മരുഭൂമിയിൽ പെയ്ത മഴ 35അടിപൊളി  

​ഫോണിലെ സിനിമ വെറുതെ ഓടിക്കൊണ്ടിരുന്നു. പക്ഷേ എന്റെ മനസ്സ് ആ സീറ്റിനടുത്തായിരുന്നു. ആ ‘വിൻഡോ സീറ്റ് തെണ്ടി’ ഇപ്പോൾ ഭാഗ്യവാനാണോ അതോ അവൾക്ക് അലോസരമാണോ എന്നായിരുന്നു എന്റെ അടുത്ത ചിന്ത. ഇടയ്ക്ക് ആ തുളസിക്കതിരിന്റെയും ചന്ദനത്തിന്റെയും മണം വായുവിലൂടെ എന്റെ അടുത്തേക്ക് എത്തുന്നുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചു.

​റാക്കിന്റെ മുകളിലെ ആ അസ്വസ്ഥമായ ഇരിപ്പ് ഇപ്പോൾ എനിക്ക് ഒരു സിംഹാസനത്തിൽ ഇരിക്കുന്ന സുഖമാണ് തരുന്നത്.. എന്റെ ലോകം ഇപ്പോൾ ആ ചുവന്ന സാരിക്കാരിയിൽ ഒതുങ്ങിയിരിക്കുന്നു.

ഫോൺ കയ്യിലുണ്ടെങ്കിലും അതിലെ സിനിമ വെറുമൊരു മറ മാത്രമായിരുന്നു. എന്റെ കണ്ണുകൾ ആ ചുവന്ന സാരിക്കാരിയുടെ ഓരോ ചലനങ്ങളിലുമായിരുന്നു. ഇടയ്ക്ക് ഫോണിലേക്ക് നോക്കുന്നതായി അഭിനയിക്കും, അടുത്ത നിമിഷം കണ്ണിന്റെ കോണിലൂടെ താഴേക്ക് ഒരു നോട്ടം.

​സത്യം പറഞ്ഞാൽ അവൾ അതൊക്കെ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്ന് മുഖം തിരിക്കും, അപ്പോൾ നല്ല ഒന്നാന്തരം ഗൗരവം. പക്ഷേ തൊട്ടടുത്ത നിമിഷം ആ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ വിറയൽ കാണാം—അതൊരു പുഞ്ചിരിയാണോ അതോ എന്റെ ഈ ‘കുരങ്ങൻ കളി’ കണ്ടിട്ടുള്ള പുച്ഛമാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.

​ചന്ദനക്കുറിയും തുളസിക്കതിരും വെച്ച ആ മുഖത്ത് ഗൗരവം വരുമ്പോൾ അവൾക്ക് ഒരു പ്രത്യേക ഗരിമയാണ്. സാരിത്തുമ്പ് ഒന്ന് ഒതുക്കി ഇടുമ്പോഴും, ആ പാദസരമിട്ട കാലുകൾ ഒന്ന് മാറ്റി വെക്കുമ്പോഴും അവൾ എന്നെ ഒന്ന് നോക്കുന്നുണ്ട്. ആ നോട്ടത്തിൽ ഒരു തരം ‘പിടിക്കപ്പെട്ടവന്റെ’ ചമ്മൽ എനിക്കുണ്ടെങ്കിലും, ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

 

തിരൂർ സ്റ്റേഷൻ അടുക്കാറായതും എന്റെ ഉള്ളിലൊരു കാളലായിരുന്നു. ഞാൻ ലഗേജ് റാക്കിന്റെ ഇടയിലൂടെ കഴുത്ത് നീട്ടി താഴേക്ക് ഒന്ന് കൂടി പാളി നോക്കി. അതാ, ആ ചുവന്ന സാരിക്കാരി ആ ‘വിൻഡോ സീറ്റ് തെണ്ടിയോട്’ എന്തോ ചോദിക്കുന്നു! അവൻ വളരെ താല്പര്യത്തോടെ, ചിരിച്ചുകൊണ്ട് എന്തോ മറുപടിയും പറഞ്ഞു.

​”ഈശ്വരാ… ഇവൾ ഇവിടെ ഇറങ്ങുകയാണോ?” എന്റെ ഉള്ളിൽ ആ ചോദ്യം ആഞ്ഞടിച്ചു. തിരൂരിൽ ഇറങ്ങാനാണെങ്കിൽ പിന്നെ ഈ എറണാകുളം വരെയുള്ള യാത്ര വെറും വെറുതെയാവില്ലേ? ആ ചന്ദനക്കുറിയും തുളസിക്കതിരും, പിന്നെ ആ കിലുങ്ങുന്ന പാദസരവും ഒക്കെ തിരൂർ പ്ലാറ്റ്‌ഫോമിൽ മറയുന്നത് എനിക്ക് ആലോചിക്കാൻ പോലും വയ്യ.

​അവൾ പതുക്കെ സീറ്റിൽ ഒന്ന് നീങ്ങിയിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് ഒന്നുകൂടി തോളിലേക്ക് അടുപ്പിച്ചു വെച്ചോ എന്ന് എനിക്കൊരു സംശയം. റാക്കിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാൻ പോലും പറ്റാത്ത വിധം ജനക്കൂട്ടം ഇടിച്ചു നിൽക്കുകയാണ്. അവൾ ശരിക്കും ഇറങ്ങാൻ ഭാവിക്കുകയാണെങ്കിൽ, ഒരു യാത്ര പോലും പറയാതെ, ആ പുഞ്ചിരി ഒന്ന് കൂടി കാണാതെ എങ്ങനെ വിടും?

എന്റെ ശ്രദ്ധ മുഴുവൻ ആ ചുവന്ന സാരിയുടെ ചലനങ്ങളിലാണ്. വണ്ടി പതുക്കെ വേഗത കുറച്ചു തുടങ്ങി… പ്ലാറ്റ്‌ഫോമിലെ വെളിച്ചം ജനാലയിലൂടെ അവളുടെ മുഖത്ത് മാറി മാറി പതിക്കുന്നുണ്ട്.

​”ദൈവമേ, ഇവൾ എറണാകുളത്തിന് തന്നെ ഉള്ളതാവണേ…” എന്ന് ഞാൻ മനസ്സിൽ ആവോളം പ്രാർത്ഥിച്ചു. ഇത്രയും നേരം ആ ലഗേജ് റാക്കിന്റെ കമ്പി ചന്തിയിൽ തറച്ചു കയറിയത് ഈ കുറച്ചു നേരത്തെ കാഴ്ചയ്ക്ക് വേണ്ടിയാണോ?

തിരൂർ സ്റ്റേഷനിൽ വണ്ടി നിന്നതും എന്റെ ശ്വാസം ഒന്ന് നിലച്ചു. ആ ചുവന്ന സാരിക്കാരി എഴുന്നേൽക്കാനായി തയാറെടുക്കുകയാണോ എന്ന് ഞാൻ പേടിയോടെ നോക്കി. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്! ആ വിൻഡോ സീറ്റിലിരുന്നവൻ ബാഗുമെടുത്ത് എഴുന്നേറ്റു. അവൻ തിരൂരിൽ ഇറങ്ങാനുള്ളതായിരുന്നു.

​പെട്ടെന്ന്, ആ ദേവത പതുക്കെ തലയുയർത്തി ലഗേജ് റാക്കിന്റെ മുകളിലിരിക്കുന്ന എന്നെ നോക്കി. എന്നിട്ട് ആ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിയിച്ചു കൊണ്ട് പതുക്കെ ചോദിച്ചു:
​”സ്പൈഡർമാൻ… ഇവിടെ ഇരിക്കാം, താഴേക്ക് ഇറങ്ങുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *