ചന്ദ്രോത്ത് സേതുമാധവൻ…ആനയാണ്.
വെറും ആനയല്ല, ഗജരാജൻ.തൃശൂരിലും പാലക്കാട്ടും ഫാൻസ് അസോസിയേഷൻ വരെയുണ്ട് ഇഷ്ടന്.ശാന്തസ്വഭാവിയായിട്ടൊക്കെ നിൽക്കുമെങ്കിലും അത്ര ശാന്തനൊന്നുമല്ല സേതുമാധവൻ.ആരെയും കൊന്നിട്ടില്ല. പക്ഷേ ദേഷ്യം വന്നാൽ പിന്നെ ചുറ്റുമുള്ളതെല്ലാം തവിടുപൊടിയാണ്. നാലു പാപ്പാൻമാരുടെ കാല്, ഏതാണ്ട് പത്തു മുപ്പത് കടകൾ , കുറച്ചു കാറുകൾ, പിന്നെ അസംഖ്യം ബൈക്കുകൾ എന്നിവ അവൻ അടിച്ചുനശിപ്പിച്ച ലിസ്റ്റിലുണ്ട്.തറവാട്ടിലെ മൂത്ത പെരുമാളായ രാഘവേന്ദ്ര പെരുമാളിനെ ഒഴിച്ച് ആരെയും അനുസരിക്കയില്ലെന്ന പ്രത്യേകതയും സേതുമാധവനുണ്ട്. ഒരു തന്നിഷ്ടക്കാരൻ സേതുവാന.
പഴമയും പുതുമയും ഒന്നിക്കുന്നയിടമാണ്ചന്ദ്രോത്ത് തറവാട് .പഴയ എട്ടുകെട്ടിന്റെ സർവപ്രൗഢിയും കാത്തു സൂക്ഷിക്കുമ്പോൾ തന്നെ തറവാടിന്റെ തറ വിലകൂടിയ ഇറ്റാലിയന്‍ ടൈൽസിലാണ്
ഒരുക്കിയിരിക്കുന്നത്.വലിയ പൂമുഖത്തു തറവാട്ടുകാരണവരുടെ വലിയ ചാരുകസാല.അതിനു സമീപം അതിഥികൾക്കായുള്ള ഇരിപ്പിടങ്ങൾ. അകത്തേക്കു പോയാൽ വിശാലമായ ഹാൾ . അതിനു സമീപം പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഒരു സന്യാസി വര്യന്റെ ചിത്രവും വച്ചിട്ടുണ്ട്.
അദ്ദേഹമാണ് കോലാപ്പൂരി ബാബ..
വരദരാജ പെരുമാൾ പണ്ടെപ്പോഴോ മഹാരാഷ്ട്രയിലെ കോലാപ്പൂരിലൂടെ യാത്ര ചെയ്തപ്പോൾ അദ്ദേഹത്തെ കുറേ കൊള്ളക്കാർ ആക്രമിച്ചത്രേ. കുറേപ്പേരെ അദ്ദേഹം നേരിട്ടെങ്കിലും എണ്ണത്തിൽ കൂടുതലായ കൊള്ളക്കാർ അദ്ദേഹത്തെ പിടിച്ചുകെട്ടി കൊല്ലാനൊരുങ്ങി.അപ്പോൾ ദിവ്യനായ കോലാപ്പൂരി ബാബ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട് കൊള്ളക്കാാർക്കു നേരെ തന്റെ കമണ്ഡലുവിലെ ജലം എറിഞ്ഞു. ജലം വന്നു വീണതോടെ ശരീരം പൊള്ളാൻ തുടങ്ങിയ കൊള്ളക്കാർ ഓടി മറഞ്ഞു.പിന്നീട് ആ ജലം ബാബ വരദരാജ പെരുമാളിന്റെ ശരീരത്തിൽ ഒഴിച്ചു. അതോടെ സംഘട്ടനത്തിലുണ്ടായ മുറിവുകള്‍ അപ്രത്യക്ഷമായി.
ഇന്ദ്രനെ പോലും കൂസാത്ത വരദരാജ പെരുമാൾ, ഈ അത്ഭുതപ്രവൃത്തികൾ കണ്ടു കോലാപ്പൂരി ബാബയുടെ ശിഷ്യനായി മാറി.കോലാപ്പൂരിൽ നിന്നു മടങ്ങുന്ന വഴി അദ്ദേഹം ബാബയെയും തറവാട്ടിലേക്കു കൊണ്ടുവന്നു. അന്നത്തെ തറവാട്ടംഗങ്ങളെയും തറവാടിനെയും അനുഗ്രഹിച്ച ശേഷം അദ്ദേഹം പൂജാമുറിയിലേക്കു കയറി വാതിലടച്ചത്രേ. മണിക്കൂറുകൾ കഴിഞ്ഞു വാതിൽ തുറന്നു നോക്കിയ പെരുമാൾ ഞെട്ടിപ്പോയി. ബാബ അവിടെയെങ്ങുമുണ്ടായിരുന്നില്ല.ഒരു മയിൽപീലിത്തുണ്ട് കിടന്നിരുന്നു… അതിനു താഴെ ഒരു കുറിമാനവും.
‘ഞാൻ പോകുന്നു, പക്ഷേ ചന്ദ്രോത്തു തറവാടും ഇവിടത്തെ ആളുകളും എപ്പോഴും എന്റെ സ്മൃതിയിലും നോട്ടത്തിലുമുണ്ടാകും.തറവാടിന് ഒരു ആപത്തോ പ്രതിസന്ധിയോ വന്നാൽ ഞാൻ ആ നിമിഷം വിണ്ടും ഇവിടെയെത്തും എന്നായിരുന്നു കുറിമാനം.’
അതിനു ശേഷം ചന്ദ്രോത്ത് തറവാടിന്റെ സാമ്പത്തികസ്ഥിതി പതിൻമടങ്ങ് ശക്തമായി.അവരുടെ ശത്രുക്കൾക്കെല്ലാം തിരിച്ചടികൾ സംഭവിച്ചു. പിന്നീട് നാൾക്കു നാൾ അഭിവൃദ്ധി.
തറവാട്ടിലെ അംഗങ്ങളെല്ലാം ബാബയുടെ അടിയുറച്ച വിശ്വാസികളാണ്. ചിരഞ്ജീവിയായ ബാബ തങ്ങൾക്ക് യാതൊരു ആപത്തും പിണയാതെ നോക്കിക്കൊള്ളുമെന്ന ദൃഢ വിശ്വാസം അവർക്കുണ്ട്.
ഹാളിലേക്കിറങ്ങുന്ന തടിയിൽ തീർത്ത സ്റ്റെയർകേസ്. അതു കയറി ചെന്നാല്‍ വലത്തേയറ്റത്തെ മുറിയിലാണ് തറവാട്ടിലെ പുന്നാരക്കുട്ടനും എല്ലാവരുടെയും ഓമനയും കുസൃതിക്കുടുക്കയും വേദപുരം ദേശത്തെ പെൺപിള്ളേരുടെ
സ്വപ്നങ്ങളിലെ സ്ഥിരം കഥാപാത്രവുമായ കഥാനായകൻ, അതായത് നമ്മുടെ കഥയുടെ നായകൻ കിടന്നുറങ്ങുന്നത്.
‘സഞ്ജൂ, എടാ സഞ്ജൂ എഴുന്നേൽക്കെടാ… ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലാത്ത ചെക്കൻ എടാ എഴുന്നേൽക്കാൻ. വെക്കേഷൻ കഴിഞ്ഞൂന്ന് പറഞ്ഞു ഉറങ്ങണ്ട .ഇന്ന് നിന്റെ പക്കപ്പിറന്നാളാ, ക്ഷേത്രത്തിൽ പോയി കുളിച്ചു തൊഴുതു പ്രാർത്ഥിച്ചു വഴിപാട് കഴിച്ചുവാ . ഞാനിനി വടിയെടുക്കുമേ…’
രേവതി ഇളയമ്മയുടെ രാവിലത്തെ കോലാഹലം കേട്ടാണ് സഞ്ജു ഉറക്കമുണർന്നത്.