“ ഞാൻ സാറിനെ കാണാൻ വന്നതാ…
നീയെന്താ ഇവിടെ…?”..
അവരവിടെ പരസ്പരം കണ്ടത് രണ്ടാൾക്കും പിടിച്ചില്ല..ആരുമറിയരുതെന്ന് സാറ് പ്രത്യേകം പറഞ്ഞതാണ്..
“ഞാനും സാറിനെ കാണാൻ വന്നതാ… “..
അനന്തു താൽപര്യമില്ലാതെ പറഞ്ഞു..
“എന്തിന്… ?”..
സുഹൈൽ അവനെ തുറിച്ച് നോക്കി..
“ അത് ഞാൻ സാറിനോട് പറഞ്ഞോളാം… “..
അനന്തു കടുപ്പിച്ച് പറഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. പിന്നാലെ സുഹൈലും..രണ്ടാളും പരസ്പരം ദേഷ്യത്തോടെ നോക്കി വീടിന് നേർക്ക് നടന്നു..അവരെ കാത്തിട്ടെന്നവണ്ണം മേനോൻ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു..
“വാ, വാ…രണ്ടാളും ഒരുമിച്ച് തന്നെയാണല്ലോ എത്തിയത്… “..
മേനോൻ രണ്ടാളെയും ചിരിയോടെ സ്വാഗതംചെയ്തു..രണ്ടാളും സാറ് വിളിച്ച് തന്നെയാണ് വന്നതെന്ന് അവർക്ക് മനസിലായി..
മേനോൻ വീടിനകത്തേക്ക് കയറി.. പിന്നാലെ അവരും..
“രണ്ടാളും ഇങ്ങോട്ടിരിക്ക്… നമുക്കോരോ ചായ കുടിച്ചിട്ട് സംസാരിക്കാം… “..
മേനോൻ ടൈനിംഗ് ടേബിളിൽ വെച്ച ജഗ്ഗിൽ നിന്ന് മൂന്ന് ഗ്ലാസിലേക്ക് ചായയൊഴിച്ചു.. മൂന്നാളും ഓരോ ചെയറിലിരുന്നു..
“നിങ്ങൾ രണ്ടാളും ഒരു ഹോസ്റ്റലിലാണോ താമസം…?”..
ഒരിറക്ക് ചായ കുടിച്ച് മേനോൻ ചോദിച്ചു.. അനന്തു തലയാട്ടി.. അവനമ്പരപ്പ് മാറിയില്ല.. ഗൗരവക്കാരനായ മേനോൻ സാറ് വീട്ടിലേക്ക് വിളിക്കുന്നു, ചായ തന്ന് സൽക്കരിക്കുന്നു.. വിശേഷങ്ങൾതിരക്കുന്നു…
അവനൊന്നും മനസിലായില്ല..
“വെക്കേഷന് മാത്രമാണോ രണ്ടാളും വീട്ടിൽ പോവുന്നത്…?”..
സുഹൈൽ തലയാട്ടി..
“ ഞാൻ ചില ആഴ്ചകളിൽ പോകാറുണ്ട്… “..
അനന്തു പറഞ്ഞു.. പിന്നെയും സാറ് ചില ചോദ്യങ്ങളൊക്കെ ചോദിച്ചു..എല്ലാം അയാൾക്കറിയുന്നത് തന്നെയാണ്..അവരുടെ ജാതകം വരെ പരിശോധിച്ചിട്ടാണ് അയാളിരിക്കുന്നത്..
“ ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് മനസിലായോ… ?”..
രണ്ടാളും ഇല്ലെന്ന് തലയാട്ടി..
“വാ… പറയാം…”..
മേനോൻ എണീറ്റ് വേറൊരു മുറിയിലേക്ക് കയറി..രണ്ടാളും അയാളെ അനുഗമിച്ചു.. വലിയൊരു മുറിയിലേക്കാണ് അവർ കയറിയത്.. ഒരു ഗ്രന്ഥശാല പോലെ ഒരു ഭാഗത്ത് ഷെൽഫ് നിറയെ പുസ്തകങ്ങൾ.. ഇരിക്കാൻ രണ്ട് ഭാഗത്തും സെറ്റികൾ.. ഒരു ചുവരിൽ വലിയൊരു സ്ക്രീൻ.. അതിന് മുന്നിൽ ഒരു പ്രൊജക്റ്റർ.. മുറി എ സിയിട്ട് തണുപ്പിച്ചിട്ടുണ്ട്..
“രണ്ടാളും ഇരിക്ക്… “..
ഒരു സെറ്റിയിലേക്കിരുന്ന് മേനോൻ പറഞ്ഞു.. അനന്തുവും, സുഹൈലും എതിർ ഭാഗത്തും ഇരുന്നു..
“വളരെ പ്രധാനപ്പെട്ടൊരു കാര്യം നിങ്ങളോട് സംസാരിക്കാനാണ് ഞാൻ വിളിപ്പിച്ചത്… വളരെയാളുകളിൽ നിന്ന് ദിവസങ്ങളോളം നിങ്ങളെ നിരീക്ഷിച്ചാണ് ഞാൻ നിങ്ങളോടിത് പറയാൻ തീരുമാനിച്ചത്… നിങ്ങൾക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും ഞാൻ പറയുന്ന കാര്യം നാലാമതൊരാൾ അറിയാൻ പാടില്ല… “..
ആ മുഖവുര കേട്ടപ്പോ തന്നെ അനന്തുവിന് പന്തികേട് തോന്നി..എന്നാൽ സുഹൈലിന് ത്രില്ലാണ് തോന്നിയത്..
“ഏകദേശം രണ്ട് വർഷമായി ഞാനൊരു ഗവേഷണത്തിലായിരുന്നു… അത് പൂർത്തിയാകാറായി… പക്ഷേ, അത് പൂർത്തിയാക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം… അതിന് നിങ്ങൾ തയ്യാറാണോ എന്നറിയാനാണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്..”..
“ ഞാനെങ്ങിനെയാ സാറിനെ സഹായിക്കേണ്ടത്…?”..
സുഹൈൽ എന്തിനും റെഡി.. മേനോൻ അനന്തുവിനെ നോക്കി,.
“അത്… കാര്യമറിയാതെ…?”..
“ പറയാം…”..
മേനോൻ എണീറ്റ് ആ പ്രൊജക്റ്റർ ഓണാക്കി.. ചുവരിലെ വലിയ സ്ക്രീനിൽ ചിത്രങ്ങൾ തെളിഞ്ഞു..ഒരു വലിയ എട്ട് കെട്ട്.. പടിപ്പുരയും, വിശാലമായ മുറ്റവും, വലിയ പൂമുഖവുമൊക്കെയുള്ള ഒരു കോവിലകം…
