ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ -13 1

കുറച്ചു കഴിഞ്ഞപ്പോള്‍ അതെ വേഗതയില്‍ ഓടി അകത്തു വന്നു. കയ്യില്‍ ഒരു ചെറിയ പേപ്പര്‍ പൊതിയുണ്ട്. കതകടച്ചു കുറ്റിയിട്ടിട്ടു അവള്‍ ചിരിച്ചു.

“അതെ എന്‍റെ പൊന്നു മോനെ ഇങ്ങനെ കൊണ്ട് പോയാല്‍ ശരിയാകില്ല. നിക്കര്‍ ഇടുവിച്ചു കൊണ്ട് ചെന്നില്ലേലെ അവിടെ എത്തുമ്പോഴേക്കും ഇവന്‍ എന്നെ നാണം കെടുത്തും. “

അവള്‍ ആ പൊതി തുറന്നു ഒരു നിക്കര്‍ പുറത്തെടുത്തു

“എടീ ഇതാരുടെയാ? “

“അച്ചന്‍റെയാ …എന്തേ? “

“കണ്ടിട്ട് വലുതാണെന്ന് തോന്നുന്നു. “

“സാരമില്ല. അതിനു വഴിയുണ്ട്. “
അവള്‍ എങ്ങനെയൊക്കെയോ എന്നെ അതിനുള്ളില്‍ കയറ്റി. ഒരല്പം ലൂസ് ആണ്. അത് ഒരു സേഫ്റ്റി പിന്‍ വച്ചു അവള്‍ അട്ജസ്റ്റ് ചെയ്തു.

പിന്നെ എന്നെയും താങ്ങി പുറത്തേക്കിറങ്ങി. പ്രതീക്ഷിച്ച പോലെ അത്ര എളുപ്പം ആയിരുന്നില്ല ആ നടപ്പ്, ഞങ്ങള്‍ രണ്ടു പേര്‍ക്കും!

അപ്പോഴേക്കും ബാബ അത് കണ്ടു. അദ്ദേഹവും കൂടി സഹായിച്ചപ്പോള്‍ ഞാന്‍ നടന്നു ശില്പയുടെ അച്ഛന്‍ കിടക്കുന്ന മുറിയില്‍ എത്തി.

അവിടെ ശില്പയുടെ അമ്മ . അവര്‍ എന്നെ കണ്ടപ്പോള്‍ അടുത്തു വന്നു ചോദിച്ചു, “മോന് എന്നെ ഓര്‍മ്മയുണ്ടോ? “

“പിന്നെ? നല്ലോണം ഓര്‍മ്മയുണ്ട്. സ്വന്തം അമ്മയെ ഓര്‍മ്മയില്ല. അപ്പോഴാ…. “ ശില്പയാണ് പറഞ്ഞത്.

അവര്‍ എന്നെ അവിടെ ഒരു കസേരയില്‍ ഇരുത്തി. ശില്പയുടെ അച്ഛന്‍ കട്ടിലില്‍ ഇരുന്നു എന്നെ തന്നെ നോക്കുകയാണ്. ഞാന്‍ ഇവരെ എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.

പക്ഷെ ആ മനുഷ്യന്‍ പെട്ടെന്ന് എന്നെ നോക്കി കൈകള്‍ ചൂണ്ടി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.

ശില്പയുടെ അമ്മ എന്താ എന്താ എന്ന് ചോദിച്ചു അയാള്‍ക്കരികില്‍ ചെന്നു.

പെട്ടെന്ന് ബാബ അവരെ തടഞ്ഞു. “നിങ്ങള്‍ ആരും അയാളെ തടസ്സപ്പെടുത്തരുത്. അയാള്‍ക്ക് അനിയെ അറിയാമെന്നു തോന്നുന്നു. അനിയോടു എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് ചിലപ്പോള്‍ രണ്ടു പേരുടെയും ഓര്‍മ്മയിലേക്ക് വെളിച്ചം വീശും.” ബാബ എന്നെ നോക്കി പറഞ്ഞു.

പക്ഷെ എനിക്ക് അയാളെ ഓര്‍മ വരുന്നില്ല. പക്ഷെ അയാള്‍ പറയാന്‍ ശ്രമിക്കുന്ന വാക്കുകള്‍ ഞാന്‍ എവിടെയോ കണ്ടതായോ. കേട്ടതായോ തോന്നി.

“തേര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍……….. “. അയാള്‍ പറഞ്ഞു.

“തേര്‍ട്ടി……. “ ഞാന്‍ അറിയാതെ പറഞ്ഞു.

അതെ. അതെ എന്ന രീതിയില്‍ അയാള്‍ കയ്യും തലയും കുലുക്കി ആംഗ്യം കാണിച്ചു.

ബാബയ്ക്കും ശില്പക്കും അമ്മയ്ക്കും അദ്ഭുതം തോന്നിയിരിക്കണം.

ഞാന്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി.

“ഡൈ……….ഡൈസ്……………….. “ അയാള്‍ പാട് പെട്ട് പറഞ്ഞൊപ്പിച്ചു.

“തേര്‍ട്ടി ഡൈസ് . “ ഞാന്‍ പൂരിപ്പിച്ചു. എങ്ങനെയാണ് ആ വാക്കുകള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് എന്ന് എനിക്കറിയില്ല.

“ഹാ. ഹാ…… “ അതെയെന്നും പറഞ്ഞു അയാള്‍ തല കുലുക്കി.

“ല…..ലക്…….. “

“ലക്ഷ്മി? “

അയാള്‍ തല കുലുക്കി.
“ലക്ഷ്മി റായി? “

അല്ല… എന്നെ രീതിയില്‍ അയാള്‍ തല കുലുക്കി. എന്നിട്ട് കൈ ഉയര്‍ത്തി അടുത്തത് എന്ന ആംഗ്യം കാണിച്ചു.

“ലക്ഷ്മി റായി ഹോസ്പിടല്‍? “

അയാള്‍ വീണ്ടും കൈ കറക്കി അതല്ല എന്ന ആംഗ്യം കാണിച്ചു.

“റായി ലക്ഷ്മി ഹോസ്പിടല്‍? “ ബാബയാണ് ചോദിച്ചത്.

അതെ. അതെ എന്ന് അയാള്‍ ആംഗ്യം കാണിച്ചു.

പിന്നെ അയാള്‍ കൈകള്‍ ഉയര്‍ത്തി ആദ്യം ഒന്ന് എന്ന് ആംഗ്യം കാണിച്ചു. പിന്നെ മൂന്നു എന്ന് കാണിച്ചു. അത് കഴിഞ്ഞു ആറു എന്നും കാണിച്ചു.

“നൂറ്റി മുപ്പത്തിയാറു. “ ശില്‍പ പറഞ്ഞു.

അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷം ഇരച്ചു കയറി. താന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ ഉണ്ടാകുന്ന സന്തോഷം.

പിന്നെ അയാള്‍ കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചിട്ട് വാ തുറന്നു എന്തോ പറയാന്‍ നോക്കി.

പിന്നെ എന്നെ നോക്കി വീണ്ടും കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചു.

“കാര്‍? “ ഞാന്‍ ചോദിച്ചു.

അതെ. അത് തന്നെ എന്ന അര്‍ത്ഥത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അയാള്‍ വിരല്‍ എന്‍റെ നേരെ ചൂണ്ടി കുലുക്കി.

Leave a Reply

Your email address will not be published. Required fields are marked *