” അപ്പൊ ബാക്കിയുള്ളോരോ അവരും നിനക്ക് സഹോദരങ്ങൾ അല്ലെ ദേവാ..?”
” ഞാൻ ഇവിടെ ബന്ധം സ്ഥാപിക്കാൻ ഒന്നും വന്നെ അല്ല മുത്തശ്ശി ,മുത്തശ്ശിക്ക് കാണണമെന്ന് പറഞ്ഞോണ്ട് വന്നതാ സൂര്യമംഗലത്തേക്ക്. എനിക്ക് ബന്ധങ്ങൾ ആയിട്ട് നിങ്ങൾ അഞ്ചുപേരുമതിയെന്നെ. ”
” ഞാൻ ഒന്നും പറയണില്യ കുട്ട്യേ നിക്കിനി എത്ര കാലാ ഉള്ളതെന്ന് പോലും നിച്ചയില്ല്യ അതിന് മുന്നേ ൻ്റെ കുട്ട്യേ കാണാൻ തോന്നി അതാ വിളിപ്പിച്ചെ ബുദ്ധിമുട്ടായോ നിനക്ക്..ആയെങ്കിൽ മുത്തശ്ശിയോട് ക്ഷമിക്ക് നീ എന്നിട്ട് ഉത്സവം കൂടീട്ട് മടങ്ങിക്കോ.. ന്ത്യേ അത് പറ്റില്ല്യേ?”
” ബുദ്ധിമുട്ടായെന്ന് ഞാൻ പറഞ്ഞില്ലല്ലോ. മുത്തശ്ശി കിടന്നോ ഞാൻ പോയി ഒന്ന് കുളിക്കട്ടെ ”
കോടിമുണ്ട് മുത്തശ്ശിയെ ഏല്പിച്ച്
ഞാൻ ഉമ്മറത്തേക്ക് നടന്നു. മുറ്റത്ത് നോക്കിയപ്പോൾ നടന്നും ഇരുന്നും വണ്ടിയെ നിരീക്ഷിക്കുന്ന ഹരിഹരൻ ചെറിയച്ചൻ്റെ ഇളയ സന്തതിയെ ആണ് കണ്ടത് . പണ്ട മുത്തശ്ശൻ ബൈക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞത് കേട്ട് ആദ്യം എന്നേം കയറ്റി ചുറ്റാൻ പോണമെന്ന് പറഞ്ഞ മുതൽ ആണ് ഇവൻ. പിന്നെ ആരും അറിയാതെ പലവട്ടം കവലയിലെ വർക്ക്ഷോപ്പിൽ ചെന്ന് ആശാൻ്റെ വണ്ടിയും എടുത്ത് കുറച്ചൊക്കെ കറങ്ങിയിട്ടുണ്ട് ഞങ്ങൾ. ആശാൻ്റെ ബൈക്കിൽ ആണ് ഞാൻ അഭ്യാസം പഠിച്ചത്,അന്ന് ഇവൻ കുഞ്ഞ് ആയിരുന്നു അതുകൊണ്ട് ഹാൻഡിലിൽ ഉള്ള പരിപാടി മാത്രമേ അവനെ പഠിപ്പിച്ചുള്ളൂ.
” എന്താടാ ഏത് സ്ക്രൂ ഊരണമെന്ന് നോക്കുവാനോ?”
ഞാൻ ചെന്ന് അവൻ്റെ തോളിൽ തട്ടി ചോദിച്ചു. വളരെ ശ്രദ്ധയോടെയുള്ള നിരീക്ഷണമായിരുന്നത് കൊണ്ട് അവൻ ഒന്ന് ഞെട്ടി.
” ഏയ് ഞാൻ വെറുതെ സെറ്റപ്പ് ഒക്കെ നോക്കിയതാ. അടിപൊളി വണ്ടിയാല്ലേ ഇത് കുതിര പോലെ ഉണ്ട് ”
ഇവൻ പണ്ടേ ബൈക്ക് ഒരു വീക്നെസ് ആണ്. എന്നിവിടുന്ന പോയതിൽ പിന്നെ ഇന്നാണ് കാണുന്നത്, വലുതായി ചെക്കൻ . ഈ വർഷത്തെ തറവാട്ടിലെ full a+ പ്രതീക്ഷ ആണ് ഇവിടെ നിന്ന് ബൈക്കിൻ്റെ അനാട്ടമി പഠിക്കുന്നത്. ഇവൻ്റെ അമ്മ കണ്ടാൽ തീർന്ന്.
” നന്ദൻ എവിടെടാ അവനും പഠിത്തം തന്നെ ആണോ?”
” ചേച്ചിമാരുടെ കൂടെ അപ്പുറത്ത് എവിടോ ഉണ്ട്, അഞ്ജന ചേച്ചിടെ friends ഒക്കെ വന്നിട്ടുണ്ട് അവരുടെ കൂടെയാ. ”
“നിനക്കും പൊക്കുടെ അവരുടെ കൂടെ അതോ നിന്നേം പുറത്താക്കിയോ?”
അവനെ കളിയാക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
” ഇത് കണ്ടപ്പോ നിന്നതാ ”
ബൈക്ക് ചൂണ്ടി ഇളിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാൻ നടന്നു.
” കാശിയേട്ടൻ എങ്ങോട്ടാ ?”
” ഞാൻ വെറുതെ കുളം വരെ പോയി വരാം ”
” എന്ന ഞാനും വരാം ”
” എന്നിട്ട് വേണം നിൻ്റെ അമ്മേടെ വായിന് കേൾക്കാൻ, അവരുടെ കൂടെ പൊക്കോ നീ ”
ശബ്ദം കുറച്ച് അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞുകൊണ്ട് ഞാൻ കുളക്കടവിലേക്ക് നടന്നു. ചുറ്റുമതിലിൽ ഇളം പിങ്ക് ബോഗൈൻവില്ല ചെടികൾ പൂത്തുനിൽക്കുന്ന കിഴക്കേ പടി കടന്ന് കുളപ്പുര നോക്കി നടന്നു. ചെത്തി വൃത്തി ആക്കിയ നടപ്പാത, അതിന് ഇരുവശവും നിരയായി ചെണ്ടുമല്ലി പൂത്തുനിൽക്കുന്നു. ആ ഇടവഴി നേരെ ചെല്ലുന്നത് കുളപ്പുരയിലേക്കുള്ള പ്രവേശനത്തിലേക്ക്. അതുവഴി കയറിയാൽ രണ്ട് കുളപ്പുരകൾ ഉണ്ട് . കുളത്തിന് ചുറ്റും വലിയ മതിലുകൾ കെട്ടിയിട്ടുണ്ട്. തോട്ടത്തിൽ നിന്ന് നോക്കിയാൽ മതിലിനപ്പുറം കുളത്തിൽ എന്താണെന്ന് കാണാൻ കഴിയുക ഇല്ല. വലിയ മരങ്ങൾ ഉള്ളതിനാൽ നടപ്പാത മുതൽ കുളത്തിലെ വെള്ളം വരെ തണുപ്പായിരിക്കും. മതിലുകെട്ടി കുളപ്പുര പുതുക്കിയതൊഴിച്ചാൽ പഴയ അതേ തറവാട്ട്
കുളം തന്നെയാണ്. അവസാനമായി കർമങ്ങൾ ചെയ്യാൻ ആണ് ഞാൻ ഇതിൽ മുങ്ങിയത്. പടവുകളിലേക്ക് ഇറങ്ങി വാതിലിൽ നിന്നും അങ്ങേതലകുള്ള പടവിൽ പോയി ഇരുന്ന എന്നെ തണുത്ത കാറ്റ് തൊട്ടിയുരുമ്മി പോയത് ഞാൻ അറിഞ്ഞു. ചുറ്റുപാടും നിശബ്ദം, കാറ്റിൻ്റെ താളത്തിൽ മരച്ചില്ല ആടുന്നതും പടവുകളിൽ വെള്ളം വന്നുമുട്ടുന്നതിൻ്റെയും മാത്രം ശബ്ദം. എന്നോ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് നിശബ്ദതയെ, അതിലേക്ക് ആഞ്ഞു വീശുന്ന കാറ്റിനെ അതിൻ്റെ പ്രേരണയാൽ ഇലപ്പൊഴിക്കുന്ന നൃത്തത്തെ. എല്ലാം തിരിച്ചുപിടിക്കണമായിരുന്നു അതുകൊണ്ടാണ് സ്വന്തമായി പണിത റിസോർട്ടിൽ തറവാട്ടുകുളം പോലെ തന്നെ പണിയിച്ചത്. ഇടക്ക് പോയി ഇരിക്കാൻ ഒരിടം ആയി മാറി അത്.
