അവൾ ഒരു നിമിഷം തിരുമ്മൽ നിർത്തി. ഹാഫ്സാരി വിടർത്തി മാറ് മറച്ചുകൊണ്ട് പറഞ്ഞു.
“ വിശക്കുന്നുണ്ടാവും ല്ലേ കണ്ണാ… രാത്രീലും ഒന്നും കഴിച്ചിട്ടുണ്ടാവില്ല. കുളിച്ചിട്ട് വാ.. അപ്പോഴേക്കും ചമ്മന്തിയാവും.”
“ ചമ്മന്തി ഞാനുണ്ടാക്കിക്കോളാം ചേച്ചി..”
“ ഏയ്യ്… ഇതിപ്പോ കഴിഞ്ഞു… ഞാനിതൊക്കെ വീട്ടിലും ചെയ്യുന്നതല്ലേടോ…” അവന്റെ എതിർപ്പിനെ കാര്യമാക്കാതെ ഒരു ചിരിയോടെ പറഞ്ഞു അവൾ.
കുളി കഴിഞ്ഞ് വന്നിരുന്ന അവന് ആഹാരം പ്ലേറ്റിലേക്ക് വിളമ്പി തരുന്ന മായയെ അവൻ നോക്കി. അച്ഛനും ടീച്ചറമ്മയും അല്ലാതെ ആദ്യമായിട്ടാണ് ഒരാളിങ്ങനെ സ്നേഹത്തോടെ വിളമ്പിത്തരുന്നത്.
എന്നാലും വേണ്ട… ഇനിയാരോടും അടുപ്പം വേണ്ട. നിറഞ്ഞു വന്ന കണ്ണുകൾ അവളെ കാണിക്കാതെ മറച്ചുപിടിച്ചു.
കഴിച്ച ശേഷം മായ പാത്രങ്ങൾ ഒക്കെ കഴുകി വെച്ച് തിരിഞ്ഞപ്പോഴാണ് തൊട്ട് പിന്നിലായി കണ്ണനെ കാണുന്നത്. പുരികം ഒന്ന് പൊക്കി എന്തെന്ന ഭാവത്തിൽ നോക്കി.
“ അത്, ചേച്ചി… ഒന്നും പറഞ്ഞില്ല”
“ എന്താ കണ്ണാ…?”
“ ഇവിടിങ്ങനെ നിൽക്കാനാണോ? ഇവിടെ നിൽക്കുന്നത് ആരെങ്കിലുമറിഞ്ഞാൽ… ആളുകള്‍..”
“ അതിന് സതീശേട്ടൻ വരുന്നതുവരെ ഞാൻ പുറത്തേക്ക് ഇറങ്ങുന്നില്ലല്ലോ. അടച്ചുപൂട്ടി ഇരുന്നോളാം. പന്ത്രണ്ട് ദിവസത്തെ കാര്യമല്ലേ…”
“ വീട്ടിലില്ലെങ്കിൽ എവിടെപ്പോയെന്ന് പരിസരത്തുള്ളവർ തിരക്കില്ലേ?”
“ അങ്ങനെ തിരക്കുന്നവരോട് കൂട്ടുകാരിയുടെ വീട്ടിലാണെന്ന് പറയാന്‍ മിനിയെ പറഞ്ഞേല്പിച്ചിട്ടുണ്ട്. അവളും അങ്ങനെയാ ധരിച്ച് വച്ചിരിക്കുന്നത്…”
“ എന്നാലും… എന്നാലുമത് ശെരിയാവില്ല…” അവൻ പിന്നെയും മടിച്ചു.
“ എന്തായിത് കണ്ണാ… കുറച്ച് ദിവസത്തെ കാര്യമല്ലേ. ഞാന്‍ യാതൊരു ബുദ്ധിമുട്ടും നിനക്ക് ഉണ്ടാക്കില്ല. മൂപ്പര് ജയിലീന്ന് ഇറങ്ങിയെന്ന് അറിഞ്ഞാൽ ആരുമറിയാത്ത പിന്നാമ്പുറത്തൂടെ പൊക്കോളാം. കഷ്ടമുണ്ടൂട്ടോ.. ഞാന്‍ വിചാരിച്ചു നീയെന്നെ പറഞ്ഞു വിടില്ലെന്ന്… ശിവേട്ടന്റെ മോൻ… പിന്നെ പണ്ട് ഒരുമിച്ച് കളിച്ചുനടന്നവർ… അതാ എങ്ങോട്ടേലും മാറിനിൽക്കാൻ മിനി പറഞ്ഞപ്പോള്‍ ഇങ്ങോട്ട് തന്നെ പോരാന്‍ തോന്നിയത്.”
“ ശ്ശെ… ചേച്ചീ… അതല്ല. എന്റെ കാര്യം അറിയാമല്ലോ… എങ്ങാനും പുറത്തറിഞ്ഞാൽ ആളുകൾ അതും ഇതുമൊക്കെ പറഞ്ഞ് നിങ്ങൾക്കൂടി പേരുദോഷമാകും. സതീശേട്ടൻ അറിഞ്ഞാൽ കൊല്ലാക്കൊല ചെയ്യും നിങ്ങളെ…”
“ പിന്നേ… രണ്ട് ദിവസമായി എന്റെ കതകിന് മുട്ടുന്നവർ എന്റെ ഉടുതുണി അഴിക്കുന്നതിനേക്കാൾ വലുതല്ലല്ലോ അങ്ങേരുടെ കൈത്തരിപ്പ്… അതെനിക്ക് വർഷങ്ങളായി കൃത്യമായി കൊള്ളുന്നുമുണ്ട്… സത്യത്തിൽ തല്ല് കൊള്ളാത്ത ഒരിഞ്ച് പോലും ഈ ദേഹത്തില്ല കണ്ണാ…”
ചിരിച്ചുകൊണ്ട് അവളത് പറയുമ്പോള്‍ സഹതാപത്തോടെ നോക്കിനിൽക്കുന്നവനെ കണ്ടില്ലെന്ന് നടിച്ച് കാലങ്ങളായി താൻ താമസിക്കുന്ന വീട് എന്ന പോലെ അവിടെ അലക്ഷ്യമായി കിടന്നിരുന്ന തുണികൾ അവൾ മടക്കി വെക്കാൻ തുടങ്ങി.
“ ഹ്മം… എന്തായാലും ഞാനൊന്ന് കവല വരെ പോവുകയാ… ബാക്കിയൊക്കെ പിന്നീടാലോചിച്ച് തീരുമാനിക്കാം. ചേച്ചിക്കെന്തേലും വാങ്ങിക്കൊണ്ട് വരണോ… ഉച്ചയ്ക്ക് കഴിക്കാനോ മറ്റോ?”
“ വേണ്ടന്നേ.. ഇവിടെയുണ്ടാക്കാം. സാധനങ്ങൾ എഴുതിത്തന്നാൽ വാങ്ങിച്ചോണ്ട് വരുമോ?”
അവൻ തലകുലുക്കി. നേരത്തെ എഴുതിവെച്ചിരുന്ന ഒരു കുറിപ്പടിയുമായി അവൾ വന്നു. കൊടുക്കാൻ നേരമാണ് പെട്ടെന്ന് എന്തോ ഓർത്തത് പോലെ തലയില്‍ കൈ വച്ചത്. കുറിപ്പില്‍ ഒരു വാക്ക് കൂടി കൂട്ടിച്ചേര്‍ത്ത് അവന് കൈമാറിയതും കണ്ണൻ നെറ്റി ചുളിച്ച് വല്ലാത്ത ഭാവത്തില്‍ നോക്കി. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ മിനങ്ങാന്നേ ആയതാ. ധൃതിയില്‍ ഇങ്ങോട്ട് വന്നപ്പൊ എടുക്കാൻ മറന്നു. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു പാക്കറ്റ് വാങ്ങിച്ചേക്കൂ.” അവള്‍ വളരെ നിസ്സാരമായി ആണത് പറഞ്ഞത്.
ബൈക്കില്‍ അവൻ മറയുന്നതും നോക്കി അവൾ കുറേ നേരം നിന്നു. പിന്നെ ചെങ്കൊടി പാറിച്ച ആദ്യ ദിവസം മുതല്‍ മൂന്ന് ദിവസം, ഹാളിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ വെട്ടി. ഇനി ഏഴ് നാളുകൾ കൂടി… അത്തിപ്പഴം തോൽക്കുന്ന ചുണ്ടുകളാൽ അവൾ ഉരുവിട്ടു.
