സേതുരാമനെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ സാധിക്കുമെങ്കില്‍ താങ്കളും കൂടെ വരൂ, കിളവന്മാര്‍ പഴയകാലകഥകള്‍ പറയുമ്പോള്‍ നമുക്ക് മറ്റു വല്ലതും പറഞ്ഞിരിക്കാം എന്ന് കൂട്ടിച്ചേര്‍ക്കാന്‍ അരുണ്‍ മറന്നില്ല, വൈകിട്ട് 7 മണിക്ക്ന്നു പറഞ്ഞുറപ്പിച്ച് അവര്‍ സംഭാഷണം അവസാനിപ്പിച്ചു. അടുത്തനാള്‍ അവരെത്തി, അമ്മ അരുണലക്ഷിയെ പരിചയപ്പെടുത്തിയശേഷം അച്ഛന്‍റെ മുറിയിലേക്കവരെ ആനയിച്ച് അവിടുള്ള സോഫയില്‍ അരുണ്‍ അവരെ ഇരുത്തി. ഏതാനും മിനിട്ടുകള്‍ അവരുടെ കൂടെ ഇരുന്ന്, വൃദ്ധന്മാര്‍ക്കു രണ്ട് ലാര്‍ജ് ബ്ലൂ ലേബല്‍ കൊടുക്കാന്‍ ശങ്കരേട്ടനെ ഏല്‍പ്പിച്ച ശേഷം, സേതുരാമനെ കൂട്ടി അരുണ്‍ വീട്ടിലെ ലൈബ്രറി മുറിയില്‍ പോയി ഇരുപ്പുറപ്പിച്ചു.
മുപ്പതിലേറെ വര്‍ഷങ്ങളായി വീട്ടില്‍ സഹായത്തിന് കൂടെയുള്ള ആളാണ് ശങ്കരേട്ടന്‍, കക്ഷി ഇനിയെല്ലാം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തോളും, സംശയം വന്നാല്‍ പോയി അമ്മയോട് ചോദിക്കുകയും ചെയ്തോളും.
താന്‍ വല്ലപ്പോഴുമേ, ഡ്രിങ്ക്സ് കഴിക്കാറുള്ളു പക്ഷെ സേതുരാമന് എന്ത് വേണമെങ്കിലും ഇവിടുണ്ട് എന്ന് പറഞ്ഞപ്പോള്‍, താനും സ്ഥിരമായൊന്നും മദ്യപിക്കാറില്ല ഇപ്പൊ ചായ മതി, തിരികെ വണ്ടിഓടിക്കണം എന്ന് മറുപടി കിട്ടി. അതും ശങ്കരേട്ടനെ വിളിച്ച് ഏര്‍പ്പാടാക്കി. രാഷ്ട്രീയത്തില്‍ തുടങ്ങി അവര്‍ തമ്മിലുള്ള സംഭാഷണം ക്രമേണ ബിസിനസ്സിലോട്ടും കുടുംബ ബന്ധങ്ങളെക്കുറിച്ചുമൊക്കെയായി പുരോഗമിച്ചു. അരുണിന് ജപ്പാനികള്‍ പഠിപ്പിച്ചുകൊടുത്ത ഏറെ വിലപ്പെട്ട ഒരുകാര്യം, തന്നോട് ഇടപഴകുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം എന്നതായിരുന്നു. താമസിയാതെ അവന് തോന്നിത്തുടങ്ങി വലിയ കളങ്കമൊന്നുമില്ലാത്ത ആത്മാര്‍ത്ഥതയുള്ള ഒരു സാധാരണക്കാരനാണ് സേതുരാമനെന്ന്‍.
കേരളത്തിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജില്‍ പഠനം, പിന്നെ ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ഒരു മാനേജ്‌മന്റ് ഇന്‍സ്റ്റിറ്റുട്ടില്‍നിന്ന് MBA, അതുകഴിഞ്ഞ് ചെന്നയിലും മുംബായിലും ബോട്സ്വാനയിലും ഉദ്യോഗം, പിന്നെ ഇപ്പോള്‍ കുറച്ച് കാലമായി കൊച്ചിയില്‍ സ്വന്തം കണ്‍സള്‍ട്ടിംഗ് ഓഫീസ് സ്ഥാപിച്ച് കമ്പനികള്‍ക്ക് ISO സര്ട്ടിഫികെഷന്‍ സംബധിച്ച് ട്രെയിനിംഗ് കൊടുക്കുന്നു. അതിന്‍റെ പാര്‍ട്ണര്‍ ആണ് ശേഖര്‍. ജീവിതം നന്നായി മുന്നോട്ടു കൊണ്ടു പോകുന്നു. പാവം ഇയാളുടെ ഭാര്യ ആണ് തന്‍റെ സ്വപ്നകാമുകി എന്നതില്‍ അവന് ചെറിയൊരു ഖേദം തോന്നി. സംസാരത്തിനിടെ അരുണിന്‍റെ കല്യാണ വിഷയം പൊങ്ങി വന്നപ്പോള്‍, തിരക്കിനിടെ അതിന് സമയം കിട്ടിയില്ല എന്ന്‍ പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറി. തന്‍റെ കുടുംബത്തെ സേതുരാമന്‍ സ്വയം പറഞ്ഞ് പരിചയപ്പെടുത്തി.
കാമിനിയെ ജിമ്മില്‍ കണ്ടിട്ടുണ്ട്, “ഐ വുഡ് ലൈക് ടു മീറ്റ് ഹെര്‍,” നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, എന്ന് അരുണ്‍ പറഞ്ഞപ്പോള്‍ സേതുരാമന്‍റെ കണ്ണിലുയര്‍ന്ന തിളക്കം അവന്‍ ശ്രദ്ധിച്ചു. അവളും ഒരു ഇന്‍റ്റീറിയര്‍ ഡെക്കറേഷന്‍ firm-ല്‍ കണ്‍സള്‍റ്റണ്ട് ആയി ജോലി ചെയ്യാറുണ്ട് എന്ന് കേട്ടപ്പോള്‍ പൊടുന്നനെ അവനൊരു ചിന്ത തോന്നി, തന്‍റെ കോര്‍പ്പ്റേറ്റ് ഓഫീസില്‍ ഒരു റീ-ഡെക്കറേഷന്‍ പ്രൊജക്റ്റ് ആലോചിച്ചാല്‍ അവളെ അടുത്ത് സംസാരിക്കാന്‍ കിട്ടുമെന്ന്. പിന്നെ ഡിസ്ക്കഷന്‍ അതിനെക്കുറിച്ചായി.
കാമിനിയോട് ഈ കാര്യം സംസാരിക്കാമെന്ന് സേതുരാമന്‍ ഏറ്റു. അതിനിടെ അമ്മ അച്ഛനെ ശ്രദ്ധിക്കാനുള്ള കാര്യം ഓര്‍മ്മിപ്പിച്ചതോടെ അവര്‍ സംസാരം നിര്‍ത്തി അകത്ത് വൃദ്ധന്മാരുടെ അടുത്തേക്ക് നീങ്ങി. താമസിയാതെ ശേഖറിനെയും കൊണ്ട് സേതു യാത്ര പറഞ്ഞ് പോവുകയും ചെയ്തു. അടുത്തൊരു ദിവസം, കാമിനി വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ അരുണിനെ വന്നു കണ്ട് ബന്ധപ്പെട്ട ആള്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു. പക്ഷെ പ്രൊജക്റ്റ് കണ്‍സള്‍റ്റന്റ് എന്ന നിലക്ക് കാമിനിയുടെ പങ്കാളിത്തം തുടങ്ങാന്‍ ഇനിയും വളരെ സമയമെടുക്കും എന്ന്‍ മനസ്സിലാക്കികൊണ്ട് അവന്‍ കാത്തിരുന്നു.
