“ ആഹ്… അയ്യോ.. വിടൂ! വേണ്ട… ദയവുചെയ്ത് എന്നെ പറഞ്ഞു വിടരുത്. ഞാൻ വിചാരിച്ചു താനെന്റെ മേൽ കൈ വെക്കില്ലെന്ന്… തന്റെ അച്ഛന്റെ മോനാണെന്ന്…. അതാ ആദ്യം തന്നെ ഈ വീട്ടിൽ മുട്ടിവിളിക്കാൻ തോന്നിയതും.” അവൾ ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
“ നോക്ക് പെണ്ണേ… പൂങ്കണ്ണീരൊന്നും വേണ്ട. ഇതിനേക്കാളും കരഞ്ഞിട്ടുണ്ട് ഞാൻ… കരഞ്ഞ് കരഞ്ഞ്… ന്റെ ചങ്ക് പൊട്ടിയിട്ടുണ്ട്…” അവനൊന്ന് തികട്ടി. പിന്നെ അവളുടെ മുടിയില്‍ നിന്ന് പിടിവിട്ട് പൊട്ടിച്ചിരിച്ചു… ഒരു ബോധമില്ലാത്തവനെ പോലെ.
“ ഞാനേ… ഞാൻ ചിലപ്പൊ വാള് വെക്കും കേട്ടോ…” പറഞ്ഞ് തീർന്നതും അവളുടെ നെഞ്ചത്തേക്കും സ്വന്തം ദേഹത്തേക്കും വാള് വെച്ചു. ഒന്നല്ല, രണ്ടുമൂന്നെണ്ണം. അവളൊന്ന് ഞെട്ടി പിറകോട്ടാഞ്ഞു.
മായ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴേക്കും അവൻ പിന്നെയും ഓക്കാനിക്കുകയാണ്. പെട്ടെന്നവൾ അവനെ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോയി. മുറ്റത്തേക്ക് മുഖം കുനിപ്പിച്ച് പുറം മെല്ലെ തടവിക്കൊടുത്തു. ആരെങ്കിലും അവിടെ തന്നെ കാണുമോന്നായിരുന്നു അവളുടെ പേടി. കണ്ണൻ ഒന്നടങ്ങിയതും പെട്ടെന്ന് തന്നെ അവളവനെ താങ്ങിപ്പിടിച്ച് അകത്ത് കയറി. പിന്നെ അവന്റെ മുറിയിലെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ഛർദ്ദി വീണ ഷർട്ട് ഊരിയെടുത്ത്, തോർത്ത് നനച്ച് ദേഹം തുടച്ചുകൊടുത്തു. എന്നിട്ട്, താങ്ങി ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി. അവളും ഡ്രസ്സ് മാറി മേല് കഴുകി വന്നപ്പോഴേക്കും അവൻ നല്ല ഉറക്കം പിടിച്ചിരുന്നു.
ഒരു കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോൾ അവളുടെ അതുവരെയുള്ള അപരിചിത്വം എങ്ങോ പോയൊളിച്ചു. പണ്ട് തന്നോടൊപ്പം തോട്ടുവരമ്പിലും പറമ്പിലും ഓടിക്കളിച്ചിരുന്ന പത്ത് വയസ്സുകാരനെയാണ് അവൾക്കോർമ്മ വന്നത്. സതീശനുമായുള്ള കല്യാണം ദുരിതക്കയമാണെന്ന തിരിച്ചറിവിൽ മരവിച്ചുപോയ മനസ്സിന് ആകെയുണ്ടായിരുന്ന ആശ്വാസം ശിവൻകുട്ടിയോടും കണ്ണനോടുള്ള സൗഹൃദമായിരുന്നു. ആദ്യമായി തന്റെ വീട്ടില്‍ ട്യൂഷൻ പഠിക്കാൻ വന്നപ്പോള്‍ പകച്ചുനിന്നിരുന്ന, ആ നാണം കുണുങ്ങിയ പയ്യന്റെ മുഖത്തെ കുട്ടിത്തം ഇപ്പോഴും അവനുള്ളതായി തോന്നി. കണ്ണൻ പഴയ കണ്ണൻ തന്നെയാണ്. പുറമേ അവനെ മാറ്റിയത് സാഹചര്യങ്ങളാണെന്ന് മാത്രം.
എന്നാലും തന്നിലൂടെ അപമാനിക്കപ്പെട്ടവന്റെ അരികിൽ അങ്ങനെ നിൽക്കുമ്പോഴുള്ള കുറ്റബോധം അവൾക്ക് ഏറിവന്നു, അധികനേരം അവിടെ നിൽക്കാതെ അവൾ പിൻവലിഞ്ഞു. എന്നിട്ട് ചൂലും ബക്കറ്റുമെടുത്ത് ഹാളില്‍ വീണ ഛർദ്ദിലൊക്കെ കഴുകി കളഞ്ഞു. എല്ലാം കഴിഞ്ഞ് അവിടുത്തെ സോഫയിൽ കിടന്നപ്പോഴാണ് രണ്ടുദിവസമായി എള്ളിയിൽ തിരുകി വെച്ചിരുന്ന വെട്ടുകത്തിയുടെ സഹായമില്ലാതെ അവൾക്ക് ശരിക്കൊന്ന് ഉറങ്ങാനായത്.
രാവിലെ അടുക്കളയിലേക്ക് കയറിയതും മായയുടെ നെറ്റി ചുളിഞ്ഞു. പാത്രങ്ങൾ എല്ലാം തന്നെ ആകെ അലങ്കോലമായി ഇട്ടിട്ടുണ്ട്. മിക്കതും കാലി ആയിരുന്നു. ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ ഒന്നും തന്നെ കാണാൻ ഉണ്ടായിരുന്നില്ല. ഒരു പാത്രത്തിൽ കുറച്ചു കഞ്ഞി ഇരിപ്പുണ്ട്. ഇത്തിരി അച്ചാറും. അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഇട്ട് വയ്ക്കുന്ന പാത്രങ്ങളും മിക്കതും ശൂന്യമായിരുന്നു. അവൾ കഞ്ഞി കുറച്ച് എടുത്തൊന്ന് മണത്ത് നോക്കി. വളിച്ചിട്ടുണ്ട്. രാത്രി കഴിക്കാനെടുത്ത് വച്ചിട്ട് മറന്നതാണെന്ന് തോന്നുന്നു. ഇനി കാലത്തേക്ക് പുതിയത് ഉണ്ടാക്കണം.
രാവിലെ അടുക്കളയിൽ എന്തൊക്കെയോ തട്ടും മുട്ടും കേട്ടാണ് കണ്ണൻ ഉണരുന്നത്. ഇന്നലെ മായ വന്നിരുന്ന കാര്യം പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞില്ല. ആരായിരിക്കും എന്ന സംശയത്തോടെ വേഗം അടുക്കള ഭാഗത്തേക്ക് നടന്നു. വാതിലിന്റെ അടുത്തേക്ക് എത്തിയപ്പോഴേ കണ്ടത് പാത്രത്തിൽ നിന്നും ഇഡ്ഡലി എടുത്തിട്ട് അതിലേക്ക് വെള്ളം തളിക്കുന്ന മായയെയാണ്. അവളെ കണ്ടതും തലേന്നത്തെ കാര്യമൊക്കെ ചെറുതായി ഓർമ്മയിൽ തെളിഞ്ഞു. ചെറിയൊരു നാണക്കേടും പിടികൂടി. എന്തൊക്കെയാണ് മായേച്ചിയെ താൻ പറഞ്ഞത്! ഇനി എന്താണ് പറയാൻ ബാക്കി?! അതും പ്രായവും, പണ്ടത്തെ കൂട്ടും ഒന്നും നോക്കാതെ. ശ്ശെ, വേണ്ടായിരുന്നു. ഇന്നലെ കള്ള് വല്ലാതെ തലയ്ക്ക് പിടിച്ചിരുന്നു.
