❤️വൃന്ദാവനം ❤️- 1 8അടിപൊളി 

‘എത്ര നാൾ എന്നെ ഇങ്ങനെ മാറ്റിവിടും സഞ്ജൂ, എത്രകാലമായി ഞാന്‍ പ്രപ്പോസ് ചെയ്യുന്നു. ഇഷ്ടമാണെന്നു പറ സഞ്ജൂ.’ സ്വാതി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

‘നിന്നോടു ഞാൻ ആവശ്യപ്പെട്ടില്ലല്ലോ എന്റെ പുറകേയിങ്ങനെ നടക്കാൻ, ആദ്യം തന്നെ പറഞ്ഞില്ലേ ഇഷ്ടമല്ലാന്ന് പിന്നേമെന്തിനാ’.സഞ്ജു ചോദിച്ചു.

‘ഓഹ്, അപ്സരസ്സുകളായ മുറപ്പെണ്ണുമാർ ഉള്ളതിന്റെ അഹങ്കാരം ആയിരിക്കും .,ഡാ പൊട്ടൻ സഞ്ജൂ നീയിങ്ങനെ അവരേം ഓർത്തു സ്വപ്നം കണ്ടു നടക്കുകയേയുള്ളൂ, അവളുമാർക്ക് ഒന്നും നീയെന്നൊരു പോങ്ങന്‍ ഭൂമിയിലുണ്ടെന്നു പോലും ഇപ്പോൾ ഓർമയിലുണ്ടാകില്ല.ഇങ്ങനെയൊരു മരമണ്ടൻ.’ സ്വാതി ക്രുദ്ധയായി പറഞ്ഞു.

‘അതേടീ, എന്റെ മുറപ്പെണ്ണുമാർ അപ്സരസ്സുമാർ തന്നെയാ. അവരുടെ വാലേൽ കെട്ടാന്‍ കൊള്ളാമോ നിന്നെ. ഞാൻ അവരെ ഓർത്തു സ്വപ്നം കാണുകയും ചെയ്യും അവരിലൊരാളെ കെട്ടി ഭാര്യയാക്കുകയും ചെയ്യും. നീ കണ്ടോ.’ സഞ്ജു വീറോടെ പറഞ്ഞു.

‘ഇപ്പം കിട്ടും. ഒരുങ്ങിയിരുന്നോ..അതിനു വേണ്ടിയാ അല്ലേ സുന്ദരക്കുട്ടൻ രാവിലെ കുളിച്ചൊരുങ്ങി പ്രാർഥിക്കാൻ വന്നത്. കള്ള ബ്രഹ്മചാരി.., നീയിങ്ങനെ പറന്നു നടന്ന് ഒടുവിൽ താഴെ വരും. അപ്പോ കാത്തിരിക്കാൻ സ്വാതി മാത്രമേ ഉണ്ടാകൂ.’ കുസൃതിച്ചിരിയോടെ സ്വാതി പറഞ്ഞു.

സഞ്ജുവിനു പെരുവിരലില്‍ നിന്നു ദേഷ്യം കുതിച്ചുയർന്നു.

‘ഡേ ഡേ , എന്റെ നടയിൽ കിടന്ന് അലമ്പുണ്ടാക്കാതെ പോടേ, വെളിയിൽ പോടേ …. ‘ കൃഷ്ണവിഗ്രഹം വീണ്ടും തന്നോടു പറയുന്നതായി സഞ്ജുവിനു തോന്നി.അവൻ ഒന്നു കൂടി നമസ്കരിച്ച്, സ്വാതിയേ ദേഷ്യത്തിലൊന്നു നോക്കി മേൽമുണ്ടൊന്നു വീശിയ ശേഷം അമ്പലത്തിനു പുറത്തേക്കു പോയി.

‘എടീ സ്വാതീ, നിനക്കെന്തിന്റെ കേടാ, അവനെ നിനക്ക് കിട്ടില്ലെന്നത് ഉറപ്പുകാര്യമാ. പിന്നെയെന്തിനാ ഇങ്ങനെ വായിനോക്കി നടക്കുന്നത്.ചന്ദ്രോത്തെ പയ്യനാ, അവൻ അവന്റെ സുന്ദരിമാരായ മുറപ്പെണ്ണുമാരിൽ ആരെയെങ്കിലും വിവാഹം കഴിക്കുമെന്ന കാര്യം ഉറപ്പല്ലേ…’അവളുടെ സഖിമാരിലൊരാൾ സ്വാതിയോടു ചോദിച്ചു.

