സാറ കിതയ്ക്കാൻ തുടങ്ങി. സോഫിയ ജൂസെടുത്ത് സാറയ്ക്ക് നൽകി. ഒറ്റ വലിയ്ക്കവളത് കുടിച്ചു തീർത്തു. സാറയുടെ
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ കസേരയിൽ കിടന്ന ടർക്കിയാൽ സോഫി ഒപ്പിയെടുത്തു .
സാറ തുടർന്നു
” പിന്തിരിഞ്ഞു നിന്നയാൾ എന്തോ ചുരുട്ടി പിന്നിലേക്കെറിഞ്ഞു. അത് വന്ന് വീണത് ഡാഡിയുടെ മുഖത്താ. ഡാഡിയത് തുറന്നു നോക്കി.
‘അർജ്ജുൻ ‘
എന്ന് മന്ത്രിച്ചു. അത് പോസ്റ്റ്മോർട്ടത്തിനിടുന്ന ബോഡിയിൽ കെട്ടുന്ന ടാഗ് ആയിരുന്നു. ഡാഡിയുടെ കണ്ണുകളിൽ ഭയം വല്ലാതെ ഞാൻ കണ്ടു. ഡാഡി എന്നെ കൈകളാൽ പിന്നിലേക്ക് മാറ്റി നിർത്തി തറയിൽ നിന്നും ഒരു വലിയ കല്ലെടുത്തു മുന്നോട്ട് കുതിച്ചതും അയാൾ ഞങ്ങളെ കണ്ടതും ഒരേ നിമിഷം. ഡാഡിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അയാൾ ഡാഡിയെ കഴുത്തിന് പിടിച്ച് വീടിന്റെ ചുവരിനോട് ചേർത്ത് പൊക്കി. ഡാഡിയുടെ കാലുകൾ വായുവിൽ കിടന്നു പിടയുന്നത് കണ്ടാണ് ഞാനയാളെ പിടിച്ചുന്തിയത്. അയാളുടെ പിടിവിട്ട് ഡാഡി തറയിൽ വീണു. അയാളുടെ കാലു തട്ടി പെട്രോൾ നിറച്ച കന്നാസ് മറിഞ്ഞു അയാളതിന്റെ മീതേക്ക് വീണതും അജുവിന്റെ ബോഡിയിലെ തീ അയാളുടെ ദേഹത്തേക്ക് പടർന്നതും ഒരേ നിമിഷം. അഗ്നിവിഴുങ്ങിയ ദേഹവുമായയാൾ എനിക്ക് നേരെ ഓടി ഞാൻ തിരിഞ്ഞോടിയപ്പോൾ രണ്ട് മുട്ടുകാലിനു താഴെയും ഒരു വൈദ്യുത് പ്രവാഹം പോലെ തോന്നി. തുടർന്ന് ഞാൻ ഏതോ കുഴിയിലേക്ക് എടുത്തെറിയപ്പെട്ടു.തലയെവിടെയോ ഇടിച്ചു, മറഞ്ഞു പോകുന്ന ബോധത്തിനിടയിലും ഡാഡിയുടെ മോളെ എന്ന വിളി ഞാൻ കേട്ടിരുന്നു.”
കണ്ണു തുറക്കുമ്പോൾ ഞാൻ ഏതോ ആശുപത്രിയിലാണ്. ടേബിളിൽ തല ചായ്ച്ച് പുറം തിരിഞ്ഞിരുന്നുറങ്ങുന്ന ഒരു നഴ്സ് മാത്രമുണ്ട് മുറിയിൽ.ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കഴിയുന്നില്ലായിരുന്നു.എന്റെ ശബ്ദം കേട്ട് നഴ്സുണർന്നു. ഡാഡിയെയും മമ്മിയെയും കാണണമെന്ന് ഞാൻ വാശി പിടിച്ചു ഡാഡിക്ക് അപകടമെന്തോ പറ്റിയതായി എന്റെ മനസ് മന്ത്രിച്ചു. അവർ പുറത്തുണ്ടെന്ന വാദമൊന്നും ഞാൻ ചെവികൊണ്ടില്ല.
കട്ടിലിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച എനിക്കൊരു കാര്യം മനസിലായി എന്റെ രണ്ടു കാലുകളും ചലനമറ്റിരിക്കുകയാണെന്ന്. പുതപ്പു മാറ്റി നോക്കിയ ഞാൻ കരയാൻ പോലും കഴിയാതെ മരവിച്ചിരുന്നു.എന്റെ ഇടതുകാൽ മുട്ടിനു താഴെ വെറും ശൂന്യമായിരുന്നു.”
