“ഏയ് ഞാൻ വെറുതെ പറഞ്ഞതൊന്നുമല്ല. ഇന്നുമുതൽ ഞാൻ നിന്റെ ഏതാഗ്രഹവും സാധിച്ച് തരും …..”
“ഓഹോ…. എങ്കി ലിവിടുന്ന് താഴേക്കെടുത്ത് ചാടിയേ നോക്കട്ടെ …..”
ഒന്ന് ഞെട്ടിയെങ്കിലും എന്റെ മനസ്സ് അവൾക്ക് വേണ്ടി എന്തിനും തയ്യാറായിരുന്നു. ഞാൻ ഇരുന്ന തിട്ടയിൽ നിന്നെണീറ്റ് ചാടാനൊരുങ്ങി. ഞാൻ എണീക്കുന്ന ഭാവം കണ്ടപ്പോഴെ അപ്പുറത്തൊരുത്തി ചാടി എന്നീറ്റ് എന്റെ അരുകിലെത്തിയിരുന്നു.
കാറ്റത്ത് പാറി പറന്ന എന്റെ ഷർട്ടിന് പുറകിൽ ഗീതു പിടിച്ചു..
“ഇനി എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും പോയ കാലവും പ്രായവുമൊക്കെ തിരിച്ച് വരുമോ ഗോവിന്ദേട്ടാ….”
“നമ്മുക്ക് അതിന് 50 ഉം 60 ഉം ഒന്നുമായില്ലല്ലോ ഗീതു . 29 ഒക്കെ ഒരു പ്രായമാണോ ? ഇപ്പൊ ഉള്ള പിള്ളേരൊക്കെ കല്യാണം കഴിക്കുന്നത് 29 വയസ്സിലാ… നമ്മൾ നഷ്ടപ്പെടുത്തി കളഞ്ഞ ആ കാലഘട്ടം തിരിച്ച് പിടിക്കാൻ നമ്മുക്കിനിയും സമയമുണ്ട്. ”
“എന്നാലും കല്യാണം കഴിഞ്ഞ സമയത്തുള്ള ആ ഒരു വൈബൊക്കെ ഇനി ഒരിക്കലും തിരിച്ച് കിട്ടൂല്ല … “
“അതില്ലാ… പക്ഷെ ……”
“പക്ഷെ ?…..”
“പക്ഷെ നമ്മൾ ശ്രമിച്ച് നോക്കുന്നതിൽ തെറ്റില്ലല്ലോ… നോക്ക് ഇപ്പൊ നമ്മൾ മാത്രമേ ഉള്ളൂ. നാട്ടിൽ നിന്ന് വളരെ അകലെ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ ശല്യമില്ല. നമ്മൾ മാത്രം….. ഒരു കുട്ടി കൂടെ ആവുമ്പോൾ നമ്മൾ ആ തിരക്കിലേക്ക് പോവും. അതിന് മുമ്പ് , വയസ്സ് ക്കാലത്ത് ഓർത്ത് പങ്കുവയ്ക്കാൻ നമ്മുക്ക് അല്പമെങ്കിലും രസമുള്ള കഥകൾ വേണ്ടേ…..”
എന്റെ വാക്കുകളിൽ ഒരേ സമയം ആവേശവും എന്നാൽ അവിശ്വസനീയതയും ഗീതൂന്റെ കണ്ണിൽ തെളിഞ്ഞു.
“ഗോവിന്ദേട്ടൻ തന്നെയാണോ ഈ സംസാരിക്കുന്നേ?……..”
“ഓ… നീ കൂടുതൽ കളിയാക്കുമൊന്നും വേണ്ട ..ഞാനത്രയ്ക്ക് ബോറനൊന്നുമല്ല…..ഞാനും മാറിയ താടി ഗീതേ….. അല്ല മാറ്റിയതാ… എന്റെ ജീവിത സാഹചര്യങ്ങളും പ്രാരബ്ദവുമൊക്കെ…വെറും തല്ലിപൊളി ആയി നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് …: അത് പറയുമ്പോൾ കൃത്യമമായ ഒരു ചിരി മുഖത്ത് പടർത്താൻ ഞാൻ മറന്നില്ല.
കാറ്റിലെ കുളിര് കൂടിയ പോലെ . നിറഞ്ഞ് നിന്ന നക്ഷത്രങ്ങളെ ഇരുണ്ട ചാക്കിലാക്കിയ പോലെ കാർമേഘങ്ങൾ ഉരുണ്ടു കൂടി….
ഞാൻ ഗീതൂനേം ചേർത്ത് പിടിച്ച് ടെറസ്സിലെ ബൾബ് ഘടിപ്പിച്ചിരുന്ന തൂണിൽ ചാരി ഇരുന്നു. ജാമ്പവാന്റെ കാലത്തെ അനുസ്മരിപ്പിച്ച ആ ബൾബും ഹോൾഡറുമൊക്കെ നമ്മുടെ വീട്ടിന് ഒരു കൊച്ച് ബംഗ്ലാവിന്റെ ഛായ നൽകി….
ഗീതു എന്റെ നെഞ്ചിൽ ചാരികിടന്നു. ഞാനവളുടെ തോളിലൂടെ കൈയിട്ടു അവളെ ചേർത്ത് പിടിച്ച്
ചൂടേകി….
“പൊന്നുസേ നിന്റെ വീട്ടിൽ കൊറെ ട്രോഫി അടുക്കി വച്ചിട്ടുണ്ടല്ലോ അതൊക്കെ നിനക്ക് മരം ക്കേറ്റത്തിന് കിട്ടിയതാ?……”
“ഹൊ…. അത് ഇന്നേലുമൊന്ന് ചോദിക്കാൻ തോന്നിയല്ലോ……. ശരിക്കും പറഞ്ഞാൽ അതൊക്കൊ സ്ക്കൂളീന്ന് കിട്ടിയതാ വല്യതൊകെ എന്റെ റൂമിലെ പെട്ടീലാ ഞാൻ വച്ചിരിക്കണേ..”
“പെട്ടിയോ …. ഏത് പെട്ടി…..?”
“ആഹ് അതറിയണോങ്കിലേ വല്ലപ്പോഴുമെന്റെ വീട്ടില് വരണം മുറീലോക്കെ കേറണം ”
നെഞ്ചിലൊരു നുള്ള് ….
ശരിയാ ഞാൻ ശരിക്കും അവൾടെ വീട്ടിൽ നിന്നിട്ടില്ല. ഒന്നോ രണ്ടോ ദിവസമെന്തോ നിന്നിട്ടുണ്ട്. എനിക്കെലായ്പ്പോഴും തിരക്കായിരുന്നു. പിന്നെ സ്ഥലം മാറിം കിട്ടി ഇവിടെ വന്നേ പിന്നേ എന്റെ വീട്ടിൽ പോലും പോയിരുന്നത് വിരളമായിരുന്നു…..
“നീ അതൊക്കെ എന്തിന് കിട്ടിയെന്ന് പറഞ്ഞില്ല….. ”
“അതൊക്കെ എനിക്ക് ഡാൻസിന് കിട്ടിയതാ…”
“ഡാൻസിനോ… ?”
എനിക്കത്‌ഭുതം തോന്നി .. കളിക്ക് പോലും ഒരു ചുവട് വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല…
“ഓ ഡാൻസിന് …. ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ … ജില്ലാ കലോത്സവത്തിന് എനിക്ക് 2nd കിട്ടീട്ടുണ്ട് ഡിഗ്രി പഠിക്കുമ്പോ ….”
“ഏഹ് ഇതൊന്നും നീ എന്നോടിത് വരെ …..?”
“അങ്ങോട്ട് പറയുന്നതിനേക്കാളും ഇങ്ങോട്ട് ചോദിച്ചിട്ട് പറയുന്നതാണ് ശരീന്ന് തോന്നി. പിന്നേ ഏട്ടനും എന്നോട് ഒന്നും പങ്കു വയ്ക്കൂ ലാർന്നല്ലോ …ഞാനെന്തേലും ചോദിച്ചാൽ ദേഷ്യവും . എന്നാലും അമ്മയോട് ചോദിച്ച് പണ്ടത്തെ കൊറേ കാര്യങ്ങൾ ഞാൻ ഏട്ടനെപ്പറ്റി മനസിലാക്കീട്ടുണ്ട്… ”
