അജ്ഞാതന്‍റെ കത്ത് – 9

എത്ര ദൂരം യാത്ര ചെയ്തെന്നറിയില്ല വണ്ടി അതിവേഗത്തിൽ പോയ്ക്കോണ്ടിരിക്കുകയാണ്. വെളിച്ചം മങ്ങി മങ്ങി വരുന്നുണ്ട്. വൈകുന്നേരം ആയതിന്റെ മങ്ങലാണോ. മനസിലാവുന്നില്ല.
വണ്ടി നിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം. ഒരു പട്ടിയുടെ കുരയും കൂടി കൂടി വന്നു.
തുടർന്ന് അവർ പുറത്തിറങ്ങി നടന്നു പോകുന്ന ശബ്ദം കേട്ടു .പക്ഷേ പിന്നിലെ വാതിൽ തുറക്കാൻ ആരും വന്നില്ല.പുറത്തു കടക്കാൻ പഴുതു നോക്കുമ്പോഴാണ് ആരോ ഡോർ തുറന്നത്. തൊട്ടു മുന്നിൽ അവിനാഷും കൂടെയുള്ളവനും. രക്ഷപ്പെടാൻ പറ്റുമോയെന്നറിയണം എങ്കിലേ ആക്രമിച്ചിട്ട് കാര്യമുള്ളൂ. ഞാൻ കൂടുതൽ ക്ഷീണമഭിനയിച്ചു .അവിനാഷ് കൂടെയുള്ളവനെ കണ്ണുകൾ കൊണ്ടാഗ്യം കാണിച്ചു.
അയാൾ എന്നെ ചുമലിലേക്കിട്ടു നടന്നു.രണ്ടാൾ പൊക്കത്തിൽ കെട്ടിയുയർത്തിയ കൂറ്റൻ മതിൽക്കെട്ടിനകത്തെ ഇരുനില മാളികയിലേക്കാണ് കൊണ്ടുപോവുന്നത്.പട്ടി നിർത്താതെ കുരയ്ക്കുന്നുണ്ട്.
ഗേറ്റിനരികെ അകത്തായി ഒരു മെലിഞ്ഞ സെക്യൂരിറ്റി ഇരുന്നു ശ്രദ്ധിക്കുന്നു. രക്ഷപ്പെടൽ റിസ്ക്കാണ്. മരിക്കും മുന്നേ അവിനാഷിനെ കൊല്ലണം.
കോളിംഗ് ബെല്ലടിക്കുന്നു ഒരു തടിമാടൻ വന്നു വാതിൽ തുറന്നു എന്നെ സെറ്റിയിലിരുത്തി…..

“ബോസ്സെവിടെ?”

അവിനാഷിന്റെ ചോദ്യം.

” ഇപ്പോഴെത്തും “

തടിമാടൻ പറഞ്ഞു..
തുടർന്ന് പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം.20 സെക്കന്റിനുശേഷം ബോസ് മുറിയിലേക്ക് വന്നു.
കഷണ്ടി കയറിയ പരിചിതമായ ആ നെറ്റി കാണുമ്പോൾ ഞാൻ സ്വാഭാവികമായും ഞെട്ടേണ്ടതാണ്.

“മിസ് വേദാ പരമേശ്വർ ! വിഷൻ മീഡിയയുടെ ജീവനാഡി….”

പുച്ഛം കലർത്തി അയാൾ പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ മുഖത്ത് പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

” ചാനൽ ക്യാമറയ്ക്കു മുന്നിൽ ഗർജ്ജിക്കുന്ന പെൺപുലിയുടെ ശൗര്യം തീർന്നോ? അതോ എന്നെ കണ്ട ഷോക്കോ ?”

“നിന്നെ കാണാൻ കാത്തിരുന്ന എന്നോടീ ചോദ്യമെന്തിന്? രണ്ട് ദിവസമായി എന്റെ കണ്ണുകൾ നിനക്ക് മീതെ ഉണ്ടായിരുന്നു. നിന്റെ മാന്യതയുടെ മുഖം മൂടി മാറ്റി കൊലയാളിയുടെ മുഖവുമായി വരാൻ കാത്തിരിക്കയായിരുന്നു ഞാൻ”

അയാളുടെ മുഖത്ത് ഒരു ചെറിയ ഭാവഭേതം. ചുണ്ടിൽ എരിയുന്ന സിഗരറ്റ് എടുത്ത് ആഷ്ട്രേയിൽ കുത്തിക്കെടുത്തി എനിക്കെതിരെ അയാൾ സെറ്റിയിലിരുന്നു.

“വേദാ പരമേശ്വർ ഞാൻ നിന്നെ നോട്ട് ചെയ്തിട്ട് വർഷങ്ങളായി.ഒരിക്കൽ നമ്മൾ നേർക്കുനേരെ നിന്നത് ഓർമ്മയുണ്ടോ? മറക്കില്ലല്ലോ നീ….. “

ഞാൻ പുച്ഛത്തിൽ ഒന്നു ചിരിച്ചു. അയാൾക്കുള്ള ഉത്തരം എന്റെയാ ചിരിയിൽ ഉണ്ടായിരുന്നു. അതയാൾക്ക് മനസിലാവുകയും ചെയ്തു.

” അന്ന് രക്ഷപ്പെട്ടു എന്നു കരുതിയപ്പോഴാണ് ആന്റണി വന്നത്. ആഷ്ലിയുടെ സഹോദരൻ ആന്റണി. ആഷ്ലി ഭയപ്പെട്ടത് എന്നെയായിരുന്നു. മരണം പോലെ ഞാനവളുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. ഹ ഹ ഹ ഹ “

അയാൾ ആർത്തു ചിരിക്കാൻ തുടങ്ങി.

“നീയിതെല്ലാം അറിയണം മരിക്കും മുന്നേ. അതിനുള്ള അവകാശം നിനക്കുണ്ട് നിനക്ക് മാത്രം.”

അയാൾ വീണ്ടും ഉറക്കെ ഉറക്കെചിരിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി.

“അവൾ പലപ്പോഴും എന്റെ നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഞാനത് മനസിലാക്കാൻ കുറച്ചു വൈകി.അതിനു മുന്നേ അഷ്ലിയും യൂനുസ് ഖന്നയും എനിക്കെതിരെ തിരിഞ്ഞിരുന്നു. പിന്നീട് നിയമപ്രകാരം അവളെ കുറ്റവാളിയാക്കാൻ ഞാൻ ശ്രമിച്ചപ്പോൾ എല്ലാം അവൾ അതിസമർത്ഥമായ വരാലിനെ പോലെ വഴുതി മാറിക്കൊണ്ടിരുന്നു. “
പുറത്ത് പട്ടിയുടെ കുര പെട്ടന്ന് ഉയർന്നു.എല്ലാവരുടേയും ശ്രദ്ധ പുറത്തേക്കായി. ആരോ വന്നിട്ടുണ്ട്. അയാൾ അവിനാഷിനെ കണ്ണുകൊണ്ട് നോക്കാൻ ആഗ്യം കാണിച്ചു. അവിനാഷ് പുറത്തേക്ക് പോയി.അതിനും മുന്നേ പട്ടിയുടെ കുര നിന്നിരുന്നു.

അയാൾ വീണ്ടും സംസാരത്തിലേക്ക് വന്നു.

“ഒടുവിൽ എനിക്കവളെയങ്ങ് തീർക്കേണ്ടി വന്നു. തീർത്തിട്ടും നിങ്ങൾ വിഷൻ മീഡിയക്കാർ അതിനു പിന്നാലെ തൂങ്ങിയപ്പോൾ അന്ന് സ്കെച്ചു ചെയ്തതാ നിന്നെ. പക്ഷേ സാഹചര്യങ്ങൾ മാറി മറിഞ്ഞു ഒരു മരണക്കുറിപ്പെഴുതിച്ച് ആഷ്ലിയുടെ ഭർതൃമാതാവിനേയും സഹോദരനേയും കൂടി ഞാൻ തന്നെയാ തീർത്തത്.”

ഞെട്ടലോടെയാണ് ഞാനീ കാര്യം കേട്ടത്.

“എനിക്ക് വേണ്ട ഫോർമുല നീ എനിക്ക് തന്നാൽ ഞാൻ നിന്റെ ജീവൻ മാത്രം തിരികെ തരാം.”

“നിങ്ങൾ പറയുന്ന ഫോർമുല എന്റെ കൈയിലില്ല.. “

അനാരോഗ്യത്തിലും ശബ്ദം തെല്ലുയർന്നു പോയി.
കവിളെല്ലുകൾ പൊടിയുന്ന വേദന തോന്നി. അയാളുടെ വലതുകൈക്കുള്ളിൽ കിടന്നു എന്റെ മുഖം ഞെരുങ്ങി .

