എന്തെങ്കിലും കൈനീട്ടം തരപ്പെടുത്താനുള്ള വരവാണ്.അതറിയാമെങ്കിലും സഞ്ജു ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു.
‘നാരായണിയമ്മയ്ക്കു സുഖമാണോ,’ അവൻ അവരോടു ചോദിച്ചു.
‘ഓഹ്, ഇങ്ങനെയൊക്കെ പോകുന്നു കുഞ്ഞേ,’ അവര്‍ മറുപടി പറഞ്ഞിട്ടു മുറ്റമടി തുടർന്നു. മഴ ഒട്ടൊന്നു ശമിച്ചു.
‘മുങ്ങുന്നുണ്ടേൽ ഇപ്പോ പൊയ്ക്കോ കുഞ്ഞേ…മഴ ഒന്നു മാറി നിൽക്കുവാ.’നാരായണി ഉറക്കെ വിളിച്ചുപറഞ്ഞു.
സഞ്ജു ധൃതിപ്പെട്ട് ക്ഷേത്രക്കുളത്തിലേക്കു ചെന്നു. കുർത്തയും മുണ്ടും അഴിച്ചു പടവിങ്കൽ വച്ചു. തോർത്തുടുത്ത് കുളത്തിലേക്കിറങ്ങി.
‘ശ്ശ് ‘തണുത്ത വെള്ളം അവന്റെ പാലുപോലെ വെളുത്ത മനോഹരമായ ശരീരത്തെ തണുപ്പിച്ചു.അവൻ കോരിത്തരിച്ചു പോയി. വീണ്ടും മഴചാറിത്തുടങ്ങിയിരുന്നു. മഴ പെയ്യുമ്പോൾ കുളത്തിൽ കുളിക്കുന്നതു പോലെയുള്ള ഒരു അനുഭൂതി…അവന്റെ മുഖത്തേക്കു വെള്ളത്തുള്ളികൾ ചാറി വീണു.ചുറ്റുമുള്ള കുളത്തിലെ വെള്ളത്തിൽ മഴ വീഴുന്നതിന്റെ സംഗീതം ആസ്വദിച്ച് അവൻ കുളത്തിൽ അൽപനേരം നിന്നു.
കുളത്തിൽ നിന്നു കൽക്കടവിലേക്കു കയറുമ്പോൾ സഞ്ജുവിന്റെ മനസ്സിലും ശരീരത്തിലും ഒരുപോലെ കുളിരുകോരുന്നുണ്ടായിരുന്നു. കടുത്ത ബ്രഹ്മചര്യത്തിന്റെ നിഷ്ഠകൾക്കിടയിൽ മനസ്സിന്റെ ഉള്ളിലുള്ള കോണിൽ ഒളിപ്പിച്ച ഏതോ വികാരങ്ങൾ തള്ളിത്തള്ളിയെത്തുന്നു.ഛെ എന്തായിത്, അവൻ മനസ്സിൽ പറഞ്ഞു. പുറത്തു മഴ കടുക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള തോപ്പുകളിൽ കാറ്റുവീശിയടിക്കുന്നതിന്റെ ശബ്ദം അവന്റെ കാതുകളിൽ വന്നലച്ചു.
‘അച്യുതം കേശവം രാമനാരായണം ജാനകീവല്ലഭം രാമചന്ദ്രം ….’
മുണ്ടുടുത്ത് നേരീയ മേൽമുണ്ട് ഉടലിൽ ചുറ്റി ശ്രീകൃഷ്ണ കീർത്തനം ജപിച്ചുകൊണ്ട് സഞ്ജു പടികയറി ശ്രീകോവിലിനടുത്തേക്കു പോയി.
ചുറ്റമ്പലത്തിനുള്ളിലെ കൽവിളക്കിനു സമീപം നിന്നു കൊണ്ട് സഞ്ജു മൗനമായി പ്രാർഥിച്ചു. ശ്രീകോവിലിനുള്ളിൽ നിറദീപപ്രഭയോടെ കത്തുന്ന വിളക്കുകളാല്‍ അലംകൃതമായ ശ്രീകൃഷ്ണസ്വാമിയുടെ രൂപം. പണ്ടുപതിറ്റാണ്ടു കാലത്ത് ഭാരതപ്പുഴയിലെ വെള്ളത്തിനൊപ്പം ഒഴുകിവന്നതാണത്രേ ഈ വിഗ്രഹം. പുല്ലാങ്കുഴലൂതി നിൽക്കുന്ന കണ്ണന്റെ വിഗ്രഹം.ഏതോ വലിയ സ്വാമിയാരാണ് ഇതെടുത്ത് ക്ഷേത്രമാക്കിയത്. അന്ന് മാസം തോറും ഇവിടെ യാഗവും പൂജയും ഉണ്ടായിരുന്നു.അത് മുടക്കാൻ കിഴക്ക് നിന്നു അധമവംശങ്ങൾ പടയോടെ എത്തുമായിരുന്നു അത്രേ.അന്ന് വന്നവരെല്ലാം പെരുമാളുമാരുടെ വാളിന് തീർന്നു.
‘കൃഷ്ണാ, മുകുന്ദാ, ജഗതീശ്വരാ മനസ്സിനും ശരീരത്തിനും ഇളക്കം തട്ടാതെ തറവാടിനു വേണ്ടി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ ഇടവരുത്തണേ…..’
ക്ഷേത്രത്തിൽ പോയാൽ അവൻ ആദ്യം പ്രാർഥിക്കുന്നത് ഇതാണ്. ഇങ്ങനെ പ്രാർഥിച്ചു തുടങ്ങണമെന്നാണ് അവന്റെ അപ്പൂപ്പൻ അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.
‘ഹാഹാഹാ…’ കൃഷ്ണവിഗ്രഹം തന്നെ നോക്കി പൊട്ടിച്ചിരിച്ചെന്നു സഞ്ജുവിനു തോന്നി, ‘ടാ ചെക്കാ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാൻ ബെസ്റ്റ് ആളിനോടാ നീ പ്രാർഥിക്കുന്നത്. ഏതെങ്കിലും ഹനുമാൻ കോവിലിൽ പോയി പറഞ്ഞാൽ പോരേടാ ഇതൊക്കെ.’ കൃഷ്ണൻ അവനോടു പറയുന്നതു പോലെ അവനു തോന്നി.
ശ്ശോ…തന്റെ ആ തോന്നൽ കണക്കിലെടുക്കാതെ സഞ്ജു വീണ്ടും പ്രാർഥിച്ചു. മൗനം പൂണ്ട് അവൻ ഏതോ അനുഭൂതിയിൽ നിമഗ്നനായി നിന്നു.
‘കൊച്ചുതമ്പുരാൻ പ്രാർഥിച്ചു മറിക്കുകയാണല്ലോ… ‘ കിലുകിലു പോലത്തെ ഒരു സ്വരമാണ് സഞ്ജുവിനെ പ്രാർഥനയിൽ നിന്ന് ഉണർത്തിയത്.
സഞ്ജുവിനെ തൊട്ടുരുമ്മി നിൽക്കുകയാണ് മേലേതിലെ കിഷോറുമാമന്റെ മകൾ സ്വാതി. കൂടെ അവളുടെ കുറച്ചു കൂട്ടുകാരികളുമുണ്ട്.പട്ടുപാവാടയും ബ്ലൗസുമാണ് സ്വാതിയുടെ വേഷം.
കുറച്ചു നാളായി സഞ്ജുവിനെ വായിനോക്കി നടക്കുകയാണ് അവൾ. കാണാൻ നല്ല ശേലൊക്കെയുള്ളവളാണെങ്കിലും അവളുടെ സ്വഭാവം തീരെ ഇഷ്ടമല്ലാത്തതിനാൽ സഞ്ജു അങ്ങനെ അടുപ്പിക്കാറില്ല.
‘അങ്ങോട്ട് മാറി നിന്നേ’ അവളെ നോക്കി രൂക്ഷമായ സ്വരത്തിൽ സഞ്ജു പറഞ്ഞു.