ഞാൻ 5അടിപൊളി  

അഭിലാഷ് പുഞ്ചിരിയോടെ പറഞ്ഞു.

 

“പുറത്തിറങ്ങിയാൽ പിന്നെ പോലീസിന്റെ ചോദ്യം ചെയ്യലാണ്.. ഈ കൊറോണ കാരണം ആണ് ഇത്രേം ദിവസം ആയിട്ടും ഇങ്ങോട്ടൊന്നു വരാൻ പറ്റാഞ്ഞത്.”

അമ്മ ദേവുവിനോട് പറഞ്ഞു.

“മോളെ.. കുടിക്കാൻ വെള്ളം കൊണ്ട് കൊടുക്ക്.”

ദേവു അപ്പോൾ തന്നെ അടുക്കളയിലേക്ക് പോയി.

“കറിയൊക്കെ അടുപ്പത്ത് ഇരിക്കയാണ്. ഞാനും അങ്ങോട്ട് പോകട്ടെ.”

അമ്മയും അവിടെ നിന്നും പിൻവലിഞ്ഞു.

“കൈ ഇപ്പോൾ എങ്ങനെ ഉണ്ട്?”

“മുറിവ് ഉണങ്ങിയിട്ടില്ല.. അതിനിനിയും കുറച്ച് ദിവസം എടുക്കും.. മാംസം കുറച്ചങ്ങു പോയിരുന്നു.”

“വിരൽ അനക്കണ്ട.. അനങ്ങും തോറും മുറിവുണങ്ങാനും ലേറ്റ് ആകും.”

“വിരലനങ്ങിയാൽ ഇപ്പോഴും വേദനയുണ്ട്.”

അപ്പോഴേക്കും ദേവു നാരങ്ങാ വെള്ളവുമായി അവിടേക്ക് വന്നു.

അവളുടെന്ന വെള്ളം വാങ്ങി കൊണ്ട് അഭിലാഷ് പറഞ്ഞു.

“ഇത് സംഭവിച്ച ദിവസം ഞാൻ ഇവളെ വിളിച്ചപ്പോൾ കുറെ കരച്ചിലും നിലവിളിയും മാത്രം.. എന്താ സംഭവം എന്ന് വച്ചാൽ പറയുന്നുണ്ടോ, അതും ഇല്ല.. നിന്നെ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല. ഞാനാകെ പേടിച്ചു പോയി.. പിന്നെ അച്ഛനെ വിളിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.”

ദേവുവിന്റെ മുഖത്ത് ചെറിയ ജാള്യത നിറഞ്ഞു.

“അത് ഞാൻ അന്ന് ശരിക്കും പേടിച്ചു പോയി. ഇവന്റെ വിരലൊന്ന് കാണണമായിരുന്നു.. എന്റെ ഡ്രസ്സ് മൊത്തം ബ്ലഡ് ആയിരുന്നു.”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

“രണ്ടു ദിവസം എടുത്തു ഇവൾ കരച്ചിൽ നിർത്താൻ. എന്നെ കാണുമ്പോൾ കാണുമ്പോൾ കരച്ചിൽ ആയിരുന്നു.”

ദേവുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് അഭിലാഷ് പറഞ്ഞു.

“അബദ്ധത്തിലായാലും ദേവു കാരണം അല്ലെ അങ്ങനെ സംഭവിച്ചത്. അതിന്റെ വിഷമത്തിൽ കരഞ്ഞതാകും.”

അപ്പൊഴേക്കും കടവരെ പോയിരുന്ന അച്ഛനും വീട്ടിൽ എത്തി.

പിന്നെ എല്ലാപേരും കൂടി ഒരുമിച്ചിരുന്നായി സംസാരം.

ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞാണ് അഭിലാഷ് വീട്ടിൽ നിന്നും പോയത്. ഇതിനിടയിൽ അഭിലാഷിനും ദേവുവിനും മാത്രം ആയി സംസാരിക്കാനുള്ള അവസരവും ഞങ്ങൾ കൊടുത്തിരുന്നു. അവർ തമ്മിൽ സംസാരിക്കുന്ന സമയത്ത് ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ നല്ല സന്തോഷവതി ആയിരുന്നു അപ്പോഴെല്ലാം. ദേവു മനസുകൊണ്ട് അഭിലാഷിനെ അംഗീകരിച്ചു തുടങ്ങിയെന്ന് ഇന്നത്തെ ഒരു ദിവസം കൊണ്ട് എനിക്ക് പൂർണമായും മനസിലായി. അത് എനിക്കും സന്തോഷം പകർന്നു.

 

ദേവുവിന്റെ വീടിന്റെ പടിയിൽ നിന്നുകൊണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി. മണ്ഡപത്തിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞിരുന്നു. കുറച്ച് സമയത്തിനകം പെണ്ണും ചെറുക്കനും മണ്ഡപത്തിലേക്ക് വരും.

പന്തലിൽ ഒരു എഴുപതിൽ താഴെ ആൾക്കാരെ ഉള്ളു.

കൊറോണ കഴിഞ്ഞിട്ട് കല്യാണം നടത്താം എന്നും വിചാരിച്ചിരുന്നാൽ അടുത്തൊന്നും കല്യാണം നടക്കില്ലെന്ന് മനസിലായതിനാൽ രണ്ടു കൂട്ടരും ചേർന്ന് എടുത്ത തീരുമാനം ആയിരുന്നു ഗവണ്മെന്റ് അനുവദിച്ചപോലെ വളരെക്കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ച് കല്യാണം നടത്താം എന്ന്.

എന്നെ സംബന്ധിച്ച് എന്ന് കല്യാണം നടത്തുന്നതിലും എനിക്കും അച്ഛനും ബുദ്ധിമുട്ടില്ലായിരുന്നു.

കാരണം.. ആദ്യ വിവാഹം ഡിവോഴ്സ് ആയപ്പോൾ തിരിച്ച് കിട്ടിയ സ്വർണം അതുപോലെ ബാങ്ക് ലോക്കറിൽ വച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വർണം എടുക്കാൻ പോയി സമയം കളയണ്ട. പിന്നെ കല്യാണ വർക്ക് ഫുൾ എടുത്ത് ചെയ്തോണ്ടിരുന്ന എനിക്ക് ബാക്കി കാര്യങ്ങൾ നടത്തുന്നതിലും ഒരു ബുദ്ധിമുട്ടും ഒന്നും ഇല്ലായിരുന്നു. പിള്ളേരെ വിളിച്ച് പറഞ്ഞാൽ മതി അവർ വന്നു എല്ലാം ഭംഗിയായി ചെയ്തോളും. വളരെ കുറച്ച് ആൾക്കാർ മാത്രം പങ്കെടുക്കുന്ന കല്യാണം ആയതിനാൽ വീട്ടിൽ വച്ചുതന്നെ നടത്താമെന്നും ഞങ്ങൾ തീരുമാനിച്ചു.

ഇന്ന് കല്യാണത്തിന്റെ അന്ന് പൊട്ടിമുളച്ച ദേവുവിന്റെ സ്വന്തത്തിൽ ഉള്ള രണ്ടു കാരണവന്മാർ രക്ഷാധികാരം സ്ഥാപിക്കാനായി ഓരോ നിർദ്ദേശങ്ങളുമായി നടക്കുന്നുണ്ട്. എന്നാൽ എന്തോ വാശിയിലെന്നപോലെ എന്റെ അച്ഛൻ എല്ലായിടത്തും ഓടി നടന്ന് അവർക്ക് മുന്നേ ചെയ്യേണ്ട കാര്യങ്ങൾ ഓരോരുത്തരോടും നിർദ്ദേശിക്കുന്നുണ്ട്.

എന്റെ ചുണ്ടിൽ ചെറുതായി ചിരി നിറഞ്ഞു.

കല്യാണ വർക്കിൽ ഉള്ളത് മൊത്തം എന്റെ ആൾക്കാർ ആയതിനാൽ എന്റെ അച്ഛൻ പറയുന്നതേ അവർ കേൾക്കുകയുള്ളു. ദേവുവിന്റെ കരണവന്മാർക്ക് ചുമ്മാ ഓരോന്ന് പറഞ്ഞ് നടക്കാം എന്ന് മാത്രം.

വിരലിലെ മുറിവ് ഭേദമായി വരുന്നതേ ഉള്ളു. അതുകൊണ്ട് എല്ലാം ഇങ്ങനെ മേൽനോട്ടം വഹിച്ച്‌ നിൽക്കുകമാത്രമാണ് എന്റെ ചുമതല. എന്റെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ പിള്ളേർ ചെയ്തോളും.

കുറച്ച് മുൻപാണ് അഭിലാഷും കൂട്ടരും എത്തിയത്. അവരെ സ്വീകരിച്ച് ഇരുത്തി അഭിലാഷിനെ വീട്ടിനകത്തെ ഒരു മുറിയിൽ ആക്കിയിട്ട് വരുകയായിരുന്നു ഞാൻ.

പടികൾ ഇറങ്ങി പന്തലിലേക്ക് നടക്കുമ്പോഴാണ് ഒരു പെൺകുട്ടി എന്നെ മറികടന്ന് പോയത്.. എവിടേയോ കണ്ട് നല്ല പരിചയം പോലെ.

തിരിഞ്ഞ് നോക്കുമ്പോൾ അവളും എന്നെ നോക്കി നിൽക്കുകയാണ്.

ഒരു നീലയും ഗോൾഡും കലർന്ന കളറിൽ ഉള്ള സാരി ആണ് ഉടുത്തിരുന്നത്. മുടിയിൽ മുല്ലപ്പൂ കൂടിയിട്ടുണ്ട്. ഒരു വെളുത്ത സുന്ദരി കുട്ടി.

 

ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവളിൽ നിന്നും ചോദ്യം വന്നു.

“ഏട്ടന് എന്നെ മനസ്സിലായോ?”

അപ്പോഴേക്കും എനിക്ക് ആളെ മനസ്സിലായിരുന്നു. എങ്കിലും ഞാൻ സംശയത്തോടെ ചോദിച്ചു.

“പ്രിയ അല്ലെ?”

പുഞ്ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.

ദേവു ഒരിക്കൽ എനിക്കുവേണ്ടി ആലോചിക്കാം എന്ന് പറഞ്ഞ അവളുടെ ഹോസ്റ്റൽ റൂം മേറ്റ് ആണ് പ്രിയ. ഫോണിൽ ഫോട്ടോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു.

“നേരിട്ട് കണ്ടിട്ടില്ലെന്ന് ഉള്ളു, ദേവു ചേച്ചി പറഞ്ഞ് ഏട്ടനെ നന്നായിട്ടറിയാം. ചേച്ചി എന്ത് പറഞ്ഞ് തുടങ്ങിയാലും അവസാനം വന്ന് നിൽക്കുന്നത് ഏട്ടനിൽ ആയിരിക്കും.

“ദേവു പ്രിയയെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ നേരിട്ട് കൊണ്ടുവന്ന് കാണിക്കാം എന്നൊക്കെ പറഞ്ഞതായിരുന്നു.”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“ഇപ്പോൾ എന്തായാലും ചേച്ചി കാരണം തന്നെ നമ്മൾ നേരിട്ട് കണ്ടില്ലേ..”

അവളുടെ മറുപടി കേട്ട് ഞാനും ചിരിച്ചു.

“ചേച്ചി എവിടെ?”

“അവൾ അകത്തെ റൂമിൽ ഉണ്ട്. ഒരുങ്ങി കഴിഞ്ഞു.”

“ഞാനൊന്ന് പോയി ചേച്ചിയെ കാണട്ടെ. തിരക്കിപ്പിടിച്ച് ഇങ്ങ് എത്തിയപ്പോഴേക്കും കുറച്ച് ലേറ്റ് ആയി പോയി.”

ശരിയെന്ന അർഥത്തിൽ ഞാൻ പുഞ്ചിരിയോടെ തലയാട്ടി. എല്ലാരോടും പെട്ടെന്ന് കൂട്ടാകുന്ന ഒരു കാരക്ടർ ആണെന്ന് തോന്നുന്നു.

ഞാൻ നേരെ സദ്യ വിളമ്പുന്ന പന്തലിലേക്ക് നടന്നു.

അവിടെ ഇലയെല്ലാം ഇട്ട് തൊടുകറി വിളമ്പി തുടങ്ങിയിരുന്നു. താലികെട്ട് കഴിഞ്ഞയുടൻ ആൾക്കാർ കഴിക്കാൻ കയറും. അതുകൊണ്ട് ഇപ്പോഴേ വിളമ്പി വയ്ക്കുകയാണ്.

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *