പ്രണയിക്കാനൊരു സ്ത്രീ
Pranayikkanoru Sthree | Author : Rishi

രാഹുൽ മുഖം കൈകളിലമർത്തി. തളർന്ന കൺപോളകൾ തിരുമ്മി. എന്തൊരു ക്ഷീണമാണ്! നന്നായൊന്നുറങ്ങീട്ട് ഒരാഴ്ച്ചയായി. എം ഏ ഹിസ്റ്ററി! അവസാനത്തെ സെമസ്റ്ററാണ്.
റിസർച്ച് പേപ്പർ. പേടിസ്വപ്നം! ഇതു വരെ കോളേജിലെ ലൈബ്രറീം,
സീനിയേർസിൻ്റെ കയ്യിൽ നിന്നും തരമാക്കിയതും പിന്നെ ഓൺലൈൻ ആയി വാങ്ങിയ പുസ്തകങ്ങളുമായിരുന്നു ആശ്രയം.
എങ്ങുമെത്താതായപ്പോഴാണ് ലീലാവതിട്ടീച്ചർ യൂണിവേർസിറ്റി ലൈബ്രറി നിർദ്ദേശിച്ചത്. സ്വന്തം മാളത്തിൽ നിന്നും ബസ്സിൽ കേറിയാൽ കഷ്ട്ടി പതിനഞ്ചുമിനിറ്റേയുള്ളൂ. ചേട്ടൻ തന്ന പഴയ ലാംബി സ്ക്കൂട്ടറിൽ പത്തുമിനിറ്റ്.
വീട്ടിൽ രണ്ടുപേരാണ്. അമിത്.. ചേട്ടൻ. ആറു വയസ്സിനു മൂത്തത്. പിന്നെ രാഹുൽ. അമ്മ അവൻ കുഞ്ഞായിരുന്നപ്പഴേ കാൻസറിനടിമപ്പെട്ടു. അച്ഛൻ രണ്ടാമതും കെട്ടി. ചേട്ടൻ ഗൾഫിലേക്കു പോയപ്പോൾ തന്ത രണ്ടിനേം സഹിക്കുന്നതു നിർത്തി. രാഹുൽ ബോർഡിങ്ങും ഹോസ്റ്റലുമായി ജീവിതം തള്ളിനീക്കി.
അമ്മയ്ക്ക് ഇത്തിരി സ്വത്തുണ്ടായിരുന്നു. കെട്ടിക്കഴിഞ്ഞ് അധികം വൈകാതെ ഭർത്താവുദ്യോഗസ്ഥൻ്റെ തനിക്കൊണം മനസ്സിലായിക്കാണും. സ്വത്തിൻ്റെ ഭൂരിഭാഗവും മക്കൾക്കാണ് എഴുതി വെച്ചത്. തന്തിയാന് വെറുപ്പുണ്ടാവാൻ മറ്റൊരു കാരണം.
അന്തർമുഖനായി വളർന്ന രാഹുലിന് അടുപ്പമുള്ളവർ അമ്മയും ചേട്ടനും… അതു കഴിഞ്ഞാൽ കസിൻ പ്രേമച്ചേച്ചി. അത്രമാത്രം. ചേച്ചി കല്ല്യാണം കഴിഞ്ഞ് ന്യൂസിലാൻ്റിലേക്കും ചേട്ടൻ ഗൾഫിലേക്കും ചേക്കേറിയപ്പോൾ അവൻ തീർത്തും ഒറ്റയ്ക്കായി. എന്നാൽ ഒറ്റപ്പെടലിൻ്റെ ഒരു തോന്നലും അവനിലുടലെടുത്തില്ല.
ഉൾവലിഞ്ഞ സ്വഭാവം തന്നെ കാരണം. ഇപ്പോഴാണ് എംഏയ്ക്ക് ചേർന്നതിൽപ്പിന്നെ, കോളേജിൽ വേറെ വിഷയങ്ങളിലാണെങ്കിലും, എഏയ്ക്ക് തന്നെ പഠിക്കുന്ന രണ്ടുപേരോട് അവനിത്തിരി അടുപ്പം തോന്നിയത്. ദിയ. കിരൺ. കമിതാക്കൾ. ചേർന്ന ആദ്യ ദിനങ്ങളിലൊന്നിൽ കോളേജ് ക്യാൻ്റീനിൽ ഒറ്റയ്ക്ക് ചായ മോന്തിക്കൊണ്ടിരുന്ന അവൻ്റെ ടേബിളിൽ അവരുമിരുന്നു. തല പൊക്കിയപ്പോൾ ദിയ മനോഹരമായി മന്ദഹസിച്ചു.
