അജ്ഞാതന്‍റെ കത്ത് – 9

പക്ഷേ കഷണ്ടിക്കാരനിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..

” ഇനി നീ പറയണം എന്തിന് വേണ്ടിയെന്ന്. വിഷൻ മീഡിയയുടെ ഓണർ ഗായത്രിയെ അപകടപ്പെടുത്തിയത്, വേദയുടെ മാതാപിതാക്കളെ…… ചങ്ങലകൾ പോലെ നീളുവല്ലേ നിന്റെ കൊലപാതക പരമ്പരകൾ”

ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു. പക്ഷേ അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല.
പ്രശാന്തിന്റെ കൈകൾ മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു .കഷണ്ടിക്കാരന്റെ വായയിൽ നിന്ന് കൊഴുത്ത ചോര ചുവരിൽ പൂക്കളം തീർത്തു.

” പറയാം …… ഞാൻ പറയാം”

അയാൾ യാചനയിൽ മുരണ്ടു.

“എന്തിനായിരുന്നെന്ന് പറയാം…”
പകയോടെ അയാൾ എന്നെ നോക്കി.

അയാൾ ഒന്നു നിർത്തിയ ശേഷം എന്നെ നോക്കി .അലോഷിപതിയെ എഴുന്നേറ്റു കൈകൾ കൂട്ടിത്തിരുമ്മി ഹാളിലൂടെ നടക്കാൻ തുടങ്ങി. വല്ലാത്ത മൂകത സൃഷ്ടിച്ച അന്തരീക്ഷം. അലോഷി നടത്തം നിർത്തി സംസാരിച്ചു തുടങ്ങി.

” ഞാൻ പറഞ്ഞു തുടങ്ങാം നിർത്തുന്നിടത്തു നിന്ന് ബാക്കി പറഞ്ഞാൽ മതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS പൂർത്തിയാക്കിയ Mr: സഖറിയാ, യൂനുസ് ഖന്ന, തൗഹബിൻ പരീത് എന്ന ആത്മാർത്ഥ സുഹൃത്തുക്കൾ MD ചെയ്യാൻ വിദേശത്ത് ചേക്കേറും മുന്നേ തൗഹയുടെ വീട്ടുകാർ പിടിച്ചു വിവാഹം ചെയ്യിച്ചു.MD കഴിഞ്ഞപ്പോഴും സൗഹൃദം മുറിച്ചില്ലെന്നു മാത്രമല്ല. ഒരിക്കലും പിരിയില്ല എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.. പിന്നീട് തൗഹ തിരുപനന്തപുരത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങി. യൂനുസ് ഖന്ന വിവാഹിതനായി. തുടർന്ന് സഖറിയയും യൂനുസ് ഖന്നയും വീണ്ടും ലണ്ടലിനിലേക്ക് യാത്രയായതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതാണ് ഇനി ആഷ്ലി സാമുവേലിന്റേയും ഭർതൃമാതാവിന്റേയും സഹോദരന്റേയും കൊലപാതകിയും ആഷ്ലിയുടെ ഭർത്താവുമായ ഡോ:സഖറിയാ പറയേണ്ടത്. “

അലോഷിനിർത്തി.

“അതെ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.”

സഖറിയ മുരണ്ടു.

” ഈ ലോകം അതെന്റെതാവണം.അതായിരുന്നു എന്റെ സ്വപ്നം.ലക്ഷ്യത്തോട് ഞാനടുത്തു വന്നു
അപ്പോഴാണ് യൂനുസിന് മനം മാറ്റം വന്നത്. അവന്റെ ക്രൂരമായ സ്വഭാവം കാരണമവനെ ദൈവം പരീക്ഷിച്ചത് ബുദ്ധിമാദ്ധ്യം സംഭവിച്ച മക്കളിലൂടെയാണെന്ന് അവൻ വിശ്വസിച്ചു. കാര്യങ്ങൾ കുറെച്ചെ അറിയുന്ന ഭാര്യ കൂടി പറഞ്ഞപ്പോൾ പൂർണമായും അവനീ ഉദ്യമത്തിൽ നിന്നും പിന്മാറി. “

“നിങ്ങൾ കണ്ടു പിടിച്ചത് എന്താണെന്നു പറഞ്ഞില്ല “

അലോഷി ഇടയിൽ കയറി.

“മെഡിസിൻ നമ്പർ വൺ DX1 എന്നു നാമകരണം ചെയ്ത ഈ മെഡിസിൻ ലഹരിക്കടിമപ്പെട്ടു തിരിച്ചു വരാൻ കഴിയാതെ പോയ ബ്രയിൻ പ്രവർത്തനം മന്ദീഭവിച്ചവരെ തിരികെയെത്തിക്കാനുള്ളതാണ്.
മെഡിസിൻ 2, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്ലോ ആക്കുന്ന ഒരു മെഡിസിൻ. ആദ്യം പറഞ്ഞ മെഡിസിന്റെ ഫോർമുല കണ്ടുപിടിച്ചത് യൂനുസ് ഖന്ന ആയിരുന്നതിനാൽ അവൻ ഫോർമുല തരാൻ തയ്യാറായില്ല. എന്നു മാത്രമല്ല അവനത് അഡ്വക്കേറ്റ് പരമേശ്വരനെ ഏൽപിച്ച് എനിക്കെതിരെ കേസ് ഫയൽ ചെയ്യാനും തയ്യാറായി. “

അയാൾ നിർത്തി.

” അതോടെ അഡ്വക്കേറ്റിനേയും യൂനുസിനേയും തീർത്തു. ഇതിനിടയിൽ ബോധം നഷ്ടമായതും ബോഡി നഷ്ടമായതുമായ കുറേ കേസുകളുണ്ടല്ലോ ?അതേ പറ്റി സഖറിയായ്ക്ക് എന്താ പറയാനുള്ളത് ?”
അലോഷി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു സെറ്റിയിൽ വന്നിരുന്നു.

“അതെല്ലാം എനിക്ക് വന്ന കൈപ്പിഴ.മെഡിസിൻ നമ്പർ 1 ന്റെ ഫോർമുല നഷ്ടമായതിനാൽ കുറേ പരിശ്രമിച്ചു. വണ്ണിലേക്കുള്ള മെഡിസിൻ കണ്ടന്റിലെ അപര്യാപ്തത നൽകിയത് ആയൊരു അവസ്ഥ. ദിവസങ്ങളോളം ബോധം നഷ്ടമായി മരണം സംഭവിക്കും.”

“പക്ഷേ അങ്ങനെ വന്നവരൊന്നും മരണപ്പെട്ടില്ലല്ലോ…. “

” ഇല്ല. അതിന്റെ മറു മരുന്ന് കൂടിയാണ് എന്റെ ശ്രമത്തിൽ വിജയം കണ്ടത്. മരണപ്പെട്ടവരുടെ ബോഡിയിൽ നിന്നും ശരീരത്തിൽ കലർന്ന വിഷം തിരിച്ചറിയാൻ കഴിയില്ലെങ്കിലും ബ്രയിനിൽ സംഭവിച്ച മാറ്റം പോസ്റ്റ്മോർട്ടത്തിൽ മനസിലാവുമെന്ന ഭയം എനിക്കുണ്ടായി. അതു കൊണ്ടാണ് സജീവിന്റെ ബോഡി വരെ ഞാൻ മാറ്റിയത്.”

സഖറിയ നിർത്തി. അച്ഛൻ കണ്ടെത്തിയത് എത്രമാത്രം ശരിയായിരുന്നു. ഞാൻ അച്ഛന്റെ യൂനുസ്ഖന്ന കേസ് റിപ്പോർട്ട് ഓർത്തു.

” ഈ മെഡിസിൻ ഇൻജക്റ്റ് ചെയ്താൽ അഞ്ചു മിനിട്ടിനുള്ളിൽ ബോധം നഷ്ടമാവും അങ്ങനെയല്ലേ?”

