ആദ്യത്തെ രണ്ടു കുട്ടികളുടെയും പ്രസവം നടന്നത് വലിയ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു , അത്ര വലുതല്ലെങ്കിലും തന്റെ വയറ്റിൽ ഇപ്പോൾ വളരുന്ന കുഞ് ഒരു ഗവൺമെൻറ് ഹോസ്പിറ്റലിൽ ജനിക്കാൻ പാടില്ല എന്ന് ഷഹലക്ക് നിർബന്ധമുണ്ട്, താൻ ചെയ്ത തെറ്റിന് തന്റെ കുഞ് ഒരു ബുദ്ധിമുട്ടും അനുഭവിക്കരുത് , പിന്നെ ചെറുതാണെകിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം, അതുപോലെ ഇപ്പോഴുള്ള തയ്യൽ കടയുടെ അടുത്ത് പൂട്ടിക്കിടക്കുന്ന കട വാടകയ്‌ക്കെടുത്തു എന്തെങ്കിലും ചെറിയ കച്ചവടമോ, ഡ്രൈവിംഗ് സ്കൂളോ അതുമല്ലെങ്കിൽ ഒരു ചെറിയ ട്യൂഷൻ സെന്റർ എങ്കിലും തുടങ്ങണം , അല്ലാതെ തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാൻ സാധിക്കില്ല .
എടീ ഷഹലാ.. നീ ചായ കുടിക്കാൻ വരുന്നില്ലേ? എന്ന ചന്ദ്രേചിയുടെ ഉറക്കെയുള്ള ചോദ്യത്തിന് ആ ഇപ്പൊ വരാം എന്ന് മറുപടി കൊടുത്തു കൊണ്ട് ഷഹല തൻ്റെ ജോലി അതിവേഗം തുടർന്നു , ഭാഗ്യം! നിഷ എത്തുന്നതിനു മുമ്പ് തന്നെ പണി കഴിഞ്ഞു ബ്ലൗസ് പേക്ക് ചെയ്തു വെച്ചു, അതിന്റെ സന്തോഷം നിഷയുടെ മുഖത്തു കണ്ടപ്പോൾ ഷഹലക്കും ആശ്വാസം തോന്നി.
ഷഹലയും ചന്ദ്രേച്ചിയും ഇപ്പോൾ ഈ പുതുതായി തുടങ്ങിയ തയ്യൽ കടയുടെ പാർട്നെർസ് ആണ്, ആർക്കും വേണ്ടാതെ താൻ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ അന്ന് ദൈവത്തിൻറെ കരങ്ങൾ പോലെ തനിക്കു താങ്ങായത് ചന്ദ്രേച്ചി മാത്രമാണ്, അല്ലെങ്കിൽ ചിലപ്പോൾ താൻ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നു.അന്ന് ചന്ദ്രേച്ചിയുടെ വീട്ടിൽ എത്തിയ ഷഹലയുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു സ്വർണ നെക്‌ളേസ് മാത്രമാണ്, അതും മുനീബ് തന്ന സമ്മാനം ആയതു കൊണ്ട് മറ്റാരും കാണാതിരിക്കാൻ തൻ്റെ ബാഗിൽ ഒളിപ്പിച്ചു വെച്ചത് കൊണ്ട് മാത്രം തൻ്റെ കയ്യിൽ ബാക്കി വന്ന സമ്പാദ്യം. അത് ഞാൻ ചന്ദ്രേച്ചിക്കു വെച്ച് നീട്ടിയപ്പോൾ ആദ്യമൊന്നും അവർ സ്വീകരിച്ചില്ല പിന്നെ അവസാനം തുല്യ അവകാശത്തിലുള്ള ഒരു തയ്യൽ കട എന്ന എൻറെ നിർബന്ധിത വ്യവസ്ഥയിലാണ് ചന്ദ്രേച്ചി അതിനു സമ്മതിച്ചത്.
ബ്ലൗസും വാങ്ങി തിരിച്ചു പോകുന്നതിനു മുമ്പ്, നിഷ തൻ്റെകയ്യിൽ കരുതിയിരുന്ന കവർ “എൻറെ കുറച്ചു പഴയ ഡ്രെസ്സുകളാ നിനക്ക് പാകമാകും” എന്ന് പറഞ്ഞു കൊണ്ട് ഷഹലക്ക് നേരെ നീട്ടി, ഷഹല അത് നന്ദി പൂർവം സ്വീകരിച്ചു.
തൻ്റെ നിറ വയറിലേക്ക് നോക്കി “എടി ഇതിപ്പോ എത്രാമത്തെ മാസം”? എന്ന് ചോദിച്ച നിഷയ്ക്ക് എട്ടു മാസം എന്ന് മറുപടി കൊടുത്തുകൊണ്ട് ഷഹല കടയുടെ തൊട്ടടുത്തുള്ള ചന്ദ്രേചിയുടെ വീട്ടിലേക്കു നടന്നു.
ഇപ്പോഴുള്ള ഷഹലയുടെ കോലം കണ്ടാൽ മുമ്പ് അവളെ പരിചയമുള്ള ആർക്കും തന്നെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല, കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയ അവളുടെ കണ്ണുകൾ, ഉറക്കമില്ലായ്മ ബോധ്യപ്പെടുത്തുന്ന മിഴികൾക്കു ചുറ്റിലുമുള്ള കറുപ്പ് നിറം ,മെലിഞ്ഞൊട്ടിയ ദേഹത്തിൽ തള്ളി നിൽക്കുന്ന വയറു കണ്ടാൽ ശരിക്കും സഹതാപം തോന്നും.
ചന്ദ്രേച്ചി തനിക്കായി ഉണ്ടാക്കിയ കട്ടൻ ചായയും നുകർന്നു, വീടിൻറെ മതിലിനോട് ചേർന്നു വിദൂരത്തേക്കു നോക്കി നിന്ന ഷഹലയുടെ ശ്രദ്ധയെ ആകർഷിച്ചത്, തൻ്റെ മുന്നിൽ നീണ്ടു കിടക്കുന്ന റെയിൽ പാളത്തിനുമീതെ ചീറിപ്പാഞ്ഞു പോകുന്ന തീവണ്ടിയിലേക്കായിരുന്നു, ആ തീവണ്ടിയോടൊപ്പം ഷഹലയുടെ മനസ്സും സഞ്ചരിച്ചു , തീവണ്ടി അതിവേഗം കുതിക്കുന്നത് മുമ്പോട്ടേക്കാണെങ്കിൽ ഷഹലയുടെ മനസ്സ് സഞ്ചരിച്ചത് പിന്നിലേക്കാണ് ! പത്തു മാസം പിന്നിലേക്കു !!
******************************
തിങ്കളാഴ്ച കല്യാണ വീട്ടിൽ നിന്നും തിരിച്ചെത്തിയ ഷഹല വളരെ ഉത്സാഹവതിയായിരുന്നു , പുതു പ്രേമം നൽികിയ ഉന്മാദത്തിലായിരുന്നു !
ഷഹല ഇപ്പോൾ താമസിക്കുന്നത് ഉസ്മാൻ ഹാജി നിർമിച്ച ഒരു ആഡംബര വീട്ടിലാണ് , ശരിക്കു പറഞ്ഞാൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു മണിമാളിക , ഇപ്പോൾ കല്യാണം നടന്ന വീട് ഉസ്മാൻ ഹാജിയുടെ തറവാടാണ് , ഉസ്മാൻ ജനിച്ചു വളർന്ന വീട് , കയ്യിൽ ആവശ്യത്തിൽ കൂടുതൽ പണം വന്നപ്പോൾ ഉസ്മാൻ ഹാജി തൻ്റെ അവകാശം ആകെയുള്ള രണ്ടു പെങ്ങമ്മാർക് എഴുതിക്കൊടുത്തു തൻ്റെ കുടുംബവുമായി മാറിയതാണ് ഈ മണിമാളികയിലേക്കു.
തനിക്കും തൻ്റെ ഭർത്താവിനും ഒന്നിച്ചു താമസിക്കാൻ അവരുടേതായ ഒരു വീടുവേണമെന്നു ഷഹലക്ക് വലിയ മോഹമുണ്ടായിരുന്നു , അത് ഹാരീഫിനോട് പലവട്ടം പറഞ്ഞതുമാണ് , പക്ഷെ ഇത്ര വലിയ വീട് ഇവിടെ ഉള്ളപ്പോൾ അതിൻറെ ആവശ്യമില്ലെന്നു ഉസ്മാൻ ഹാജി മകനെ വിലക്കി , പോരാത്തതിന് തൻ്റെ കാലം കയ്യുന്നതു വരെ തൻ്റെ മക്കൾ ഈ വീട്ടിൽ തന്നെ ഒന്നിച്ചു കയ്യണമെന്നു ഉസ്മാൻ ഹാജിക്ക് നിർബന്ധമായിരുന്നു!!
ഇനി കഥ മുമ്പോട്ടു പോകുന്നതിനു മുമ്പ്, നമുക്ക് ഈ വീട്ടിലെ മറ്റു കഥാപാത്രങ്ങളെ ഒന്ന് പരിചയപ്പെടാം ! അത് വളരെ അനിവാര്യമാണ് !!
ഹാരിഫിന്റെ ഉപ്പ – ഉസ്മാൻ ഹാജി — വളരെയേറെ ദുരൂഹതകൾ നിറഞ്ഞ ഒരു മനുഷ്യൻ , പെട്ടന്നൊരു രൂപ സാദര്ശ്യം പറയാണെങ്കിൽ, ബാലൻ കെ നായരുടെ വെളുത്ത രൂപം! ഒരു സാധാരണ കുടുമ്പത്തിൽ ജനിച്ച ഉസ്മാൻ വളരെ കുറഞ്ഞ കാലയളവിൽ കോടീശ്വരനായ ഉസ്മാൻ ഹാജി ആയതിൽ പലർക്കും പല സംശയങ്ങളും ഉണ്ട്,ചെറുപ്രായത്തിൽ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്ന ഉസ്മാൻ , ഒന്ന് രണ്ടു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ മുമ്ബായിലേക്കു നാട് കടന്നു , അവിടെ കുറച്ചു കാലം താമസിച്ചതിൽ പിന്നെ ഒരു കള്ള പാസ്സ്പോർട്ടുമായി ഗൾഫിലേക്കു കടന്നു, പിന്നീട് വളരെ പെട്ടെന്നായിരുന്നു വെറും സാധാരണക്കാരനായിരുന്ന ഉസ്മാൻ, കോടീശ്വരനായ ഉസ്മാൻ ഹാജിയായി മാറിയത് , ഈ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിൽ ഉസ്മാന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് നാട്ടിലെ ഒരു പറ്റം ആളുകൾ വിശ്വസിക്കുന്നു, അതല്ല ഉസ്മാൻ ഏതോ അറബിയെ പറ്റിച്ചു ഉണ്ടാക്കിയതാണെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു, അതുപോലെ തന്നെ, നേരിട്ടല്ലെങ്കിലും ഉസ്മാൻ ഹാജിക്ക് പഴയ തീവ്രവാദി സന്ഘടനയുമായി ഇപ്പോഴും ബന്ധമുണ്ടെന്നും അവരെ സാമ്പത്തികമായി എപ്പോഴും സഹായിക്കുന്നുണ്ടെന്നും നാട്ടുകാർക്കു ഉറപ്പുള്ള കാര്യമാണ്.
എന്ത് തന്നെ ആയാലും, ഇപ്പോഴുള്ള ഉസ്മാൻ ഹാജി കാഴ്ചയിലും പ്രവർത്തിയിലും മാന്യനാണ്, ,എല്ലാവരോടും സൗമയമായി പെരുമാറുന്ന സമ്പന്നനായ ഉസ്മാൻ ഹാജിയോട് നാട്ടിലെ ഭൂരിപക്ഷം പേർക്കും വളരെ ബഹുമാനമാണ്, പക്ഷെ ഉസ്മാൻ ഹാജിയുടെ ശരിക്കുള്ള ചരിത്രം അറിയാവുന്ന പലർക്കും ഉസ്മാൻ ഹാജിയെ ബഹുമാനത്തേക്കാളേറെ ഇപ്പോഴും പേടിയാണ് എന്ന് പറയുന്നതാകും ശരി.
ഹാരിഫിന്റെ ഉമ്മ ഖദീജ – വളരെ നല്ലൊരു വ്യക്തി, പണത്തിൻറെ ജാഡയോ, അഹങ്കാരമോ ഒന്നുമില്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഉമ്മ. ഷഹലയെ സ്വന്തം മകളെ പോലെയല്ല മകളായിട്ടു തന്നെയാണ് നോക്കുന്നത് (സ്വന്തം മകളെന്നും മകളെപ്പോലെയെന്നും പറയുന്നതിന് ഒരുപാടു അന്തരമുണ്ട് , അതുകൊണ്ടാണ് അങ്ങനെ എടുത്തു പറയുന്നത്).