ഇടിച്ച ആളുടെ മുഖത്തു നോക്കിയപ്പോൾ അവൾക്കു ദേഷ്യവും പുച്ഛവും ആണ് വന്നതു..
ഓഹ് ഇവിടെ തന്നെ അട്ടിപ്പേറു കിടക്കുക ആയിരിക്കും… നാണമില്ലേ.. നിങ്ങൾക്ക്
അട്ടിപ്പേറു അല്ലെടീ.. നിന്നെ പെറീപ്പിക്കാൻ ഉള്ള കിടപ്പാ.. എന്താ നോക്കുന്നോ ദത്തൻ വഷള ചിരിയോടെ അവളുടെ നേരേ അടുതു…
അതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണിയാ നിന്നെ പോലത്തെ ശിഖണ്ഡികൾക് അല്ല..
ഡീ… ദത്തൻ പല്ലവിയുടെ കഴുത്തിനാണ് കുത്തി പിടിച്ചത്… ഞാൻ ശിഖണ്ഡി ആണൊ അതോ ആണാണോ എന്നു നിനക്ക് തെളിയിച്ചു തരാടീ… പൊലയാടി മോളെ
ശ്വാസം കിട്ടാതെ അവൾ പിടയുന്നത്.. വല്ലാത്ത നിർവൃതിയോടെ അവൻ നോക്കി നിന്നു..
കഴുത്തിൽ അവൻറെ വിരലുകൾ അമരുന്നത് ശക്തിയായി അവൾ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… അവളുടെ കണ്ണുകൾ പുറത്തേക് തള്ളി.. അവളെ ഭിത്തിയോട് ചേർത്തു അമർത്തിയിരുന്നു…
നിനക്കിന്നു കുറച്ചു ഇളക്കം കൂടുതലുണ്ടല്ലോടീ..
നിന്റെ മറ്റവൻ വല്ലോം നിന്നെ കെട്ടിക്കോളം എന്നു പറഞ്ഞോ… ഞങ്ങൾ അറിയാതെ വല്ല കാമുകൻ മാരും ഉണ്ടോടീ നിനക്ക്… അവന്റെ കൈകൾ കഴുത്തിൽ മുറുകുന്നതിനനുസരിച്ചു ക്രുദ്ധനായി അവൻറെ വായിൽ നിന്നും ചോദ്യ ശരങ്ങളും വന്നു കൊണ്ടിരുന്നു…
ഡാ… അവളെ വിടടാ… പിന്നിൽ നിന്നും ഓടിയെത്തിയ പല്ലവിയുടെ അമ്മ ദത്തന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു..
അവൻറെ കൈ അവളുടെ കഴുത്തിൽ നിന്നും കുറച്ചു അയഞ്ഞു… അവൾ ശ്വാസം കിട്ടാതെ നിന്നു കിതക്കാൻ തുടങ്ങി… അപ്പോളും അവൻ ക്രുദ്ധനായി അവളെ തന്നെ നോക്കി നിന്നു…
തള്ളേ മോളോട് പറഞ്ഞേക്.. അവൾക് ദത്തൻ അല്ലാതെ വേറൊരുത്തനും വരാൻ പോകുന്നില്ലെന്ന്….
അവൻ ക്രുദ്ധനായി പടി കടന്നു പുറത്തേക് പോയി…
അമ്മ പല്ലവിയെ ചേർത്തു പിടിച്ചു… നീ എന്തിനാ മോളെ അവനോട് വെറുതെ വഴക്കിനു പോയെ..
ഞാൻ വഴക്കിനു പോയതല്ല അമ്മ അവനാണ് എന്നോട് വഴക്കിനു വന്നതും കഴുത്തിനു കുത്തി പിടിച്ചതും…
കല്യാണം കഴിഞ്ഞാൽ എല്ലാം ശെരി ആകുമായിരിക്കും മോളെ…
അമ്മയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നവൾക്കു മനസ്സിലായി… അമ്മക് അച്ഛനെ പേടിയാണ്…..
