അങ്ങാടിയിൽ എത്തുന്നത് വരെ കൃഷ്ണേട്ടൻ അവളോട് ഓരോന്ന്
ചോദിച്ചു കൊണ്ടിരുന്നു.അയാൾക്കാണോ സംസാരിക്കാൻ വിഷയത്തിന് ബുദ്ധിമുട്ട്?. തറവാട്ടിലെ എല്ലാരേയും അവളെക്കാൾ വ്യക്തമായിട്ട് അയാൾക്കറിയാം.
” ഇവിടെ നിർത്തിയാ മതി”
അങ്ങാടിയിൽ എത്തിയപ്പോൾ അവൾ അയാളെ തോണ്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും പേഴ്സിൽ നിന്ന് അൻപത് രൂപ എടുത്തവൾ കയ്യിൽ ചുരുട്ടി പിടിച്ചിരുന്നു.
“മോളെ വീട്ടിലാക്കാനാ അവൻ പറഞ്ഞേക്കുന്നെ…
വഴി പറഞ്ഞു തന്നാ മതി… ”
അവളെനോക്കി പറഞ്ഞുകൊണ്ട്
അയാൾ വീണ്ടും വണ്ടി ഓടിച്ചു.
“മുത്തപ്പാ വീട്ടിലേക്കെത്തുമ്പോഴേക്കും പത്തഞ്ഞൂറു രൂപയാവും. എന്റെ കയ്യിലില്ല. വിളിച്ചൊര് തന്നെ കൊടുത്തോട്ടെ..
നാറി…ചെറ്റ, പട്ടി, തെണ്ടി….
അവൾ അവനെ ഓർത്തു കൊണ്ട് ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് വഴിയോര കാഴ്ചകളിലേക്ക് നോട്ടം പായിച്ചു.
അച്ഛമ്മയോടൊപ്പം ചൂൽ നിർ മാണത്തിലാണെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. പെണ്ണ് വീട്ടിൽ എത്തിയോ ഇല്ലേന്ന് ഒരു പിടിയും ഇല്ലാ. സഹികെട്ട് അവൾക്ക് ഡയൽ ചെയ്തു പക്ഷെ ആദ്യത്തെ റിങ്ങിനു മുന്നേ തന്നെ കട്ടാക്കി.
ഹും കണ്ണന്റെ പട്ടി വിളിക്കും ആ വഞ്ചകിയെ…
മനസ്സമാധാനം കിട്ടുന്നില്ലല്ലോ. അതിനിടെ അച്ഛമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതിനൊക്കെ ഞാൻ പരസ്പര ബന്ധമില്ലാതെ മറുപടിയും കിട്ടി.
ഗത്യന്തരമില്ലാതെ ചിന്നുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.
“പുതിയ പ്രശ്നം എന്താടാ..?
ഫോണെടുത്ത ഉടനെ അവൾ ചോദിച്ചു.
“ഡീ അമ്മു ഒറ്റക്ക് വീട്ടിലേക്ക് പോയതാ. നീ പെട്ടന്ന് അവളെ വിളിച്ച് എവിടെത്തീന്ന് ചോദിച്ചേ.
എനിക്കൊരു സമാധാനം ഇല്ലാ…
“ആ ഇപ്പൊ ചോദിക്കാം…
ഇവറ്റകളെക്കൊണ്ട് സ്വസ്ഥത ഇല്ലാലോ ദൈവമേ.. .. “
അവൾ നുള്ളിപൊറുക്കി കൊണ്ട് ഫോൺ വെച്ചു.
അൽപ്പ സമയത്തിന് ശേഷം അവൾ തിരിച്ചു വിളിച്ചു.
“എന്തായെടീ അവൾ പണ്ടാരമടങ്ങിയോ…?
ഞാൻ കുറച്ച് ജാഡ കാണിച്ചു..
“വീട്ടിലെത്തീട്ട്ണ്ട്…..
