ഈ സംഭവത്തിനു ശേഷം സഞ്ജുവിന് ഒരു ക്യാംപസ് ഹീറോ പരിവേഷം ലഭിച്ചെങ്കിലും അവന് അത്തരം ഷോഓഫിലൊന്നും താൽപര്യമില്ലായിരുന്നു. അതിന്റെ പേരിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരങ്ങളും പെൺകുട്ടികളുടെ പ്രപ്പോസലുകളുമൊക്കെ അവൻ നിഷ്കരുണം വേണ്ടെന്നു വച്ചു.
വീട്, കോളജ്, ക്ഷേത്രത്തിലെ കുളി പിന്നെ നാട്ടിലെ പറമ്പിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി. വളരെ സിംപിളായിരുന്നു അവന്റെ ജീവിതം
………………………………………………………………………..
സഞ്ജു തറവാട്ടിലേക്ക് എത്തിയപ്പോൾ മുറ്റത്തൊരു ഫോർഡ് എൻഡവർ കിടപ്പുണ്ടായിരുന്നു.
ജയദേവൻ വല്യച്ഛന്റെ കാർ.
അപ്പൂപ്പന്റെ പഞ്ചഷഷ്ഠി വലിയ കേമമായി ആഘോഷിക്കാനാണ് ഇത്തവണ തറവാട്ടംഗങ്ങളുടെ പദ്ധതി.തറവാട്ടിലെ പിറന്നാൾ ചടങ്ങുകൾക്കും സദ്യക്കും പുറമെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ , അന്നദാനം എന്നിവയുമുണ്ട്, വേദപുരം പൗരസമിതിയുടെ വക സ്വീകരണവും സംഗമവും വേറെ .തറവാട്ടു കാരണവർ എന്നതിനപ്പുറം മികച്ച ഒരു കോളേജ് അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ മുഖങ്ങളും സഞ്ജുവിന്റെ മുത്തച്ഛൻ രാഘവേന്ദ്ര പെരുമാളിനുണ്ട്.ആയതിനാൽ അപ്പൂപ്പന്റെ ശിഷ്യന്മാരെയും, രാഷ്ട്രീയക്കാരും എഴുത്തുകാരും തുടങ്ങി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ക്ഷണിക്കണം.അനേകം പേരടങ്ങിയ തറവാട്ടിലെ അംഗങ്ങളെ ക്ഷണിക്കുന്നത് തന്നെ ശ്രമകരമായ ഒരേർപ്പാടാണ്.ഒരാളെ വിട്ടു പോയാൽ പിന്നെ ആജീവനാന്ത പരാതിയാകും ഫലം.
അതിനാൽ തന്നെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെയും ക്ഷണത്തിന്റെയുമൊക്കെ ചുക്കാൻ പിടിക്കുന്നത് ജയദേവൻ വല്യച്ഛൻ നേരിട്ടുതന്നെയാണ്.അതിനു വേണ്ടി ഓടി നടക്കുകയാണ് അദ്ദേഹം.
കാർ പോർച്ചിൽ പാർക്ക് ചെയ്ത് കയ്യിൽ ഇലക്കീറിലെ ചന്ദനവും പ്രസാദവുമായി അപ്പു ചന്ദ്രോത്ത് തറവാടിന്റെ വലിയ സിറ്റ്ഔട്ടിലേക്ക് കയറി.സ്വീകരണമുറിയിലെ തങ്കത്തിൽ തീർത്ത കൃഷ്ണവിഗ്രഹത്തിനു ചുവട്ടിൽ ഇലക്കീറിലെ പ്രസാദം വച്ചു അവൻ നമസ്കരിച്ചു.
‘സഞ്ജൂ, പ്രാതൽ കഴിക്കാൻ വാടാ മോനെ ‘ ഡൈനിങ് റൂമിൽ നിന്നു ചെറിയമ്മയുടെ വിളി വന്നു.
സഞ്ജു അങ്ങോട്ടേക്ക് നടന്നു.തേക്കിൻ തടിയിൽ പണിത വല്യ തീന്മേശയ്ക്ക് ചുറ്റും എല്ലാവരും സന്നിഹിതരായിരുന്നു.അപ്പൂപ്പൻ, വല്യച്ഛൻ, ചെറിയച്ഛൻ, കുട്ടികൾ എന്നിവർ ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിഞ്ഞു.വിളമ്പാനായി അമ്മൂമ്മ, ചെറിയമ്മ, വല്യമ്മ, ചഞ്ചു ഓപ്പ.
‘നീ അമ്പലത്തിൽ പോയി വഴിപാടെല്ലാം കഴിച്ചോ മോനെ ‘വലിയച്ഛൻ അവനോട് ചോദിച്ചു.ആറടിപ്പൊക്കത്തിൽ ആജാനുബാഹുവായ ജയദേവൻ വലിയച്ഛനെ കണ്ടാൽ നടൻ സുരേഷ് ഗോപിയുടെ കട്ട ലുക്കാണ്.ചെറുതായി നര കയറിയ വല്യച്ചന് എപ്പോഴും ഒരു കുങ്കുമപ്പൊട്ടുണ്ടാകും, വെള്ള ജൂബയും, കഴുത്തിലെ രുദ്രാക്ഷമാലയും കയ്യിലെ സ്വർണം കെട്ടിയ തുളസി ബ്രേസ്‌ലെറ്റ് കൂടിയാകുമ്പോൾ ഒരു ഗംഭീര ഭാവം.
‘ഉവ്വ് വല്യച്ചാ’ സഞ്ജു ഉത്തരം പറഞ്ഞു.
അവൻ ചെറിയച്ഛനു സമീപം കസേര വലിച്ചിട്ടിരുന്നു.വല്യമ്മ അവന്റെ മുന്നിലേക്ക് പ്ളേറ്റ് നീക്കി വച്ച്, വാഴയിലയ്ക്കുള്ളിൽ അരിപ്പൊടി കുഴച്ചു പൊത്തി തേങ്ങാപ്പീരയും പഴവും പഞ്ചസാരയും ഉള്ളിൽ വച്ചുണ്ടാക്കിയ രുചികരമായ ഇലയട വിളമ്പി.
ഒന്ന് രണ്ട് മൂന്നു നാല്.. വലിയമ്മ അങ്ങനെ വിളമ്പിക്കൊടുക്കുകയാണ്.
‘അയ്യയ്യോ മതീ’ പ്ളേറ്റിനു മുന്നിൽ കൈ പിണച്ചു വച്ചു വല്യമ്മയെ തടഞ്ഞു കൊണ്ട് സഞ്‍ജു ചിണുങ്ങി.
‘അങ്ങോട്ട് കഴിക്കേടാ, തടി വരട്ടെ’, വല്യമ്മ പറഞ്ഞു.
‘ഓ തടി വെപ്പിച്ചു ചെക്കനെ ഈ ഗുണ്ടാത്തലവൻമാരെ പോലെ ആക്കണമായിരിക്കും അമ്മയ്ക്ക്.’ വല്യച്ചനെയും ഇളയച്ഛനെയും ചൂണ്ടിക്കാട്ടി ചഞ്ചുവോപ്പ പറഞ്ഞു. “എന്റെ അനിയൻ ചെക്കന് പാകത്തിന് തടി ഉണ്ട്.രൺബീർ കപൂറിന്റെ ലൂക്കല്ലെ അവനു ‘
‘ആരാടീ ഗുണ്ടാത്തലവൻ?’ തമാശ രീതിയിൽ ഇളയച്ഛൻ അവളെ അടിക്കാൻ ഓങ്ങി.ചഞ്ചുവോപ്പ ഒഴിഞ്ഞു മാറി.എല്ലാവരും ചിരിച്ചു.
സഞ്ജു ഇലയട മുറിച് കഴിച്ചു തുടങ്ങി.മഴപെയ്ത് കുതിർന്നു തണുത്ത അന്തരീക്ഷത്തിൽ ഉള്ളിലേക്കിറങ്ങുന്ന ഇലയടയുടെ മധുരം.. സ്വർഗ്ഗതുല്യമാണ് ആ സ്വാദ്.
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17