ഇവിടെ എന്റെ വീട്ടിൽ നിന്നു അവനു എന്റെ കഴുത്തിനു കുത്തി പിടിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ അവിടെ മേലേടത്തു ചെന്നാൽ എന്തായിരിക്കും അവസ്ഥ…
അവിടെ നിന്റെ അമ്മാവനും അമ്മായിയും ഒക്കെ ഇല്ലേ മോളെ.. പിന്നെ നീ പഠിച്ചപ്പോൾ അവിടല്ലേ നിന്നത്…
വെറുതെ അല്ലല്ലോ അമ്മേ അവിടുത്തെ അടിമയെ പോലെ അല്ലേ… അവിടുള്ള എല്ലാ പണികളും ഞാനും നിധിയും കൂടല്ലേ ചെയ്തോണ്ടിരുന്നേ….
എല്ലാം ശെരിയാകും മോളെ.. നമുക്ക് പ്രാർത്ഥിക്കാൻ അല്ലേ കഴിയൂ…
എന്റെ മോളെന്തെലും കഴിച്ചോ ഇന്ന്… മുത്തശ്ശി ആണ് ചോദിച്ചത്…
ഇല്ല
മോളെ അവൾക്കു ചോറെടുത്തു കൊടുക്ക്…
വാ മോളെ ഞാൻ ചോറെടുത്തു തരാം…
നല്ല വിശപ്പുണ്ടായിരുന്നെങ്കിലും അപ്പോൾ കഴിക്കാൻ തോന്നിയില്ല… ഒന്നും ഇറക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല..
ഞാൻ പിന്നെ കഴിച്ചോളാം അമ്മേ… അതും പറഞ്ഞു പല്ലവി അവളുടെ റൂമിലേക്കു നടന്നു….
റൂമിലെത്തി വേഷം പോലും മാറാതെ കട്ടിലിലേക് കമിഴ്ന്നു വീണു…
ഉള്ളിലെ വിഷമം മുഴുവൻ കണ്ണുകളിൽ നിന്നും ധാര ധാര ആയി ഒഴുകി ബെഡിനെ നനയിച്ചു കൊണ്ടിരുന്നു….
കുറച്ചു കഴിഞ്ഞു അവൾ എണീറ്റു ജനലിനടുത്തേക് വന്നു… അതിന്റെ പാളികൾ തുറന്നിട്ടു… പുറത്തു അവളുടെ ജീവിതം പോലെ കട്ടപിടിച്ച ഇരുട്ടും.. അവൾ പെയ്തു തീർത്ത കണ്ണ് നീർ പോലെ മഴയും ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു
ദത്തൻ പറഞ്ഞ വാക്കുകൾ തനിക്കു കാമുകൻ ഉണ്ടോ എന്നു… അത് വീണ്ടും വീണ്ടും അവളുടെ ഉള്ളിൽ കിടന്നു നീറി…
കാമുകൻ… പ്രണയം..
അവൾക് അത് ഓർക്കുമ്പോൾ ചിരിയാണ് വന്നതു … ദത്തൻ എന്ന കാലന്റെ താലി ചരടിൽ ജീവിതം കൊരുത്തിടും മുൻപ് ഒരിക്കൽ എങ്കിലും പ്രണയത്തിന്റെ മാധുര്യം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ… അതിന്റെ അനുഭൂതി നുകരാൻ കഴിഞ്ഞിരുന്നെങ്കിൽ..
പ്രണയം അതൊരു വാഗ്ദാനം ആണ്.. ജീവനുള്ള കാലത്തോളം.. പരസ്പരം കണ്ണും കരളും ആയി കഴിഞ്ഞു കൊള്ളാമെന്നു കൊടുക്കുന്ന വാഗ്ദാനം..
അവൾ ജനലഴിയിലേക് മുഖം ചേർത്തു….മുകളിലെ മേൽക്കൂരയിൽ നിന്നും താഴേക്കു പതിച്ചിരുന്ന മഴ തുള്ളികൾ ചെറിയ കാറ്റിൽ അവളുടെ മുഖത്തേക് തെറിച്ചു വീണു…
അവൾ ഓർത്തു മഴയുടെയും ഭൂമിയുടെയും പ്രണയം… ഒരോ വട്ടവും ഭൂമിയിലേക്ക് പെയ്തു തീരുമ്പോൾ മഴയെന്ന കാമുകൻ അവൻറെ കാമുകിക് കൊടുക്കുന്നുണ്ടാവും വീണ്ടും നിന്നെ പുൽകാൻ ഞാൻ വരുമെന്ന വാക്ക്… എന്നും അവൾ കാത്തിരിക്കുന്നുണ്ടാവും അവളെ പുല്കാനായി വരുന്ന മഴയെയും… അതിൽ നനയാനും… അവൻ പെയ്യുന്ന പ്രണയത്തിൽ നിറയാനും….
