“ആ താൻ എണീറ്റോ.. പേടിക്കേണ്ട.. ഒന്ന് തല ചുറ്റി വീണതാ..ഇപ്പോ ഒക്കെയല്ലേ ”
ഞാൻ അതിന് ഒന്ന് തലയാട്ടി കൊടുത്തു. അപ്പോഴേക്കും നേഴ്സ് അടുത്ത വെടി പൊട്ടിച്ചു.
“ആ പിന്നെ ഇയാള് തന്നോട് പറഞ്ഞോന്ന് അറിയത്തില്ല.. ന്നാലും പറയാ.. താൻ പ്രെഗ്നന്റ് ആണ് ”
സിസ്റ്ററത് പറഞ്ഞപ്പോ എന്റെ കണ്ണുകളൊക്കെ പുറത്തേക്ക് തള്ളി വന്നു. അറിയാതെ വായ തുറന്നു പോയി.
“താനുണർന്നാ വിളിക്കണമെന്ന് പറഞ് പോലീസുകാർ നിൽക്കുന്നുണ്ട് പുറത്ത്. ഞാനൊന്ന് വിവരം പറയട്ടെ ”
അവരതും പറഞ് വാതിലിന് നേരെ നടന്നു നീങ്ങി.
ഞാൻ കിച്ചുവിനെ നോക്കി. അവൻ പുഞ്ചിരിച്ചു നോക്കി നിൽക്കുന്നുണ്ട്. കൂടാതെ എന്റെ കൈ പിടിക്കാൻ അടുത്തേക്ക് നീങ്ങുന്നുമുണ്ട്.
ഈശ്വരാ ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയായല്ലോ.
ഇപ്രാവശ്യം അവൻ കയ്യിൽ പിടിച്ചപ്പോൾ ഞാൻ തടഞ്ഞില്ല. ഞാനവന്റെ കണ്ണിലേക്കു നോക്കി നിന്നു. ഇല്ലാ.. അവിടെ ഒരു കൂസലുമില്ല. ഞാൻ കണ്ടെന്നുള്ള ഒരു ഭയവുമില്ല. എന്തായാലും ആ മുഖം കിച്ചുവിന്റേത് തന്നെയാണ്. പക്ഷെ ശബ്ദം.. അത് വ്യത്യാസമുണ്ടായിരുന്നോ..ഹോ.. ഓർമ കിട്ടുന്നില്ല… ശ്ശോ.. ഭയമെന്ന വികാരത്തിന് ആ സമയം മുതൽ ഈ സമയം വരെ അടിമ പെട്ടത് കൊണ്ട് ഒന്നും തെളിച്ചയോടെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നില്ല അവന്റെ ക്ലീൻ ഷേവ് ചെയ്ത മുഖമല്ലാതെ..
വികാരത്തിന് അടിമപെടാതെ ഒന്ന് യുക്തിയിൽ ചിന്തിക്ക് ലക്ഷ്മി…കമോൺ ലക്ഷ്മി കാമോൺ. ഇല്ലേൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. അത് കിച്ചുവിന് കൂടുതൽ ദോഷം ചെയ്യും..
അവൻ ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല, കാരണം അവന്റെ പിറകെ തന്നെ ഞാനുണ്ടായിരുന്നല്ലോ.. അപ്പൊ പിന്നെ വേറെ ആരോ ആണ് ചെയ്തത്..
