മരുഭൂമിയിൽ പെയ്ത മഴ 35അടിപൊളി  

​മരുഭൂമിയിൽ പെയ്ത മഴ

Marubhoomoyil Peitha Mazha | Author : John Abraham


കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ആ അനൗൺസ്‌മെന്റ് കാതുകളിൽ പതിച്ചപ്പോൾ നെഞ്ചിലൊന്ന് മിന്നി. “16306 എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ…” കേട്ട പാതി കേൾക്കാത്ത പാതി, കയ്യിലുണ്ടായിരുന്ന ബാഗും മുറുക്കിപ്പിടിച്ച് ഞാൻ സ്റ്റേഷനിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത് അവിടെയുള്ള കൗണ്ടറിൽ നിന്ന് തന്നെ ടിക്കറ്റും സംഘടിപ്പിച്ചു.

​പക്ഷേ പ്ലാറ്റ്‌ഫോമിൽ കാല് കുത്തിയപ്പോൾ എന്റെ സകല കിളികളും പറന്നുപോയി. ‘ചന്ദ്രലേഖ’ സിനിമയിലെ ക്ലൈമാക്സിൽ ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സീൻ ഓർമ്മയില്ലേ? അതുതന്നെ അവസ്ഥ! “ഇന്ന് ഞായറാഴ്ചയല്ലേ, ഇത്രയും തിരക്കോ?” എന്ന് ഒരു നിമിഷം ആലോചിച്ചു പോയി. അപ്പോഴാണ് തലയിൽ ബൾബ് കത്തിയത്—ഇന്നലെ സെക്കൻഡ് സാറ്റർഡേ ആയിരുന്നു! വെള്ളിയാഴ്ച വണ്ടി കയറി വീട്ടിൽ വന്ന ടെക്കികളും സ്റ്റുഡന്റ്സും എല്ലാം കൂടെ ഇന്ന് മടക്കയാത്രയ്ക്ക് റെഡിയായി നിൽക്കുകയാണ്.
​വണ്ടി ദൂരെ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് അടുത്തു. ഒരു യുദ്ധം ജയിക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ബാഗ് മുന്നിലേക്ക് തൂക്കിയിട്ടു. വണ്ടി നിന്നതും വാതിലിനടുത്ത് ഒരു മനുഷ്യകുരുക്ക് രൂപപ്പെട്ടു.

​”അല്പം ഒന്ന് നീങ്ങി നിൽക്കണേ…” എന്ന് ആരോ വിളിച്ചു പറയുന്നത് കേൾക്കാം. പക്ഷേ ആര് കേൾക്കാൻ? ആൾക്കൂട്ടത്തിന്റെ ഒരു തള്ളലിൽ ഞാൻ എങ്ങനെയൊക്കെയോ കംപാർട്ട്‌മെന്റിനുള്ളിലേക്ക് ‘ലോഞ്ച്’ ചെയ്യപ്പെട്ടു. അകത്തെ അവസ്ഥ അതിലും കഷ്ടം. കാല് കുത്താൻ ഒരിഞ്ചു സ്ഥലമില്ല. ഒരാളുടെ തോളിൽ എന്റെ ബാഗ്, എന്റെ തോളിൽ മറ്റൊരാളുടെ കൈ—സത്യം പറഞ്ഞാൽ ഒരു ആലിംഗന യാത്ര!

​തിങ്കളാഴ്ച രാവിലെ മീറ്റിംഗ് ഉള്ളതാണ്. ഫ്രഷ് ആയി ഓഫീസിൽ എത്തണമെന്നു കരുതിയാണ് ഈ ഞായറാഴ്ച തന്നെ യാത്ര തിരിച്ചത്. പക്ഷേ ഈ നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി, എറണാകുളം എത്തുമ്പോഴേക്കും ഞാൻ ഒരു പരുവമാകുമെന്ന്. വണ്ടി നീങ്ങിത്തുടങ്ങി. ജനാലയ്ക്കൽ സീറ്റ് കിട്ടിയ ഭാഗ്യവാന്മാർ സുഖമായി കാറ്റേൽക്കുന്നു. ഞാൻ ആണെങ്കിൽ വിയർപ്പും ചൂടും സഹിച്ചു ആൾക്കൂട്ടത്തിന് നടുവിൽ ഒരു പ്രതിമയെപ്പോലെ.

​ഇടയ്ക്ക് ട്രെയിൻ ഒന്ന് കുലുങ്ങിയപ്പോൾ മുന്നിൽ നിന്ന ചേട്ടന്റെ കാലിൽ എന്റെ ഷൂ ഒന്ന് അമർന്നു.

“സോറി ചേട്ടാ…” ഞാൻ വിക്കി.

“സാരമില്ല മോനേ, ഇന്റർസിറ്റിയല്ലേ… ഇവിടെ ഇതൊക്കെ സാധാരണമാണ്,” അദ്ദേഹം ഒരു ചിരിയോടെ പറഞ്ഞു.

​ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. നാളെ കൃത്യസമയത്ത് ജോലിക്ക് എത്താൻ കഷ്ടപ്പെടുന്ന ഒരുപാട് വൈശാഖുമാരുടെ പ്രതിനിധിയാണ് ആ ചേട്ടനും. ആ ആശ്വാസത്തിൽ, അടുത്ത അഞ്ചാറ് മണിക്കൂർ എങ്ങനെയെങ്കിലും തള്ളിനീക്കാം എന്ന ധൈര്യത്തിൽ ഞാൻ കണ്ണുകളടച്ചു. മീറ്റിംഗിനെക്കുറിച്ചുള്ള ചിന്തകൾ മെല്ലെ ട്രെയിനിന്റെ താളത്തിനൊപ്പം അലിഞ്ഞുചേർന്നു.

വണ്ടി പതുക്കെ ഓടികൊണ്ടിരുന്നു..

ചുറ്റുമുള്ള വിയർപ്പിന്റെ മണവും ബഹളവും സഹിക്കവയ്യാതെ ഞാൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കി. അതാ നിൽക്കുന്നു എന്റെ രക്ഷകൻ—ലഗേജ് വയ്ക്കുന്ന ആ ഇരുമ്പ് റാക്കിന്റെ ഇടയിൽ ഒരു ചെറിയ ഗ്യാപ്പ്! കണ്ണളവിലൊന്ന് നോക്കി, “എന്റെ ചന്തി അവിടെ കൊള്ളും!” ഉറപ്പാണ്. പക്ഷേ പ്രശ്നം അതല്ല, ഈ ആൾക്കൂട്ടത്തിന് ഇടയിലൂടെ എങ്ങനെ ആറടി ഉയരത്തിലുള്ള ആ കമ്പിയിൽ തൂങ്ങിക്കയറും?

​ഒന്ന് മടിച്ചു നിന്നാൽ എറണാകുളം വരെ തൂണിൽ കെട്ടിയിട്ട ആടിനെപ്പോലെ നിൽക്കേണ്ടി വരും.. “റിസ്ക് എടുക്കാത്തവന് ഐശ്വര്യം ഉണ്ടാവില്ല” എന്ന ഏതോ സിനിമയിലെ ഡയലോഗ് മനസ്സിൽ ഓർത്തു. ഒന്നും നോക്കിയില്ല, കാലിലെ ഷൂസ് ഊരി കഷ്ടപ്പെട്ട് സീറ്റിനടിയിലേക്ക് തള്ളി.

​അടുത്ത നിമിഷം ഒരു കുതിപ്പായിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് വണ്ടിയിൽ ചാടിക്കയറുന്നതിനേക്കാൾ വലിയൊരു സർക്കസ്! വശങ്ങളിൽ നിൽക്കുന്നവരുടെ തോളിലും സീറ്റിന്റെ അരികിലും പിടിച്ച് ഒരു അഭ്യാസിയെപ്പോലെ ഞാൻ ആ റാക്കിലേക്ക് വലിഞ്ഞുകയറി. ആ ഇടുങ്ങിയ സ്ഥലത്ത് ഒരുവിധം സെറ്റിൽ ആയപ്പോൾ കിട്ടിയ ആശ്വാസം… ഹോ! അത് പണ്ട് വാസ്കോഡഗാമ ഇന്ത്യ കണ്ടുപിടിച്ചപ്പോൾ കിട്ടിയതിനേക്കാൾ വലുതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *