പ്രണയിക്കാനൊരു സ്ത്രീ 9

കിരൺ അവൻ്റെയമ്മാവൻ്റെ കയ്യിൽ നിന്നും താൽക്കാലികമായി കരസ്ഥമാക്കിയ ടൊയോട്ടയിലാണ് യമുനയേം കൊണ്ട് രാഹുൽ ഞായറാഴ്ച്ച അറുതു കിലോമീറ്റർ ഡ്രൈവു ചെയ്ത് അവൻ ജനിച്ചു വളർന്ന പട്ടണത്തിലേക്ക് പോയത്. പരിചിതമായ വഴികൾ… എന്നാലും വശങ്ങളിൽ മാറ്റങ്ങൾ… പുതിയ റെസ്റ്റാറൻ്റുകൾ, മാളുകൾ… വീടടുക്കാറായപ്പഴേക്കും വണ്ടിയുടെ സ്പീഡ് അവനറിയാതെ കുറഞ്ഞു… യാത്രയിൽ രണ്ടുപേരും അധികമൊന്നും സംസാരിച്ചിരുന്നില്ല. യമുനയുടെ വിരലുകൾ കൈത്തണ്ടയിലമർന്നപ്പോൾ ആ പതിഞ്ഞ മൂഡിൽ നിന്നും അവൻ മെല്ലെ കരകയറി.

പഴയ വേപ്പുമരം ഇപ്പഴും പ്രതാപത്തോടെ മുറ്റത്ത് തണൽ പരത്തുന്നു. ഗേറ്റ് തുറന്നുകിടന്നിരുന്നു. മുറ്റത്തു പാവിയ ഓടുകൾ അവിടവിടെയായി ഇളകിക്കിടന്നു… ഭംഗിയുള്ള ഓടിട്ട ഇടത്തരം വീട്. എന്നാൽ ആ ചുമരുകൾ പെയിൻ്റു കണ്ടിട്ട് നാളുകളായി… വണ്ടി പാർക്കു ചെയ്തവനിറങ്ങി. ഒന്നു മൂരിനിവർന്നു.. ചുറ്റിലും നോക്കി. വരാന്തയിലാരുമില്ല. യമുനയുമിറങ്ങി അവൻ്റെ വശത്തു വന്നു. അവളുടെ കൈ അവൻ്റെ തോളത്തൊന്നിറുകി.. വാ… അവൾ മുന്നോട്ടു നടന്നപ്പോൾ അവനുമൊപ്പമെത്തി.

വരാന്തയിൽ കയറി കോളിങ്ങ് ബെല്ലിൻ്റെ സ്വിച്ചിൽ വിറയ്ക്കുന്ന വിരലവനമർത്തി. വാതിൽ തുറക്കുന്നത് തന്തയാവല്ലേ എന്നവൻ ഉള്ളിൽ പ്രാർത്ഥിച്ചു. അയാളെന്തെങ്കിലും പരുഷമായിപ്പറഞ്ഞാൽ ഒറ്റയടിക്ക് ജനയിതാവിനെ താഴെയിടാനുള്ള കരുത്ത് കൈകളിൽ വന്നു നിറഞ്ഞിരുന്നു.. അവൻ്റെ വലിഞ്ഞു മുറുകിയ മുഖത്ത് യമുനയുടെ തണുപ്പുള്ള മൃദുലമായ വിരലുകൾ തൂവൽ പോലെ തഴുകി.. അവൻ തല കുടഞ്ഞ് സ്വയം റിലാക്സു ചെയ്യാൻ ശ്രമിച്ചു.

ആരാ? വരാന്തയുടെ വശത്ത് മുറ്റത്തു നിന്ന മെലിഞ്ഞ രൂപത്തെ അവൻ വിശ്വാസം വരാതെ കണ്ണുകൾ മിഴിച്ചു നോക്കി. ഒരൊറ്റമുണ്ടും ബ്ലൗസും മാത്രമണിഞ്ഞ, കയ്യിൽ നനച്ചു പിഴിഞ്ഞ തുണിയുമായി നിൽക്കുന്ന സ്ത്രീരൂപം. മുടിയിൽ നര കയറി, പഴയതിലും മെലിഞ്ഞ്, വലിയ കണ്ണുകളിൽ ദുഖം തളം കെട്ടി നിൽക്കുന്ന കുഞ്ഞമ്മ. ഇത്തിരി മങ്ങിയെങ്കിലും ആ സൗന്ദര്യം മുഴുവനായും മാഞ്ഞുപോയിട്ടില്ല. അവരുടെ കണ്ണുകൾ അവനെയും ഒപ്പം നിൽക്കുന്ന സുന്ദരിയായ മദ്ധ്യവയസ്കയേയും ഉഴിഞ്ഞു.. മെല്ലെ ആളെ തിരിച്ചറിഞ്ഞപ്പോൾ ആ കണ്ണുകൾ വിടർന്നു. കയ്യിലിരുന്ന തുണി താഴെ വീണു… രാഹുൽ! അവർ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞുതുടങ്ങി…

യമുനയുടെയുള്ളം തരളിതമായി. ഇതാണോ അവൻ്റെ മനസ്സിലുള്ള ദുഷ്ട്ടത്തിയായ രണ്ടാനമ്മ! അങ്ങോട്ടു ചെല്ലടാ! അവൾ അവൻ്റെ പിന്നിൽ കൈവെച്ച് മെല്ലെയവനെ മുന്നോട്ടു തള്ളി.

ഒരു സ്വപ്നാടനത്തിലെന്ന പോലെ രാഹുൽ പടിയിറങ്ങി മുറ്റത്ത് കുഞ്ഞമ്മയുടെ മുന്നിൽ വന്നു നിന്നു. ആ കവിഞ്ഞൊഴുകുന്ന കണ്ണുകളിൽ നിന്നും അവന് കണ്ണെടുക്കാനായില്ല.

ൻ്റെ മോനേ! തേങ്ങിക്കൊണ്ടവർ അവൻ്റെ നെഞ്ചിലേക്കമർന്നു. ഇത്തിരി കുഴഞ്ഞുപോയ കുഞ്ഞമ്മയെ അവൻ്റെ കൈകൾ വാരിപ്പുണർന്ന് തന്നിലേക്കടുപ്പിച്ചു. വിരലുകളമരുന്ന വാരിയെല്ലുകൾ! ആകെയുലയുന്ന ദുർബ്ബലമായ ശരീരം! അവനറിയാതെ അവരുടെ നെറ്റിയിൽ ചുണ്ടുകളമർത്തി. കുഞ്ഞമ്മേ! ഞാനുണ്ടിവിടെ!

ആ കണ്ണീരു വീണു നനഞ്ഞ മുഖമുയർന്നു. ന്നാലും നിനക്കൊന്നു തിരിഞ്ഞു നോക്കാമായിരുന്നില്ലേ? ഞാനുമെൻ്റെ കുട്ട്യോളും എന്തേലും തെറ്റു ചെയ്തോടാ അമിത്തിനോടും നിന്നോടും ?

അവനവരെ വീണ്ടും നെഞ്ചിലേക്കമർത്തി. ഞാൻ വന്നില്ലേയമ്മേ! അവനറിയാതെ ആ വിതുമ്പുന്ന സ്ത്രീ കുഞ്ഞമ്മയിൽ നിന്നും അമ്മയായി മാറിയിരുന്നു. അവരുടെ സമാഗമം നോക്കി നിന്ന യമുന മന്ദഹസിച്ചു.

പിന്നീട് മേശയിൽ യമുന കൂട്ടിയ കടുപ്പമുള്ള ചായയും മൊത്തി അവർ ഗൗരിയുടെ കഥ കേട്ടു.

ഞാനന്ന് കൊച്ചുപെണ്ണായിരുന്നു. ഇരുപത്തൊന്നു വയസ്സ്. അമിത്തിനേക്കാൾ അഞ്ചു വയസ്സിനു മൂത്തത്. വീട്ടിൽ വലിയ സ്വത്തൊന്നുമില്ലായിരുന്നു. ഒപ്പം മൂത്ത രണ്ടു ചേച്ചിമാരെ കെട്ടിച്ചുവിട്ടതോടെ അച്ഛൻ്റെ നടുവൊടിഞ്ഞിരുന്നു. വാസുദേവൻ സാറ്.. അച്ഛൻ്റെ ബോസ്… ഇളയ മകളുടെ കരം ചോദിച്ചുവന്നപ്പോൾ… അച്ഛനെയോർത്താണ് ഞാൻ സമ്മതം മൂളിയത്. ഒരു മോളു പിറന്നപ്പഴേക്കും അദ്ദേഹത്തിന് മൂത്ത കുട്ടികൾ ഒരു ഭാരമായി. അവരുടെയമ്മ സ്വത്തിൻ്റെ ഏതാണ്ട് മുഴുവനും അവരുടെ പേർക്കെഴുതിയതറിഞ്ഞപ്പോൾ അദ്ദേഹത്തിന് വെറുപ്പായി… സ്വന്തം ചോരയാണ്… ന്നാലും…

Leave a Reply

Your email address will not be published. Required fields are marked *