ലവ് ബൈറ്റ് – 5 10

 

കൊച്ചു കള്ളി! 😌

 

പുറത്ത് കാണിക്കുന്ന ഈ ഗൗരവമൊക്കെ വെറും അഭിനയമാണെന്നും, ഉള്ളിൽ അവൾക്കെന്നോട് വല്ലാത്തൊരു പ്രണയം ഒളിച്ചിരിപ്പുണ്ടെന്നും ആ നോട്ടങ്ങളിൽ നിന്ന് എനിക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ടായിരുന്നു.

 

ആ കള്ള നോട്ടങ്ങൾ കാണുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു കുളിരാണ് തോന്നിയിരുന്നത്.

 

 

ദിവസങ്ങൾ കൊഴിഞ്ഞുപോയി… ഒടുവിൽ ആ സുദിനം വന്നെത്തി. കല്യാണത്തിന്റെ തലേദിവസം!

 

ലക്ഷ്മിയമ്മയുടെ ഏക മകളുടെ കല്യാണമല്ലേ, പൈസയ്ക്ക് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ഒരുത്സവത്തിനുള്ള ഏർപ്പാടുകൾ അവർ ചെയ്തിട്ടുണ്ടായിരുന്നു.

 

എന്റെ വീടും പറമ്പും ആകെ മാറിയിരുന്നു.

 

മുറ്റത്ത് പന്തൽ എന്ന് പറഞ്ഞാൽ പോരാ, ഒരു കൊട്ടാരം തന്നെ കെട്ടിപ്പൊക്കിയിരുന്നു. സ്വർണ്ണ വർണ്ണത്തിലുള്ള തുണികളും വിദേശത്തുനിന്ന് കൊണ്ടുവന്ന ഓർക്കിഡ് പൂക്കളും കോർത്തിണക്കിയ വലിയ പന്തൽ.

 

രാത്രിയായപ്പോഴേക്കും വീടും പരിസരവും വൈദ്യുത ദീപങ്ങളാൽ തിളങ്ങി. പകലാണോ രാത്രിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്രയും ലൈറ്റുകൾ. ഗേറ്റ് മുതൽ വീടിന്റെ ഉമ്മറം വരെ തോരണങ്ങൾ. ഒരു വശത്ത് നാളത്തെ കല്യാണസദ്യക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പച്ചക്കറി അരിയുന്നവരും, ഒക്കെയായി ഒരു പാചകപ്പുര തന്നെ അവിടെ സജീവമായിരുന്നു….

 

മുറ്റത്ത് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയൊരു തിരക്ക് തന്നെയുണ്ട്….. ചിരിയും പാട്ടും ബഹളങ്ങളും… കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നു. മുതിർന്നവർ കൂട്ടംകൂടി നിന്ന് കല്യാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഇടയ്ക്കിടെ വന്നുപോകുന്ന ആഡംബര കാറുകൾ… എല്ലാം കൊണ്ടും ഒരു ടിപ്പിക്കൽ കേരളാ കല്യാണത്തിന്റെ എല്ലാ പൊലിമയും അവിടെ നിറഞ്ഞു നിന്നിരുന്നു.

 

കല്യാണച്ചെക്കനായ ഞാൻ പുതിയ കുർത്തയൊക്കെ ഇട്ട്, ബന്ധുക്കളോട് ചിരിച്ചും സംസാരിച്ചും നടക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ കുറച്ചകലെ, ഇതുപോലെ തന്നെ അലങ്കരിച്ചൊരുക്കിയ അവളുടെ വീട്ടിലായിരുന്നു.

 

നാളത്തെ ദിവസത്തിനായി, എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് വരാൻ, എന്റെ മന്ദാരം അവിടെ എന്തൊക്കെ ചിന്തിച്ചിരിക്കുകയാവും? ആ കൊച്ചുകള്ളിയുടെ മുഖം ഓർക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് വെറുതെ കൂടിക്കൊണ്ടിരിക്കുകയാണ്…..

 

കല്യാണത്തലേന്നത്തെ ആ തിരക്കുകൾക്കും ബന്ധുക്കളുടെ കുശലാന്വേഷണങ്ങൾക്കും ഇടയിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചത്.

 

പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കിയപ്പോൾ സ്ക്രീനിൽ ‘അജു’ എന്ന പേര് തെളിഞ്ഞു കിടക്കുന്നു. എന്റെ കടയിൽ നിൽക്കുന്ന പയ്യനാണ്.

 

ചുറ്റുമുള്ള ബഹളങ്ങളിൽ നിന്ന് മാറി, വീടിന്റെ വശത്തെ അല്പം ഇരുട്ടുള്ള ഭാഗത്തേക്ക് നടന്നു കൊണ്ടാണ് ഞാൻ കോൾ അറ്റൻഡ് ചെയ്തത്.

 

“ഹലോ… നീയിത് എവിടെയാടാ അജു?” ഫോൺ എടുത്ത പാടെ ഞാൻ ചോദിച്ചു.

 

“ചേട്ടാ… ഞാൻ കടയിലാ…” അപ്പുറത്ത് അജുവിന്റെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു.

 

അത് കേട്ടതും ഞാൻ എന്റെ മുതലാളി ഗമ പുറത്തെടുത്തു. “കടയിലോ? നിന്നോട് ഞാൻ പറഞ്ഞതല്ലേടാ കല്യാണം കഴിയുന്നതുവരെ ആ സാധനം തുറക്കണ്ട, നീ ഇങ്ങോട്ട് പോരെന്ന്? എന്ത് പണിയാടാ ഇത്?”

 

(നോക്കണേ… എന്ത് നല്ല മുതലാളിയാ ഞാൻ! കല്യാണത്തിരക്കുകൾക്കിടയിലും ജോലിക്കാരുടെ റെസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു പാവം!)

 

“അതല്ല ഏട്ടാ… ഇവിടെ വലിയൊരു പ്രശ്നമുണ്ട്…” അജു പരിഭ്രമത്തോടെ പറഞ്ഞു.

 

“എന്ത് പ്രശ്നമായാലും നമുക്ക് കല്യാണം കഴിഞ്ഞിട്ട് സംസാരിക്കാം. നീ വേഗം ഇങ്ങോട്ട് വരാൻ നോക്ക്.” അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു.

 

“ചേട്ടാ വെക്കല്ലേ!” അവൻ അപ്പുറത്തുനിന്ന് അലറി. “കട… കട ആരോ അടിച്ചു തകർത്തിട്ടിരിക്കുവാ!”

 

ആ വാക്കുകൾ കേട്ടതും എന്റെ നെഞ്ചിടിപ്പ് നിന്നുപോയി. ഞാൻ നിന്ന നിൽനിൽപ്പിൽ മരവിച്ചുപോയി.

Updated: March 12, 2026 — 9:56 pm

Leave a Reply

Your email address will not be published. Required fields are marked *