ലക്ഷ്മി – 10അടിപൊളി 

 

“സാറെ ജേക്കബും, മണിയും.. പിന്നെ ശരീഫും ഉണ്ട് ”

 

“എന്നാ അവരോട് അവിടെ പോയി ആ വീട്ടിൽ ഒന്ന് നോക്കാൻ പറ. ഇയാള് കണ്ട പോലെ എന്തേലും ഉണ്ടോയെന്ന് ”

 

“ഒക്കെ സർ ”

 

“ആ.. പിന്നെ.. ആ വീടിന്റെ രൂപം ഒന്ന് പറഞ് കൊടുത്തേക്ക് ”

 

“ശെരി സർ ”

 

അതോടെ ആ പോലീസുകാരൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി.

 

” ശ്ശോ..എന്നാലും ആ ഗേറ്റും ആന ശില്പവുമിക്കെ എവിടേയോ കണ്ട് പരിചയമുണ്ടല്ലോ ”

എസ് ഐ നെറ്റിയിൽ തടവി കൊണ്ട് സ്വയം പറഞ്ഞു. വാർഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.

കിച്ചുവിനെ നോക്കിയപ്പോ അവൻ എസ് ഐയെ നോക്കി മന്ദഹസിക്കുന്നുണ്ട്.

 

യെസ്.. ഇവന്റെ ഈ ചിരി കണ്ടാലറിയാം ഇവനിതിലെന്തോ പങ്കുണ്ടെന്നത്.. ഞാനിങ്ങനെ പറഞ്ഞാലും കിച്ചുവിന് പെട്ടെന്ന് ഈ കേസിൽ നിന്ന് ഊരാൻ പറ്റത്തില്ല.. അതെ.. ഇപ്പോഴാണ് എനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം തമ്മിൽ കണക്ട് ആകുന്നത്.

ഇത് ചിലപ്പോ മുൻപ് നടന്നിരുന്ന കൂട്ട കൊലകളുടെ ബാക്കിയായിരിക്കാം.  അല്ല ആണ്.. കിച്ചു ഇവരുടെ സംശയ ലിസ്റ്റിലുള്ള ആളായിരിക്കാം.. അതായിരുന്നല്ലോ അന്ന് ഈ എസ് ഐ വന്ന് കാര്യങ്ങൾ തിരക്കിയിരുന്നത്. അതൊക്കെ ചേർത്തു വായിക്കുമ്പോ ഇത് മുൻപ് നടന്ന കൊലപാതകങ്ങളുടെ ബാക്കി തന്നെയാണ്. പക്ഷെ കിച്ചുവിന് എന്താണ് മോറ്റീവ് ഇതൊക്കെ ചെയ്യാൻ..

അല്ല ഞാനെന്തിനാ കിച്ചു ചെയ്തതാന്ന് ചിന്തിക്കുന്നേ. ഞാൻ കണ്ടിട്ടില്ലല്ലോ.. എന്തായാലും അവനിതിൽ ഇൻവോൾവ് ആയിരിക്കും.. ഒന്ന് തണുക്കട്ടെ എന്നിട്ട് അവൻ തന്നെ പറയുമായിരിക്കും.

 

“ശ്ശോ.. എന്നാലും ആ ശില്പവും മരത്തിന്റെ വലിയ വാതിലും ..ഓ ഗോഡ്…”

എസ് ഐ നെറ്റി തടവൽ നിർത്തികൊണ്ട്. ആ കൈ കീശയിലേക്ക് കൊണ്ട് പോയി. അതോടെ അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപാന്തര പെടാൻ തുടങ്ങി. വിറക്കുന്ന കൈകൾ കൊണ്ട് ഫോണെടുത്തു അയാൾ അതിൽ വിരലോടിച്ചു കൊണ്ടിരുന്നു. അവസാനം അതെന്റെ മുഖത്തിന് നേരെ പിടിച്ചു.

 

“ഇതാണോ ആ വീട് ”

എന്റെ ഉത്തരത്തിനായി ആയാൾ ആകാംഷഭരിതനായി കാതോർത്തു.

 

“അതേ.. സർ.”

ഞാനതിന് ഉത്തരം നൽകി.

 

“ഓ ഷിറ്റ്.. ഇയാളാണോ അവിടെ മരിച്ചു കിടന്നിരുന്നത്.”

ആ  പോലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ഫോട്ടോ എന്റെ നേരെ കാണിച്ചു കൊണ്ട് ചോദിച്ചു.

 

“ഏകദേശം ഇതുപോലെ തന്നെ ഇരിക്കും ”

 

ഞാനത് പറഞ്ഞപ്പോ അയാളുടെ ഭയം ഇരട്ടിച്ചു. അപ്പോഴേക്കും അയാളുടെ ഫോണിലേക്ക് കാൾ വന്നു.

 

“പറയടോ എന്തായി”

 

“നേരാണോ…ഒക്കെ ഞാൻ നോക്കട്ടെ.. ചുറ്റുവട്ടത് സംശയപരമായി എന്തേലും ഉണ്ടോന്ന് ചെക്ക് ചെയ്യ്.. അപ്പോഴേക്കും ഞാനവിടെ എത്താം ”

എസ് ഐ പരിഭ്രമിച്ചു കൊണ്ട് ഫോൺ വച്ചു.

 

“നിങ്ങള് രണ്ട് പേരും നാളെ കാലത്ത് സ്റ്റേഷനിൽ എത്തിയിരിക്കണം.. മനസ്സിലായോ ”

എന്റെയും കിച്ചുവിന് നേരെയും കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അയാൾ പോയി. കൂടെ ആ രണ്ട് പോലീസുകാരും. പോകുന്നതിന് മുന്പേ എന്നെ കൊണ്ട് സൈൻ ചെയ്യിപ്പിച്ചിരുന്നു.

 

“പോകാം ”

കവിൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. പറഞ്ഞു. അതോടെ ഹോസ്പിറ്റൽ ബില്ലും പേ ചെയ്തു ഞങ്ങളിറങ്ങി.

കവിൻ അവന്റെ ബൈക്കെടുത്ത് പുറത്തു കിടക്കുന്ന ഒരു ഓട്ടോ ഞങ്ങളുടെ അടുക്കലേക്ക് അയച്ചു.

യാത്ര പറഞ് കിച്ചു അവനെ വീട്ടിലേക്ക് മടക്കി. പിന്നെ ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു. എന്റെ കൈ കോർത്തു പിടിച്ചോണ്ടാണ് ആശാൻ ഇരിക്കുന്നെ. പക്ഷെ എനിക്ക് തോന്നിയത് എന്റെ കൈ മരവിച്ചോണ്ടിരിക്കാണെന്ന്..

വീടിന്റെ മുന്നിലിറങ്ങി ഓട്ടോക്കാരനെയും പറഞ്ഞു വിട്ട് എന്റെ കയ്യും പിടിച് കിച്ചു വീടിന് നേരെ നടന്നു ചേട്ടനെ വിളിച്ചു.

അസമയത്തുള്ള ഞങ്ങളുടെ വരവും എന്റെ തലയിലെ ബാൻഡ് എയ്ഡ് കണ്ടിട്ട് ചേട്ടന് കാര്യമെന്തെന്ന് തിരക്കി.

വണ്ടി തട്ടിയതാണെന്ന് പറഞ് കിച്ചു തലയൂരി. ഏതയാലും അത് വിശ്വസിച്ചെന്ന് തോന്നുന്നു.

അന്ന് രാത്രി ഞങ്ങള് രണ്ട് വശത്തായിരുന്നു. കിടന്നിരുന്നത്. വേണേൽ അവന് എന്നെ വന്ന് കെട്ടിപിടിച്ചു കിടക്കുകയൊക്കെ ചെയ്യാം. എന്തോ അതിനൊന്നും മുതിർന്നില്ല. അതും ചെയ്തിരുന്നേൽ ഞാൻ വീണ്ടും ബോധം കേട്ട് വീണേനെ.

അന്നെന്തോ അവന്റെ സ്വപ്നം കണ്ട് ഞെട്ടലോ ശോസം തടസമോ ഉണ്ടായിരുന്നില്ല. ആത്മസംതൃപ്തിയിൽ

തികച്ചും നിഷ്കളങ്കനായി ഉറങ്ങുകയായിരുന്നു അവൻ. എനിക്കാണേൽ അന്ന് ഉറക്കമേ വന്നില്ല. വന്നത് മുഴുവൻ ആ ചോരയിൽ കുളിച്ചു നിൽക്കുന്ന മനുഷ്യ ജടത്തെ നോക്കി പോക്കറ്റിൽ കയ്യും തിരുകി മന്ദഹസിക്കുന്ന കിച്ചുവിനെയാണ്.

രാവിലെ ആരോ ഡോറിന് മുട്ടുന്നത് കേട്ടാണ് എണീറ്റത്. കണ്ണു തിരുമ്മി എണീറ്റിരുന്നപ്പോ കിച്ചു അപ്പോഴും കൈ കവിളിനടിയിൽ വച്ച് ഉറങ്ങുന്നുണ്ട്. ഔ എന്താ ഒരു നിഷ്കളങ്കതാ. ഡോറിന് അരികിലേക്ക് നടന്നു തുറന്നപ്പോ കണ്ടത് പുറത്ത് നിവികുട്ടൻ അവന്റെ മാമനെ എണീപ്പിക്കാൻ വന്നതാണ്. കയ്യിലൊരു ജെസിബി ഒക്കെയുണ്ട്. അതിനോണ്ടാണ് ഡോറിന് മുട്ടിയതെന്ന് തോന്നുന്നു. കാരണം സാമാന്യം നല്ല രീതിയിൽ ശബ്ദമുണ്ടാർന്നു. ഞാൻ വന്നത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ എന്നെ കണ്ടപ്പോ ഒന്ന് സർപ്രൈസ് ആയി പോയി.

 

ലച്ചൂന്ന് വിളിച്ചോണ്ട് കൈകളൊക്കെ വിടർത്തി എന്റെ കാലിൽ കെട്ടിപിടിച്ചു.

 

:മാമീന്ന് വിളിക്കട

ഞാനവനെ പൊക്കിയെടുത്തോണ്ട് അവന്റെ മൂക്ക് വലിച് വിട്ട് കൊണ്ട് പറഞ്ഞു. അവനെന്നെ ലച്ചൂന്ന വിളിക്കാ. കിച്ചു വിളിക്കുന്നത് കേട്ട് വിളിക്കാണ്. ഇടക്ക് ചേച്ചി അത് മാറ്റി വിളിക്കാൻ ഉപദേശിക്കും.. പക്ഷെ ചെക്കൻ എന്നെ എപ്പോ കണ്ടാലും ലച്ചൂന്ന് തന്നെ വിളിക്കത്തുള്ളു.

 

:ലച്ചു എപ്പായ വന്നേ

 

:ഞാൻ രാത്രി വന്നു.

 

:ഇതെന്താ

അവനെന്റെ ബാൻഡ് എയ്ഡിന് നേരെ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.

 

:അത് മുറി പറ്റിയതാ

 

:എങ്ങനെ

 

:വീണപ്പോ.. നീ പോയി നിന്റെ മാമനെ വിളിച്ചുണർത്തിയെ.

ഞാനവനെ ബെഡിലേക്ക് വച്ചു ശേഷം ഡ്രെസ്സുമെടുത്ത് കുളിക്കാനായി പോയി.

 

തിരികെ ഇറങ്ങിയപ്പോ കിച്ചു എണീറ്റിരുന്ന് ആർക്കോ ഫോൺ ചെയ്‌യുകയാണ്. ഞാൻ നേരെ നിവിയെയും എടുത്ത് തായേക്കിറങ്ങി. ഡോറിനടുത്തെത്തിയപ്പോ കിച്ചു പോലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള കാര്യം ഓർമിപ്പിച്ചു. ഞാനതിന് മറുപടിയൊന്നും കൊടുക്കാതെ തിരികെ തായേക്കിറങ്ങി. അടുക്കളയിൽ പോയി ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഒരു ആക്‌സിഡന്റ് നടന്നെന്നും അതില് ബോധം കെട്ട്  പോയെന്നും. പിന്നെ പ്രെഗ്നന്റ് ആണെന്നുള്ള കാര്യവും. അതോടെ ആക്‌സിഡന്റ് കാര്യം പറഞ്ഞപ്പോൾ പേടിച്ച ചേച്ചി പ്രെഗ്നന്റ് കാര്യം പറഞ്ഞപ്പോ സന്തോഷിച്ചു. നമ്മുക്കിത് ഒന്ന് ആഘോഷിക്കണം എന്നൊക്കെ ചേച്ചി പറഞ്ഞിരുന്നു. ചേട്ടൻ രാവിലെ തന്നെ പോയത് കൊണ്ട് പുള്ളിയോട് പറയുന്ന കാര്യം ചേച്ചിയെ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *