എന്നാൽ അദ്ദേഹത്തിന്റെ മുഖത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം, പെണ്ണുങ്ങളെ കാണുമ്പോൾ ഉള്ള ആ വഷളൻ ചിരിയായിരുന്നു. ആ ചിരി ചിലപ്പോൾ സൗഹൃദപരമായി തോന്നുമെങ്കിലും, ചിലർക്കത് ഉള്ളിലൊരു അസ്വസ്ഥത ഉണർത്തുന്ന ഒന്നായിരുന്നു. എന്താണ് മനസ്സിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് വായിച്ചെടുക്കാൻ കഴിയാത്ത ഒരു പുഞ്ചിരി.
അയൽവാസികൾക്കിടയിൽ ഹംസയെക്കുറിച്ച് പലവിധ അഭിപ്രായങ്ങളും പ്രചരിച്ചിരുന്നു. കൂടുതലും കേട്ടിരുന്നത് മറ്റു സ്ത്രീകളുമായിയുണ്ടായിരുന്ന വഴിവിട്ടബന്ധങ്ങളെ കുറിച്ചായിരുന്നു.
“മോളെ ഒന്ന് സഹായിക്കുമോ” ഹംസയുടെ ശബ്ദം അവളെ അവളുടെ ചിന്തകളിൽ നിന്നും ഉണർത്തി.
മദ്യപിച്ച് ബോധമില്ലാത്ത മനുവിന്റെ കാലുകൾക്ക് നിലത്തുറക്കുന്നില്ലായിരുന്നു അതുകൊണ്ടുതന്നെ മനുവിന്റെ ശരീരത്തിന്റെ ഭാരം മുഴുവൻ ഹംസയുടെ മേലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് ഹംസ മനുവിനെ വീട്ടുമുറ്റത്തേക്ക് എത്തിച്ചിരുന്നതെന്ന് കണ്ടാൽ മനസിലാകും.
അവളെ നോക്കി ഹംസ ശാന്തമായി പറഞ്ഞു,
“മോളെ… വഴിയരികിൽ ഇവനെ ഈ അവസ്ഥയിൽ കണ്ടതാണ്. ഇവന് ഇ അവസ്ഥയിൽ ഒറ്റയ്ക്ക് വീട്ടിലെത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ കൊണ്ടുവന്നത്. ഒന്ന് സഹായിക്കാമോ?”
ആ വാക്കുകൾ കേട്ട് അവൾ വാതിലിലേക്ക് നടന്നു. ഭർത്താവിന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി.
നിരാശയും നിസ്സഹായതയും കലർന്ന ഒരു നെടുവീർപ്പ് അവളിൽ നിന്ന് പുറത്തുവന്നു. ഇതാദ്യമായല്ല ഇങ്ങനെ ആരുടെയെങ്കിലും സഹായത്തോടെ ഭർത്താവ് വീട്ടിലെത്തുന്നത്. എന്നാൽ ഓരോ തവണയും ആ കാഴ്ച അവളുടെ മനസ്സിൽ ഒരേ വേദനയാണ് അവശേഷിപ്പിച്ചിരുന്നത്.
ഹംസയും അവളും ചേർന്ന് മദ്യലഹരിയിൽ അവശനായ ഭർത്താവിനെ പതിയെ താങ്ങിപ്പിടിച്ച് ബെഡ്റൂമിലേക്ക് കൊണ്ടുപോയി. ഓരോ ചുവടും വളരെ നല്ലത് പോലെ കഷ്ടപെട്ട് ഒടുവിൽ രണ്ടുപേരും ചേർന്നു അവനെ ബെഡ്റൂമിലെ കട്ടിലിൽ കിടത്തി.
ശേഷം സ്റ്റിഫിയ അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസ് വെള്ളമെടുത്ത് വന്നു. അത് തളർന്നു നിൽക്കുന്ന ഹംസയ്ക്ക് കുടിക്കാൻ കൊടുത്തു.
ഹംസ അവളുടെ കയ്യിൽ നിന്ന് വെള്ളം ഗ്ലാസ് വാങ്ങി.
എന്നിട്ട് കുറച്ചു വെള്ളം കുടിച്ചതിനുശേഷം ചോദിച്ചു
“മോളെ… എപ്പോഴും ഇങ്ങനെയാണോ ഇവൻ?”
ആ ചോദ്യം കേട്ടപ്പോൾ സ്റ്റിഫിയയുടെ വർഷങ്ങളായി ഉള്ളിൽ അടക്കിവെച്ച സങ്കടം കണ്ണുകളിൽ തെളിഞ്ഞു.
“അതെ… മിക്ക ദിവസവും ഇതുതന്നെയാണ് അവസ്ഥ. ജോലി കഴിഞ്ഞാൽ നേരെ മദ്യശാലയിലേക്ക്. വീട്ടിലെ കാര്യങ്ങളൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല. ഈ ജീവിതം ഇപ്പോൾ സഹിച്ചുകൊണ്ട് മുന്നോട്ട് പോകുകയല്ലാതെ എനിക്ക് വേറെ വഴിയില്ല.”
അവളുടെ വാക്കുകളിൽ പരാതിയേക്കാൾ കൂടുതൽ നിറഞ്ഞിരുന്നത് തകർന്ന പ്രതീക്ഷകളായിരുന്നു. ആ നിമിഷമാണ് സ്റ്റിഫിയയുടെ ജീവിതം പുറമേ കാണുന്നതിലും എത്രയോ അധികം വേദന നിറഞ്ഞതാണെന്ന് ഹംസയ്ക്ക് മനസ്സിലായത്.
കുറച്ചുനേരം അദ്ദേഹം ഒന്നും പറയാതെ നിന്നു. ആ വീട്ടിലെ നിശ്ശബ്ദതയിൽ കേട്ടത് സ്റ്റിഫിയയുടെ നെടുവീർപ്പും ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ കനത്ത കൂർക്കം വലിയുമായിരുന്നു.
“അപ്പോൾ… വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെയാണ് നടക്കുന്നത്?” ഹംസ ചോദിച്ചു.
സ്റ്റിഫിയ ഒരു നിമിഷം മൗനമായി നിന്നു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്. അതിൽ നിന്ന് കിട്ടുന്ന വരുമാനവും… ചേട്ടൻ കൊണ്ടുവരുന്ന കൂലിപ്പണിയുടെ പണവും ചേർത്ത് എങ്ങനെയൊക്കെയോ ജീവിതം
മുന്നോട്ട് പോകുന്നു.”
ഹംസയുടെ കണ്ണുകൾ കട്ടിലിൽ ബോധമില്ലാതെ കിടന്നിരുന്ന മനുവിലേക്ക് തിരിഞ്ഞു.
“ഇവന്റെ ജോലി എന്തായിരുന്നു?”
സ്റ്റിഫിയ ഒരു നെടുവീർപ്പോടെ മറുപടി പറഞ്ഞു.
“മുമ്പ് ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്തിരുന്നു. നല്ല ശമ്പളവുമുണ്ടായിരുന്നു. പക്ഷേ മദ്യപാനം കൂടിക്കൂടി വന്നതോടെ ജോലിയിൽ ശ്രദ്ധ കുറഞ്ഞു. ഒടുവിൽ ജോലി നഷ്ടമായി. ഇപ്പോൾ ഇടയ്ക്കൊക്കെ കൂലിപ്പണിക്ക് പോകും. കിട്ടുന്നതിൽ ഭൂരിഭാഗവും മദ്യത്തിനായി ചെലവാകും.”