“അത് പറയുമ്പോ എന്താ നിനക്കൊരു ഉന്മേഷം ഇല്ലാത്തെ..?
അവളുടെ ശബ്ദത്തിലെ തളർച്ച ശ്രദ്ധിച്ച ഞാൻ ചോദ്യമുയർത്തി.
“ആ തെണ്ടീടെ ഏജന്റായിട്ട് വർക്ക് ചെയ്യാൻ നാണം ഇല്ലേന്ന് ചോദിച്ചു ആ ദുഷ്‍ട….!
അവൾ ചമ്മലോടെ പറഞ്ഞു.
അങ്ങനെ രണ്ട് ദിവസങ്ങൾ കൂടെ കഴിഞ്ഞു.തള്ളി നീക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി. രണ്ട് പേരും ഒരു ഫോൺ പോലും ചെയ്തില്ല.എന്റെ അവസ്ഥ ഭീകരമായിരുന്നു.എനിക്കവളെ കാണാതെ നിക്കാൻ വയ്യാ എന്ന അവസ്ഥയായി. പക്ഷെ എന്ത് ചെയ്യും അവളുടെ വീട്ടിലേക്ക് കയറി ചെന്നാൽ കാളിയുടെ പെരുമാറ്റം എന്താവും എന്നുറപ്പില്ല. അങ്ങനെ ആകെ വീർപ്പു മുട്ടി കഴിഞ്ഞു കൂടുകയാണ്. അമ്മു തറവാട്ടിൽ ഇല്ലാത്തത് കൊണ്ട് അച്ഛമ്മയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയി. അവിടെ ആവുമ്പോൾ പാചകത്തിനും വാചകത്തിനും ലച്ചു ണ്ടല്ലോ. സന്ധ്യക്ക് ഞാൻ ഉമ്മറത്ത് ലച്ചുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്. അച്ഛമ്മ കുറച്ചപ്പുറത്ത് ചാരു കസേരയിൽ ഇരിപ്പുണ്ട്.
“എനിക്കവളെ കാണാതെ പറ്റണില്ല ലച്ചൂ……’
മനസ്സിലെ വിങ്ങൽ സഹിക്കാതായപ്പോൾ ഞാൻ മുഖമുയർത്തി അമ്മയെ നോക്കിപറഞ്ഞു.
ഒക്കെ സ്വയം വരുത്തി വെച്ചതല്ലേ..?
അമ്മ പുച്ഛത്തോടെ എന്നെ നോക്കി.
“അപ്പൊ അവള് ചെയ്തതോ…?
എത്ര മറക്കാൻ ശ്രമിച്ചിട്ടും അവളുടെ ആ ചെറ്റത്തരം എന്റെ മനസ്സീന്ന് പോവുന്നുണ്ടായിരുന്നില്ല.
“അവളല്ലെന്ന് പറഞ്ഞില്ലേ നിന്നോട്.. !
ലച്ചുവിന്റെ ശബ്ദം ഉയർന്നു.
“പിന്നെ അശരീരി കേട്ടതായിരിക്കും..
മരുമോളെ ന്യായീകരിക്കാൻ എന്താ ഉത്സാഹം.. “
എനിക്കാ ന്യായീകരണം തീരെ ഇഷ്ടപ്പെട്ടില്ല.
“നീയിങ്ങു വന്നേ പൊട്ടാ…
ലച്ചു എന്നെ എണീപ്പിച്ച് അകത്തേക്ക് കൊണ്ട് പോയി റൂമിലെത്തിയപ്പോൾ ലച്ചു എന്റെ നേരെ തിരിഞ്ഞു നിന്നു.
“നീ വിചാരിക്കുന്ന പോലെ അമ്മു അല്ല എന്നെ നിങ്ങടെ ബന്ധം അറിയിച്ചത്… !
പിന്നെ?
അതറിയാനുള്ള ആകാംഷ എന്നിൽ നുരഞ്ഞു പൊന്തി
