ചേച്ചീ! അവൻ്റെ സ്വരം വിറച്ചിരുന്നു.. ഞാൻ ചേച്ചീനെയോർത്തു കിടക്കായിരുന്നു. അപ്പഴാണ് ചേച്ചി വിളിച്ചത്!
ഡാ ചെക്കാ! വായിച്ചു പഠിച്ച് റിസർച്ചു ചെയ്യണേനു പകരം നീയെന്നേമോർത്തു കിടക്കുന്നോടാ! അവൾ വീഞ്ഞൊരു കവിളിറക്കി…
അത് ചേച്ചീ! ഇന്നത്തേക്കു വായന മതിയായി. ദിയേം കിരണും വെച്ചിട്ടു പോയ മൂന്നു ബിയർ ബോട്ടിലീന്ന് ഒരെണ്ണം ഇപ്പം പൊട്ടിച്ചേയൊള്ളൂ..
ആരാടാ ഈ ദിയേം കിരണും? അവളുടെയുള്ളിൽ എന്തോ നുരഞ്ഞു… സുന്ദരിയാണോടാ അവൾ?
ഭംഗിയുള്ള പെണ്ണാണ് ചേച്ചീ! അവനൊന്നുമോർക്കാതെ പറഞ്ഞു.
ഓഹോ! അപ്പം നീ കണ്ട പെമ്പിള്ളാരുടെ പൊറകേ നടപ്പാണല്ലേടാ! റിസർച്ചൊഴപ്പി ലീലേച്ചീടെ ചീത്ത ഞാൻ കേക്കണ്ടി വന്നാലൊണ്ടല്ലോ! നിൻ്റെ ചന്തീലെ തൊലി ഞാൻ നുള്ളിയെടുക്കും! യമുനയ്ക്ക് അരിശം വന്നു. അവൻ്റെയൊരു ദിയ! ഞാനാണവനു വേണ്ടി കഷ്ട്ടപ്പെടണത്! ഹും! അവളുടെ സ്വരമിത്തിരി മുറുകി.
എൻ്റേച്ചീ! ദിയേം കിരണുമൊപ്പാണ്. ഞാനൊരു പാവം കൂട്ടുകാരനും.
ഓക്കെ. ശരി. അപ്പോ നീയെന്തിനാ എന്നെയോർത്തു കെടക്കണത്!
അത്… ചേച്ചീ… അവൻ്റെ സ്വരം നേർത്തു…
ഡാ ചെക്കാ! കെടന്നുരുളാതെ സത്യം പറയടാ! അവൾ സ്വരം കടുപ്പിച്ചെങ്കിലും ഉള്ളം ഹർഷം കൊണ്ടു തുടിക്കുന്നുണ്ടായിരുന്നു.
എൻ്റെ മനസ്സില്…. മനസ്സില്…. അവൻ വിക്കി..
ന്താടാ നിൻ്റെ മനസ്സില്! അതു ഞാൻ പറയണോടാ! ഫോൺ വെക്കുവാണേ! അവളൊന്നു വിരട്ടി.
അയ്യോ കട്ടാക്കല്ലേ! എനിക്ക്…. ഞാമ്പറഞ്ഞില്ലേ! ഐ മിസ്സ് യൂ! ഇന്നു കണ്ടെങ്കിലും…. എപ്പഴും, ഇപ്പഴും കാണണമെന്നു തോന്നുന്നു…
രാഹുൽ… അവൾ നിവർന്നിരുന്നു..അവളുടെ സ്വരമിത്തിരി സീരിയസ്സായി. . ഉള്ളം ഇത്തിരി പിടഞ്ഞിരുന്നെങ്കിലും ഇവിടെ മുതിർന്നയാളാണ് താൻ. ഡാ മോനേ! നീയിപ്പോൾ റിസർച്ചിൽ ശ്രദ്ധിക്ക്. എന്നോടു നിനക്കൊരു ഭ്രമം മാത്രാണ്. എനിക്ക് നിന്നെ ഇഷ്ട്ടാണ്. ന്നാലും നീ കോഴ്സു മുഴുമിച്ച് ദിയേപ്പോലൊരു ചുന്തരിപ്പെങ്കുട്ടിയേം സ്വന്താക്കി ജീവിതം കെട്ടിപ്പടുക്കണം.. ഉള്ളിലൊരു തേങ്ങലുയർന്നത് അവളടക്കാൻ ശ്രമിച്ചു. നീണ്ട കൈകൾ…. നെറ്റീലേക്കു വീഴുന്ന ചുരുണ്ട മുടിയിഴകൾ… കുറ്റിത്താടി വളരുന്ന തുടുത്ത കവിളുകൾ… ചുവന്ന ചുണ്ടുകൾ.. ആ ഉയരം.. നനുത്ത ചിരിയൊളിഞ്ഞിരിക്കുന്ന കണ്ണുകൾ! അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി..
