ഞാൻ 5അടിപൊളി  

.

ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.

വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.

ദേവുവിന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ആ അമ്മ എന്തിനായിരിക്കും തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നപ്പോൾ അവളുടെ കൂട്ടുകാരൻ മാത്രമായിരുന്ന എന്നോടുകൂടി അഭിപ്രായങ്ങൾ ചോദിച്ചിരുന്നത്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം എനിക്കായി മാത്രം വിട്ടു തരുകയും ചെയ്തിരുന്നു.

ബലി മണ്ഡപത്തിന്റെ അടുത്ത് നിന്നും മാറി ഞാൻ കടൽ തീരത്തേക്ക് നടന്നു. ഇളം വെയിലിന്റെ ചൂട് വർധിച്ചു വരുന്നു.

രാവിലെ ആയതിനാൽ ബലി ഇടാനായി വന്നവരും നടക്കാനായി വന്നവരും പിന്നെ കുറച്ച് പട്ടികളും അല്ലാതെ വേറാരും അവിടെ ഇല്ല.

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതേ കടൽ തീരത്ത് വച്ചായിരുന്നു ഞാനും ദേവുവും ബിബിനെ കുറിച്ച് സംസാരിക്കുന്നത്. ഒരുപക്ഷെ അവളുടെ ആദ്യ ഭർത്താവായ രാജീവിന്റെ ചതിയേക്കാൾ ദേവുവിനെ തളർത്തിയത് ബിബിന്റെ വഞ്ചനയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനും ദേവുവും മാസങ്ങളോളം പിണങ്ങി മിണ്ടാതിരിക്കാനും ഉള്ള കാരണവും മറ്റാരുമല്ലായിരുന്നല്ലോ.

പിന്നീടൊരിക്കലെന്നോ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്.. ജീവിതത്തിൽ ഇത്രയേറെ ഒറ്റപ്പെട്ടുപോയ സമയം അവൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന്.

ഒരു നനുത്ത കൈ തോളിൽ പതിഞ്ഞപ്പോൾ തിരിഞ്ഞ് നോക്കി. ദേവിക ആണ്. ബലി ഇട്ടു കഴിഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി കലങ്ങിയിരിക്കുന്നത് കണ്ടു. ചിലപ്പോൾ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കാരണമാകാം.

“കഴിഞ്ഞു.. പോകാം നമുക്ക്.”

കൈയിൽ ഉണ്ടായിരുന്ന അവളുടെ മൊബൈലും ബാഗും കൈമാറി ഞാൻ ബൈക്കിനടുത്തേക്ക് നടന്നു. ഒപ്പം അവളും.

കഴിഞ്ഞ രണ്ടു വർഷങ്ങൾ അവളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ആവിശ്യത്തിന് മാത്രം വലിപ്പമുള്ള ഒതുങ്ങിയ ശരീരം. ചെറിയ മങ്ങിയ വെളുപ്പ് നിറം. പിന്നെ എന്നും എന്റെ കളിയാക്കലുകൾ ഏറ്റു വാങ്ങുന്ന തോളിനു കുറച്ച് താഴെ നിൽക്കുന്ന മുടി. അവൾ ആ മുടിയുടെ നീളം കൂട്ടാനായി ഏതൊക്കെയോ എണ്ണകൾ വാങ്ങി തേയ്ക്കുന്നുണ്ട്. പക്ഷെ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. സത്യത്തിൽ മുടിക്ക് നീളം വേണമെന്ന് അവൾക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല. പിന്നെ മുടി വളർത്തി എന്നെ കാണിക്കാനുള്ള വാശിക്ക് കാണിക്കുന്നതാണ് ഈ പ്രഹസനമൊക്കെ.

ഞാൻ അവളോട് സമ്മതിച്ച് കൊടുക്കാത്ത ഒരു കാര്യം ഉണ്ട്. സാധാരണ പെൺപിള്ളേർക്ക് ഉള്ള മുടിയുടെ നീളമൊക്കെ അവൾക്കുണ്ട്. പക്ഷെ അവളെ ചുമ്മാ ദേഷ്യം പിടിപ്പിക്കാനായി അഞ്ജുവിനോടും മായയോടുമൊക്കെ താരതമ്യം ചെയ്യുന്നതാണ്.

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും അവൾ പിന്നിൽ കയറി ഇരുന്നു.

രാവിലെ ഇറങ്ങിയതാണ്. എനിക്ക് നന്നേ വിശന്നു തുടങ്ങിയിരുന്നു.

“ദേവൂ.. വീട്ടിൽ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ?”

 

“ഇല്ല.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.”

“എങ്കിൽ നമുക്ക് എന്റെ വീട്ടിൽ പോയി കഴിക്കാം.”

“വേണ്ടടാ.. നമുക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം.”

അവൾ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്ക് മനസിലായി.

