പുനർജ്ജന്മം – 1 13

​അതുകേട്ടതും മീരയുടെ കൈകൾ ഒരു നിമിഷം ചലനമറ്റു. അവൾ കുറച്ചുനേരം നിശബ്ദയായി. കണ്ണുകൾ ഒന്ന് നിറഞ്ഞു വന്നുവെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. തന്റെ സങ്കടം കണ്ടാൽ അവൻ കൂടുതൽ തളരുമെന്ന് അവൾക്കറിയാമായിരുന്നു.
​അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം ചേർത്തു വെച്ചു. “രാഹുലേട്ടാ.. നമ്മൾ ജനിച്ചു വളർന്ന മണ്ണല്ലേ.. വിഷമം ഇല്ലാതിരിക്കില്ല. പക്ഷേ എനിക്ക് എറണാകുളം എന്നോ കൊച്ചി എന്നോ ഒന്നുമില്ല. എനിക്ക് ഏട്ടൻ കൂടെയുള്ളിടത്തോളം കാലം ഈ ലോകത്ത് എവിടെയും സ്വർഗമാണ്. നമ്മൾ ഒരുമിച്ചുണ്ടായാൽ പോരേ?”

​രാഹുലിന്റെ ഉള്ളിലെ കാർമേഘങ്ങൾ പെയ്യാതെ ഒഴിഞ്ഞുപോയത് പോലെ തോന്നി. അവൻ അവളെ ചേർത്തുപിടിച്ചു. ആ നെഞ്ചിലെ ചൂടിൽ മീര പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, രാഹുൽ തന്റെ ജീവിതത്തിന്റെ പുതിയ കണക്കുപുസ്തകം മനസ്സിൽ തുറക്കുകയായിരുന്നു

പിറ്റേന്ന് രാവിലെ തന്നെ രാഹുൽ ഫോണെടുത്തു. സിജിനെയാണ് വിളിക്കുന്നത്. പഴയ ചങ്കാണ്, പക്ഷേ ഇപ്പോൾ അവൻ എറണാകുളത്തെ ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ആണ്.കോഴിക്കോട് പഠിക്കുന്ന കാലത്ത് രാഹുലും സിജിനും കൂടി കളിക്കാത്ത കളികളില്ല. കള്ളുകുടിയും പെണ്ണുപിടിയും തല്ലുകേസുമായി രണ്ടുപേരും അന്ന് ആ നഗരം വിറപ്പിച്ചവരാണ്.

​ഫോൺ ബെല്ലടിച്ചതും അപ്പുറത്ത് നിന്ന് സിജിന്റെ ആ കടുപ്പമേറിയ ചിരി ഉയർന്നു.
​”എന്താടാ രാഹുലേ… കോഴിക്കോട്ടെ പഴയ പുലിയിപ്പോൾ വീട്ടിലെ പൂച്ചക്കുട്ടിയായി എന്ന് കേട്ടല്ലോ! കൊച്ചിയിലേക്ക് എഴുന്നള്ളുകയാണെന്ന് അറിഞ്ഞു.

​രാഹുൽ ചുറ്റും ഒന്ന് നോക്കി, മീര അടുക്കളയിലാണെന്ന് ഉറപ്പുവരുത്തി പതുക്കെ പറഞ്ഞു. “എടാ, തമാശിക്കല്ലേ. സംഗതി കാര്യമാണ്. എനിക്ക് ഓഫീസിന് അടുത്ത് തന്നെ ഒരു താമസസ്ഥലം വേണം. വാടക കമ്പനി തരും. പക്ഷേ ഒരു കാര്യമുണ്ട്, മീരയ്ക്ക് ഫ്ലാറ്റ് ഒട്ടും താല്പര്യമില്ല. അവൾക്ക് മുറ്റവും മരങ്ങളുമൊക്കെയുള്ള ഒരു വീട് തന്നെ വേണം. നീ അവിടെ എല്ലാ വള്ളിയും പിടിക്കുന്നവനല്ലേ, എങ്ങനെയെങ്കിലും ഒരു വീട് തന്നെ ഒപ്പിച്ചു താ.”
​സിജിൻ അപ്പുറത്ത് ഇരുന്ന് പൊട്ടിപ്പൊട്ടി ചിരിച്ചു. “എടാ രാഹുലേ… നീയാണോ ഇത് പറയുന്നത്? നമ്മൾ രണ്ടുപേരും കൂടി കോഴിക്കോട് കാട്ടിക്കൂട്ടിയ പൂരങ്ങളൊക്കെ മറന്നോടാ? അന്ന് അടിച്ചു പൂസായി തല്ലുണ്ടാക്കി നടന്ന നീ ഇന്ന് പെണ്ണുമ്പിള്ളയുടെ വാക്കും കേട്ട് ‘വീട്’ അന്വേഷിച്ചു നടക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല.”
​സിജിൻ ഒന്ന് നിർത്തിയിട്ട് ആ പഴയ പഴഞ്ചൊല്ല് തട്ടിവിട്ടു: “എടാ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് കേട്ടിട്ടുണ്ട്. നിന്റെ ഉള്ളിലെ ആ പഴയ കുരുത്തക്കേടുകൾ ഈ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുമോ എന്ന് എനിക്ക് സംശയമാണ്. എന്തായാലും മീര വന്നതോടെ നീ അപ്പാടെ അങ്ങ് മാറിപ്പോയല്ലോടാ!”

​രാഹുൽ ഒരു നിമിഷം ആ പഴയ കാലം ഓർത്തുപോയി. “അതൊക്കെ കഴിഞ്ഞ കഥയല്ലേടാ. ഇപ്പോൾ എനിക്ക് സമാധാനമായി ജീവിക്കണം. നീ എങ്ങനെയെങ്കിലും ഒരു നല്ല വീട് നോക്ക്. മീരയ്ക്ക് ഇഷ്ടപ്പെടണം, അതാണ് പ്രധാനം.”

​”ശരിടാ… നിന്റെ ഈ ‘ഭാര്യഭക്തി’ ഞാൻ സമ്മതിച്ചിരിക്കുന്നു. കൊച്ചിയിലെ സകല ബ്രോക്കർമാരെയും വിളിച്ച് ഞാൻ ഒരു ഒന്നൊന്നര വീട് തന്നെ സംഘടിപ്പിച്ചു തരാം. നീ ധൈര്യമായി ഇങ്ങോട്ട് പോര്,” സിജിൻ ഉറപ്പ് നൽകി

രാഹുൽ ഫോൺ പോക്കറ്റിലിട്ടു. സിജിന്റെ കളിയാക്കലുകൾ കാതിൽ മുഴങ്ങുന്നുണ്ടെങ്കിലും മീരയുടെ ആഗ്രഹം പോലെ ഒരു വീട് ശരിയാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവൻ. ബൈക്കെടുത്ത് ഓഫീസിലേക്ക് വിടുമ്പോൾ കോഴിക്കോട്ടെ പരിചിതമായ ഇടവഴികൾ ഓരോന്നായി പിന്നിലേക്ക് മറഞ്ഞു.

​ഓഫീസിലെത്തി തന്റെ ആ പഴയ അക്കൗണ്ടന്റ് സീറ്റിലിരുന്ന് സിസ്റ്റം ഓൺ ചെയ്തപ്പോഴേക്കും കണക്കുകളുടെ ലോകം അവനെ പൊതിഞ്ഞു. പക്ഷേ, ടാലിയിലെ അക്കങ്ങൾക്കിടയിലൂടെ അവന്റെ മനസ്സ് പത്തൊൻപതാം നൂറ്റാണ്ടിലെ കണക്കുപുസ്തകം പോലെ പഴയ കാര്യങ്ങളിലേക്ക് വഴുതിമാറി.

Updated: March 23, 2026 — 4:59 pm

Leave a Reply

Your email address will not be published. Required fields are marked *