“TB യെ തേടി സാർ അലയണ്ട. എയർപോർട്ട് വരെ പോയാൽ മതി. നമ്മൾ തേടുന്ന TBസർ തൗഹബിൻ പരീതാണ്.”
“വേദ ഇതെങ്ങനെ….?”
അലോഷിക്കു സംശയം.
“സർ എന്റെച്ഛന്റെ ചില കേസ് ഫയലുകൾ ഞാനിന്നു പഠിക്കുകയുണ്ടായി. ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് അവയിൽ കണ്ടത്. നമ്മൾ ആത്മാഹത്യയെന്നു കരുതിയ പലതും കൊലപാതകമായിരുന്നു. അതേ പറ്റി വിശദമായി അറിഞ്ഞവർ അച്ഛനെ സമീപിച്ചെങ്കിലും അവരും കൊല ചെയ്യപ്പെട്ടു. അവരും മറ്റുള്ളവർക്ക് മുന്നിൽ ആത്മാഹത്യയും അപകട മരണവുമായി മാറുകയാണുണ്ടായത്.”
“വേദപറഞ്ഞു വരുന്നത്.?”
“TB സർ അല്ല ഒരിക്കലും ഇതിന്റെ ബ്രയിൻ. താൻസെൻ വെറുമൊരു വാടക കൊലയാളി മാത്രം. ഇതിനിടയിൽ നിന്നവർക്കൊന്നും യഥാർത്ഥ ബോസിനെ അറിയില്ല, കണ്ടിട്ടില്ല….. അയാളെ വ്യക്തമായി അറിയുന്നത് TB സാറിനു മാത്രം.TB യെ അറസ്റ്റ് ചെയ്യണം. മുംതാസിനെന്തു പറ്റിയെന്ന് അയാൾ പറയും “
” നീയൊരു ബ്രില്ല്യന്റ് തന്നെ “
അലോഷിയുടെ പ്രശംസ.
“ഇതെല്ലാം അച്ഛൻ കണ്ടെത്തിയതാണ്. ഇവയെല്ലാമറിയുന്നതിനാൽ മാത്രം അച്ഛൻ നേരത്തെ യാത്രയായത്. അച്ഛന്റെ മരണത്തിനു കാരണക്കാരനായവരെ കണ്ടു പിടിക്കണം. പിന്നെ അതിലും പ്രധാനം അവരന്വേഷിക്കുന്ന ഫോർമുല ! അതൊരിക്കലും അവരിലെത്തരുത്. അതിനും മുൻപേ നശിപ്പിക്കണം.എനിക്ക് ചെയ്ത് തീർക്കാൻ ജോലികൾ ഒരുപാടുണ്ട്.”
“വേദയെ താൻസൻ ഒരുപാട് മാസങ്ങളായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്തായിരുന്നു ലക്ഷ്യമെന്ന് പറയുന്നില്ല”
” ഉം…. ഇതിൽ നമ്മൾ പ്രതിസ്ഥാനത്ത് നിർത്തിയ പലർക്കും വായ തുറക്കാൻ നിർവ്വാഹമില്ല കാരണം ഭയം മാത്രം.താൻസെനെ എങ്ങനെ പിടികൂടി?”
” ഇന്നലെ ബാങ്കിൽ വെച്ച്. ലോക്കർ തുറക്കാൻ കൊലയാളിയെത്തുമെന്നെനിക്കറിയാമായിരുന്ന്. നിന്റെ ഗോൾഡ് അവിടുന്ന് ഞാൻ ബാങ്കിലെ ഒരു സ്റ്റാഫ് മുഖാന്തിരം മാറ്റി അവനുള്ള വലവിരിച്ചിരിപ്പായി. 2.17 കഴിഞ്ഞപ്പോൾ അവനെത്തി. അവിടെ ഒരിക്കലും അവൻ അപകടം പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ പുറത്ത് കാവലായി കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു.”
” അതാര്?”
” ട്രക്ക് ഡ്രൈവർ അവിനാഷ്. അവനെതിരെ കേസെടുക്കാൻ പറ്റില്ല കാരണം.നിയമപ്രകാരം അവനിപ്പോൾ ജീവിച്ചിരിപ്പില്ല “
എന്റെ ചുണ്ടിൽ പുഞ്ചിരിയൂറി .
“കൊലയാളിയിലേക്കിനി അധികദൂരമില്ല ഇല്ലേ സർ? “
“അതേടോ…. ഞാനെന്നാലിറങ്ങട്ടെ “
അലോഷി പോയയുടനെ ഞാൻ സാബുവിനെ വിളിച്ചു. അടുത്ത വ്യാഴം അഴിച്ചുപണി പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു.
മേശയിൽ നിന്നും A4 ഷീറ്റ് വലിച്ചെടുത്തു അഴിച്ചു പണി പ്രോഗ്രാം നമ്പർ എഴുതിച്ചേർത്തു.
ഹാളിലിരിക്കുന്ന ലാന്റ് ഫോൺ റിംഗ് ചെയ്തു.പതിവില്ലാതെ ഇന്റർനാഷണൽ കോൾ തന്നെ.
ലോംഗ് ബെൽ
ഞാനെഴുന്നേറ്റ് ചെന്ന് ഫോണെടുത്തു.
” ഹലോ മിസ്സ് വേദപരമേശ്വർ മരിക്കാൻ തയ്യാറായിക്കൊള്ളൂ.”
“ഹലോ നിങ്ങളാരാ?”
” നിന്റച്ഛന്റെ കാലൻ ഇപ്പോ നിന്റേയും….. ഇത് പോലന്ന് ഞാൻ പരമേശ്വറിനും വാണിംഗ് കൊടുത്തിരുന്നു.”
ഫോൺ ഡിസ്കണക്ടായി.
ഭയം തോന്നിയില്ല മറിച്ച് സന്തോഷിച്ചു.അഴിച്ചുപണി യ്‌ക്ക് വേണ്ടതെല്ലാം എഴുതിച്ചേർത്ത് ഞാൻ പ്രോഗ്രാമിൽ ഓരോ എപ്പിസോഡിലും വരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി, കോണ്ടാക്ട് നമ്പർ തപ്പിയെടുത്ത ശേഷം അവരെ വിളിച്ചു കാര്യം പറഞ്ഞു. മേഡത്തെ കാണാൻ പോവണം. എന്തായാലും പ്രോഗ്രാം കഴിയും വരെ കാത്തിരിക്കാം.
ടി വി ഓൺ ചെയ്തു.തോമസ് ഐസകിനെ പറ്റിയുള്ള വാർത്തകൾ മാത്രം.
ചാനൽ മാറ്റി ഒരു ഹിന്ദി ഗാനം ഐശ്വര്യാറായിയുടെ താൽ ലെ ഗാനം…. ഇപ്പോൾ മനസ് ശാന്തമാണ്.
ഒന്ന് മയങ്ങണമെന്നോർത്താണ് ബെഡ്റൂമിലെത്തിയത്. കിടന്നപ്പോഴേക്കും കോളിംഗ് ബെല്ലടിച്ചു. മുടി വാരി ക്ലിപ് ചെയ്ത് ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. നാൽപ്പതിനോടടുത്ത ഒരു സ്ത്രീ.കോട്ടൺ സാരി മനോഹരമായി ഉടുത്തിരിക്കുന്നു. എനിക്കപരിചിതമായ മുഖം.വിഷാദം കലർന്ന പുഞ്ചിരിയവർ എനിക്ക് നൽകി.
“വേദഎന്റെ പേര് സോഫിയ നൈനാൻ കോശി.സിഐ നൈനാൻ കോശിയുടെ ഭാര്യയാണ് ഞാൻ “
എനിക്ക് ആളെ മനസ്സിലായി.
“വരൂ കയറിയിരിക്കു”
എനിക്കു മുന്നേ അവർ ഹാളിൽ കടന്നിരുന്നു. അവർക്കെതിരെ ഞാനുമിരുന്നു. അവർക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ഒരു തുടക്കത്തിനായവർ കോട്ടൻസാരിയുടെ തുമ്പിൽ വെറുതെ വിരലുകൾ ചുറ്റിക്കൊണ്ടിരുന്നു.
” എന്നെ വേദ സഹായിക്കണം”
അവർ പറഞ്ഞു തുടങ്ങി. സെറ്റിയിലിരുന്ന കണ്ണാടി എടുത്തു നേരെ വെച്ച് ഞാനവരെ നോക്കി
“എനിക്ക് ഭയമാണിന്നു ജീവിക്കുവാൻ എനിക്ക് രണ്ട് പെൺമക്കളായിരുന്നു. ഒന്നിനെയവർ കൊന്നു.അവർ ആരാണെന്നെനിക്കറിയില്ല പക്ഷേ എന്റെ ഭർത്താവിനറിയാം. അദ്ദേഹത്തിനും ഭയമാണ്. എന്റെ മോളെയറിയുമോ ? സാറാ നൈനാനെ? ഉണ്ടാവില്ല അല്ലേ?
അർജ്ജുൻ എന്ന സഹപാഠിയെ സ്നേഹിച്ചു അവന്റെ മരണത്തോടെ ആത്മാഹത്യ ചെയ്ത സാറയെ ഓർക്കുന്നുണ്ടോ?”
“ഉണ്ട്.അർജ്ജുന്റെ ബോഡി ഇതു വരെ കിട്ടിയിട്ടില്ലല്ലോ?”
” ഇല്ല അതൊരിക്കലും കിട്ടില്ല. കാരണം അവന്റെ ബോഡി കത്തിയമർന്നത് സാറയുടെ മുന്നിലാ. വേദ എനിക്കൊപ്പം വീട്ടിൽ വരാമോ.ഞാൻ തെളിവുകൾ തരാം.”
ഞാൻ ഇരുന്ന് ചിന്തിച്ചു പോകണമോ വേണ്ടയോ ഒടുവിൽ
” ഞാനൊന്നു റെഡിയാവട്ടെ “
എന്നു പറഞ്ഞെഴുന്നേറ്റു.
മുറിയിലെത്തി അലോഷിക്കു മെസ്സേജയച്ചു.
” നൈനാൻ കോശിയുടെ വീട്ടിലേക്ക് പോവുകയാണ്. “
മെസ്സേജ് സീനാവാൻ നിന്നില്ല, ഞാൻ അവർക്കൊപ്പം ഇറങ്ങി.
എന്താവും അവർക്കെന്നോട് വിശദമായി പറയാനുള്ളത്?
“വേദയെ കണ്ടു സംസാരിക്കാൻ എന്നോട് പറഞ്ഞത് നൈനാൻ ആണ്. കുടുംബം ഇപ്പോൾ നിന്റെ ദയയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. “
“എനിക്കൊന്നും മനസിലായില്ല. വിശദമായി പറയാമോ?”
“സാറയുടെ മരണത്തിലെ ചില ദുരൂഹതകൾ അത് നീക്കി പുറത്ത് കൊണ്ടുവരണം.”
” ദുരൂഹത ?!”
“അതെ. അവൾ മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു എന്നത് ഇവയെല്ലാം.”
“അതെല്ലാം പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതല്ലേ?”
എന്റെ ചോദ്യം
” അതെ. പക്ഷേ സത്യം അതായിരുന്നില്ല.സത്യമെല്ലാമറിഞ്ഞിട്ടും ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല സാറയുടെ അനിയത്തി അന്നയെ ഓർത്തിട്ട്. അവളിപ്പോൾ പത്താംതരമായി “
“അർജുനുമായി അവൾ….?”
” അർജ്ജുൻ നല്ല പയ്യനായിരുന്നു.അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അർജ്ജുൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ അറിഞ്ഞത്. പക്ഷേ എന്റെ മോൾ ഗർഭിണി അല്ലായിരുന്നു.”
“അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫേയ്ക്കാണെന്നാണോ സോഫിയ അപ്പോ പറഞ്ഞു വരുന്നത് ?”
“അല്ല അത് സത്യം തന്നെ “
ഈ സ്ത്രീയ്ക്കെന്താ വട്ടായോ? പരസ്പര വിരുദ്ധമായി സംസാരിക്കാൻ. അപ്പോഴേക്കും അവരുടെ വീടെത്തിയിരുന്നു. കളമശ്ശേരിയിൽ നിന്നും ഒരു ഒന്നര കിലോമീറ്റർ അകന്ന് ഒന്നരയാൾ പൊക്കത്തിൽ ഉയർത്തി കെട്ടിയ മതിലും കൂറ്റൻ ഗേറ്റും കടന്ന് മുറ്റത്ത് കാർ പാർക്ക് ചെയ്തു. സിറ്റൗട്ടിൽ ഒത്ത വലുപ്പമൊത്ത ഒരു വലിയ പട്ടി. അതെന്നെ നോക്കി മുരണ്ടു –