തുടർന്നവൾ സ്ക്കർട്ട് മേളിലേക്ക് വലിച്ചുനീക്കി. ഇടതുകാൽ കൃത്രിമക്കാലായിരുന്നു. വലതുകാലിലും അതേ സ്ഥാനത്ത് സ്റ്റിച്ചിട്ടതിന്റെ പാടുണ്ടായിരുന്നു.അത് ചൂണ്ടി ഞാൻ ചോദിച്ചു.
” ഇത്?”
അപ്പോഴേക്കും വാതിൽ തട്ടുന്ന ശബ്ദം കേട്ടു .സോഫി പോയി വാതിൽ തുറന്നു.CIനൈനാൻ കോശിയായിരുന്നു. ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇരിക്കാൻ കൈ കൊണ്ടാഗ്യം ചെയ്തതിനു ശേഷം ജ്യൂസിൽ നോക്കിയദ്ദേഹം പറഞ്ഞു.
” ഇത് കുടിച്ചില്ലെ ഇതുവരെ.?”
ഞാനത് ചുണ്ടോടു ചേർത്തു.
” മുഴുവൻ പറഞ്ഞോ?”
നൈനാന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സാറയാണ്
” ഇല്ല ഡാഡി. “
ജ്യൂസ് ഗ്ലാസ് എന്റെ കൈയിൽ നിന്നും വാങ്ങി സോഫിയ പുറത്തു പോയി .
” വലത്തേ കാലിലെ പാടെന്താണെന്ന് പറഞ്ഞില്ല സാറ “
മറുപടി പറഞ്ഞത് നൈനാനായിരുന്നു
” കൊലയാളികൾ രണ്ടു പേരുണ്ടായിരുന്നു. രണ്ടാമൻ എറിഞ്ഞ കത്തി കൊണ്ടുണ്ടായ മുറിവാണ് .ഒരു കാൽ പൂർണമായും മറ്റേ കാൽ ഭാഗികമായും അറ്റുപോയതിന് ശേഷം സമീപത്ത് ഒരു കുഴിയിലേക്ക് ആണ് സാറ വീണത്.പിന്നീടെന്റെ സമനില തെറ്റി. കുറേ നേരത്തെ മൽപിടുത്തത്തിനു ശേഷം അതേ കത്തിവെച്ച് ഞാനവനെ കൊന്നു. അപ്പോഴേക്കും ഒന്നാമൻ കത്തിയമർന്നിരുന്നു. അതിനകത്തേക്ക് രണ്ടാമനേയും വലിച്ചിഴച്ച് ഇട്ട ശേഷം ഞാൻ സാറയ്ക്കടുത്തെത്തി.അവൾക്കപ്പോൾ ബോധം പോലുമുണ്ടായില്ല.
തൊട്ടടുത്ത് മതിലു കെട്ടിയ ഒരു വലിയ കിണർ എന്റെ ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്. ഒരു കല്ലെറിഞ്ഞ് ഞാൻ കിണറിന്റെ ആഴം കണക്കുകൂട്ടി അതൊരു വെള്ളമില്ലാത്ത കിണറായിരുന്നു.രണ്ടാമന്റെ ബോഡി വലിച്ചിഴച്ച് ഞാൻ അതിനകത്തിട്ട ശേഷം സാറയെ തോളിൽ ചുമന്ന് ഇറങ്ങി വന്നു. കിലോമീറ്ററുകൾക്കിപ്പുറത്ത് ഒരു കാർ കിടക്കുന്നത് കണ്ടു.കാടുകാണാനിറങ്ങിത്തിരിച്ച രണ്ട് തമിഴ് കാമുകീകാമുകന്മാരായിരുന്നു അതിൽ.അവരുടെ സഹായത്തോടെ ഞാൻ തമിഴ്നാട് ബോർഡറിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഞാൻ നിൽക്കുന്ന സ്ഥലമെനിക്ക് മനസിലായത്. സോഫിയക്കൊപ്പം MBBS ചെയ്ത ഒരു ഡോക്ടർ ശിവശെൽവം ഇവിടെ ഏതോ ഹോസ്പിറ്റലിലെ മെയിൻ ഡോക്ടറാണെ ഓർമ്മയിൽ ഞാൻ ഹോസ്പിറ്റലിൽ തിരക്കി.”