ചേച്ചീ! ഫോണിലൂടെയൊരു തേങ്ങലുയർന്നു. എനിക്ക് ചേച്ചീനെ കാണണം… എന്നെ ഒഴിവാക്കല്ലേ! ഞാൻ ഒഴപ്പാതെ പഠിച്ചോളാം… പ്ലീസ് ചേച്ചീ! യമുനയുടെ ഉള്ളിൻ്റെയുള്ളിൽ പൊട്ടിമുളച്ചത് ഹർഷമായിരുന്നു… അലതല്ലിയൊഴുകുന്ന…പാട്ടുപാടുന്ന അരുവി.. എൻ്റെ ചെക്കൻ!
കുട്ടാ! അവളുടെ സ്വരം പ്രണയിനിയുടെ…. സ്നേഹമയിയുടെ… അമ്മയുടേതായി… ഞാൻ നിന്നെ വിട്ടു പോവോടാ കുട്ടാ! ൻ്റെ മോനല്ലേടാ നിയ്യ്! നല്ല കുട്ട്യായി ആഹാരം കഴിച്ചിട്ട് പോയിക്കിടന്നൊറങ്ങടാ. മാക്സിമം ഒരു ബിയറൂടെ മതീട്ടോ! എനിക്കും വിശക്കുന്നെടാ ചെക്കാ! അവളുടെ ചിരി അവൻ്റെയുള്ളം തണുപ്പിച്ചു…
ആഹാര നീഹാരങ്ങളും കഴിഞ്ഞ് നീണ്ടു നിവർന്നു കിടക്കുമ്പോൾ രാഹുലിന് പെട്ടെന്നുറക്കം വന്നില്ല. ഇത്ര പെട്ടെന്ന് യമുനേച്ചീമായി ഇത്രേം സംസാരിക്കാൻ… ഹൃദയത്തിൻ്റെയൊരു കോണ് തുറന്നുകാട്ടാൻ കഴീമെന്നു കരുതിയില്ല… ചേച്ചീടേ മുന്നിൽ… എന്തോ… ആത്മാവിൻ്റെ ഉടയാടകൾ ഉരിഞ്ഞുപോവുന്നു… ഇതുവരെ ആരോടും തോന്നാത്ത അടുപ്പം.. അടുപ്പമോ! പോടാ മൈരേ! സ്വന്തം മനസ്സിനോടെങ്കിലും കള്ളം പറയാതിരിക്കാമോ? അവനറിയാതെ ചിരിച്ചുപോയി. മനസ്സും ശരീരവുമയഞ്ഞപ്പോൾ മെല്ലയവൻ ഉറക്കത്തിലേക്കു വഴുതി.
യമുനയ്ക്ക് അന്നൊരു മീറ്റിങ്ങുണ്ടായിരുന്നു. അതും കഴിഞ്ഞ് ലൈബ്രറിയിലെത്തിയപ്പോൾ സമയം പന്ത്രണ്ടായി.
രാഹുൽ അന്നെണീറ്റപ്പഴേ ഏതോ അറിഞ്ഞൂടാത്ത മൂഡിലായിരുന്നു… ആകെയൊരു പകപ്പ്! ഓടാൻ പോയില്ല. പകരം തിരിഞ്ഞു കിടന്നു പുതച്ചു. മെല്ലെ മയങ്ങി. വൈകിയാണ് മയക്കത്തിൽ നിന്നുമുണർന്നത്. ധൃതിയിലൊന്നു കുളിച്ചിട്ട് ഷർട്ടും ജീൻസും വാരിയണിഞ്ഞ് ലാംബീല് വിട്ടു. ഒൻപതരയ്ക്ക് സ്ക്കൂട്ടർ പാർക്കുചെയ്ത് അകത്തു കേറി. ചേച്ചി വന്നിട്ടില്ല. പേപ്പറുകളും വാരിക്കൂട്ടി അവനിരുന്നു.
