മരണമെന്തെന്ന് മനസിലാക്കിയ ആ ഒമ്പത് വയസ്സുക്കാരനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് ആർക്കുമറിയില്ലായിരുന്നു.
പുറത്തേക്ക് വന്ന ഡോക്‌ടറിൻ്റെ മുഖം കണ്ടപ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായിരുന്നു. വൈകാതെ അമ്മയുടെ വിയോഗമറിഞ്ഞ കുഞ്ഞു കാശിയുടെ കാതുകൾ അടഞ്ഞു. കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞൊഴുകി. അമ്മ പറഞ്ഞു തന്ന കഥകളിലൊക്കെ ചീത്തയായവർ ആണ് മരിക്കാറ് അപ്പൊ എൻ്റെ അമ്മ ചീത്തയാണോ?. താൻ സ്‌കൂളിൽ പഠിച്ച പാഠപുസ്തകത്തിലെ ദൈവത്തിന് പ്രിയപ്പെട്ടവരെ ആണ് ദൈവം ആദ്യം വിളിക്കുക എന്ന വരികൾ അവൻ്റെ മനസിലൂടെ തടയില്ലാതെ ഒഴുകി നടന്നു. അപ്പൊ അമ്മ ദൈവത്തിനു പ്രിയപ്പെട്ടവൾ ആണോ?. ആ കുറഞ്ഞ സമയം കൊണ്ട് കുഞ്ഞു കാശിയുടെ മനസ് കാടുകയറിയിരുന്നു.
“ദേവാ… അമ്മ മരിച്ചാൽ മോന് സങ്കടമാവുമോ ?”
” പിന്നെ ആവില്ലെ . പക്ഷേ അമ്മ മരിക്കില്ലല്ലോ”
” അതെന്താടാ ചെക്കാ?”
“അത് ഞാൻ ദൈവത്തിനോട് പറഞ്ഞിട്ടുണ്ട് ഒന്നും വരുത്തല്ലെന്ന് ”
“ശരി ഇനി ദൈവം അത് കേട്ടില്ലെങ്കിൽ
ൻ്റെ കണ്ണൻ കരയരുത് കേട്ടോ.ധൈര്യമായിട്ട് അമ്മേടെ അടുത്ത് തന്നെണ്ടവണം ട്ടോ എന്നാലെ അമ്മക്ക് സമാധാനത്തിൽ പോകാൻ പറ്റു.”
ഒരിക്കൽ തറവാട്ടിലെ ആട്ടുകട്ടിലിൽ അമ്മയുടെ മടിയിൽ കിടക്കുമ്പോൾ പറഞ്ഞത് അവനോർത്തു . ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ച് വെള്ള പുതച്ച് കിടക്കുന്ന ശ്രീദേവിക്ക് അരികിലേക്ക് അവൻ നീങ്ങി ഇരുന്നു. കരയാതിക്കാൻ ശ്രമിച്ച് ഏതോ ലോകത്ത് എത്തിയിരുന്ന അവനെ മാലതിയുടെ കൈകളാണുണർത്തിയത് . ജീവനറ്റ അമ്മയുടെ ശരീരം എടുക്കുന്നതിനു മുമ്പ് ,കെട്ടിപ്പിടിച്ച് ഉറങ്ങാൻ നേരം അമ്മ തനിക്ക് തരുന്നതുപോലൊരു ചുംബനം നെറ്റിയിൽ കൊടുത്ത് അവളെ യാത്രയാക്കി. മാലതിയുടെ കരങ്ങൾ അവനെ ചേർത്ത് നിർത്തിയിരുന്നു.
ഒറ്റമുണ്ടുടുത്ത് കുളത്തിൽ മുങ്ങി മാലതിയുടെ കൂടെ തെക്കേ പുറത്ത് എത്തിയപ്പോഴേക്കും എല്ലാം തയ്യാറായിരുന്നു. അവസാനമായി അമ്മയെ ഒന്നുകൂടെ നോക്കി മുത്തച്ഛൻ്റെ നിർദ്ദേശപ്രകാശം അവൻ കർമങ്ങൾ ചെയ്തു . ആളിക്കത്തുന്ന ചിതയിലേക്കി നോക്കി നിന്ന അവനിലേക്ക് മാലതിയിലൂടെ മാതൃസ്നേഹം പെയ്തിറങ്ങി. മാലതിയെ കെട്ടിപ്പിടിച്ച് അവൻ ആർത്തു കരഞ്ഞു.
നാലുകെട്ടിനുള്ളിൽ ശ്വാസം മുട്ടിക്കുന്ന നിശബ്‌ദത നിറഞ്ഞിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി.
ദിവസങ്ങൾ ആഴ്ചകളായികടന്നുപോയി. മാസങ്ങൾ കഴിഞ്ഞപ്പോൾ രഘുനാഥ് ഒരു സ്ത്രീയേയും കുഞ്ഞിനേയും കൊണ്ട് തറവാടിൻ്റെ പടികയറി .
“അച്ഛാ ഇതെൻ്റെ ഭാര്യയും കുഞ്ഞുമാണ് . ഇനി ഇവർ ഇവിടെ താമസിക്കും.”
ചന്ദ്രശേഖരനെ നോക്കി അവരെ പറ്റി രഘുനാഥ് പറഞ്ഞു.
“എൻ്റെ മോൾ നിനക്ക് ആരായിരുന്നു ?”
ഗാഭീര്യമുള്ള ആ ശബ്‌ദം ചെറുതായി ഇടറിയിരുന്നു എങ്കിലും ഉറച്ച ചോദ്യമായിരുന്നു അത്.
“എന്നോട് ക്ഷമിക്കണം, ശ്രീദേവി മരിച്ചില്ലേ. ഇവരെ കയ്യൊഴിയാൻ എനിക്ക് കഴിയില്ല ”
മുഖത്ത് വലിയ ഭാവവ്യത്യാസമില്ലാതെ രഘു പറഞ്ഞു.
“എവിടെയാണെന്ന് വച്ചാൽ ഇവരെയും കൂട്ടി ഇറങ്ങിക്കോ .ഇവിടെ നിനക്ക് സ്ഥാനമില്ല ”
അവിടെ കൂടി നിന്നവർ ആരും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അത്. ചന്ദ്രശേഖരൻ എന്ന പഴയ ദൃഢനിശ്ചയക്കാരൻ്റെ വാക്കുകൾ ആയിരുന്നു അത്. ആരും തന്നെ അതിനെ എതിർക്കാൻ തയ്യാറായില്ല.
“എനിക്ക് വീടില്ല പോകാൻ സ്ഥലവുമില്ല. ശ്രീദേവിയുടെ സ്വത്ത് തന്നാൽ ..”
പറഞ്ഞു തീരും മുമ്പ് ശേഖരൻ തടഞ്ഞു.
“എൻ്റെ മകളുടെ സ്വത്തിനവകാശി അവളുടെ മകനാണ്. വീട് വെക്കാനുള്ള സമ്പാദ്യം നിനക്കുണ്ടല്ലോ, അതുവരെ ഇവർക്ക് ഇവിടെ നിൽക്കാം”
ഓമനത്തമുള്ള ആ കുഞ്ഞിൻ്റെ മുഖം ശേഖരനിൽ അല്പം അയവുവരുത്തി. സംസാരം കേട്ട് മുറിക്ക് പുറത്തു വന്ന കാശി ആ സ്ത്രീയെയും കുഞ്ഞിനെയും കണ്ട് അമ്മ പറഞ്ഞത് ഓർത്തു.
” ദേവാ നിനക്ക് ഒരു അനിയത്തിക്കുട്ടിയെ കിട്ടിയാൽ നീ അവളെ നന്നായി നോക്കുവോ?”
അത് കേട്ട കാശിയുടെ മുഖത്ത് ഒരേ സമയം സന്തോഷവും അത്ഭുതവും നിറഞ്ഞു.