വർക്കല മൈതാനം എത്തിയ ഞാൻ ബൈക്ക് റോഡരിലേക്ക് നിർത്തി. ബൈക്കിൽ നിന്നും ഇറങ്ങിയ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

ചുരിദാറിന്റെ ഷാൾ നേരെ ഇട്ട അവൾ എന്നോടൊപ്പം സുപ്രഭാതം ഹോട്ടലിലേക്ക് നടന്നു.

അവളോടൊപ്പം വർക്കല വന്നാൽ ഉള്ള പതിവാണ് സുപ്രഭാതം ഹോട്ടലിൽ നിന്നും ഒരു മസാല ദോശ. അതിനു വേണ്ടി തന്നെയാണ് അവൾ ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞതും.

ഹോട്ടലിൽ ചെറിയ രീതിയിലുള്ള തിരക്കുണ്ടായിരുന്നു.

എന്റെ പോലെ തന്നെ അവളുടെയും ഏറ്റവും പ്രിയപ്പെട്ട ആഹാരങ്ങളിൽ ഒന്നായിരുന്നു മസാല ദോശ. അതുകൊണ്ട് തന്നെ ഞങ്ങൾ പതുക്കെ ആസ്വദിച്ചേ അതെപ്പോഴും കഴിക്കുക ഉള്ളു.

കഴിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു.

“നീ നാളെ തന്നെ തിരിച്ച് പോകുന്നുണ്ടോ?”

“മ്മ്.. കഴിഞ്ഞ മാസം കുറച്ചധികം ലീവ് എടുത്തോണ്ട് ഈ മാസം ലീവിന്റെ കാര്യം നോക്കേ വേണ്ട.”

ഞാൻ ഒന്ന് മൂളി.

കഴിഞ്ഞ മാസം ഞാനും ദേവുവും കൂടി രാജസ്ഥാനിലെ ജയ്പൂരിൽ പോയിരുന്നു. അതിനാലാണ് അവൾക്ക് കുറച്ച് ലീവ് എടുക്കേണ്ടി വന്നത്. വല്ലപ്പോഴും കൂടി ഒരു യാത്ര ഞങ്ങളുടെ പതിവാണ് ഇപ്പോൾ. പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിന് പുറമെ അവിടത്തെ ആഹാരങ്ങളുടെ രുചി അറിയുന്നതും ഞങ്ങളുടെ ഇഷ്ട്ട പരിപാടി ആണ്. പിന്നെ നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രയിൽ അവളെ കൂടെ കൂട്ടുന്നതിൽ ഒരു ഉപയോഗം കൂടി ഉണ്ട്. ഹിന്ദിയും. ഇംഗ്ലീഷും അവൾ നല്ലപോലെ കൈകാര്യം ചെയ്യും. ഹിന്ദി ഞാൻ തപ്പി പിടിച്ച് നിൽക്കുമെങ്കിലും ഇംഗ്ലീഷിൽ പണ്ടേ ഞാൻ ഒരുപാടു പിറകിലാണ്. പണ്ട് കുറച്ച് നാൾ ബാംഗ്ളൂർ ഉണ്ടായിരുന്നതിനാലാണ് ഹിന്ദിയിൽ കുറച്ച് എങ്കിലും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നത്.

“നമുക്ക് എന്റെ വീട്ടിൽ ഒന്ന് കയറിയിട്ട് നിന്റെ വീട്ടിൽ പോകാം. കഴിഞ്ഞ ഞായറാഴ്ച നീ നാട്ടിൽ വന്നിട്ട് വീട്ടിലേക്ക് വന്നില്ലല്ലോ എന്ന് അമ്മ ചോദിച്ചിരുന്നു.”

“കഴിഞ്ഞ ഞായറാഴ്ച എന്താ ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റാഞ്ഞേ?”

അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

“അന്ന് നമ്മൾ സുബിയുടെ കല്യാണത്തിന് പോയിരിക്കയല്ലായിരുന്നോടാ. ആകെക്കൂടെ ഒരു ഞായറാഴ്ച ആണ് അവധി കിട്ടുന്നെ. അതാണേൽ ഒന്നിനും തികയില്ല.”

 

ദേവിക ഇപ്പോൾ കോട്ടയത്ത് ആണ് വർക്ക് ചെയ്യുന്നത്. എല്ലാ ശനിയാഴ്ചയും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ട്രെയിൻ പിടിച്ച് വൈകുന്നേരം 6 മണി കഴിയുമ്പോൾ വർക്കല വന്നിറങ്ങും. അവിടെ നിന്നും ഞാൻ വീട്ടിൽ കൊണ്ടാക്കും. അതാണ് പതിവ്. അവൾ വീട്ടിൽ നിൽക്കുന്ന ദിവസം അയലത്തുള്ള ഒരു അമ്മുമ്മ അവൾക്ക് കൂട്ട് കിടക്കാനായി വരും.

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *