എന്റെ പൊന്നോ! ആ വിളി കേട്ടതും റാക്കിന്റെ മുകളിൽ നിന്ന് ഞാൻ താഴെ വീണില്ലെന്നേയുള്ളൂ. ‘സ്പൈഡർമാൻ’ എന്ന വിളിയിൽ കുറച്ച് കളിയാക്കലും അതിലേറെ ഇഷ്ടവും കലർന്ന പോലെ എനിക്ക് തോന്നി. ആ പുണ്യവാൻ ഒഴിഞ്ഞു കൊടുത്ത വിൻഡോ സീറ്റിലേക്ക് അവൾ നീങ്ങിയിരുന്നു..
എന്നിട്ട് അവളുടെ അടുത്തായി ഇരിക്കാനുള്ള സ്ഥലം കൈകൊണ്ട് കാണിച്ചു തന്നു.
താഴെ നിൽക്കുന്നവരുടെ കണ്ണിലെ ‘ചൊറിച്ചിൽ’ ഇപ്പോൾ അസൂയയായി മാറി എന്ന് എനിക്ക് ഉറപ്പാണ്. ലഗേജ് റാക്കിൽ ഇരുന്നിരുന്ന എനിക്ക് ഇപ്പോൾ കിട്ടിയത് ബിസിനസ്സ് ക്ലാസ് സീറ്റാണ്..
ആ ചന്ദനക്കുറിയുടെയും തുളസിക്കതിരിന്റെയും തൊട്ടടുത്ത് ഇരിക്കാനുള്ള അവസരം.
ഒന്നും നോക്കിയില്ല, സ്‌പൈഡർമാനേ പോലെ രണ്ടു റാക്കിലും കൈ വച്ച് ഞാൻ താഴേക്ക് ചാടി. സീറ്റിനടിയിൽ വെച്ചിരുന്ന ഷൂസ് കഷ്ടപ്പെട്ട് വലിച്ചെടുത്ത് കാലിലിട്ടു. അവളുടെ അടുത്ത് പോയി ഇരിക്കുമ്പോൾ എന്റെ ഹൃദയം ഒരു ട്രെയിൻ എഞ്ചിൻ പോലെ ഇടിപ്പുണ്ടായിരുന്നു. വിൻഡോ സൈഡിൽ അവളും,തൊട്ടടുത്ത് ഞാനും!
”ഇത്രയും നേരം അവിടെ ഇരിക്കാൻ നല്ല പാടായിരുന്നില്ലേ?” അവൾ ചോദിച്ചു..
ഞാൻ ഒന്ന് ചമ്മിയെങ്കിലും മറുപടി വിട്ടില്ല, “എറണാകുളം വരെ അങ്ങനെ നിൽക്കേണ്ടി വരുമോ എന്ന് കരുതി പേടിച്ചിരിക്കുകയായിരുന്നു… വലിയൊരു ഉപകാരമായി, താങ്ക്സ് ഉണ്ട് കേട്ടോ…”
അപ്പോൾ അവൾ മുഖത്ത് അല്പം ഗൗരവം വരുത്തി എന്നെ നോക്കി. “താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ… നിന്നെ താഴെയിറക്കിയത് ഒരു കാര്യം ചോദിക്കാനാണ്.”
”എന്താ?” ഞാൻ വിക്കി.
”അല്ല, കോഴിക്കോട് നിന്നു ഇവിടെ വരെ എന്നെ തന്നെ ആണല്ലോ നോക്കികൊണ്ടിരുന്നത്… നീ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?”
ആ ചോദ്യം കേട്ടപ്പോൾ എനിക്ക് പണ്ട് മീറ്റിംഗിൽ ബോസ് ചീത്ത പറഞ്ഞതിനേക്കാൾ വലിയൊരു ഷോക്കാണ് കിട്ടിയത്. പക്ഷേ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ പതുക്കെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
”അത്… പെണ്ണുങ്ങളെ കാണാത്തതു കൊണ്ടൊന്നുമല്ല. നിന്റെ അത്ര ഭംഗിയുള്ള ഒരാളെ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല, അതുകൊണ്ടാ…”
ആ മറുപടി കേട്ടതും അവളുടെ ആ ഗൗരവം പതുക്കെ അലിഞ്ഞില്ലാതായി
നാണം കൊണ്ട് ആ മുഖം ഒന്ന് ചുവന്നു തുടുത്തു. അത് എനിക്ക് മനസ്സിലാവരുതെന്ന് കരുതി അവൾ പെട്ടെന്ന് മുഖം ജനാലയ്ക്ക് പുറത്തേക്ക് തിരിച്ചെങ്കിലും, ആ കള്ളച്ചിരി ഒളിപ്പിക്കാൻ അവൾ പാടുപെടുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ഞാൻ വിട്ടില്ല, ആ ഇരിപ്പ് ഒന്ന് കൂടി ഉറപ്പിച്ച് പതുക്കെ തുടർന്നു:
“സത്യമായിട്ടും പറയുകയാണ്… എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇതിനിടയിൽ ജോലി സംബന്ധമായും അല്ലാതെയും ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുമുണ്ട്. പക്ഷേ… നിങ്ങളെപ്പോലെ ഒരാൾ ഇതുവരെ എന്റെ കണ്ണിൽ ഉടക്കിയിട്ടില്ല.”
എന്റെ ആ തുറന്നുപറച്ചിൽ അവളെ ഒന്ന് ഞെട്ടിച്ചു എന്ന് തോന്നുന്നു. അവൾ പതുക്കെ മുഖം തിരിച്ച് എന്നെ ഒന്ന് നോക്കി. ആ കണ്ണുകളിൽ ഇപ്പോൾ പഴയ ആ ഗൗരവമില്ല, പകരം ഒരു തരം കൗതുകമായിരുന്നു.
”35 വയസ്സായോ? കണ്ടാൽ തോന്നില്ലല്ലോ…” അവൾ പതുക്കെ പറഞ്ഞു. എന്നിട്ട് ആ ചുവന്ന സാരിയുടെ തുമ്പ് വിരലുകളിൽ ചുറ്റിക്കൊണ്ട് ചോദിച്ചു,.എന്ത് പ്രത്യേകതയാണ് ഇപ്പോൾ എന്നിൽ കണ്ടത്?”
ട്രെയിൻ അപ്പോൾ ഒരു പാലം കടക്കുകയായിരുന്നു. ആ വലിയ ശബ്ദത്തിനിടയിലും അവളുടെ ആ ചോദ്യം എന്റെ കാതുകളിൽ മുഴങ്ങി. ആ തുളസിക്കതിരിന്റെ മണവും, അവളുടെ ആ സാമീപ്യവും എന്നെ ശരിക്കും ലഹരി പിടിപ്പിക്കുന്നുണ്ടായിരുന്നു.
”അറിയില്ല… ചിലപ്പോൾ ആ ചിരിയായിരിക്കാം, അല്ലെങ്കിൽ ആ ലഗേജ് റാക്കിലിരുന്ന സ്പൈഡർമാനെ താഴെയിറക്കിയ ആ മനസ്സാവാം.” ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അവൾ ഒന്ന് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ എറണാകുളം വരെയുള്ള ദൂരം വെറും മിനിറ്റുകൾ മാത്രമായി എനിക്ക് തോന്നി.
“എന്റെ പേര് വൈശാഖ്, വീട് കോഴിക്കോട്ടാണ്. അവിടെ ഒരു കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.” ഞാൻ ഒന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു.
അവൾ പതുക്കെ ആ സാരി ഒന്ന് ഒതുക്കിയിട്ടു കൊണ്ട് എന്നെ നോക്കി. “ഞാൻ ആതിര. കോഴിക്കോട് തന്നെയാണ് എന്റെയും വീട്. ഇപ്പോൾ എറണാകുളം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. താമസം അവിടെ അടുത്ത് തന്നെയാണ്.”
