“പിന്നെ, അടിച്ചൊന്നൊ.. ഞാനും അപ്പോൾ അവിടെ ഉണ്ടായിരുന്നു. അതിന്റെ പേരിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടെയെന്നോ. അവനെയും ചേർത്ത് അനാവശ്യം പറഞ്ഞാൽ അവൾക്ക് ശരിക്കും ഭ്രാന്ത് പിടിക്കും.”
കാർത്തികയുടെ മറുപടി കേട്ട അമൂല്യ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
“അവരെ പറ്റി നിനക്കെന്താണ് അഭിപ്രായം.”
“വർഷങ്ങളായി എനിക്ക് അവരെ അറിയാവുന്നതാണ്. എല്ലാപേരുടെയും മുന്നിൽ അവരുടെ പെരുമാറ്റം കുറച്ച് ഓവർ ആയിരിക്കാം.. അല്ല ഓവർ തന്നെ ആണ്. അവർ പരസ്പരം ചോറ് വാരി കൊടുക്കും സന്തോഷം വരുമ്പോൾ കെട്ടിപ്പിടിക്കും.. പക്ഷെ അപ്പോഴൊക്കെയും അവരുടെ മാനസിനുള്ളിൽ ഒരു കളങ്കവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്.
ഒരു നിമിഷം നിർത്തിയ ശേഷം കാർത്തിക പറഞ്ഞു.
“ആദി സംഗീതയ്ക്ക് കൊടുക്കുന്ന ഒരു കേറിങ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ ആദി കല്യാണം കഴിക്കുന്ന പെണ്ണ് ഒരു ഭാഗ്യവതി ആയിരിക്കും.
പെട്ടെന്ന് അമൂല്യ നടത്തം നിർത്തി അകലേക്ക് നോക്കി നിന്നു.
സംഗീത ബൈക്കിനടുത്ത് നിൽക്കുന്ന ആദിത്യന്റെ അടുത്തേക്ക് നടന്ന് ചെല്ലുന്ന ദൃശ്യം ആണ് അവൾ നോക്കി നിന്നത്.
തന്റെ അടുത്തേക്ക് നടന്ന് വരുന്ന സംഗീതയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് ആദിക്ക് തോന്നി.
“എന്താടി മുഖം വീർപ്പിച്ചു വച്ചേക്കുന്നേ?”
“ഒന്നുമില്ല.”
ബൈക്കിന്റെ പിന്നിലേക്ക് കയറാൻ തുനിഞ്ഞ അവളെ തടഞ്ഞു കൊണ്ട് അപ്പു ചോദിച്ചു.
“എന്താ കാര്യം എന്ന് പറ.”
അമ്മു കലിയോടെ പറഞ്ഞു.
“ഞാൻ ആ ശ്രദ്ധയെ കൊല്ലും കേട്ടോ..”
ആദിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“ഇപ്പോൾ എന്താ ഉണ്ടായേ?”
“എന്നെയും നിന്നെയും ചേർത്ത് അവൾ ഓരോന്ന് പറഞ്ഞു.”
ആദി കുറച്ച് നേരം ദൂരേക്ക് നോക്കി ഇരുന്ന ശേഷം ബൈക്കിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞു.
സംഗീത പെട്ടെന്ന് അവനെ തടഞ്ഞ് കൊണ്ട് ചോദിച്ചു.
“നീ എവിടേക്ക് പോകുന്നു?”
“അവളോട് ചോദിക്കാൻ.”
സംഗീത പെട്ടെന്ന് ബാഗ് ബൈക്കിന്റെ ടാങ്കിന്റെ മുകളിലേക്ക് വച്ച് അവന്റെ പിറകിലേക്ക് കയറി ഇരുന്നു.
ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ് ഇരുന്നത്.
“അവൾക്കുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. നീ ഇനി ഒന്നും ചോദിക്കാൻ പോകണ്ട. നമുക്കിപ്പോൾ വീട്ടിലേക്ക് പോകാം.”
ആദി ബൈക്ക് മുന്നോട്ടെടുക്കാതെ നിന്നപ്പോൾ സംഗീത സ്വരം കടിപ്പിച്ച് പറഞ്ഞു.
“നിന്നോട് വീട്ടിലേക്ക് പോകാനാണ് പറഞ്ഞത്.”
സംഗീത അവന്റെ വയറിൽ കെട്ടിപിടിച്ച് മുതുകിൽ മുഖം ചേർത്തിരുന്നു.
അവൻ സംഗീതയെയും കൊണ്ട് കോളേജ് ഗേറ്റ് കടന്ന് പോകുമ്പോൾ അമൂല്യ ഒരു പുഞ്ചിരിയോടെ ആ കാഴ്ചയും നോക്കി നിന്നു.
വീടെത്തുന്നവരെയും സംഗീത അവന്റെ ചുമലിൽ തന്നെ മുഖം ചേർത്ത് കെട്ടിപിടിച്ചാണ് ഇരുന്നത്. അതിനിടയിൽ അവർ ചെറു തമാശകളൊക്കെ പറഞ്ഞ് വീടെത്തിയപ്പോഴേക്കും അവളുടെ മൂഡോഫ് മാറിയിരുന്നു.
അല്ലെങ്കിലും പണ്ടേ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവനോടു ചേർന്നിരുന്ന് കുറച്ച് നേരം സംസാരിച്ചാൽ അവൾ എല്ലാം മറക്കും.
വീട്ട് മുറ്റത്ത് ബൈക്കിൽ നിന്നും ഇറങ്ങിയ സംഗീത കൈയും മുഖവും തുടച്ച് കൊണ്ട് പറഞ്ഞു.
“എന്ത് വയർപ്പട നിനക്ക്. നിന്റെ വിയർപ്പിൽ ഞാൻ നനഞ്ഞു കുളിച്ചു.”
“ഗ്രൗണ്ടിൽ ഓടിയിട്ട് വന്നാൽ പിന്നെ വിയർക്കില്ലേ. ഞാൻ പറഞ്ഞോ എന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ.”
അവൾ മുഖത്ത് ഒരു പുച്ഛഭാവം വരുത്തി കാണിച്ച ശേഷം ബാഗുമായി കിഴക്കയിൽ തറവാടിന്റെ ഉള്ളിലേക്ക് കയറി പോയി. ആർഷ ക്ലാസ് കഴിഞ്ഞ് എത്തിയിരുന്നില്ല. ബാഗ് ഹാളിലെ കസേരയിലേക്ക് ഇട്ട് സംഗീത നേരെ അടുക്കളയിലേക്കാണ് പോയത്. അവൾ ചെല്ലുമ്പോൾ സാവിത്രി അമ്മ ചായ അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു. കൂടെ ലക്ഷ്മി അമ്മയും ഉണ്ടായിരുന്നു.
രണ്ടുപേരും കൂടി നട്ടുവർത്തമാനം പറഞ്ഞ് നിൽക്കുകയാണെന്ന് സംഗീതയ്ക്ക് മനസിലായി.
“ആ.. നീ എത്തിയോ.”
ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് സാവിത്രി അമ്മ തിരിഞ്ഞ് നോക്കി.
“ഇന്ന് നേരത്തെ ആണല്ലോ, നീ ഈ ചായ കൊണ്ട് അവനു കൊടുക്ക്.”