ഓര്മയിലേക് ദത്തന്റെ മുഖം വന്നു.. ആ ഓർമകളെ കളയാൻ എന്ന വണ്ണം അവൾ തല രണ്ടു വശത്തേക്കും കുടഞ്ഞു…
മോളെ പിന്നിൽ നിന്നും വിളി കേട്ടു.. മുത്തശ്ശി ആണ്..
എന്താ മുത്തശ്ശി.. മുത്തശ്ശി എന്തിനാ വയ്യാതെ പടി കയറി വന്നേ…
അത് സാരമില്ല.. മോളു കുളിച്ചു വസ്ത്രം മാറി വാ… ഇന്നത്തെ ദിവസം ഒന്നും കഴിച്ചതല്ലലോ..
കുളിച്ചു കൊണ്ട് നിക്കുമ്പോൾ കുളി മുറിയിലെ കണ്ണാടിയിൽ നോക്കി… ദത്തൻ പിടിച്ച ഭാഗം ചുവന്നു വന്നിരുന്നു.. അവൻറെ വിരലുകൾ അമർന്ന ഭാഗം തിണർത്തു വന്നിരുന്നു….
വധ ശിക്ഷക്ക് വിധിക്ക പെട്ട പ്രതിയാണ് താൻ… കഴുത്തിൽ ദത്തന്റെ കൊലക്കയർ എന്ന താലി ചരട് വീഴാൻ ദിവസങ്ങൾ മാത്രം… ദത്തന്റെ വാക്കുകൾ പിന്നെയും ഓർമ വന്നു…അവൾക്കു നിധിയെ വിളിക്കണം എന്നു തോന്നി… അവൾ കുളിച്ചു പുറത്തു വന്നു… മുത്തശ്ശി അപ്പോളും അവളെ കാത്തു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…
പല്ലവി മുത്തശ്ശിയുടെ കൂടെ താഴേക്കു ഇറങ്ങി… അച്ഛൻ ഊണ് കഴിച്ചിട്ട് പോയിരുന്നു.. അച്ഛനും മുത്തച്ഛനും കഴിച്ച പാത്രം..അമ്മ എടുത്തു അടുക്കളയിലേക്കു കൊണ്ട് പോകുന്ന കണ്ടു….
പല്ലവി ടേബിളിന്റെ ഒരു സൈഡിൽ കസേരയിലേക് ഇരുന്നു… കുളിച്ചും കൂടെ കഴിഞ്ഞപ്പോളേക്കും വിശപ്പ് അവളെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു…
പാത്രത്തിലേക്കു വിളമ്പിയ ചോറും കറിയും അവൾ ആർത്തിയോടെ ആണ് ഒരു ഉരുള ഉരുട്ടി വായിലേക്ക് വെച്ചത്…
ഉരുട്ടി ഉരുട്ടി കേറ്റു… നാണമില്ലാതെ തിന്നുന്നെന് ഒരു കുറവും ഇല്ല…
ഞാൻ പറയുന്നത് കേൾകാം എന്നുള്ളവർ മാത്രം ഇവിടെ നിന്നാൽ മതി അതെനി ഭാര്യ ആയാലും അമ്മ ആയാലും മകൾ ആയാലും… അവിടേക്കു വന്ന പല്ലവിയുടെ അച്ഛൻ വിശ്വനാഥന്റെ വാക്കുകൾ പല്ലവിയെ നോക്കി ആയിരുന്നു…
വായിലേക്ക് ഇട്ട ഉരുള ഇറക്കണോ തുപ്പണോ എന്നറിയാതെ പല്ലവി ഒരു നിമിഷം ഇരുന്നു… ആ ഉരുള അവൾ കയ്യിൽ എടുത്തു പാത്രത്തിലേക്കു തന്നെ ഇട്ടു… നിറഞ്ഞു വന്ന കണ്ണുകൾ…തുളുമ്പാതിരിക്കാൻ അവൾ ശ്രദ്ധിച്ചു…