സോറി. ഈ ടേബിളിലിരുന്നോട്ടെ? ബാക്കിയെല്ലാം ഫുള്ളാണ്!
രാഹുൽ മേശപ്പുറത്തിരുന്ന തോൾസഞ്ചി താഴേക്കു വെച്ചു. അവർ അവൻ്റെയൊപ്പമിരുന്നു.
ആ രാഹുലേ! നിനക്ക് ഫാഫായെ ഇഷ്ട്ടമാണോ? ദിയ. അവനൊന്നു പകച്ചു. അവൾ ഒപ്പമിരുന്ന ചെക്കനെ പുച്ഛത്തോടെ നോക്കി. ദേ ഈ വിവരമില്ലാത്തോന് ലാലേട്ടൻ!, തിലകൻ, നെടുമുടി… പിന്നിപ്പം ഡീക്യൂ, ആസിഫ്! അല്ല അവരൊന്നും മോശല്ലാട്ടോ! ന്നാലും ഫാഫ! അവളുടെ വലിയ കണ്ണുകൾ സ്വപ്നം കണ്ട് പാതിയടയുന്നത് രാഹുലന്തം വിട്ടു നോക്കി.
ഹഹഹ… കിരൺ ചിരിച്ചു. രാഹുൽ! സിനിമ കാണാറില്ല അല്ലേ!
ഉം ഉം… രാഹുൽ തല കുലുക്കി.
അപ്പം നീ ഫഹദ് ഫാസിലിൻ്റെ പടങ്ങളൊന്നും കണ്ടിട്ടേയില്ലേ! ദിയയുടെ കണ്ണുകൾ വിടർന്നു… രാഹുലിൻ്റെ നേർക്കു തിരിഞ്ഞു..
വല്ലപ്പോഴും ഇംഗ്ലീഷ് പടങ്ങൾ… അവൻ ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു.
ഓ വല്ല്യ സായിപ്പ്! ഇത്തിരി നോവിച്ചുകൊണ്ട് ദിയ അവൻ്റെ കൈത്തണ്ടയിലൊരടി കൊടുത്തു. ഡീ! അവനെ വെറുതേ വിടടീ! കിരൺ അവളുടെ ചിറിക്കൊരു കുത്തു കൊടുത്തു.
പോടാ ചെക്കാ! അവൾ കിരൻ്റെ നേരേ ചീറി.
അവിടെ നിന്നും രാഹുലിൻ്റെ ജീവിതത്തിൽ ചെറുപ്പത്തിൻ്റെ ചോരത്തിളപ്പും ജീവിതത്തോടുള്ള വേറിട്ടൊരു വീക്ഷണവും ഇത്തിരിയെങ്കിലും കലർന്നു..
ദിയയുടെ എടുപിടീന്നൊള്ള ഇടപെടലുകളും കിരണിൻ്റെ ഇത്തിരിക്കൂടി പ്രായോഗികമായ നിലപാടുകളും രാഹുൽ ഒരേപോലെ സ്വീകരിച്ചു. അവർ ഹോസ്റ്റലിലായിരുന്നെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവൻ താമസിച്ചിരുന്ന മാളത്തിൽ വന്നടിയുമായിരുന്നു… ഒരു മുറിയും ചെറിയ ഡൈനിങ്ങ് ഹാളും വരാന്തയുമുള്ള ഒന്നാം നിലയിലുള്ള ഇടത്തിൽ അവർ അഭിരമിച്ചു…
അവനില്ലാത്തപ്പോൾ ചെടിച്ചട്ടിയുടെ താഴെ വെച്ചിരുന്ന ചാവിയുമെടുത്ത് അവരെത്രയോ വട്ടം അവിടെ ഒന്നുചേർന്നിരുന്നു… രാഹുലിന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.