” നീ ബുദ്ധിശാലിയാണ്. പട്ടിണി കിടക്കണം വേദന തിന്ന് തിന്ന്… നിനക്കുള്ള ശിക്ഷയുടെ ആദ്യ പടി അതാണ്. അയാൾ പിടുത്തംവിട്ടു.
അവിടെ നിന്ന തടിയനോട് ആഗ്യം കാണിച്ചു. അയാൾ തൊട്ടടുത്ത മുറിയിലേക്ക് കയറി പോയി..
ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാൾ എനിക്കെതിരെ വന്നിരുന്നു.

“എന്റെ വർഷങ്ങൾ കൊണ്ടുണ്ടാക്കിയ സ്വപ്നമാണ് നീയിപ്പോൾ പിടിച്ചു വെച്ചത്.ആദ്യം നിന്റെച്ഛനായിരുന്നു അതങ്ങ് ഞാൻ തീർത്തു. എങ്കിലും അവിടെ അതവസാനിച്ചില്ല. മുറിച്ചിട്ടാലും മുറികൂടുന്ന ഇനമാണ് പത്രക്കാരും ചാനലുകാരും. നീയിനി പുറം ലോകം കാണില്ല.”

വെറുപ്പിന്റെയും പകയുടേയും നെല്ലിപ്പലകയിലായിരുന്നു ഞാൻ. അകത്തേക്ക് പോയ ആൾ തിരികെ വന്നു. നീളമുള്ള ഒരു ഇരുമ്പുദണ്ഡ് അയാളുടെ കൈയിലുണ്ടായിരുന്നു.
എനിക്ക് ഭയം തോന്നിത്തുടങ്ങി.
അയാൾ എനിക്കു നേരെ നടന്നു വന്നു. സോഫയിലിരിക്കുന്ന കഷണ്ടിക്കാരന്റെ നിർദ്ദേശത്തിന് കാത്ത് നിൽപായി.

” അപ്പോൾ എങ്ങനെയാണ് വേദമാഡം ഫോർമുല എവിടെയാണെന്നു പറയുകയല്ലേ….. “

വക്രിച്ച ചിരിയുമായി അയാൾ സോഫയിൽ നിന്നുമെഴുന്നേറ്റു.

” തന്നാൽ നിനക്ക് തിരികെ പോകാം ഞാനോ എന്റെ ആളുകളോ നിന്നെ ഉപദ്രവിക്കില്ല. മറിച്ചായാൽ നീ ബുദ്ധിമുട്ടും. നിന്റെ അതിബുദ്ധി പ്രവർത്തിക്കരുത്.”

“നിങ്ങളോടെന്താ പറഞ്ഞാൽ മനസിലാവില്ലേ എനിക്കറിയില്ല അതെവിടെയാണെന്ന് “

എന്റെ കണ്ണ് നിറഞ്ഞത് എന്റെ നിസ്സഹായാവസ്ഥ കൊണ്ടായിരുന്നു.

“നീ മിടുക്കിയാ. നിന്നേക്കാൾ മിടുക്കെനിക്കുണ്ട് അതിനാൽ മാത്രമാണ് എതിർത്ത ഒരെണ്ണം പോലും ഈ ഭൂമിക്ക് മീതെ അവശേഷിക്കാത്തതിന്റെ കാരണവും ഇത് മാത്രമാണ്. വിജയം മാത്രം മുന്നിൽ കണ്ടാണ് ഞാനെന്റെ മേലുള്ള രക്തബന്ധനങ്ങൾ പോലും മുറിച്ചെറിഞ്ഞത്. “

“നിങ്ങൾ എന്നെ കൊല്ലുമെന്ന് പറഞ്ഞാലും എന്റെ വായിൽ നിന്നും അതേ പറ്റിയൊന്നും അറിയില്ല. അഥവ അറിഞ്ഞാലും എന്നിൽ നിന്നും ഒന്നുംകേൾക്കാൻ പോവുന്നില്ല.”

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയപ്പോഴാണ് അയാളുടെ അടിയിൽ ഞാൻ കറങ്ങി സെറ്റിയിൽ നിന്നും താഴെ വീണെന്നു മനസിലായത്. വായയിൽ ചോരചുവ.എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും എന്റെ വലതു കൈപ്പത്തി അയാളുടെ ഷൂവിനടിയിൽ കിടന്ന് ഞെരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *