്തേക്ക് നടന്നു, കുഞ്ഞിയുടെ ബ്രഷിൽ പേസ്റ്റ് തേച്ചു കൊടുത്തു
“പോയി ഫ്രഷ് ആയി വാ, ഉണ്ണിയേച്ചി ചായ തരാം…”
വൃന്ദ കുഞ്ഞിയോട് പറഞ്ഞു
“കണ്ണേട്ടൻ എവിടെ ഉണ്ണിയേച്ചി…?”
“കണ്ണേട്ടൻ ഉണർന്നിട്ടില്ല, കുഴിമടിയൻ…”
വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു
കുഞ്ഞി ഫ്രഷായി വരുമ്പോൾ വൃന്ദ അവിടെത്തന്നെയുണ്ടായിരുന്നു, അവൾ കുഞ്ഞിയെ വസ്ത്രം മാറ്റി, മുടി കെട്ടിവച്ച് പുറത്തേക്ക് നടന്നു, വൃന്ദയുടെ കയ്യും പിടിച്ചു വരുന്ന കുഞ്ഞിയെ കണ്ട്, ഉമ്മറത്തുണ്ടായിരുന്ന ഭൈരവ് ചിരിച്ചു,
തറവാട്ടിലെ മിക്കവരും അവിടെയുണ്ടായിരുന്നു, വൃന്ദ അവരോട് ഇടപെടുന്നതൊന്നും ആർക്കും ദഹിക്കുന്നുണ്ടായിരുന്നില്ല,
ഓരോരുത്തരും ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് പറഞ്ഞു
“ജാതകദോഷമുള്ള പെണ്ണാ, തൊടുന്നിടം മുടിക്കുന്നവൾ, ആ പെണ്ണിനോട് കൂടുതൽ അടുക്കണ്ട… പിന്നീട് ദുഖിക്കേണ്ടിവരും, പറഞ്ഞില്ലാന്ന് വേണ്ട…”
സീതലക്ഷ്മിയോട് ആരോ പറഞ്ഞു,
അവൾ അതൊന്നും കാര്യമാക്കിയില്ല
ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, രുദ്രും വൃന്ദയും തറവാട്ടിൽ ആരുമറിയാതെ പ്രേമിച്ചു നടന്നു,
ഒറ്റയ്ക്കുള്ള കൂടിക്കാഴച കുറവായിരുന്നു എങ്കിലും, രുദ്രിനെ കാണുമ്പോൾ തിളങ്ങുന്ന വൃന്ദയുടെ കണ്ണുകളും, പരിഭ്രമത്താൽ പിടക്കുന്ന കൺപീലികളും രുദ്രിന് അത്രമേൽ പ്രീയപ്പെട്ടതായിരുന്നു,
ഭൈരവ് കിച്ചയ്ക്ക് ഫോണിൽ മെസേജ് അയച്ച് നടക്കുന്നു, കിച്ച അവന് ഇതുവരെ പിടികൊടുത്തിട്ടില്ല, എന്നാലും ഭൈരവ് കട്ടക്ക് നിക്കുന്നുണ്ട്, അതിനിടയിൽ വൃന്ദയുടെ അനുവാദത്തോടെ വേണുവിന്റെ യെസ്ടി ഭൈരവ് കൊണ്ടുപോയി നന്നാക്കി സർവീസ് ചെയ്ത് സുന്ദരക്കുട്ടപ്പനാക്കി, ഇപ്പൊ ഭൈരവ് അതിലാണ് കറക്കം, കൂടെ മിക്കപ്പോഴും കുഞ്ഞിയും കണ്ണനും പിറകിലുണ്ടാകും,
കാവിലമ്മ കണ്ണന് കൂടെ കളിക്കാനും നിഴലുപോലെ കൂടെ നടക്കാനും കുഞ്ഞിയെ കൊടുത്തു, കണ്ണനിപ്പോ പഴകിയതും നരച്ചതുമായ വസ്ത്രങ്ങൾ മാറ്റി പുതിയ വസ്ത്രങ്ങൾ ഇട്ടു തുടങ്ങി, മറ്റുള്ള കുട്ടികൾ അവരോട് കൂട്ടുകൂടാൻ വന്നെങ്കിലും കുഞ്ഞി ആരെയും കണ്ണനോട് മിണ്ടാൻ പോലും അനുവദിച്ചില്ല,
“ന്റെ കണ്ണേട്ടനാ… കണ്ണേട്ടന് കൂട്ടുകൂടാൻ ഞാനുണ്ട്, വേറെ ആരും വേണ്ട…”
കുഞ്ഞി അവനോട് ചേർന്ന് അവനെ ചുട്ടിപ്പിടിച്ചു അവരോട് പറഞ്ഞു
കുട്ടൂസന് തറവാട്ട് മുറ്റത്ത് പ്രവേശനം അനുവദിച്ചു, മറ്റുള്ളവർക്ക് അതൊരു മുറുമുറുപ്പ് ആയിരുന്നുവെങ്കിലും, കുഞ്ഞിയെയും കണ്ണനെയും രക്ഷിക്കാൻ കുട്ടൂസൻ കാണിച്ച പരിശ്രമവും സ്നേഹവും… രുദ്രും വിശ്വനാഥനും ഭൈരവും മാധവനുമൊക്കെ കട്ടക്ക് പറഞ്ഞത് കൊണ്ട് മുറുമുറുപ്പ് ഇല്ലാതായി, അങ്ങനെ കണ്ണനും കുഞ്ഞിയും എവിടേക്ക് പോയാലും കുട്ടൂസൻ കൂടെ നടക്കും, അതുകൊണ്ട് ഭൈരവ് അവരെ ബോബനും മോളിയുമെന്നാണ് വിളിക്കുന്നത്,
