ഞാൻ 12അടിപൊളി  

അവൾ മറുപടി ഒന്നും നൽകാതെ എന്റെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്നതിനു മുകളിൽ കൂടി വിരലോടിക്കുക മാത്രം ചെയ്തു.

“ദേവു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

“എന്താടാ?”

“നീ എനിക്ക് വേണ്ടി മാത്രമാണോ ഈ വിവാഹത്തിന് സമ്മതിച്ചത്?”

അവൾ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

“തുടക്കത്തിൽ ഏകദേശം അങ്ങനെയൊക്കെ തന്നെ ആയിരുന്നടാ. പക്ഷെ ഇപ്പോൾ എനിക്ക് ഈ വിവാഹത്തിൽ പൂർണ സമ്മതം ആണ്. അഭിയേട്ടൻ എന്നെ നന്നായി മനസിലാക്കിയിട്ടുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം. മാത്രമല്ല ഞാനും നീയും തമ്മിലുള്ള ബന്ധം എന്താന്നും പുള്ളിക്കാരന് വ്യക്തമായി അറിയാം. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണുന്നത്.”

അവൾക്ക് വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മനസിലായപ്പോൾ എന്റെ മനസ് നിറഞ്ഞു. ഇത്രയും നാളും അതൊരു ചെറിയ സംശയമായി എന്റെ മനസ്സിൽ കിടക്കുകയായിരുന്നു.

“നിനക്കൊരു കല്യാണമൊക്കെ വേണ്ടേ ഡാ ?”

“ആദ്യം നിന്റേത് ഒന്ന് കഴിയട്ടെ.. എന്നിട്ട് നീ തന്നെ എനിക്ക് ഒരാളെ തപ്പി കണ്ട് പിടിച്ചോ.”

അവളുടെ മുഖത്ത് ചിരി വിടർന്നു.

“അത് ഞാൻ ഏറ്റു.”

കുറച്ച് നേരം കൂടി ഞങ്ങൾ അങ്ങനെ ഇരുന്നിട്ടായിരുന്നു ഉറങ്ങാൻ പോയത്.

സത്യത്തിൽ അവൾ എനിക്കൊരു കൂട്ടുകാരി മാത്രം ആയിരുന്നോ?…

പെട്ടെന്നാണ് ആരോ എന്റെ തോളിൽ തട്ടുന്നത് ഞാൻ അറിയുന്നത്. ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി നോക്കുമ്പോൾ അച്ഛനാണ്.

“നിന്നെ എവിടെയൊക്കെ നോക്കി.. അവർ കഴിക്കാനിരുന്നു.”

അച്ഛൻ കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു.

“ഞാൻ പിന്നെ അകത്തുനിന്നു വല്ലോം കഴിക്കാം. സ്പൂൺ വച്ച് അവിടെ ഇരുന്നെങ്ങനാ കഴിക്കുന്നത്.”

 

അത് ശരിയാണെന്ന് തോന്നിയതിനാലാകും അച്ഛനും പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി.

ഞാൻ തൽക്കാലത്തേക്ക് അവിടെ നിന്ന ഒരു പയ്യനെ കൊണ്ട് ഒരു ഗ്ലാസിൽ പായസം ഒഴിപ്പിച്ചു കുടിച്ചു.

അവിടെ നിന്നും പന്തലിൽ പോയി ഇരുന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും ആഹാരം കഴിച്ച് കഴിഞ്ഞ ദേവു എന്റെ അടുത്തേക്ക് വന്നു. നന്നായി വിയർത്തിട്ടുണ്ട് അവൾ. രാവിലെ മുതൽ ഒരുങ്ങി നിൽക്കുകയല്ലേ.

“ഡാ.. നീ കഴിച്ചോ?”

“അഹ്.. കഴിച്ചൂടി..”

അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

“പായസം കുടിച്ചൂടി.”

അവൾ എന്റെ കൈയിൽ പിടിച്ചു.

“വാ.. നമുക്ക് അകത്ത് പോയി ചോറ് കഴിക്കാം.”

എനിക്ക് വാരി തരാനുള്ള പരിപാടി ആണ്.

“എനിക്ക് വിശപ്പില്ലടി.. രണ്ടു ഗ്ലാസ് പായസം കുടിച്ചു പിന്നെ പഴവും തിന്നായിരുന്നു.”

“നീ മര്യാദക്ക് വരുന്നുണ്ടോ?”

“ദേവു.. നീയാണ സത്യം എനിക്കിപ്പോൾ വിശപ്പില്ല.”

അത് കേട്ടപ്പോൾ അവൾക്കിത്തിരി വിശ്വാസം ആയെന്ന് തോന്നുന്നു. അവളൊന്ന് അടങ്ങി.

അപ്പോഴേക്കും അഭിലാഷും അവിടേക്ക് വന്നു. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അവിടെ കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.

ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അഭിലാഷിന്റെ ബന്ധത്തിൽ ഉള്ള ഒരാൾ വന്ന് ഇറങ്ങാൻ സമയം ആയെന്ന് അറിയിച്ചു.

അത്രയും നേരം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു ദേവുവിന്റെ മുഖം അത് കേട്ടപ്പോൾ ചെറുതായിട്ടൊന്ന് വാടി.

എന്റെ കൈയിൽ പിടിച്ചാണ് ദേവു കാറിനടുത്തേക്ക് നടന്നത്.

കാറിനടുത്ത് എത്തിയ അവൾ എന്റെ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു. കൂടുതൽ യാത്ര ചോദിയ്ക്കാൻ അവൾക്ക് വേറെ ആരും ഉണ്ടായിരുന്നില്ല.

പിന്നെ അവൾ എന്നെ ഒന്ന് നോക്കി. മുൻപൊരിക്കലും അവൾ ഇങ്ങനെ ഒരു കാറിൽ കയറി പോകുന്നത് ഞാൻ കണ്ടതാണ്. അന്ന് അവൾക്ക് യാത്ര ചോദിയ്ക്കാൻ എന്റെ അരികിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു അന്ന് അവൾ യാത്ര ചോദിച്ചത്.

അതുപോലൊരു നോട്ടം ആണ് അവൾ ഇപ്പോഴും എന്നെ നോക്കിയത്. പക്ഷെ ഈ പ്രാവിശ്യം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കരച്ചിലോടുകൂടി അവൾ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. ദേവു എന്നെ കെട്ടിപിടിച്ചിരുന്നില്ല. പക്ഷെ അവളുടെ മുഖം എന്റെ തന്നെ ആയിരുന്നു. ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചകർത്തി. എന്റെ കണ്ണും നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാൻ ഒന്നും അവളോട് പറഞ്ഞില്ല. എന്തെങ്കിലും മിണ്ടിയാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും. സങ്കടം നെഞ്ചിൽ നിറഞ്ഞ് നിൽക്കുകയാണ്.

 

അഭിലാഷ് എന്റെ കൈയിൽ ഒന്ന് അമർത്തിയ ശേഷം കാറിലേക്ക് ആദ്യം കയറി. ഞാൻ നിന്റെ ദേവുവിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നുള്ള ഒരു ഉറപ്പായിരിക്കിരിക്കണം അത്.

കരയുകയായിരുന്നു ദേവുവിനെയും ഞാൻ അഭിലാഷിന് പിന്നാലെ കാറിലേക്ക് കയറ്റി.

കാർ മുന്നോട്ട് നീങ്ങിയതും ഞാൻ പന്തലിലേക്ക് നടന്നു. മൂലയിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ പോയിരുന്നു കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങിയിരുന്ന കണ്ണുനീർ പെട്ടെന്ന് തുടച്ച് മാറ്റി. ആരെങ്കിലും എന്നെ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു എന്ന് എനിക്ക് മനസിലായി. തല ചരിച്ച് നോക്കുമ്പോൾ അഞ്ജലി ആണ്.

“നീ പോയില്ലായിരുന്നോ?”

“ഹസ്ബൻഡ് വിളിക്കാൻ വരും. വെയ്റ്റിംഗ് ആണ്.”

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വേറെ ഒന്നും ചോദിയ്ക്കാൻ ഉണ്ടായിരുന്നില്ല.

അഞ്ജു ഒന്ന് മുരടനാക്കിയപ്പോൾ ഞാൻ വീണ്ടും അവളെ നോക്കി.

“ദേവുവിന് ചെയ്യാനുള്ളതെല്ലാം നീ ചെയ്തു കഴിഞ്ഞു. ഇനി നിനക്കൊരു കൂട്ട് വേണ്ടേ?”

വിധിയുടെ വിരോധാഭാസം. എനിക്ക് ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണാണ് എന്നോട് ഇപ്പോൾ ഈ ചോദ്യം ചോദിക്കുന്നത്.

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.

എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.

ചിലപ്പോൾ മായയും ആഗ്രഹിക്കുണ്ടാകാം എനിക്ക് ഇനി ഒരു കൂട്ട് വേണമെന്ന്. അല്ലെ?…

അവസാനിച്ചു…

നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്. ഞാൻ മറുപടി നൽകും.

[നമ്മുടെ സൗഹൃദത്തെ ഒരിക്കൽ പോലും തെറ്റായ രീതിയിൽ കാണാതിരുന്ന നിന്റെ അമ്മയാണ് ദൈവം നിനക്ക് നൽകിയ ഏറ്റവും വലിയ ഭാഗ്യം ദേവു.](ഒരു യാത്രക്കിടയിൽ രണ്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ കഥ ആണിത്. അതിനാൽ തന്നെ പല രംഗങ്ങൾക്കും ഒരു പൂർണത വരുത്താൻ എനിക്കായില്ല.
എന്റെ ഉള്ളിൽ പതിഞ്ഞു കിടന്ന ചില രംഗങ്ങളും സംഭാഷങ്ങളും ഇവിടേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. അതുകൊണ്ട് തന്നെ പലർക്കും ഇത് ഇഷ്ട്ടപെട്ടു കാണുകയില്ല.. എന്ത് തന്നെയായാലും നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. സ്നേഹത്തോടെ ne – na.)