വരുണിനെ കണ്ടതിനുശേഷം, അർജുൻ അനന്യയെ വിളിച്ചു. ആ തിരക്കേറിയ നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി അവർ കുറച്ചുനേരം നടന്നു. ആദ്യം ഒരു പാർക്കിലെ മരത്തണലിലൂടെ, പിന്നീട് നഗരത്തിലെ തിരക്കുകളിലൂടെ ലക്ഷ്യമില്ലാതെ അവർ അലഞ്ഞു. ഒടുവിൽ വൈകുന്നേരമായപ്പോൾ അവർ കടൽതീരത്തെത്തി.
അസ്തമയ സൂര്യന്റെ ചുവപ്പ് പടർന്ന ആകാശത്തിന് താഴെ, തിരമാലകളുടെ ഇരമ്പൽ കേട്ട് അവർ മണൽപ്പരപ്പിൽ ഇരുന്നു. ദൂരെ ചക്രവാളത്തിൽ കടലും ആകാശവും ഒന്നാകുന്ന ആ കാഴ്ചയിലേക്ക് നോക്കി ഇരിക്കുമ്പോൾ അർജുൻ പതുക്കെ ചോദിച്ചു:
“ഞാൻ നിന്നെ ‘അനു’ എന്ന് വിളിച്ചോട്ടെ?”
അപ്രതീക്ഷിതമായ ആ വിളി അനന്യയെ ഒന്ന് പിടിച്ചുലച്ചു. അവളുടെ മുഖത്ത് ഒരു നിമിഷം അമ്പരപ്പും സങ്കോചവും മിന്നിമറഞ്ഞു. തന്റെ കർക്കശമായ ‘ബോസ്’ ഇമേജിന് പുറത്തുള്ള ആ വിളി അവൾക്ക് ആദ്യമൊന്ന് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. എങ്കിലും, അവൾ പതുക്കെ തലയാട്ടി.
അർജുൻ മണലിൽ വരച്ചുകൊണ്ട് തുടർന്നു: “ഞാൻ എന്റെ കഥ മുഴുവൻ നിന്നോട് പറഞ്ഞു. നിന്റെ കഥ കൂടി എനിക്ക് അറിയണം അനു… നീ ആരാണെന്ന്?”
അനന്യ കുറച്ചുനേരം നിശബ്ദയായിരുന്നു. കടൽക്കാറ്റ് അവളുടെ മുടിയിഴകളെ തഴുകി കടന്നുപോയി. പതറുന്ന സ്വരത്തിൽ അവൾ സംസാരിച്ചു തുടങ്ങി:
“ഞാൻ ഒരു അനാഥയാണ് അർജുൻ. സത്യത്തിൽ എന്റെ പേര് അനന്യ എന്ന് തന്നെയാണോ എന്ന് പോലും എനിക്കറിയില്ല. ഒരു കോൺവെന്റിലെ മദർമാരുടെ തണലിലാണ് ഞാൻ വളർന്നത്. അവിടെ പഠിച്ചു, അവിടെ നിന്ന് വളർന്നു… ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്ന ഈ അനന്യ വരെയെത്തി. ഈ ലോകത്ത് ഞാൻ എന്നും ഒറ്റയ്ക്കാണെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, നിന്നെ പരിചയപ്പെട്ടപ്പോൾ എനിക്ക് തോന്നി ഞാൻ ഒറ്റയ്ക്കല്ലെന്ന്. നമ്മുടെ അനുഭവങ്ങൾ വ്യത്യസ്തമാണെങ്കിലും, ആ വേദന ഒന്നാണെന്ന് എനിക്ക് മനസ്സിലായി.”
അവൾ പറഞ്ഞു നിർത്തി. ആകാശത്തിന് ചുവപ്പ് നിറം കൂടി വന്നു. ഇരുളിലേക്ക് മറയാൻ പോകുന്ന സൂര്യൻ ആ നിമിഷത്തിന് ഒരു വല്ലാത്ത ഗൗരവം നൽകി.
അർജുൻ തന്റെ പോക്കറ്റിൽ നിന്ന് വരുൺ നൽകിയ ആ വിലാസം അടങ്ങിയ കടലാസ് എടുത്തു. അത് അനന്യയുടെ കയ്യിലേക്ക് കൊടുത്തു.
“നിനക്ക് വിരോധമില്ലെങ്കിൽ, ഞാൻ നിനക്കൊരു അമ്മയെ നൽകട്ടെ? അവളെ പൊന്നുപോലെ നോക്കുമെന്ന് നീ എനിക്ക് വാക്ക് നൽകുമോ?
അനന്യ അത്ഭുതത്തോടെ ആ കടലാസിലേക്ക് നോക്കി. അർജുൻ തുടർന്നു: “ഇന്ന് വേണ്ട… കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് നീ ഈ അഡ്രസ്സിലേക്ക് പോകണം. അവിടെ നിന്നെ കാത്ത് ഒരാളുണ്ടാകും.”
അനന്യ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അർജുൻ എഴുന്നേറ്റു. അവൻ പതുക്കെ കടൽതീരത്തെ മണലിലൂടെ നടന്നുനീങ്ങി. അകലെ തമിഴ് സിനിമയിലെ ആ ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു…
“ആകാസത്തൈ നാൻ പാക്കറേ… ആററിവ് കണ്ണാലേ…
എൻ ആയുസ്സുക്കും വാഴ്വേ നീ താൻ… എന്റെ നെഞ്ചോരമേ…”
അർജുൻ ഇരുളിലേക്ക് മറയുമ്പോൾ, അനന്യ ആ വിലാസവും കയ്യിൽ പിടിച്ച് തിരമാലകളിലേക്ക് നോക്കി നിന്നു. തന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന ആ വലിയ മാറ്റത്തെക്കുറിച്ച് അവൾ അപ്പോഴും അജ്ഞയായിരുന്നു.
വിശ്വനാഥന്റെ ആഡംബര മന്ദിരത്തിൽ മാസ്ക്വറേഡ് പാർട്ടി ആരംഭിച്ചു. സംഗീതവും വെളിച്ചവും നിറഞ്ഞ ആ ഹാളിൽ എല്ലാവരും വൈവിധ്യമാർന്ന മുഖംമൂടികൾ ധരിച്ചിരുന്നു. പരിചിതർ പോലും അന്യരെപ്പോലെ പെരുമാറുന്ന, നിഗൂഢത നിറഞ്ഞ ഒരന്തരീക്ഷം. കമ്പനിയിലെ ജീവനക്കാരും ബിസിനസ് ലോകത്തെ പ്രമുഖരും അവിടെ ഒത്തുചേർന്നു.
ഹാളിന്റെ ഒരു വശത്ത് വിശ്വനാഥൻ പ്രമുഖ ഇൻവെസ്റ്റർമാരുമായി ഗൗരവകരമായ ചർച്ചയിലായിരുന്നു.
വിശ്വനാഥൻ: “നിലവിലെ മാർക്കറ്റ് ട്രെൻഡ് അനുസരിച്ച് ഡിജിറ്റൽ സെക്യൂരിറ്റിയിലാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരു ചെറിയ വീഴ്ച പോലും കോടികളുടെ നഷ്ടമുണ്ടാക്കാം. അതുകൊണ്ടാണ് ഈ പുതിയ പ്രോജക്റ്റിന് ഞാൻ ഇത്രയധികം പ്രാധാന്യം നൽകുന്നത്.”

Super ഒന്നും പറയാനില്ല.