“ഇവിടെ ഉണ്ടോ അവൾ,ഞാൻ നോക്കിക്കോളാം അമ്മേ”
ശ്രീദേവിയുടെ വയറിൽ കൈ വച്ച് കാര്യമായിതന്നെ അവൻ ചോദിച്ചു.
“ഇപ്പൊ ഇതിൽ ഇല്ല പക്ഷേ
ഉടനെ നിനക്ക് ഒരു അനിയത്തിയെ കിട്ടും ഞാൻ ഇല്ലെങ്കിലും അവളെ നന്നായി നോക്കണം നീ കേട്ടോ”
കാശിയെ വാത്സല്യത്തോടെ തലോടിക്കൊണ്ടവൾ പറഞ്ഞു.
അന്ന് അമ്മ പറഞ്ഞതിൻ്റെ പൊരുൾ ഇന്നാണ് അവന് മനസിലായത്. ആ സ്ത്രീയുടെ കയ്യിലിരിക്കുന്ന രണ്ടുവയസ് പ്രായം തോന്നിക്കുന്ന ആ കുഞ്ഞ് തൻ്റെ സഹോദരി ആണ്.
വീണ്ടും മാസങ്ങൾ കടന്നുപോയി . കാശി വളർന്നു കൂടെ അഞ്ജനയ്ക്ക് കാശിയോടുള്ള അസൂയയും. പ്ലസ്ടുവിൽ കാശി സ്കൂൾ ടോപ്പർ ആയത് അഞ്ജനയിൽ വലിയൊരു പകയക്ക് വഴിയൊരുക്കി. എങ്ങനെ എങ്കിലും അവനെ തോൽപ്പിക്കാൻ ആഗ്രഹിച്ച അവളെ മീനാക്ഷി സഹായിച്ചു.
എൻട്രൻസ് പാസായി അന്ന് വളരെ ഉയർന്ന നിലവാരത്തിൽ ഉള്ള കണ്ണൂരിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ തന്നെ അവന് അഡ്മിഷനും ലഭിച്ചു. തറവാട്ടിൽ നിന്നും ഒന്നരമണിക്കൂർ യാത്ര ഉണ്ടെങ്കിലും വീട്ടിലെ ഭക്ഷണം അവന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായിരുന്നതിനാൽ ദിവസവും പോയി വരാൻ തന്നെ തീരുമാനിച്ചു. മുത്തച്ഛനോട് ഒരു ബൈക്ക് ആവശ്യപ്പെട്ടെങ്കിലും ചെറിയപ്രായമാണെന്ന് പറഞ്ഞ് മുത്തശ്ശി അവൻ്റെ ആവശ്യം പാടെ തള്ളിക്കളഞ്ഞു. രണ്ടാം വർഷം വാങ്ങിത്തരാമെന്ന് ഭവാനി കേൾക്കാതെ ശേഖരൻ കാശിയോട് പറഞ്ഞു, അതവന് വലിയ സന്തോഷമായിരുന്നു.
ക്ലാസ് ഇല്ലാതിരുന്ന ഒരുദിവസം രാവിലെ ഭക്ഷണം കഴിക്കാൻ അഞ്ജനയെ കാണാത്തതിൽ ശേഖരൻ മീനാക്ഷിയോട് ചോദിച്ചു.
” അത് അച്ഛാ…അവൾക്ക് വയ്യ”
മീനാക്ഷി സങ്കടത്തോടെ പറഞ്ഞു. എന്താണെന്ന് നോക്കാൻ ശേഖരൻ ഭവാനിയോട് ആവശ്യപ്പെട്ടു. മുറി തുറന്ന് അകത്ത് കയറിയ ഭവാനി കണ്ടത് മൂലയിൽ ഇരുന്നു കരയുന്ന അഞ്ജനയെയും. ഓടിച്ചെന്ന് കാര്യം തിരക്കിയപ്പോൾ അവൾ ഒഴിഞ്ഞു മാറിയെങ്കിലും ഭവാനി വിട്ടില്ല. കുറെ ശ്രമിച്ചിട്ടും ഒന്നും പറയാതിരുന്നത് കണ്ട് ഭവാനി ഭർത്താവിനെ വിളിച്ചു വരാൻ ആവശ്യപ്പെട്ടു. ശേഖരൻ്റെ പുറകെ അവിടെ ഉണ്ടായിരുന്നവരും അങ്ങോട്ട് എത്തി. എല്ലാവരെയും കണ്ട അഞ്ജന മീനാക്ഷിയുടെ അരികിലേക്ക് ചെന്ന് കെട്ടിപിടിച്ചു കരഞ്ഞു. പക്ഷേ ഉള്ളിൽ എല്ലാം വിചാരിച്ചപോലെ നടക്കുന്നതിൻ്റെ സന്തോഷത്തിൽ ആയിരുന്നു മീനാക്ഷിയും അഞ്ജനയും.
