കാറിൽ തിരികെ കയറി ഞാൻ ആ ചൂട് കവർ പുറകിലെ സീറ്റിലേക്ക് നീട്ടി. ബിരിയാണിയുടെ മണം അടിച്ചതും ചേച്ചിയുടെ വാടിയ മുഖത്ത് പെട്ടെന്ന് ആയിരം വാട്സിന്റെ ഒരു ബൾബ് കത്തിയതുപോലെ പ്രകാശം പരന്നു!
“ഇന്നാ പിടിച്ചോ… നിനക്കുള്ളതാ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ ആവേശത്തോടെ ആ കവർ വാങ്ങി. ശേഷം എന്നെ നോക്കി വല്ലാത്തൊരു കള്ളച്ചിരി ചിരിച്ചു.
“താങ്ക്യൂ വാവേ…” എന്ന് മധുരമായി പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞ് എന്റെ വലത്തെ കവിളിൽ ആഞ്ഞൊരു കടി തന്നു!
“ആഹ്… എന്റമ്മേ… എടി വിടടി!” ഞാൻ വേദനയോടെ അലറിപ്പോയി.
ജീവൻ പോകുന്ന വേദനയായിരുന്നു അത്! രാവിലെ ഹോസ്പിറ്റലിൽ വെച്ച് അമ്മയ്ക്ക് കൊടുത്ത അതേ പണി അവൾ എനിക്കും തന്നു. എന്റെ കണ്ണിൽ നിന്ന് ശരിക്കും പൊന്നീച്ച പറന്നുപോയി.പാവം തള്ള വെറുതെയാണോ കാറികൂവിയിരുന്നത്….
ഞാൻ കവിളും പൊത്തിപ്പിടിച്ച് അവളെ നോക്കി കണ്ണുരുട്ടി. അവൾക്ക് ഒരു കൂസലുമില്ല. എന്റെ കവിളിൽ അവൾ കടിച്ചതിന്റെ ചുവന്ന പാട് തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ ശരിക്കും വേദനിക്കുന്നുണ്ടെന്നും കണ്ടപ്പോൾ കക്ഷി പെട്ടെന്ന് ഗിയർ മാറ്റി.
വളരെ പാവം ചമഞ്ഞുകൊണ്ട്, അവൾ കടിച്ച ഭാഗത്ത് തന്നെ ശബ്ദത്തിൽ അമർത്തി ഒരു ഉമ്മ തന്നു.
“സോറി വാവേ… എന്റെ കുട്ടിയോട് പെട്ടെന്ന് സ്നേഹം വന്നപ്പോൾ അറിയാതെ കടിച്ചതാ ചേച്ചി…” എന്റെ ദേഷ്യം മാറ്റാൻ വേണ്ടി അവൾ എന്നെ കെട്ടിപ്പിടിച്ച് നല്ല ഒന്നാന്തരം സോപ്പിടൽ തുടങ്ങി.
അവളുടെ ആ അഭിനയവും കള്ളത്തരവും കണ്ട് ഏട്ടത്തി പുറകിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. എന്റെ കവിളിൽ നല്ല നീറ്റൽ ഉണ്ടായിരുന്നെങ്കിലും, അവളുടെ ആ മുഖം കണ്ടപ്പോൾ എനിക്കും ദേഷ്യം മാറി ചിരി വന്നുപോയി.
പനി വന്ന് ക്ഷീണിച്ചിരിക്കുകയാണെങ്കിലും കുരുത്തക്കേടിന് ഒരു കുറവുമില്ല എന്റെ ചേച്ചിക്ക്.
അങ്ങനെ ആ ബഹളങ്ങൾക്കും ചിരിക്കുമിടയിൽ ഞങ്ങൾ വീട്ടിലെത്തി.
***************
പിന്നീട് അങ്ങോട്ട് ദിവസങ്ങൾ ഒരു ബുള്ളറ്റ് ട്രെയിൻ കണക്കെ പാഞ്ഞു പോവുകയായിരുന്നു.
കല്യാണത്തിന്റെ ഒരുക്കങ്ങളും ഓട്ടപ്പാച്ചിലുകളുമായി ശ്വാസം വിടാൻ പോലും സമയമില്ലാത്ത ദിവസങ്ങൾ!
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കല്യാണത്തിനുള്ള ഷോപ്പിംഗ് ആയിരുന്നു.
രണ്ട് കുടുംബങ്ങളും ഒരുമിച്ചായിരുന്നു പർച്ചേസിങ്ങിന് പോയത്. ഒരു ടിപ്പിക്കൽ കേരളാ കല്യാണത്തിന്റെ എല്ലാ ചിട്ടകളും ഉണ്ടെങ്കിലും, ലക്ഷ്മിയമ്മയുടെ പവറും പണവും ഉള്ളതുകൊണ്ട് അതൊരു ഒന്നൊന്നര രാജകീയ ഷോപ്പിംഗ് തന്നെയായിരുന്നു. കൊച്ചിയിലെ ഏറ്റവും വലിയ സിൽക്ക് ഷോറൂമിലെ വിഐപി ലോഞ്ചിലായിരുന്നു ഞങ്ങൾക്ക് ഇരിപ്പിടം.
അനുവിനുള്ള കല്യാണപ്പുുടവ എടുക്കുന്നതായിരുന്നു വലിയൊരു ചടങ്ങ്. ലക്ഷങ്ങൾ വിലമതിക്കുന്ന, സ്വർണ്ണക്കസവുകൾ തുന്നിച്ചേർത്ത അതിമനോഹരമായ ഒരു കാഞ്ചീപുരം പട്ടുസാരിയാണ് അവൾക്കായി എടുത്തത്.
ആ മെറൂൺ സാരിയിൽ അവളെ സങ്കൽപ്പിച്ച് നോക്കിയപ്പോൾ തന്നെ എന്റെ കണ്ണ് തള്ളിപ്പോയി. അത് കൂടാതെ റിസപ്ഷനുള്ള ഡിസൈനർ ലെഹങ്കയും, എന്റെയും അവളുടെയും കുടുംബക്കാർക്കും, ബന്ധുക്കൾക്കും ഒക്കെയുള്ള ഡ്രസ്സുകളും എടുത്തു. ആ ഷോറൂമിലെ ഒരു സെക്ഷൻ തന്നെ ഞങ്ങൾ കാലിയാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ!
ഈ തിരക്കുകൾക്കും ബഹളങ്ങൾക്കുമിടയിലും എന്റെ തങ്കക്കുടത്തിന്റെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പഴയതുപോലെ തന്നെ, ആ വലിയ ഗൗരവം മുഖത്തണിഞ്ഞ് നടപ്പാണ്. നമ്മൾ എന്തെങ്കിലും ചോദിച്ചാൽ മാത്രം കൃത്യമായി മറുപടി പറയും. അല്ലാതെ ഒരു അക്ഷരം കൂടുതൽ മിണ്ടില്ല.
പക്ഷേ… ഈ തിരക്കിനിടയിലും എന്റെ കണ്ണുകൾ എപ്പോഴും അവളെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ രഹസ്യമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ആരും കാണാതെ, ആരുടേയും ശ്രദ്ധയില്ലാത്ത സമയങ്ങളിൽ അവളുടെ നോട്ടം പാളി വരുന്നത് എന്റെ ചുണ്ടിലേക്കും കഴുത്തിലേക്കുമാണ്!. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ, കക്ഷി ഒന്നും അറിയാത്തതുപോലെ വേഗം നോട്ടം മാറ്റും.