ശ്ശോ.. അതൊക്കെ പിന്നെ ചിന്തിക്കാം…ഇപ്പോ പോലീസുകാരോട് എന്ത് പറയും.. നീയൊരു വക്കീലാണ് ലക്ഷ്മി. അത് മറക്കരുത്.. So വക്കീൽ ബുദ്ധിയിൽ ചിന്തിക്ക്..ആരെയെങ്കിലും പേടിച്ചിട്ടാണ് സ്റ്റേഷനിലേക്ക് കയറിയതെന്ന് പറഞ്ഞാ.. തുടരെ തുടരെ അവരുടെ ചോദ്യങ്ങൾക്ക് കളവ് പറയേണ്ടി വരും. സോ നൂറുശതമാനവും കളവ് പറയുന്നത് ബുദ്ധിയല്ല. അത് കൊണ്ട് ഞാൻ കണ്ടതിൽ കുറച്ചു മാറ്റം വരുത്തി പറയുന്നതാവും ബുദ്ധി.. ആ ബോഡി എന്തായാലും അവിടെ തന്നെയായിരിക്കും ഉണ്ടായിരിക്ക. ഇല്ലേൽ വേറെ എവിടെയെങ്കിലും. അത് കിച്ചുവിനെയോ എന്നെയോ തൽക്കാലം ബാധിക്കുന്ന പ്രശ്നമല്ല..ആ വീട് വരെ ഞാൻ എങ്ങനെ എത്തി എന്നതായിരിക്കും ചോദ്യം.. എങ്ങനെ ഒന്ന് എല്ലാം കൂടെ കലക്കി പറയും.. മ്മ്…
ഒക്കെ.. ഒക്കെ വരട്ടെ പറയാ..
അപ്പോഴേക്കും കിരണെന്ന എസ് ഐയും ഒരു ലേഡി ഓഫീസറും അവരുടെ കൂടെയായിട്ട് വേറൊരു കോൺസ്റ്റബിളും അവരുടെ ഒക്കെ പിന്നിലായിട്ട് കവിനും വന്നു.
“നിങ്ങള് എന്ത് കണ്ടിട്ടാ ഭയന്നു സ്റ്റേഷനിലേക്ക് കയറി വന്നത്..”
എസ് ഐ സ്ട്രൈറ്റ് ആയിട്ട് ചോദ്യം ചോദിച്ചു.
“അത്.. ഞാൻ ”
ഞാൻ വിക്കി പോയി.. വാക്കുകളൊന്നും വരുന്നേയില്ല
“മടിക്കേണ്ട.. നിങ്ങള് പറഞ്ഞോളൂ ”
ഞാൻ ഒന്ന് ആഞ്ഞു ശോസമെടുത്തുകൊണ്ട് പറയാൻ തുടങ്ങി.
“ഞാൻ എന്റെ ഓഫീസിലെ വർക്കും കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. നേരം വൈകിയത് കൊണ്ട് കിച്ചുവിന്റെ സോറി എന്റെ ഹസ്ബൻന്റിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ”
“അപ്പൊ എത്രയായിരുന്നു ടൈം ”
“ഏകദേശം ഒരു പത്തു മണിയായിക്കാണും ”
“എന്തേ ഹസ്ബന്റിന്റെ വീട്ടിൽ പോകാൻ കാരണം.. നിങ്ങള് നിങ്ങളെ വീട്ടിലാണോ താമസിക്കാറ് “
“എന്റെ വീടിനേക്കാളും അടുത്താണ് ഓഫീസ്.. പിന്നെ കിച്ചു ലീവിന് വന്നേയുള്ളു.. അവൻ ഹൈദരാബാദിലായിരുന്നു ”
“ഒക്കെ ഒക്കെ.. ബാക്കി പറഞ്ഞോളൂ ”
“അവന്റെ വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോ എന്റെ എതിരെ കിച്ചുവിന്റെ സോറി കാർത്തിക്കിന്റെ ബൈക്ക് പോകുന്നത് കണ്ടു. എന്താണ് എന്റെ കാറ് കണ്ടിട്ട് മൈന്റ് ചെയ്യാതെ പോകുന്നതെന്ന് വിചാരിച്ചു ഞാൻ പുറകെ എന്റെ കാറോടിക്കാൻ തുടങ്ങി ”
“നിർത്ത് നിർത്ത്.. എടോ താനല്ലേ ഇന്നുച്ചയ്ക്ക് തന്റെ ബൈക്ക് കാണാനില്ലെന്ന് പറഞ് സ്റ്റേഷനിൽ കംപ്ലയിന്റ് തന്നത്.”
എന്റെ മൊഴി രേഖപെടുത്തുന്ന പോലീസുകാരൻ കിച്ചുവിനോട് ചോദിച്ചു.
“ആണോടോ ”
കൂടെ എസ് ഐയും കിച്ചുവിന് നേരെ നോക്കി ചോദിച്ചു.
“അതേ സാർ ”
“എവിടെന്ന വണ്ടി മിസ്സിങ്ങാണെന്ന് പറഞ്ഞത് ”
“സാറെ പാളയം മാർക്കറ്റിലേക്ക് പോകുന്ന ബ്രിഡ്ജിന്റെ താഴത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.”
“മ്മ്.. ഒക്കെ.. ആ ബൈക്കിൽ ആരായിരുന്നു ഉള്ളതെന്ന് നിങ്ങൾ കണ്ടോ ”
എന്റെ നേരെ മുഖം തിരിച് ആ എസ് ഐ ചോദിച്ചു.
“ഇല്ലാ.. അയാൾ മുഖം മറച്ചിട്ടുണ്ടായിരുന്നു ”
“അയാളുടെ വേഷം എന്തായിരുന്നെന്ന് ശ്രദ്ധിച്ചോ ”
“മ്മ്.. ഒരു ബ്ലാക്ക് ഹൂടിയും ബ്ലാക്ക് പാന്റും ഷൂസും ”
“മ്മ്.. ബാക്കി പറയൂ ”
“ഞാനാ വണ്ടിയെ പിന്തുടർന്ന് എത്തിയത് ഇരിഞ്ചിയത്തുള്ള ഒരു ഏരിയയിലേക്കാണ്. അവിടെയുള്ള ഒരു വീട്ടിലേക്ക് അവൻ കയറി പോയി. ഞാനത് കിച്ചു വായിരിക്കുമ്മെന്ന് വിചാരിച്ചു പുറകെ പോയി. ഞാനതിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ടത് ”
“എന്താ കണ്ടത് ”
ഞാൻ പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും അയാള് ചോദിച്ചു.
“അത് ഒരാളുടെ ബോഡി ”
“എന്ത്.. ബോഡിയോ ”
“അതേ സാറേ…ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ശരീരം മുഴുവൻ ചോരയോലിപ്പിച്ചു നിലത്ത് കിടക്കുന്നുണ്ടായിരുന്നു ”
“അപ്പൊ നിങ്ങൾക്ക് മുന്നേപോയ അയാളെ നിങ്ങൾ കണ്ടില്ലേ “
“ഇല്ലാ.. അയാളത്തിനകത്തേക്ക് പോകുന്നത് മാത്രമേ ഞാൻ കണ്ടുള്ളു. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല ”
“മ്മ്.. ബാക്കി പറഞ്ഞോളൂ ”
“അത് കണ്ട് പേടിച ഞാൻ അവിടെന്ന് വെപ്രാളപ്പെട്ട് നേരെ കാറിനടുത്തേക്ക് ഓടി.. അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് വന്നു ”
“ആ വീട് കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് ഓർമ്മയുണ്ടോ ”
“അത് വലിയൊരു വീടാണ്. ഇരുമ്പിന്റെ വലിയ ഗേറ്റ് ആണ്. ആ ഗേറ്റിന്റെ വശങ്ങളിലുള്ള മതിലിൽ രണ്ട് ആനകളുടെ ഒരു ചെറിയ ശില്പം നിൽക്കുന്നതായിട്ട് ഓർമയിലുണ്ട്..പിന്നെന്തായിരുന്നു…ആ.. ആ വീടിന്റെ മുൻവശത്തെ വാതില് മരം കൊണ്ടുള്ള കൊത്തുപണികൾ നിറഞ്ഞ വലിയൊരു വാതിലാണ്..”
“ഓക്കെ..എടോ സ്റ്റേഷനിൽ ആരാ ഉള്ളത് ”
എസ് ഐ അടുത്ത് നിൽക്കുന്ന ഞാൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്ന പോലീസുകാരനോട് ചോദിച്ചു.