“എന്താ മോളെ കാര്യം,എന്തിനാ നീ കരയുന്നത്,മാധവൻ എന്തെങ്കിലും പറഞ്ഞോ ൻ്റെ കുട്ട്യേ?”
ശേഖരൻ വാത്സല്യത്തോടെ അഞ്ജനയോട് ചോദിച്ചു.
“നീ എങ്കിലും കാര്യം പറ മീനാക്ഷി”
സഹികെട്ട ഭവാനി മീനാക്ഷിയെ നോക്കി ശബ്ദം കടുപ്പിച്ച് തന്നെ പറഞ്ഞു. അവസരം മനസിലാക്കിയ മീനാക്ഷി അവരുടെ തന്ത്രം പ്രയോഗിച്ചു.
“അത്… അച്ഛാ ഇന്നലെ രാത്രി മുറിയിൽ തനിച്ചായിരുന്ന ഇവളോട് കാശി മോശമായി പെരുമാറി. ഇവളെ കയറിപ്പിടിച്ചു ആ തെമ്മാടി. ഭാഗ്യത്തിന് ഞാൻ അപ്പോൾ റൂമിലേക്ക് വന്നത് കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല ൻ്റെ കുട്ടിക്ക്”
അതും പറഞ്ഞ് മീനാക്ഷിയും കരയാൻ തുടങ്ങി. നടന്ന സംഭവങ്ങൾ കേട്ട് വിശ്വസിക്കാൻ പറ്റാതിരുന്ന എല്ലാവരേം നോക്കി മീനാക്ഷി അടുത്ത അമ്പെയ്തു.
” ആരോടും പറയേണ്ടെന്നും പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും ചിലപ്പോൾ കാശിയെ എല്ലാവരും വെറുക്കുമെന്നും
ഇവൾ പറഞ്ഞത് കൊണ്ടാ ഞാൻ ആരോടും ഒന്നും പറയാതിരുന്നത്.”
“മുത്തശ്ശാ കാശിയേട്ടനെ വഴക്ക് പറയല്ലേ അറിയാതെ പറ്റിയതാവും ആരും വെറുക്കല്ലേ പാവമാ കാശിയേട്ടൻ..”
അത് പറഞ്ഞ് അഞ്ജന തേങ്ങി കരഞ്ഞു. അതുകൂടെ ആയപ്പോൾ കാശിയുടെ പെട്ടിയിലെ അവസാന ആണിയും ഇരുവരും ചേർന്ന് അടിച്ചു. ബാക്കി കാര്യങ്ങൾ ഒക്കെ തറവാട്ടിലെ അച്ചടക്കവും മൂല്യങ്ങളും നോക്കി നടത്തുന്ന ചന്ദ്രശേഖരൻ നോക്കിക്കോളുമെന്ന് അവർക്ക് അറിയാമായിരുന്നു.
മുറിയിലായിരുന്ന കാശിയെ വിളിച്ച് എല്ലാവരും കാൺകെ തന്നെ ശേഖരൻ വിചാരണ ചെയ്തു. തനിക്കുമേൽ ആരോപിക്കപ്പെട്ടത് തീർത്തും കള്ളമാണെന്ന് അവന് അറിയാമായിരുന്നെങ്കിലും മുത്തശ്ശനെ അത് മനസ്സിലാക്കിക്കൊടുക്കാൻ അവന് കഴിഞ്ഞില്ല. അഞ്ജനയുടെ മുറിയിലേക്ക് അവൻ കയറുന്നത് കണ്ടെന്ന് കാശിയുടെ രണ്ടാനമ്മ ആയ അംബിക പറഞ്ഞത് അവനെതിരെ വിധി പ്രഖ്യാപിക്കാൻ എളുപ്പമാക്കി. മാലതിയും ഭവാനിയും ഏറെ ശ്രമിച്ചെങ്കിലും അഞ്ജനയുടെയും മീനാക്ഷിയുടെയും കള്ളക്കണ്ണീരിൽ ശേഖരൻ മുങ്ങിയിരുന്നു അല്ല അവർ മുക്കിയിരുന്നു. അതുകൊണ്ട്തന്നെ ശേഖരൻ്റെ കണ്ണിൽ കാശി ഒരു അപരാധി ആയി മാറി.
