വാ മോളെ ഞാൻ ചോറെടുത്തു തരാം…
നല്ല വിശപ്പുണ്ടായിരുന്നെങ്കിലും അപ്പോൾ കഴിക്കാൻ തോന്നിയില്ല… ഒന്നും ഇറക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല..
ഞാൻ പിന്നെ കഴിച്ചോളാം അമ്മേ… അതും പറഞ്ഞു പല്ലവി അവളുടെ റൂമിലേക്കു നടന്നു….
റൂമിലെത്തി വേഷം പോലും മാറാതെ കട്ടിലിലേക് കമിഴ്ന്നു വീണു…
ഉള്ളിലെ വിഷമം മുഴുവൻ കണ്ണുകളിൽ നിന്നും ധാര ധാര ആയി ഒഴുകി ബെഡിനെ നനയിച്ചു കൊണ്ടിരുന്നു….
കുറച്ചു കഴിഞ്ഞു അവൾ എണീറ്റു ജനലിനടുത്തേക് വന്നു… അതിന്റെ പാളികൾ തുറന്നിട്ടു… പുറത്തു അവളുടെ ജീവിതം പോലെ കട്ടപിടിച്ച ഇരുട്ടും.. അവൾ പെയ്തു തീർത്ത കണ്ണ് നീർ പോലെ മഴയും ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു
ദത്തൻ പറഞ്ഞ വാക്കുകൾ തനിക്കു കാമുകൻ ഉണ്ടോ എന്നു… അത് വീണ്ടും വീണ്ടും അവളുടെ ഉള്ളിൽ കിടന്നു നീറി…
കാമുകൻ… പ്രണയം..
അവൾക് അത് ഓർക്കുമ്പോൾ ചിരിയാണ് വന്നതു … ദത്തൻ എന്ന കാലന്റെ താലി ചരടിൽ ജീവിതം കൊരുത്തിടും മുൻപ് ഒരിക്കൽ എങ്കിലും പ്രണയത്തിന്റെ മാധുര്യം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ… അതിന്റെ അനുഭൂതി നുകരാൻ കഴിഞ്ഞിരുന്നെങ്കിൽ..
പ്രണയം അതൊരു വാഗ്ദാനം ആണ്.. ജീവനുള്ള കാലത്തോളം.. പരസ്പരം കണ്ണും കരളും ആയി കഴിഞ്ഞു കൊള്ളാമെന്നു കൊടുക്കുന്ന വാഗ്ദാനം..
അവൾ ജനലഴിയിലേക് മുഖം ചേർത്തു….മുകളിലെ മേൽക്കൂരയിൽ നിന്നും താഴേക്കു പതിച്ചിരുന്ന മഴ തുള്ളികൾ ചെറിയ കാറ്റിൽ അവളുടെ മുഖത്തേക് തെറിച്ചു വീണു…
അവൾ ഓർത്തു മഴയുടെയും ഭൂമിയുടെയും പ്രണയം… ഒരോ വട്ടവും ഭൂമിയിലേക്ക് പെയ്തു തീരുമ്പോൾ മഴയെന്ന കാമുകൻ അവൻറെ കാമുകിക് കൊടുക്കുന്നുണ്ടാവും വീണ്ടും നിന്നെ പുൽകാൻ ഞാൻ വരുമെന്ന വാക്ക്… എന്നും അവൾ കാത്തിരിക്കുന്നുണ്ടാവും അവളെ പുല്കാനായി വരുന്ന മഴയെയും… അതിൽ നനയാനും… അവൻ പെയ്യുന്ന പ്രണയത്തിൽ നിറയാനും….
ഓര്മയിലേക് ദത്തന്റെ മുഖം വന്നു.. ആ ഓർമകളെ കളയാൻ എന്ന വണ്ണം അവൾ തല രണ്ടു വശത്തേക്കും കുടഞ്ഞു…
മോളെ പിന്നിൽ നിന്നും വിളി കേട്ടു.. മുത്തശ്ശി ആണ്..
എന്താ മുത്തശ്ശി.. മുത്തശ്ശി എന്തിനാ വയ്യാതെ പടി കയറി വന്നേ…
അത് സാരമില്ല.. മോളു കുളിച്ചു വസ്ത്രം മാറി വാ… ഇന്നത്തെ ദിവസം ഒന്നും കഴിച്ചതല്ലലോ..
കുളിച്ചു കൊണ്ട് നിക്കുമ്പോൾ കുളി മുറിയിലെ കണ്ണാടിയിൽ നോക്കി… ദത്തൻ പിടിച്ച ഭാഗം ചുവന്നു വന്നിരുന്നു.. അവൻറെ വിരലുകൾ അമർന്ന ഭാഗം തിണർത്തു വന്നിരുന്നു….
വധ ശിക്ഷക്ക് വിധിക്ക പെട്ട പ്രതിയാണ് താൻ… കഴുത്തിൽ ദത്തന്റെ കൊലക്കയർ എന്ന താലി ചരട് വീഴാൻ ദിവസങ്ങൾ മാത്രം… ദത്തന്റെ വാക്കുകൾ പിന്നെയും ഓർമ വന്നു…അവൾക്കു നിധിയെ വിളിക്കണം എന്നു തോന്നി… അവൾ കുളിച്ചു പുറത്തു വന്നു… മുത്തശ്ശി അപ്പോളും അവളെ കാത്തു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…
പല്ലവി മുത്തശ്ശിയുടെ കൂടെ താഴേക്കു ഇറങ്ങി… അച്ഛൻ ഊണ് കഴിച്ചിട്ട് പോയിരുന്നു.. അച്ഛനും മുത്തച്ഛനും കഴിച്ച പാത്രം..അമ്മ എടുത്തു അടുക്കളയിലേക്കു കൊണ്ട് പോകുന്ന കണ്ടു….
പല്ലവി ടേബിളിന്റെ ഒരു സൈഡിൽ കസേരയിലേക് ഇരുന്നു… കുളിച്ചും കൂടെ കഴിഞ്ഞപ്പോളേക്കും വിശപ്പ് അവളെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു…
പാത്രത്തിലേക്കു വിളമ്പിയ ചോറും കറിയും അവൾ ആർത്തിയോടെ ആണ് ഒരു ഉരുള ഉരുട്ടി വായിലേക്ക് വെച്ചത്…
ഉരുട്ടി ഉരുട്ടി കേറ്റു… നാണമില്ലാതെ തിന്നുന്നെന് ഒരു കുറവും ഇല്ല…
ഞാൻ പറയുന്നത് കേൾകാം എന്നുള്ളവർ മാത്രം ഇവിടെ നിന്നാൽ മതി അതെനി ഭാര്യ ആയാലും അമ്മ ആയാലും മകൾ ആയാലും… അവിടേക്കു വന്ന പല്ലവിയുടെ അച്ഛൻ വിശ്വനാഥന്റെ വാക്കുകൾ പല്ലവിയെ നോക്കി ആയിരുന്നു…
വായിലേക്ക് ഇട്ട ഉരുള ഇറക്കണോ തുപ്പണോ എന്നറിയാതെ പല്ലവി ഒരു നിമിഷം ഇരുന്നു… ആ ഉരുള അവൾ കയ്യിൽ എടുത്തു പാത്രത്തിലേക്കു തന്നെ ഇട്ടു… നിറഞ്ഞു വന്ന കണ്ണുകൾ…തുളുമ്പാതിരിക്കാൻ അവൾ ശ്രദ്ധിച്ചു…
മോളെ നീ കഴിക്.. അവൻ പറഞ്ഞതൊന്നും കാര്യാക്കണ്ട… മുത്തശ്ശി അടുത്തിരുന്നു പറഞ്ഞത്.. അവളെ സമാധാനിപ്പിക്കാൻ ഉതകുന്നത് ആയിരുന്നില്ല.. അവൾ കൈ കഴുകി അവളുടെ മുറിയിലേക്കു പോകുന്നത് കണ്ട വിശ്വനാഥൻ പറഞ്ഞു..