എന്റെ ചോദ്യത്തിന് സഖറിയ അതെ എന്ന മട്ടിൽ തലയാട്ടി

“വേദയും സുഹൃത്തുക്കളും എത്തുന്നതിന് രണ്ട് മിനിട്ട് മുന്നേ അവിടെ നാൻസി എത്തിയിരുന്നു. പക്ഷേ മരണം അവനെയും കൊണ്ട് താഴേക്ക് പോയിരുന്നു എന്ന സത്യം അറിഞ്ഞവൾ ഇറങ്ങിയോടുമ്പോഴും ആ മുറിയിൽ നീയുണ്ടായിരുന്നു. സഖറിയാ. കോറീഡോറിലൂടെ മങ്കി ക്യാപ് വെച്ച് നടന്നു പോയ അറടി പൊക്കക്കാരനെ തിരിച്ചറിഞ്ഞത് ഗേറ്റിലെ സെക്യൂരിറ്റിയാണ്.കാരണം നീ വെറുമൊരു സാധാരണക്കാരനായിട്ടാണ് അകത്ത് കടന്നത്. ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്ക് നീയുപയോഗിക്കുന്ന സിഗരറ്റ് നൽകിയതിനാൽ മാത്രം അയാൾ നിന്നെ നന്നായി ഓർത്തു വെച്ചു.സംസാരത്തിനിടയിൽ നിന്റെ പേരും നമ്പറും എഴുതിക്കാനും അയാൾ മറന്നതിനാൽ പോലീസിൽ ഈ കാര്യം പറയാൻ ഭയന്നു. എന്താ ശരിയല്ലേ….”

അലോഷി നിർത്തി. സഖറിയ ശരിവെച്ചു.അപരിചിതമായ വാഹനം കടന്നാൽ വണ്ടി നമ്പർ എഴുതിയിടുന്ന പതിവ് ഉള്ളതുപോലെ അപരിചിതരായ വിസിറ്റേഴ്സിന്റെ നമ്പർ നോട്ട് ചെയ്യാറും ഉണ്ട് എന്നത് ഞാനപ്പോൾ ഓർത്തു.

“സജീവിനെ കൊല്ലാനുള്ള പ്ലാൻ എപ്പോൾ എന്തിന്?”

അലോഷി സെറ്റിയിലേക്കമർന്നിരുന്നു.
പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു .
സഖറിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..

“ചതി”

എന്റെ അന്തരംഗം മന്ത്രിച്ചു.
ബൂട്ടുകളുടെ ശബ്ദം മുഴങ്ങി.ഡോർ വഴി കാക്കി യൂണിഫോമുകൾ മുറിയിൽ കയറി. Acp – രേണുകാ മേനോൻ. കത്തുന്ന പകയോടെ അവർ എന്നെ നോക്കി. തൊട്ടു പിന്നിൽ CI നൈനാൻ കോശി. ആ ചുണ്ടിൽ വിജയ സ്മിതം. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാല് തറയിൽ കുത്താനാവാതെ വേദനയോടെ ഞാൻ ഞെരങ്ങി തറയിൽ വീണു.

” പ്രശാന്ത്, വേദയെ എത്രയും വേഗം ഹോസ്പിറ്റൽ എത്തിക്കൂ.”

“കുഴപ്പമില്ല”

ഞാൻ തടഞ്ഞു.
പ്രശാന്ത് എന്നെ എഴുന്നേൽപിച്ചു നിർത്താൻ ശ്രമിച്ചു. പക്ഷേ ഇടതുകാലിന്റെ ബലം പൂർണമായും നഷ്ടപ്പെട്ടതു പോലെ മരവിച്ചിരുന്നു. ഞാൻ സെറ്റിയിലേക്കിരുന്നു.
Acpയുടെ നിർദ്ദേശ പ്രകാരം കൂടെ വന്ന പോലീസുകാരൻ സഖറിയയുടെ കൈകളിൽ വിലങ്ങണിയിച്ചു.

“എത്രയും വേഗം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകൂ.”

പറയുമ്പോൾ Acp യുടെ മുഖം അലോഷിടെ മുഖത്തായിരുന്നു.. പോലീസുകാരാൻ സഖറിയയുടെ തോളിൽ പിടിച്ചു.

“അങ്ങനെ പോയാലെങ്ങനെ ശരിയാവും മേഡം.”

അലോഷി പതിയെ എഴുന്നേറ്റു. Acp സംശയത്തിൽ കണ്ണുകൾ കുറുക്കി അലോഷിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *