തിരിച്ചു.
ഭക്ഷണമെല്ലാം കഴിച്ച് കൈ കഴുകിയ ശേഷം, ദേവൻ മുകളിലെ മുറിയിൽ നിന്നും തന്റെ ഇരട്ടക്കുഴൽ തോക്ക് എടുത്തു കൊണ്ടുവന്നു. അവൻ തോക്കിന്റെ ഉള്ളിലേക്ക് തിരകൾ നിറയ്ക്കുന്നത് വേദു അത്ഭുതത്തോടെ നോക്കിനിന്നു.
“ഇതെന്തിനാ ദേവേട്ടാ തോക്കൊക്കെ എടുക്കുന്നത്?”
അവൾ അല്പം പേടിയോടെ ചോദിച്ചു.
“കാടൊക്കെ അല്ലേടി മോളെ… ഒരു സേഫ്റ്റിക്കിരിക്കട്ടെ,”
തോക്ക് തോളിൽ വെച്ചുകൊണ്ട് ദേവൻ പറഞ്ഞു.
അവർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ, ദേവന്റെ ഫോൺ പെട്ടെന്ന് ശബ്ദിച്ചു. അവൻ സ്ക്രീനിലേക്ക് നോക്കിയ ശേഷം, അല്പം മാറിനിന്ന് ഫോൺ അറ്റൻഡ് ചെയ്ത് സംസാരിച്ചു.
കുറച്ചു സമയം ഗൗരവത്തിൽ സംസാരിച്ച ശേഷം തിരികെ വന്ന ദേവൻ, മുറ്റത്ത് നിൽക്കുകയായിരുന്ന ഇടുമ്പനെ ഉച്ചത്തിൽ വിളിച്ചു.
ഇടുമ്പൻ ഓടി അങ്ങോട്ടേക്ക് വന്നു:
“എന്നതാ സാറേ?”
ദേവൻ തന്റെ കൈയിലിരുന്ന ഇരട്ടക്കുഴൽ തോക്ക് ഇടുമ്പന്റെ നേർക്ക് എറിഞ്ഞു കൊടുത്തു. ഇടുമ്പൻ അത് വളരെ നിസ്സാരമായി കൈകളിൽ കോരിയെടുത്തു.
“ഇടുംബാ… നീ മേഡത്തെ ഇവിടെയൊക്കെ ഒന്നു ചുറ്റി കാണിക്ക്…”
ദേവൻ ഉത്തരവിട്ടു.
വേദു അമ്പരപ്പോടെ ദേവനെ നോക്കി:
“അപ്പോൾ… ദേവേട്ടനോ?”
“എനിക്കൊരു urgent കോൾ ഉണ്ട് മോളെ… ചില ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാനുണ്ട്. അത് കഴിഞ്ഞ ഉടൻ ഞാൻ വന്നോളാം. നീ അവന്റെ കൂടെ പൊക്കോ, കാടൊക്കെ അവന് മനഃപാഠമാണ്… അവൻ നോക്കിക്കോളും,”
ദേവൻ പറഞ്ഞു.
വേദുവിന് ദേവനില്ലാതെ പോകുന്നതിൽ അല്പം വിരോധം തോന്നിയെങ്കിലും, അവൻ ഉടൻ വരാമെന്ന് പറഞ്ഞതുകൊണ്ട് അവൾ ശരി എന്ന് തലയാട്ടി. അവൾ ഇടുമ്പന്റെ ഒപ്പം ആ ബംഗ്ലാവിന്റെ വലിയ ഗേറ്റ് കടന്ന് കാട്ടിനുള്ളിലേക്ക് നടന്നു.
ഇടുമ്പൻ മുന്നിലും, വേദു അവന് തൊട്ടുപിന്നിലുമായി ബംഗ്ലാവിന്റെ പുറകുവശത്തെ ചെറിയ വഴിയിലൂടെ ഇടതൂർന്ന കാട്ടിനുള്ളിലേക്ക് കയറി. കാട്ടിലേക്ക് കയറുംതോറും തണുപ്പും മൂടൽമഞ്ഞും ഇരട്ടിച്ചുകൊണ്ടിരുന്നു.
വഴിയിലെ മുൾച്ചെടികളും ഈറൻ മണ്ണും അവളിൽ ചെറുതായൊരു ഭയം ഉണ്ടാക്കി. എന്നാൽ തന്റെ മുന്നിൽ ചെരുപ്പ് പോലും ഇടാതെ, ഒരു മുണ്ട് മാത്രം മടക്കിക്കുത്തി, വെറും നെഞ്ചോടെ നടക്കുന്ന ഇടുമ്പനെ കണ്ടപ്പോൾ അവൾക്ക് വലിയ അത്ഭുതം തോന്നി.
അവൻ്റെ കറുത്തു മിനുത്ത പുറത്തെ തടിച്ച ഞരമ്പുകളും പേശികളും അവളുടെ കണ്ണിൽപ്പെട്ടു.
നടക്കുന്നതിനിടയിൽ ഇടുമ്പൻ പുറകോട്ടു തിരിഞ്ഞു നോക്കാതെ തന്റെ കനത്ത ശബ്ദത്തിൽ ചോദിച്ചു
: “മേഡം മലയാളി ആണല്ലേ…?”
“ഹാ… ഞാൻ തൃശ്ശൂർ നിന്നാണ്. ചേട്ടൻ വയനാട് ആണല്ലേ?”
വേദു പതുക്കെ ചോദിച്ചു.
“ഹയ്യോ! എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട മേഡം… ഇടുമ്പാ എന്ന് വിളിച്ചാൽ മതി,”
അവൻ വിനയത്തോടെ പറഞ്ഞു.
“ഹാ… എന്നാ ഇടുമ്പൻ പറ. ഈ കടുത്ത തണുപ്പിൽ എങ്ങനെയാ ഒരൊറ്റ മുണ്ട് മാത്രം ഉടുത്ത് നടക്കാൻ പറ്റുന്നത്?”
വേദു കൗതുകത്തോടെ ചോദിച്ചു.
“ഇതൊക്കെ ഞങ്ങൾക്ക് പണ്ടേ ശീലമായതല്ലേ മേഡം… ഈ കാടും തണുപ്പുമൊക്കെ ഞങ്ങളുടെ ചോരയിലുള്ളതാ,”
അവൻ മുന്നോട്ട് നടന്നുകൊണ്ട് മറുപടി നൽകി.
“അപ്പോൾ ഇവിടെ എത്തിയിട്ട് എത്ര കാലമായി ഇടുമ്പാ?”
അവൾ വള്ളിപ്പടർപ്പുകൾ മാറ്റി നടന്നുകൊണ്ട് ചോദിച്ചു.
“ഞാനും മല്ലികയും പിന്നെ എന്റെ അമ്മയും കൂടെ പതിനഞ്ചു കൊല്ലം മുന്നേ ഇവിടെ വന്നതാ മേഡം. അഞ്ചു കൊല്ലം മുമ്പ് അമ്മ മരിച്ചുപോയി…
ഇപ്പോൾ ഞാനും മല്ലികയും മാത്രമാണ് ഈ എസ്റ്റേറ്റിൽ ഉള്ളത്. സാറിങ്ങനെ ഇടയ്ക്ക് വരുമ്പോൾ മാത്രമാണ് ഇവിടെ മൂന്നാമതൊരാളെ കാണുന്നത് തന്നെ,”
ഇടുമ്പൻ വിവരിച്ചു.
“അപ്പോൾ വയനാട്ടിൽ നിന്ന് എങ്ങനെയാ ഇവിടെ എത്തിപ്പെട്ടത്?” അവൾ ചോദിച്ചു.
“കുടിലിലെ കടുത്ത പട്ടിണി കാരണമാ മേഡം… ജോലി അന്വേഷിച്ച് നടന്നപ്പോൾ കിട്ടിയ ജോലിയാ ഇത്. അന്ന് തൊട്ട് ഇവിടെ തന്നെ കട്ടയും കിടക്കയുമായി കൂടിക്കൂടി.
അന്ന് ദേവൻ സാറല്ലായിരുന്നു മുതലാളി, വേറെൊരാളായിരുന്നു. അങ്ങേരുടെ കയ്യിൽ നിന്നും ഒരു നാലഞ്ചു കൊല്ലം മുൻപാണ് ദേവൻ സർ ഈ എസ്റ്റേറ്റും ബംഗ്ലാവും വിലയ്ക്ക് വാങ്ങിയത്…”