‘എടീ പൊട്ടീ, ഈ പറയുന്ന സഞ്ജുവിന്റെ മുറപ്പെണ്ണുമാരെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴല്ലേ നമ്മളൊക്കെ അവസാനം കണ്ടത്. അന്നവരു സിനിമാനടികളെപ്പോലെയിരിക്കുകയായിരുന്നു എന്നതൊക്കെ ശരിയാണ്. പക്ഷേ ആറു വർഷം കഴിഞ്ഞു. ഇപ്പോ എങ്ങനെയുണ്ടാകും. ഒരുത്തി ബോംബേലും ഒരുത്തി ന്യൂയോർക്കിലും. അവിടത്തെ ചൂടും വെയിലുമൊക്കെ അടിച്ച് അവളുമാരൊക്കെ ഒരു വിധം ആയിട്ടുണ്ടാകും. സോ , എനിക്ക് ഇനിയും ചാൻസ് ഉണ്ട് ‘സ്വാതി അവളോടു പറഞ്ഞു.

‘ങൂം ശരി ശരി, നമുക്ക് നോക്കാം’ സഖി പറഞ്ഞു.

…………..

സ്വാതിയോടുള്ള ദേഷ്യത്തിൽ ആക്സിലറേറ്ററിൽ ആഞ്ഞുചവിട്ടി കാർ തെറിപ്പിച്ചു വിടുകയായിരുന്നു സഞ്ജു.പക്ഷേ അവന്റെ ഉള്ളിൽ ഒരു വിചാരം അങ്കുരിച്ചു. എന്താണ് തനിക്ക് ഇപ്പോ ദേഷ്യം വരാൻ കാരണം. അവൾ പറഞ്ഞതു സത്യമല്ലേ? എത്രയൊക്കെ ബ്രഹ്മചാരിയെന്നു നടിക്കാൻ ശ്രമിച്ചാലും തന്റെ മനസ്സ് അതിന് അനുവദിക്കാറില്ല.

ഓർക്കുമ്പോൾ തന്നെ തന്റെ ഊർ‍ജം നഷ്ടപ്പെടും, താൻ അശക്തനാകും.പ്രണയമെന്നു വിളിക്കാമോ ഇതിനെ. അതല്ല, ഒരു തരം തീവ്രമായ, നിറങ്ങൾ ചാലിച്ച അഭിനിവേശം…മറ്റാർക്കും മനസ്സിലാകാത്ത അഭിനിവേശം.നിറങ്ങൾ ചാലിച്ച ഒരു കുട്ടിക്കാലത്തിന്റെയും പിന്നീട് കൗമാരകാലത്തിന്റെയും നിഷ്കളങ്കമായ ഓർമകൾ.‌

മീരയും നന്ദിതയും…ജനിച്ചു വീണപ്പോൾ മുതൽ സഞ്ജുവിന്റെ എട്ടാംക്ലാസ് കാലം വരെ ഇരുവരും തറവാട്ടിലുണ്ടായിരുന്നു. അവർ ഒരുമിച്ചാണു വളർന്നത്. ചന്ത്രോത്ത് തറവാട്ടിലെ പെണ്ണുങ്ങളുടെ രൂപലാവണ്യം മുഴുവൻ പകർന്നു കിട്ടിയ രണ്ടു ദേവസുന്ദരിമാർ.സഞ്ജുവും അവരും ഏകദേശം ഒരേ പ്രായമായിരുന്നു. സഞ്ജുവിന് മീരയേക്കാളും നന്ദിതയേക്കാളും രണ്ടുമാസം മൂപ്പു കൂടുതൽ കാണും.

കുട്ടിക്കാലം മുതലേ രണ്ടുപേർക്കും ആരാണു കൂടുതൽ സുന്ദരിയെന്ന ഈഗോ നന്നായി ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇരുവരും തമ്മിൽ അന്നു മുതൽ മുട്ടൻ ഉടക്ക് നിലനിന്നു. തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല ഇരുവരും.

Updated: February 22, 2025 — 10:40 pm

Leave a Reply

Your email address will not be published. Required fields are marked *